Monday, January 25, 2010

പ്രഭാത പുഷ്പം

പുലര്‍കാലമഞ്ഞിന്‍ കുളിരിളം തറ്റുടുത്ത
നീല ജലാശയത്തിലെ ഏകാന്ത പുഷ്പമേ..
ആദ്യ കിരണത്തിന്‍ മ്രുദലമാം
ആത്മപ്രഹര്‍ഷംകൊണ്ടോ നീ മെല്ലെ കൂമ്പിപ്പോയി..?

തൂവാന മുറ്റത്തെത്തും മുഗ്ദ്ധമാം വെണ്മുകില്‍
തുളുമ്പും ചിരിയാലെന്തോ കളി ചൊല്ലീടുന്നു..
ആരും കേള്‍ക്കാതെ പറയൂ നീ നവ സൂനമേ
ശോണകിരണം കാതിലോതിയ കാവ്യമേത്..?

രാഗ വിസ്താരം തീര്‍ന്ന രാക്കുയിലും കണ്ടുപോയി
രാ'പാര്‍ത്തെത്തിയ ലാ മുഖിയുമറിഞ്ഞുപോയി
എന്തിനാണിത്രമാത്രം ഗോപ്യം നിനക്കു പൂവേ..
ഈ ഗോളത്തിന്‍ ചാലകശക്തി പ്രണയമല്ലേ..!

Sunday, January 24, 2010

കാത്തിരിപ്പ്

സന്ധ്യ മയങ്ങുവോളം
കാത്തിരുന്നു ഞാന്‍
നീ വരുമെന്നാശിച്ചു
കാത്തിരിപ്പിലും കാത്തിരിപ്പിന്‍റെ-
സുഖം ഞാനനുഭവിച്ചു
നീ വരുമെന്ന് വിശ്വസിച്ചു
പക്ഷെ നീ വന്നില്ല
നീ ചോദിക്കാറുണ്ടായിരുന്നില്ലേ
ഈ നരവന്ന ചുക്കിച്ചുളിഞ്ഞ
എന്നെ നീ എന്തിനു കാത്തിരിക്കുന്നു

എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
പ്രണയത്തിന്റെ തണുത്ത
തീക്കനലും പേറി !!
തൊട്ടാല്‍ പൊള്ളുമെന്നു തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു തണുപ്പായിരുന്നു,
കുളിരായിരുന്നു.
അതായിരിക്കാം എന്നെ വീണ്ടും വീണ്ടും
പ്രണയത്തിലേക്ക് ഊളിയിട്ടിറങ്ങാന്‍,
നനയാന്‍ പ്രേരിപ്പിച്ചത്

ഐസിന്റെ തണുപ്പ് തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു
ഇളം ചൂടായിരുന്നു
ആ ചൂടില്‍ എന്‍റെ തണുപ്പ് മാറിയിരുന്നു
അതായിരിക്കാം ഞാന്‍ വീണ്ടും വീണ്ടും
നിന്നെ പ്രണയിച്ചത്
കാറ്റിന്റെ ഗന്ധം ഞാന്‍ അറിയുന്നു
അതിനു നിന്‍റെ ചൂരാണ്
ആരെക്കാളും എനിക്കല്ലേ അറിയൂ
നര മുഴുവനായില്ലെങ്കിലും
ചെറു മന്ദഹാസം തൂകി
നീ വന്നു
ഞാന്‍ അലിയുകയാണ്
അലിഞ്ഞില്ലതാകുകയാണ്
നമ്മള്‍ ചെരുതാകുകയാണോ
പ്രായം വളരെയധികം
കുറഞ്ഞത്‌ പോലെ

നമുക്കീ അനന്ത വിഹായസ്സില്‍
പറന്നു കളിക്കാമെന്ന്
നീ ഓതിയപ്പോള്‍
എന്‍റെ കണ്ണിലൂര്‍ന്ന
മിഴിനീരില്‍
ഞാന്‍ മുങ്ങികുളിച്ചപ്പോള്‍
നിന്നെ കെട്ടിപ്പുണര്‍ന്നുമ്മവെച്ചു ഞാന്‍
നിന്‍ മധുന്നുകര്‍-
ന്നാനന്ദത്തില്‍ ആറാടി ഞാന്‍

പ്രണയത്തിന് ഇത്ര മധുരമോ
ഞാനറിയാതെ വിതുമ്പി
നിന്‍റെയീ കരവലയത്തില്‍
എന്നും ഞാന്‍ മുറുകട്ടെ
നിന്‍റെ സ്നേഹം മാത്രമാണ്
എന്‍റെ ജീവന്‍റെ തുടിപ്പുകള്‍
നിനക്കിനി പൊട്ടിക്കാന്‍ കഴിയില്ല
ഈ പ്രണയത്തിന്‍റെ പാശം
എനിക്കിനിയും കാത്തിരിക്കാനും
കഴിയില്ല !!!

മായം കലരുമ്പോള്‍...

കേള്‍ക്കാറില്ലേ?
മലയാളമല്ല!!
ഒരുതരം വിഷം കലര്‍ന്ന
മിശ്രിത ഭാഷയിലെ
എങ്കോണിച്ച ചുണ്ടുകളുടെ
കൊഞ്ചലുകള്‍.

സ്വന്തം സംസ്ക്കാരം
പുണര്‍ന്നുറങ്ങാന്‍-
ചാനലിലോടി
തളര്‍ന്നുറങ്ങിയ
രാത്രികളുണ്ട്!

വിരലിലെണ്ണാവുന്നവരുമായി
ഒരു ഭാഷാലോകം
ഉള്‍ വലിഞ്ഞതറിയാഞ്ഞാകാം-
ഉള്ളില്‍ വീര്‍പ്പുമുട്ടി
തികട്ടിവന്നൊരു ചിന്തയുമാകാം-
ഒരിക്കല്‍ ഞാനെന്റെ
ക്ലാവുപിടിച്ച തൂലിക
വാളിനരം വെച്ചു.

അങ്ങനെയാണീ വിശാല
ഭൂവിലൊരഞ്ചുസെന്റു
സ്ഥലം പോലെ
ഒരു നാളത്തെ പത്രത്താളില്‍
പ്രമാണമുള്ളൊരിടമെനിക്ക്
സ്വന്തമായുണ്ടായതും‌-
നിരര്‍ത്ഥങ്ങളര്‍ത്ഥം പേറിയ
ഹിപ്പിസയുഗം പോലൊ
രിടത്തതു പൊഴിഞ്ഞതും.

പിന്നീട് ഉള്ളിയും,
ഉണക്കമീനും പൊതിഞ്ഞ്
തെരുവോരത്ത് ചെളിപുരണ്ട്
ചവിട്ടി മെതിച്ച ആ.. ദുരന്ത
കാഴ്ച്ചയെ നീക്കം ചെയ്തത്
ഒരു കാലവര്‍ഷത്തിലെ
കുത്തൊഴുക്കാണ്!!

Friday, January 22, 2010

ഒരു അറിയിപ്പ്


ചിരി വഞ്ചനയുടെ കഠാര,
കണ്ണുനീര്‍ വേദനയുടെ അട്ടഹാസം 
നാക്ക് സ്വയരക്ഷയുടെ ആയുധം;
ചിന്തകള്‍ പ്രതികാരത്തിന്റെ മുറവിളി;
സ്വപനം സമാധാനത്തിന്റെ ഉള്‍തുടിപ്പ്,
എന്നിരുന്നാലും എല്ലാം വ്യര്‍ത്ഥം,
നിരാകരിക്കപ്പെട്ടവര്‍ക്ക് 
നിരാലംബര്‍ തന്നെ   ശരണം, 
പരിത്യജിക്കപ്പെട്ടവര്‍ക്കെന്നും 
പരസഹായം വേണം .

Wednesday, January 20, 2010

മുഖം മൂടികള്‍ മുഖങ്ങള്‍



ജീവിതയാത്രാ മദ്ധ്യേ 
കണ്ടു മുട്ടുന്നു പല മുഖങ്ങള്‍.
മുഖങ്ങളില്‍ ഏതു സ്വന്തം 
ഏതു അപരന്റെതു?
അറിയില്ല എനിക്ക് !
ജീവിതം സുഖമോ ദുഖമോ?
സുഖമെങ്കില്‍ ഇനി എന്ത് ?
ദുഖമെങ്കില്‍ ഇനി എന്തിനീ ജീവിതം ?
കപട മുഖങ്ങള്‍ ഒരു പാടു,പക്ഷെ 
വേര്‍തിരിക്കാന്‍ വയ്യല്ലോ ഈശ്വരാ !!!
മുഖം മൂടിയണിഞ്ഞ മുഖങ്ങള്‍ 
ചിരിക്കുകയാണെങ്കിലും കരയുന്ന മുഖങ്ങള്‍ 
ചുടുകണ്ണുനീര്‍ വാര്‍ക്കുന്ന മുഖങ്ങള്‍ 
മുതലകണ്ണുനീര്‍ വീഴ്ത്തുന്ന മുഖങ്ങള്‍ 
ആത്മാര്‍ഥതയുടെ കപടമുഖംമൂടി
ധരിക്കാത്ത മുഖമിതിലേത്?
അറിയില്ല എനിക്ക് 
സ്വന്തമേത്,അന്യന്റേതു?   

പ്രവാസ പര്‍വ്വം

പ്രവാസ പര്‍വ്വം

കാത്തിരുന്നു കിട്ടിയ മെയ്യിന്‍ പകുതിയിന്‍
വിറയാര്‍ന്ന കൈകളില്‍ മുറുകെപ്പിടിക്കവേ
തുടി കൊട്ടുമുള്ളം തെല്ലൊന്നടക്കി
തലയുയര്‍ത്തി നിന്നാ വില്ലാളി വീരന്‍

കുളിരേറുമേടുകളില്‍ ചുറ്റിത്തിരിയുന്ന-
വരതിലേറെ വാശിയില്‍ കെട്ടിപ്പിണയുന്നു
മേല്‍ക്കോയ്മ നേടുവാന്‍ തിടുക്കപ്പെടുമ്പോള്‍
കണ്ടീല്ലന്നവ,നവളുടെ ചോരും കണ്ണുകള്‍

ഒടുവിലാക്ഷണികമാം ദിനങ്ങളിന്‍ തീരാ രസങ്ങളേ
തെല്ലൊന്നമര്‍ഷമായ് വകഞ്ഞ് മാറ്റി
മോഹന വരങ്ങളും, പൊള്ളുന്ന മുദ്രയുമേകി-
യവന്‍ യാത്രയായ് വാഗ്ദത്ത ഭൂമി തേടി.

കലണ്ടര്‍ മറിയവേ, ഉള്ളം തുടിച്ച-
കതാരില്‍ ഉരഗങ്ങള്‍ ചുറ്റിവരിഞ്ഞു
മണിയടി യന്ത്രത്തിന്നപ്പുറമിപ്പുറം, കൈകള്‍
ചലിച്ചുയര്‍ന്നലയാഴിയായ് സീല്‍ക്കാരധ്വനികള്‍

കരളിന്നകക്കണ്ണിലോര്‍മ്മകള്‍ തെളിയവേ
കൂടെശ്ശയിക്കും സതീര്‍ത്ഥ്യനേക്കാട്ടാതുയര്‍ -
ത്തുന്നു മദനോല്‍ത്സവത്തിന്‍ കോടിമരങ്ങളൊ-
ഴുക്കിക്കളയുന്നവനാ വഴുവഴുത്ത സ്നേഹം!

ഒടുവില്‍ തലയില്‍ കഷണ്ടിയും ജരാനര ബാധയു-
മേറ്റു വാങ്ങിയവനങ്കം ജയിച്ച് മടങ്ങും നേരം
കോട്ടും കുരവയും താലവുമേന്തിയാനയിക്കുന്ന-
വനുടെ രാജ്ഞിയുമവളുടെ പാപവും..!!

Tuesday, January 19, 2010

പ്രണയ നൊമ്പരം -കല്യാണ ശേഷം / Pranaya Nomparam -Kallyannashessham .


പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ
പിന്നീടൊരിക്കലും അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ
ആയി എനിക്ക് കാണാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ
ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിച്ച കുറച്ചു വരികൾ...
ഒരു പ്രണയ കാന്തന്‍ കല്യാണ ശേഷം കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം കേട്ടൊ..

പ്രണയ നൊമ്പരം -കല്യാണ ശേഷം
മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?


പ്രണയനൊമ്പരങ്ങൾ

നിനക്കായി സഖീ




സൌഹൃദത്തിന്‍ പ്രേതത്തെ കാണുന്നു ഞാന്‍ 
വിരഹത്തിന്‍ ചിതയില്‍ എരിഞ്ഞമരുന്നു ഞാന്‍.
എന്‍ നിഴലിനെ ഒന്നു കാണാനാവാതെ;
നിന്‍ കാലൊച്ച ഒന്നു കേള്‍ക്കാനാവാതെ.
നിന്‍ മൌനം എത്ര വാചാലം സഖീ,
എങ്കിലുമിന്നും ഞാനതില്‍ കാണുന്നു,
എന്‍ ഇറ്റു വീണ  കണ്ണുനീര്‍ തുള്ളികള്‍ വറ്റാതെ...
ചേമ്പിലയില്‍ ശേഖരിച്ചെങ്കിലും,സഖീ
ഇനി എത്രയായ്യുസ്സുണ്ടതിനു 
ഒന്നു പുഞ്ചിരിച്ചു മറയാന്‍;
ജീവശ്വാസത്തിനായി പിടയുമെന്‍ ശരീരത്തിന് 
എന്തുകൊണ്ടെകുന്നില്ല നീ ജീവവായു ?
അറിയാനാവുന്നില്ല നിന്‍ മൌനത്തിനര്‍ത്ഥം, 
അലഞ്ഞിട്ടും സഖീ,നിരാശ മാത്രം ഫലം.
എന്‍ ശവകുടീരത്തില്‍ അര്‍പ്പിക്കാനാണോ 
നിന്‍ നയനങ്ങളിലെ കണ്ണീര്‍  പൂക്കള്‍ ?
വിള്ളല്ലേറ്റ മുറിപാടുകളോടെ 
ഒന്നു  മാത്രം ഞാന്‍ പറഞ്ഞിടട്ടെ,
വിശ്വസിച്ചിരുന്നു ഒരു പാടു നിന്നെ ഞാന്‍!!!

Monday, January 18, 2010

കിണറ്റിലെ തവളകള്‍

തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇരുട്ടായിരുന്നെങ്കിലും
കണ്ണില്‍ ഇരുട്ടുകയറിയിരുന്നില്ല
അന്നെനിക്ക് എന്റെ ലോകം
ഈ പ്രപഞ്ചത്തേക്കാളും
ഒത്തിരി വലുതായിരുന്നു.
പല കൈകള്‍ തന്‍ സഹായത്താല്‍
ഇന്നത്തെ ലോകത്തെത്തിയപ്പോള്‍
ഞാന്‍ കണ്ട കാഴ്ച
കിണറ്റിലെ തവളകളേക്കാള്‍
ചെറുതായ ലോകം തീര്‍ക്കുന്നവരായിരുന്നു!
പകച്ചു പോയ്‌ ഞാന്‍ ഒരുനിമിഷം
മനസ്സിലിന്നൊരു ചിന്ത
സാഹോദര്യവും സ്നേഹവുമുള്ള
കിണറ്റിലേക്കൊരു മടക്ക യാത്രയെ!
കുറിച്ചായിരുന്നു..!!!

Sunday, January 17, 2010

നിഴലും എത്ര നേരം ???

നിഴലുകളോട് പടവെട്ടി 
മനം മടുത്തവളാണ് ഞാന്‍.
മനസ്സില്‍ കുറിച്ചിട്ട 
മായാത്ത വര്‍ണ്ണങ്ങള്‍ 
മറ്റൊരു രൂപത്തില്‍ 
പ്രതിഫലിപ്പിക്കുന്നതെങ്ങിനെ
 ഞാന്‍?
പലനിഴലുകളെ ത്യജിച്ചും 
പല നിഴലുകളെ സ്വീകരിച്ചും 
പല നിഴലുകളെ സ്വാധീനിച്ചും 
കേവലം ഒരു നിഴലായി ഞാന്‍ 
അവശേഷിച്ചു,എന്നെന്നെക്കുമായി ...
എങ്കിലും സ്വന്തം നിഴലും 
കൂട്ടായി എത്ര നേരം ?
നിഴല്‍ പോലും സന്ധ്യവരെ;
ശേഷം ഞാന്‍ ഏകയായി 
ഇരുട്ടില്‍ തപ്പി തടഞ്ഞു 
വെട്ടത്തെ പ്രതീക്ഷിച്ച്,
എന്‍ നിഴലിനെ കാത്ത്...

എന്‍ ജീവന്റെ സ്പന്ദനം


എന്‍ വാക്കുകള്‍ക്ക് ജീവനുണ്ടെങ്കിലും,
ആത്മാവില്ലാത്തോരവസ്ഥ 
ഈ വാക്ക് ദാരിദ്ര്യം എന്നു തീരും;
എന്‍ വിഷാദക്കുറുപ്പുകളില്‍-
ഞാന്‍ എന്ന് കാണും ജീവന്റെ സ്പന്ദനം .
എന്നു കണ്ടുകിട്ടുമെനിക്കെന്റെ 
മാത്രമാം ആത്മാവിനെ.
അകലങ്ങള്‍ അധികം ഉണ്ടെന്നു 
സമയം വിളിച്ചു പറയുമ്പോഴും 
അരികില്‍ തന്നെയാണെന്ന് 
മനസ്സ് പറയുന്നു.

Tuesday, January 12, 2010

"ചെറുമിപെണ്ണ് "

ഭാരത മാതാവിന്‍റെ നാമം
നല്‍കിയനുഗ്രഹിച്ചു മാതാപിതാക്കള്‍
സ്കൂള്‍ രേഖകളില്‍ "സീത '
എന്നെഴുതിചേര്‍ത്തെങ്കിലും
നാട്ടാരു വിളിച്ചെന്നെ "ചെറുമി "
സ്കൂളില്‍ കൂട്ടുകാരും
ക്ലാസ്സില്‍ ടീച്ചറും
പാടത്ത്‌ കര്‍ഷകരും
തോട്ടില്‍ അലക്കുന്നോരും
കടവില്‍ തോണിക്കാരനും
കടപ്പുറത്ത് വലക്കാരും
വിളിച്ചെന്നെ "ചെറുമി "
കൊഴിലോത്തെ പാത്രങ്ങള്‍ ഒക്കെയും
കഴുകി കൊടുത്തിട്ടും
എനിക്കെന്നും കഞ്ഞി കുബിളില്‍ത്തന്നെ
കോളേജില്‍ എത്തിയപ്പോള്‍
കറുത്തമേനി കണ്ട്
സഹപാഠികള്‍ വിളിച്ചെന്നെ "ചെറുമി "
ആയിഷ കറുത്തിട്ടും മഞ്ഞ തട്ടമിട്ടപ്പോള്‍
അവളിന്നും ആയിഷതന്നെ...
സഹികെട്ട് ഞാനിരിക്കവെ
ഷാജഹാന്‍ ഓതി മുംതാസാക്കിടാം...
കൈപിടിച്ചു ഞാന്‍
മനസ്സില്‍ മാപ്പ് പറഞ്ഞു
എന്‍റെ നല്ല മാതാപിതാക്കളോട്
സ്നേഹിക്കപ്പെട്ടു ഞാന്‍
പിന്നീടൊരിക്കലും കേട്ടില്ല "ചെറുമി "
വിലസുന്നു ഞാന്‍ ഇന്നും
മുംതാസായി .....മനുഷ്യനായി

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links

ദൈവത്തിന്റെ മരണം

ചെറുചില്ല ഉരഞ്ഞുകരഞ്ഞു,
ചെറുകിളി കൂടും തേടിഅലഞ്ഞുകരഞ്ഞു.
നിലകളിലലഞ്ഞു കരഞ്ഞെൻ മനസ്സും,
തേടി അലഞ്ഞു,
ഞാനെൻ മനസ്സും തേടിയലഞ്ഞു.!

ചരിഞ്ഞുമലർന്നൊരു കൊമ്പൻപോലെ-
ന്നുള്ളിൽ മലർന്നു ദയതൻ കണികയും
അഴുകിയുടഞ്ഞൊരു ഗജരാജൻപോലെ,
അലിയാതഴുകി എന്നിൽ നീതിയും.

പലകുറി അലറിവിളിച്ചു,
പിന്നെ തുരുതുരെ തുമ്മി ഗണ്ണും പിസ്റ്റലും.
ചെന്നിണമുതിർന്നുകുഴഞ്ഞൊരു മണ്ണിൽ,
പടയണികൂട്ടി എല്ലാ ദൈവവും!

ദേഹിവെടിഞ്ഞൊരു ദേഹത്തിന്നിമ-
പൂട്ടാനാളില്ലാതെ കരഞ്ഞുദേഹി,
കലിയുഗമാണെന്നോതിച്ചിലരാ-
ത്തക്കം നോക്കി കട്ടുമുടിച്ചു.


കണ്ണിൽത്തിമിരം വന്നു നിറഞ്ഞു,
കാണാനാവാതെ കുഴങ്ങി ദേഹി.
അധർമ്മദർഭ കിളിർത്തുഭൂമിയി-
ലന്ന്യം നിന്നു സത്യധർമ്മങ്ങൾ!!

തമ്മിലടിച്ചുമരിക്കും മക്കളെ,
നോക്കിയിരുന്നു ചിരിച്ചു ദൈവം
പിന്നെ
കണ്ണു മിഴിച്ചു മരിച്ചു ദൈവം.

15.05.2005

Monday, January 11, 2010

ജന്മശിഷ്ടം


ഒരു ആയുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചിട്ടും ......എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും രോഗം മൂലമോ, പ്രായാധിക്യം മൂലമോ ശയ്യാവലംബി ആകുമ്പോള്‍ ശിശ്രൂഷിക്കാനാളില്ലാതെ..ആരാലും വെറുക്കപ്പെട്ട്, “വിരമിക്കല്‍ വീട് ” എന്നോമനപ്പേരിട്ട് വിളിക്കുന്ന വയോജന മന്ദിരങ്ങളിലേക്കും, ആശുപത്രിക്കിടക്കകളിലേക്കും, സ്വന്തം വീട്ടിലേ തന്നെ ഒരു മൂലയിലേക്കും മറ്റും വലിച്ചെറിയപ്പെടുന്ന കുറേ മനുഷ്യ ജന്മങ്ങളുടെ സ്വപനങ്ങള്‍ക്ക് മുന്‍പില്‍ ഞാനിത് സമര്‍പ്പിച്ചു കൊള്ളുന്നു.


ജന്മശിഷ്ടം

തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ
തൂണിനരികില്‍ ക്ലാവുപുരണ്ടോരോട്ടുകിണ്ടി
ചാണകം നാറുന്ന, ചിതലുകളോടുന്ന
തറയിലിരിക്കുമവനോരു നിര്‍ഭാഗ്യവാന്‍..!

ആതിഥ്യമരുളിയോന്‍, തീര്‍ത്ഥംതളിച്ചോന്‍
യാഗശാലകളില്‍ മേല്‍ശാന്തിയായോന്‍
മോറിവെയ്ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട്
ഭ്രഷ്ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം!

വിപ്രതിപത്തിയേറും മോറുകള്‍
ചാമ്പലും മണലുമൊത്തുള്ള കൂട്ടുകള്‍
അവനില്‍ നിറച്ചു‍ നിണമൊഴുകും വടുക്കളും
എന്നും വിങ്ങലൊഴിയാത്ത വിരൂപതയും!

പൂര്‍വികശാപമോ മുജ്ജന്മപാപമോ
മുന്‍പേപറന്നവര്‍ മറന്നിട്ടുപോയതോ
അപരാധമെന്തേ ചെയ്തെന്നറിയില്ലിന്ന്,
നാശമ്പിടിച്ചോനെന്നുള്ള പ്രാക്കുകള്‍ ബാക്കി!

തട്ടിന്‍ പുറത്തോ...?, ആക്രിക്കടയിലോ...?
ആതുരാലയത്തിലെ ചില്ലിന്‍ കൂട്ടിലോ...?

ഇനിയവന്റന്ത്യമെന്നുള്ള ചോദ്യം
ഭാവിത്തുലാസില്‍ നര്‍ത്തനമാടുമ്പോഴും
പുളിതേച്ച കുളിയും, കളഭം ചാ‍ര്‍ത്തലും,
ഹാ‍രമണിയലും തീര്‍ത്ഥം തളിക്കലും
സ്വപ്നാടനമായ് അവന്റന്തരംഗത്തില്‍
വിരിക്കുന്നു ചുവന്നപട്ടുവീണ്ടും..!

ചെമ്പരത്തിപ്പൂവും കരളും

(ഇവിടെ 'അമ്മ'കേവലം സിമ്പോളിക്കാണു).

മേശപ്പുറത്ത് ചെമ്പരത്തിപ്പൂവ്..
അരികിലെ ഇലത്താളില്‍ എന്റെ കരള്

ഞങ്ങളുടെ കുഞ്ഞ് അവന്റെ അമ്മയോട് ചോദിച്ചു:
'അച്ഛന്റെ കരള് ഏതാണമ്മേ..'
അമ്മ ചെമ്പരത്തിപ്പൂ ചൂണ്ടിപ്പറഞ്ഞു:
'ഇത് അച്ഛന്റെ കരള്..'
കരള് ചൂണ്ടിപ്പറഞ്ഞു:
'ഇത് ചെമ്പരത്തിപ്പൂവ് '

കുഞ്ഞിനു വല്ലാത്ത സന്തോഷം.
അവന്‍ തുള്ളിച്ചാടി കൈകൊട്ടിച്ചിരിച്ചു
എന്നിട്ട് കരളെടുത്ത് അമ്മയുടെ മുടിയില്‍ ചൂടി.
പിന്നെ അമ്മയുടെ കവിളിലെ ശോണിമയില്‍
അമര്‍ത്തിയൊരു മുത്തം...!

(ചെമ്പരത്തിപ്പൂവ് മുടിയില്‍ ചൂടാറില്ല
എന്നൊന്നും കുഞ്ഞിനു അറിയില്ലല്ലൊ.)
***************************************

Thursday, January 7, 2010

രണ്ട് വിധികള്‍

കൊതിച്ചിട്ടോ അല്ലതെയോ
പ്രവാസത്തോടെയാണ്
ശരീരം വിണ്ണിലും
ആത്മാവ് മണ്ണിലുമാക്കപ്പെട്ടത്

കൊതിച്ചിട്ടല്ലെങ്കിലും
മരണത്തോടെയാണ്
ശരീരം മണ്ണിലും
ആത്മാവ് വിണ്ണിലുമാക്കപ്പെട്ടത്.

Wednesday, January 6, 2010

കുടിയിറക്കപ്പെട്ടവര്‍


സന്ദര്‍ഭവശാല്‍
ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്..!!
ഭരണകൂടത്താല്‍
ഭ്രഷ്ടരാക്കപ്പെടുമ്പോള്‍
പരിഹാരം തേടിയുള്ള
നിലവിളികള്‍
തിരിച്ചറിയപ്പെടാതെ,
വേട്ടയാടലിന്
വഴിമാറുകയാണ്.


ഒട്ടിയ വട്ടിയുമായി
ഞങ്ങളുടെ ഭൂമിയില്‍
തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്
കാത്ത് നില്‍ക്കുമ്പോള്‍
കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍
കീഴാളനെന്ന്
ചരിത്രത്തില്‍ രേഖപ്പെടുത്തി.


കത്തുന്ന ചൂട്ടും,
പൊള്ളുന്ന മനസ്സുമായി
കാവലിരിക്കുന്ന നിസ്സഹായതയെ
നവോത്ഥാനം കൊണ്ട്
വ്യഭിചരിച്ച്
പുറത്തേക്കിറങ്ങുന്ന
പ്രബുദ്ധമായ ജനാധിപത്യമേ
കൊട്ടിയടക്കുമ്പോഴും
ഉറപ്പ് കൊടുക്കുക.

Monday, January 4, 2010

പുനര്‍ജന്മം



വെളുത്ത
തുണിക്കെട്ട്‌
പൊതിഞ്ഞു വെച്ച
ഇരുളും തുരന്നു
വരും
ഖബറിനകത്തൊരു
മരവേര് !

മുറിച്ചിട്ടും മുറിച്ചിട്ടും
ഉരിയാട്ടമില്ലാതെ
ഉറച്ചു നില്‍ക്കുന്ന
മരമാണെ -
ഒരു പരേതാത്മാവും
നിശബ്ദ രഹസ്യം
ലംഘിക്കില്ല !

Sunday, January 3, 2010

അവന്‍

വനെന്റെ തോളില്‍തട്ടിവിളിച്ചു;
അരവയര്‍മാത്രമെങ്കിലുംനിറയാ-
നിനിയെന്തെന്നുചോദിച്ചവന്
അലിവിന്റെ അക്ഷയപാത്രം
കൊടുത്തെങ്കിലുമടങ്ങിയില്ല!
വിശപ്പായിരുന്നൂ അവന്റെചോദ്യം;
ഉത്തരം ആശയസമരമല്ലായിരുന്നു.