Thursday, October 20, 2011

തിരികെ !



ഇന്നലെ മുഴുവന്‍ പനിച്ചു കിടന്നു
ജ്വരം തിന്ന ഒരു തലച്ചോറ്
പുതയ്ക്കാന്‍ കംബിളിയില്ലാതെ
നിന്റെ ഗന്ധമില്ലാതെ
കാലുകള്‍ക്കും കയ്യുകള്‍ക്കും
ചലനശേഷിയില്ലാതെ
നിവര്‍ന്നു നിര്‍ജീവം കിടക്കുമ്പോള്‍
ഓര്‍മയില്‍ അരുകിലിരുന്നു
ആത്മാവിന്റെ പുസ്തകം
വായിക്കുന്നത് ആരാണ് ?
ചോരച്ചുമ പൊന്തും കണ്ഠത്തില്‍
സ്നേഹത്തിന്റെ തൈലമിറ്റിച്ചതാരാണ് ?
വെള്ളരിപ്പൂംപ്രാവായി വന്നു
നിലാവിന്റെ ഗാനം കുറുകിയതാരാണ് ?
അവ്യക്തമായ ഓര്‍മകള്‍ക്കുമേല്‍
ഒരു ഹിംസ്ര മൃഗത്തിന്‍ രശനയില്‍ നിന്നും
നിണം തൂകി എന്റെ സ്വപ്നത്തെ
ചുവപ്പിച്ചു , ഒടുവില്‍
രക്തപങ്കിലം എന്റെ ദേഹിയെ
ഒരു തെമ്മാടിക്കുഴിയിലേക്ക്
വലിച്ചെറിഞ്ഞതെന്തിനാണ് ?
എനിക്ക് ജീവനില്‍ വലിയ കൊതിയാണ്
നിനക്ക് മുന്നില്‍ പറക്കാന്‍ ,
ഒരു വഴികാട്ടിയായി !
ഈ പനി ഒന്ന് മാറട്ടെ,
അത് വരെ ഒന്ന് ക്ഷമിക്കൂ
ഞാന്‍ എന്റെ ഓര്‍മകളിലേക്ക് തരിച്ചു വരും
അത് വരെ അതുവരെ മാത്രം !

Monday, October 17, 2011

പ്രണയത്തിനറിയില്ലല്ലോ അവര്‍ മരിച്ചതാണെന്ന്

ചില രാത്രികളില്‍
അച്ഛായെന്ന്
അമ്മേയെന്ന്
മോനേയെന്ന്
വിളികള്‍ കേള്‍ക്കാം

സ്വര്‍ഗ്ഗവും നരകവും
അന്ത്യ നാളുമെവിടെയെന്ന്
കാത്തിരുന്നു മടുത്തവര്‍
ഭൂമിയിലേക്ക്‌ വരുന്നതാകും

ശ്മശാനത്തിലെ
മരക്കൊമ്പിലിരുന്ന്
ദൂരക്കാഴ്ചകള്‍ കണ്ടിരിക്കും

പരിചയക്കാരെ തേടി
അങ്ങാടിയില്‍ നോക്കും

ആരോ വിളിച്ചെന്ന്
ചിലര്‍ തിരിഞ്ഞു നോക്കും
ആരെയോ കണ്ടെന്ന്
ആരോ തൊട്ടെന്ന് അമ്പരക്കും

എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല

പ്രണയത്തിനറിയില്ലല്ലോ
അവള്‍ മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന്‍ മരിച്ചതാണെന്ന്

Sunday, September 4, 2011

ഒറ്റയ്ക്ക്

"പാരീസിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ
തോരൻ വച്ചതുണ്ട്...
ആല്പ്സിീന്റെ താഴ്വാരത്തിൽ വിളഞ്ഞുപഴുത്ത
ചുവന്ന ആപ്പിളുണ്ട്...
ലക്സംബര്ഗിപലെ പിയേര്സും സ്പാനിഷ് വൈനും…
നീ വരുന്നുണ്ടോ?”

കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ
എയര്പോയര്ട്ട് -> റോള ബസ്സിലെ വിയര്പ്പി ൽ
ഏങ്കോണിച്ച് നിന്നു.

ഉടഞ്ഞ അച്ചാർകുപ്പി പോലെ ഒരുവൻ
പുതുക്കത്തിന്റെ പെണ്ചൂുടും നെഞ്ചിലൊട്ടിച്ച്.
പുതുക്കാത്ത ക്രെഡിറ്റ് കാര്ഡാെയി മറ്റൊരാൾ
നരച്ച കുറ്റിത്താടിയിൽ കാലം തിരഞ്ഞ്.
പരിധിക്കു പുറത്തായ സെല്ഫോരണായി ഒരുവൾ
ഇടിഞ്ഞ ഉടല്വറടിവിനെ ജീന്സ്ണ അണിയിച്ച്.
ഉമ്മയുടെ പൊന്നുമ്മകളും ഉപ്പയുടെ വിരല്ക്കുചറികളുമായി
വിലാസം തെറ്റിയ ചില മറുമൊഴിക്കത്തുകൾ.
കൊടുക്കാൻ മറന്നുപോയ നൂറ്റൊന്ന്‍ സാന്ത്വനങ്ങൾ
കീശയിൽ പരതി ഒരു വാര്ദ്ധ ക്യം.
ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ
ബ്ലൂടൂത്തിൽ കോര്ക്കുപ്പെട്ട കൌമാരം.
തെയ്യച്ചിലമ്പിന്റെ മിന്നലൊളി ചിതറിച്ച്
വേഷമഴിച്ചുവച്ച ഒരു വയനാടൻ കുലവൻ .
വിഷവാതകത്താൽ വീര്ത്താ നീലബലൂൺ മാതിരി
ജാഫ്നയിൽ നിന്നൊരു കനലടുപ്പ്.
നര്മ്മിദയുടെ കരയിലെ ആദിവാസിച്ചെണ്ടയായി
ഇടറിയിടറി ഒരു ഹൃദയതാളം.
മണിപ്പൂരിൽ നിന്നൊരു പട്ടിണിപ്പടപ്പാട്ട്
പന്തമെരിയിക്കുന്ന നട്ടുച്ച.
മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ
കാര്ഗോ പ്പെട്ടിയുടെ സ്തൂലാകൃതികളിൽ
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.


ഒരു ചീവീടിന്റെ ഡ്രിൽ മെഷീൻ.
പച്ചക്കുതിരയുടെ ധൃതിച്ചാട്ടം.
കറുമ്പിയുടെ 'ഹിമ്പേ...' വിളി.
അപ്പുവിന്റെ നീളൻ കുര.
ആന്റിന വാലുമായി ഒരുത്തിയുടെ 'മ്യാവൂ..'
ഒരു വട്ടിനിറയെ പൂവിളിക്കോലാഹലം.
വയണയിലയിൽ ചക്കത്തെരളി മണം.
ഇഴ മുറിഞ്ഞൊരു മഴത്തുള്ളി മണിയൊച്ച.

എല്ലാം... എയർ അറേബ്യയിൽ വന്നിറങ്ങിയതാ...!
ദാ... നെഞ്ചിലൂടങ്ങനെ തുള്ളിയിളകി
തുയിലുണർത്തായി നിറയുന്നു.
കടം കൊണ്ട സൂര്യ വെളിച്ചം
കൈക്കുമ്പിളിൽ പകരുന്ന സമുദ്രനടനം.

ഇല്ല, കൂട്ടുകാരാ...
ഞാന്‍ വരുന്നില്ല.
ഒരിക്കല്ക്കൂടി മുഴുകേണമെനിക്ക്
ഈ മടക്കയാത്രയുടെ പുഴയിൽ .
ആത്മാവിന്റെ കടുംകയ്പുള്ള പാവയ്ക്ക
സഹജ മൌനങ്ങളുടെ ഒഴുക്കുകളിൽ മുക്കി
മധുരിക്കുന്ന നൊമ്പരമാക്കണം.
എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ
എനിക്ക് നീന്താനിറങ്ങണം...
ഇവര്ക്കെല്ലാമൊപ്പം...
ഒറ്റയ്ക്ക്.

((()))

Tuesday, August 23, 2011

പറുദീസാനഷ്ടം

മുങ്ങി പൊങ്ങാന്‍

ആഴമേതുമില്ലാത്ത

തെളിനീരരുവി



വിശപ്പാറാന്‍

വിരല്‍ നീട്ടി പൊട്ടിക്കാവുന്ന

തുടുത്ത പഴങ്ങള്‍.



ശാപവാക്കുകളെ പോലും

പ്രതിഫലിപ്പിക്കാത്ത

പര്‍വ്വത ചെരിവുകള്‍.



ഏകാന്തതയില്‍ കല്ലെറിഞ്ഞു കളിക്കാന്‍

ഓളമുയര്‍ത്താത്ത

കൊച്ചു നീര്‍മിഴിപോയ്ക.



ആലസ്യത്തോടെ തലചായ്ക്കാന്‍

മാടി വിളിക്കുന്ന

പൂ മടിത്തട്ട്.



ഉന്മാദത്തിന്റെ ഉയരങ്ങളിലെത്താന്‍

അകില്‍ പുകയേറ്റുണങ്ങിയ

അളകക്കൊടികള്‍.



പൌര്‍ണ്ണമിരാവില്‍

മനസ്സിനൊപ്പം അലയടിച്ചേറി,

അണച്ചൊതുങ്ങുന്ന ആഴിപ്പരപ്പ്.



അനേകമെണ്ണം നേടിയിട്ടു

തന്നെയാണ് നീ

ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്.

അരികിലെത്തുന്ന ദൂരങ്ങള്‍..


രാകി മിനുക്കി, മൂര്‍ച്ച കൂട്ടി
കൊണ്ട് നടക്കുന്നുണ്ട്
ഒരു തുണ്ട് വെയിലിനെ,
ഇടവഴിയില്‍ വീണുകിടക്കും
ഇരുട്ടിനെ മുറിച്ചെടുക്കാന്‍!

മണ്ണില്‍ ചെവിചേര്‍ത്തു-
വച്ചാല്‍ കേള്‍ക്കുന്നുണ്ട് ‍
ഒരു തുള്ളി വെള്ളത്തിനായീ
പരതുന്ന വേരുകളുടെ
വിശപ്പിന്റെ നിലവിളിയൊച്ച‍
തൊട്ടടുത്തെന്ന പോലെ !

പാലം മുറിച്ചു വന്നൊരു കുന്നു ‍
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാന്‍!!

മറവിയുടെ കപ്പല്‍ കയറി
ദേശാടനത്തിനു പോയൊരു
ജീവിതം മഴയുടെ കൈപിടിച്ച്
മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!

പഴമയുടെ മുറ്റത്ത്‌
ചാരുകസ്സെരയില്‍ ചാഞ്ഞു
കിടപ്പുണ്ടൊരു പ്രതാപം
ദൂരങ്ങള്‍ പിന്നിടാന്‍അവള്‍
ഇറങ്ങി കിടന്ന പാളത്തില്‍!!

Sunday, August 21, 2011

..ബാലികേറാ മല....



ബില്ലെടുത്തു കുലച്ച മഹാരഥാ
നിന്റെ ഞാണൊലി കേട്ട്
പീലി നീർത്തുന്നു കാവി മയിലുകൾ
ചുവപ്പ് കണ്ണിലാവാഹിച്ച ചെമ്പോത്തുകൾ
നിനക്ക് ജയ് വിളിക്കുന്നു..
തിന്നു ചീർത്ത മുണ്ടൻ താറാവുകൾ നിന്റെ
പിറകേ വരി വയ്ക്കുന്നു..
മൂവർണ്ണത്തിൽ പാറി നടന്ന,
ചാടു വാക്കുകൾ പാടിനടന്ന,
പൈങ്കിളികൾ മാത്രം മാത്രം
എന്തോ കണ്ട് ഭയന്നപോൽ
ഉറക്കെ ചിലയ്ക്കുന്നു....
എയ്തു വീഴ്ത്തു മത്രേ നീ
ബാലിയേ ലോകപാലകാസ്ത്രത്തിനാൽ...:)
സുഗ്രീവന്റെ ഒപ്പന്തത്തിന്റെ
ഒളിദൃശ്യങ്ങൾ കണ്ട്..
ഉന്നം നോക്കി നീ ഒളിച്ചിരിക്കുന്ന
മരത്തിന്റെ ചില്ലയിൽ ഒന്നും മിണ്ടാതെ
ഒരു മൂങ്ങയിരിപ്പുണ്ട്
സത്യത്തിന്റെ തീവെട്ടി തിളക്ക മുള്ള
ഒരു വെള്ളിമൂങ്ങ...

.......അപ്പച്ചി.........

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..



മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....



അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..



അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും



അമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും



അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും



കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.



അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..



അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്



എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....

Thursday, August 18, 2011

..അപ്പച്ചി...

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..



മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....



അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..



അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും



അമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും



അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും



കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.



അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..



അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്



എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....

Wednesday, August 17, 2011

ഒരു കര്‍ഷകന്‍റെ യാത്ര

ഇ പാതിരാ നിലാ ശോഭയില്‍
ഞാനീ വരമ്പത്തുലാത്തുന്നു
ഇവിടെ പ്രതിധ്വനിക്കും
ആത്മ രോദനങ്ങള്‍
കേള്‍ക്കുന്നുവോ നിങ്ങളെന്‍
പിതാ മഹന്മാരുടെ

കരിനുകവും മണ്‍ വെട്ടിയാല്‍
കട്ട നിരപ്പാക്കിയുമുഴുതു മറിച്ച്‌
ഞാറ്റു പാട്ടീണത്തില്‍
ആര്യനും കുട്ടുമുണ്ടനും വിതച്ച്‌
ഏത്തകൊട്ടയാല്‍ ജീവ ജലം തേവി
മേടത്തില്‍ പറിച്ച്‌നട്ട്‌
മിഥുനത്തില്‍ വിളഞ്ഞ്‌
കന്നിയില്‍ കൊയ്ത്‌..
വിരിപ്പനും മുണ്ടകനും
പുഞ്ചയുമായി പത്തായം സമൃദ്ധം

ഇന്നെന്‍ കര്‍മ്മഭൂമിക്കതിരുകള്‍.
ചുറ്റിലും കൊണ്‍ക്രീറ്റ്‌ സൌധങ്ങള്‍
ഞാന്‍ ഏകനായ്‌ ഭ്രഷ്ടനായ്‌
ചുറ്റിലും ആസക്തി മുര്‍ത്തികള്‍.
ഇനി വയ്യ..,
യാത്രയായീടണം
ഇ പാതിരാവിന്‍
നിലാവിപ്പോള്‍ മായും
കാണുന്നുവോ നിങ്ങളാ
കരി മേഘ കൂട്ടങ്ങളെ
യാത്രയാകുന്നു ഞാന്‍ സോദരരെ
കൊണ്ടു പോകാനെന്‍ പ്രിയരെത്തി
തിമിര്‍ക്കും പേമാരിയും
മിന്നലിന്‍ ഇടി മുഴക്കവും

Tuesday, July 12, 2011

‎....പെയ്ത്ത്....

എന്തായിരുന്നു തകർപ്പും തിമിർപ്പും
വഴികാണിക്കാൻ ചൂട്ടുവെളിച്ചം
വരവറിയിക്കാൻ പെരുമ്പറ മുഴക്കം
ഏഴു നിറത്തിൽ പരവതാനി
കാറ്റിന്റെ പാട്ട്, മരങ്ങളുടെ കൂത്ത്
എന്നിട്ടിപ്പോ മുറ്റത്ത് തളം കെട്ടി കിടക്കുന്നു
ത്ഫൂ.......

Saturday, June 25, 2011

വെറും കഥ

അവള്‍ പറയുന്നു,  
അശുദ്ധിയുടെ മുദ്ര
ആലേഖനം ചെയ്ത്
അവള്‍ ഒഴുക്കാതിരുന്ന
ചോരയാണവനെന്ന്!
 
അവന്‍ പറയുന്നു,
ആറാം നാള്‍
ഭൂലോകത്തിന് ദാനം
കൊടുത്ത അവന്റെ
വാരിയെല്ലാണവളെന്ന്!
 
ചോരയില്‍
ജീവന്‍ നിറച്ചത്  
ഒറ്റക്കല്ലെന്ന്
ശാസ്ത്രം!
 
ഊരിമാറ്റിയ  
വാരിയെല്ലുകൊണ്ട്
തീര്‍ത്തതൊരു താങ്ങെന്ന് 
ദൈവവും!  
 
കഥ ഒന്ന്,
പതിപ്പുകള്‍ പലതെങ്കിലും! 
 

Friday, June 10, 2011

ജീവിതം അവശേഷിപ്പിച്ച ചിലതെല്ലാം... / സുമിത്ര കെ.വി.

അത്,
തെളിനീരുപോലാകണം...

എത്ര ആഴത്തിൽ
പോയാലും
ഉറവ വറ്റാത്ത കടലോളം
തെളിച്ചമുണ്ടാകണമതിന്‌!

ഓരോ ലിപിയിലും
മാറ്റിയെഴുതിയാലും
ചോർന്നു പോകാത്ത
താളപ്പെരുക്കം
കടഞ്ഞെടുത്തിരിക്കണം..

ഓരോ വിളിയിലും
മൃതപ്പെട്ടു പോയാലും
അൻപോടെ ഓർക്കാനുള്ള
പ്രാണജലം
അവശേഷിപ്പിച്ചിരിക്കണം...

ഉപനയനം മുതൽ
ഉദകക്രിയ വരെ
പിന്നിൽ മറഞ്ഞിരിക്കുന്ന
ഒരേ ഒരു നിഴൽ...
ജീവിതം..
സത്യം അതു മാത്രം...
xxxxxxxxxxxxxxxxx
കെ.വി സുമിത്ര
എറണാകുളത്ത് ജനനം. സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍,
മഹാരാജാസ് കോളേജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളിൽ പഠനം.
മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. ജേണലിസത്തിലും മാസ് കമ്മ്യൂണേക്കഷനിലും പിജി ഡിപ്ലോമ. ‘മലയാള സാഹിത്യത്തിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി‘ എ- വിഷയത്തിൽ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിൽ ഗവേഷണം നടത്തുന്നു.
'ശരീരം ഇങ്ങനെയും എഴുതാം' എന്ന കവിതാ സമാഹാരം ഡി.സി. ബുക്സ് ഉടൻ പുറത്തിറക്കുന്നു
ഇപ്പോള്‍ എറണാകുളത്ത്
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയുടെ മീഡിയ
മാനേജര്‍. സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ മൂന്ന്  തവണ സംസ്ഥാന അവാര്‍ഡ്
ജേതാവ്.
ഭര്‍ത്താവ്: സത്യനാരായണന്‍
മക്കള്‍: ആദര്‍ശ്, ഐശ്വര്യ
Blog : അത്തിമരം

Wednesday, May 25, 2011

പഠനവിധേയര്‍

ആരെയും പഴിക്കില്ല, വെറുക്കില്ല, ചിരിക്കില്ല
നിത്യവേദനയും മൂകനിസ്സംഗതയും സഹജഭാവങ്ങള്‍
പഞ്ചേന്ദ്രിയങ്ങളുമന്ത:ക്കരണവും മാനുഷികമ-
ല്ലിവര്‍ കാഴ്ചയില്‍ തിര്യക്കുകള്‍ക്കു സമം .
ഇവിടെ ഈശ്വരനിച്ഛിച്ചു പക്ഷെ..നിങ്ങള്‍ മാറ്റി വിധിച്ചു.
തളിച്ചതെന്തോ ഒരു സള്‍ഫാന്‍ , വെറുതെ വിളവു പെരുക്കുവാന്‍
തളര്‍ന്നു പോയവര്‍ പൂവിട്ട ഗര്‍ഭപാത്രത്തില്‍ തന്നെ .
വൈകല്യഭംഗിയും പ്രാണന്റെ വിങ്ങലും പഠനവിധേയങ്ങള്‍ തന്നെയിന്നും
നിങ്ങള്‍ പഠിക്കുക..പഠിച്ചു ജയിക്കുക..അന്നവര്‍ അസ്തമിച്ചിരിക്കും
എങ്കിലുമുണ്ടാകാതിരിക്കട്ടെ രക്തസാക്ഷികള്‍ പോലുമാകാത്ത ജന്മങ്ങള്‍

Tuesday, May 24, 2011

മോചനം

അളവുകള്‍ക്കപ്പുറം
ഏറുന്ന അകലം;
യാത്രകള്‍
ഇരു ദിശയിലെക്കെന്ന
തിരിച്ചറിവ്.
 
അവിഹിതങ്ങളുടെ
അന്തമില്ലാകണക്കുകള്‍
ബോധിപ്പിച്ച്;
ധാരണയുടെ മറ്റൊരു
ഉടമ്പടിയില്‍ ഒപ്പുവച്ച്
വേര്‍പിരിയല്‍!
 
മിച്ചം വന്നതിനെ
അഞ്ചും രണ്ടും ദിവസമെന്ന്
പകുക്കാം.
അതിന് പ്രാണനുണ്ടെന്ന്
ഓര്‍ക്കുന്നതെന്തിന്!

എഴുന്നേല്‍ക്കു കൂട്ടുകാരീ / ഷൈന

'എന്തിനാണ്  ഞങ്ങളെയിങ്ങനെ...?
'ആത്മാവില്‍ തീ കൊളുത്തുന്ന
അതേ ചോദ്യം...!
-ദുഃഖം വിണ്ട ചുണ്ടുകളില്‍  നിന്ന്,
തീവ്ര വ്യഥയാല്‍ നാവുകള്‍
ബന്ധിക്കപ്പെട്ടിരുന്നിട്ടും .

ഉത്തരം നല്‍കാതെ
പൊള്ളയായ മരക്കുതിരകളെയും
തെളിച്ച്‌, തെരുവിലൂടെ ആള്‍ക്കാര്‍
തലകുനിച്ചു കടന്നു പോകുന്നു.


മുറിവുകളാണോ ഈ പാതയെ ഒഴുക്കുന്നത്..?
ഞങ്ങളുടെ തേങ്ങലുകളില്‍ നിന്ന്
പൂമ്പാറ്റകള്‍ പാറി ചേക്കേറുന്നത്
ഏത് അചേതനയിലേക്കാണ്..?
ഞങ്ങളുടെ ഒളിയിടങ്ങളില്‍ നിന്ന്
പടര്‍ന്നിറങ്ങിയ ചോര
ഈ തെരുവു മുഴുവന്‍ നിറഞ്ഞാലും
നിങ്ങള്‍, നിങ്ങളുടെ പൊള്ളയായ  മരക്കുതിരപ്പുരത്ത്
തല കുനിച്ചു തന്നെ കടന്നു പോകും.
-ഉത്തരത്തിനു നേര്‍ക്ക്‌
ഒരടയാളം പോലും ചൂണ്ടിത്തരാതെ .

ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
പകലുണര്‍വ്വിന്റെ വേളയില്‍ പോലും
ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
നഗര വാതില്‍ക്കല്‍ നായ്ക്കള്‍
ഓലിയിട്ടു പിന്മാറും.
ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി
ഖിന്നതയുടെ അന്ധകാരത്തില്‍
ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .

വഴിയരികില്‍
ഞാവല്‍ക്കാടുകള്‍ക്കു നേരെ
മഴയടുക്കുന്നു.
ഞങ്ങളുടെ പാട്ടുകാരികള്‍
മുറിവിന്റെ കവിത പ്രാര്‍ഥിച്ചു തീര്‍ന്നിരിക്കുന്നു.
ഇപ്പോള്‍-
സഹനത്തിന്റെ ദൂത
മടങ്ങിവന്നു .
ഇനി മുഖമില്ലാതെ ഞങ്ങള്‍
മുറിവിന്റെ ഇരുട്ടിലേക്ക് മടങ്ങേണ്ടതില്ല.
ഖിന്നതയെ പിഴുതെടുത്ത്
ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി
ഞങ്ങള്‍ക്കിനി യാത്ര തുടങ്ങാം .
വഴിവിളക്കുകള്‍ എണ്ണയൊഴിച്ചു തെളിക്കാം
ദീര്‍ഘ ദീര്‍ഘം കരഞ്ഞ
പാതകള്‍ പിന്‍തള്ളാം.

എഴുന്നേല്‍ക്കു കൂട്ടുകാരീ ..,
സങ്കീര്‍ണ്ണമായ
 നമ്മുടെ പിരിയന്‍ വഴികളുടെ
കഠിനതകളെ നമുക്ക് ശേഖരിക്കേണ്ടതുണ്ട് .
പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
വാടാതെ കാക്കേണ്ടതുണ്ട് .
പരാജിതരുടെ ദയനീയ ഘോഷയാത്ര
കടന്നു പൊയ്ക്കോട്ടേ.
നമുക്ക് തുടങ്ങാം പുതിയൊരു യാത്ര.
കാപട്യം കോലം മാറ്റാത്ത
ഒരു സ്വരമെങ്കിലും ..
ഞങ്ങള്‍ക്ക് വേണ്ടി പാടാനുണ്ടാകുമോ..
സാന്ത്വനമായൊരു യാത്രാഗാനം ...?


ഷൈന.അഭിഭാഷക, തൃശ്ശൂർ സ്വദേശം,
ഇപ്പോൾ കുടുംബസമേതം ഒമാനിൽ താമസിക്കുന്നു.
ഓൺലൈൻ മാഗസിനുകളിലും ബ്ളോഗിലും കവിത
എഴുതുന്നു.
ബ്ളോഗ് : അലയൊതുങ്ങിയ...
http://alayothungiya.blogspot.com

Saturday, May 21, 2011

ഭ്രമങ്ങളുടെ സമുദ്രം. / എം.എൻ. ശശിധരൻ.

ചുഴികളാല്‍
ചുരുട്ടിയെടുക്കപ്പെട്ട്
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
അപ്രമേയമാകുന്നു
ഉടല്‍.

ഇരുട്ട് കുത്തിയൊഴുകുന്ന
ഞരമ്പുകള്‍,
ശിഖരങ്ങള്‍ കത്തിയാളുന്ന
വിചാരങ്ങളുടെ കാട്,
അട്ടിമറിക്കപ്പെട്ട നേരുകള്‍.
ഞാന്‍,

എന്റെ ആത്മാവിലേക്ക് കുതിക്കുന്ന
നീയാല്‍ തൊടുത്തുവിടപ്പെട്ട ശരം.
മരണം.

ജീവിതവും മരണവും
നിലവിളിച്ചു പായുന്ന
കുഴലുകളാണ്
വാക്കുകളെന്നു
ഭോഗാലസ്യത്തില്‍
ഞാന്‍ പുലമ്പിയോ ..?

*വസന്തസേനയുടെ
ശയനമുറിയില്‍‍
വാക്കുകളുടെ
ദുര്‍മരണം

ഓര്‍മ്മകളുടെ ശ്മശാനം.
ശവം കൊത്തിവലിക്കുന്നത്
നിറവും മണവുമില്ലാത്ത
വസ്തുക്കളുടെ
ആക്രോശങ്ങള്‍‍.
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
പാര്‍ശ്വങ്ങളില്‍ ഉരസാന്‍
എവിടെയും നീയും ഞാനുമില്ല.
---------------------------------------------

*( കൂടെ ശയിച്ച കാളിദാസനെ കൊന്ന്, കവിത കട്ടെടുത്ത്, സ്വന്തം കാവ്യമാണെന്ന് പറഞ്ഞ് രാജാവിന്റെ പാരിതോഷികം ആഗ്രഹിച്ചു പിടിക്കപ്പെട്ട അഭിസാരിക. കാളിദാസന്റെ കാവ്യ ശക്തി ഒന്നുകൊണ്ടു മാത്രം രാജാവ് ഇടയ്ക്കിടെ കാണാന്‍ ആഗ്രഹിക്കുന്നു. ഓരോ തവണയും കണ്ടു പിരിഞ്ഞാല്‍, ദുര്ന്നടപ്പുകാരനായ കവി ഭ്രമങ്ങളുടെ പറുദീസയില്‍ അലഞ്ഞു നടക്കും. അടുത്ത തവണ കാണാന്‍, രാജാവ് ഉപയോഗിക്കുന്ന തന്ത്രം സമസ്യാ പൂരണമാണ്. വലിയ പാരിതോഷികം പ്രഖ്യാപിച്ചാല്‍, കവി തീര്‍ച്ചയായും കവിതയുമായി എത്തും. അനേകം സമസ്യാപൂരണങ്ങളില്‍ നിന്നും കാളിദാസന്റെ കവിത രാജാവിന് തിരിച്ചറിയാം എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ)

.........................................

എം.എൻ. ശശിധരൻ.

ആനുകാലികങ്ങളിലും  സൈബർ ഇടങ്ങളിലും
കഥയും കവിതയും എഴുതുന്നു.
1988 ലെ മികച്ച ചെറുകഥയ്ക്കുള്ള അപ്പൻ തമ്പുരാൻ സ്മാരക അവാർഡ് ലഭിച്ചു.
ഡെൽഹിയിൽ Govt. of NC യിൽ ഉദ്യോഗസ്ഥൻ, ഭാര്യ കവിത, മക്കൾ രൂപശ്രീ, ദീപശ്രീ എന്നിവരോടൊപ്പം ഡൽഹിയിൽ താമസിക്കുന്നു. സ്വദേശം തൃശൂർ കട്ടക്കമ്പാൽ.
ബ്ളോഗ് : http://otherside-vichaarangal.blogspot.com

Wednesday, May 18, 2011

കന്യക

മനസ്സിലെ കന്യാവനങ്ങളുടെ 
ഹരിത കാന്തിയില്‍ മയങ്ങി മടുത്തവള്‍,
ഓരോ മയക്കത്തിന്നിടയിലും 
ആണ്‍മുഖമോര്‍ത്തു  ഞെട്ടി ഉണരുന്നവള്‍,
മിഴിയില്‍ ഒരിക്കലും ആണ്‍നോട്ടം വീഴാന്‍
അനുവദിക്കാത്ത കണ്ണിമകള്‍ ഉള്ളവള്‍,
കമ്മലുകളുടെ കിലുക്കത്തില്‍ പോലും 
പുല്ലിംഗ  ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവള്‍,
ഓരോ വഴിപോക്കന്റെ കാല്‍ ഒച്ചയിലും
കാമം പതുങ്ങി വരുന്നു എന്നോ പേടിക്കുന്നവള്‍,
ഓരോ തെരുവിന്റെ അടക്കം പറച്ചിലും
തന്റെ മാറിടത്തിന്‍ മുഴുപ്പിനെ  കുറിച്ചെന്നു കരുതുന്നവള്‍,

എന്നെങ്കിലും ഒരിക്കല്‍ കഴുത്തില്‍ വീണേക്കാവുന്ന
കൊലക്കുരുക്കിനെ കുറിച്ച് മധുര സ്വപ്‌നങ്ങള്‍ നെയ്യാന്‍ പഠിച്ചവള്‍.... 


ഒറ്റപ്പെടുമ്പോഴൊക്കെ,
ഇനിയും സംഭവിച്ചിട്ടില്ലാത്ത 
ബലാത്സംഗത്തില്‍ 
മുറിപ്പെടെണ്ട കന്യാചര്‍മത്തെ കുറിച്ചോര്‍ത്തു 
കുളിര് കൊള്ളുന്നവള്‍.... 


ഇവളത്രേ വിശുദ്ധയായ കന്യക.


(1996  ല്‍ എഴുതിയത് )
ബി മധു  

 
 

Bach Sarabande in Bm

Monday, May 16, 2011

നേട്ടം !


കണ്ണു കത്തുന്ന വെയില്‍
കുളിരിന്‍റെ നേര്‍ത്ത പാട പോലുമില്ലാത്ത
ഉഷ്ണത്തിന്‍റെ ഈ മരുഭൂമി
ഒട്ടകങ്ങളുടെ കപ്പലുകള്‍
ഈന്തപ്പന മേടുകള്‍
കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍
ഇതാ മധ്യപൌരസ്ത്യ ദേശം


ഭൂമിയിലെ എണ്ണ മുഴുവനും ഇവിടെ ഉഷ്ണമായ് പെയ്യുന്നു
ഹയാത്തിലെ* മഞ്ഞു കൂട്ടില്‍
കുട്ടികള്‍ ചക്രവേഗത്തിലോടുന്നു
കറുത്ത ഗലികളില്‍
രണ്ടുചക്രം വലിക്കുന്നവര്‍
ചുമച്ചു തുപ്പുന്ന രക്തം കലര്‍ന്ന കഫം
ഗള്‍ഫ് തീരങ്ങളില്‍ പാട കെട്ടുന്നു
എഴുപതു നിലകളുള്ള
ടവര്‍ ക്രെയിനില്‍ നിന്ന് വീണ്
മരിക്കുന്ന നാല്പതുകാരന്‍
നാട്ടിലെ പുരനിറഞ്ഞ പെണ്ണിന്‍റെ
നൂറുപവന്‍ സ്വപ്നമുടയുന്നു


നാദ് അല്‍ ഷീബായില്‍** ഇന്ന് കുതിരയോട്ടമാണ്
ജാക്പോട്ടില്‍ കോടികള്‍ ഒഴുകുന്നു
വിദേശ സുന്ദരിക്ക് ചുണ്ടില്‍ കൂടുതല്‍ ചായം
ദിര്‍ഹം`* ചിതറി, മടികുത്തഴിയുമ്പോള്‍
മൈലുകള്‍ അകലെ അവളുടെ കുഞ്ഞ്
ഇന്ന് മാമോദീസ സ്വീകരിക്കുന്നു
------------------------------------------------------
* ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടല്‍
** ദുബായിലെ കുതിരപന്തയം ഇവിടെ നടക്കുന്നു
`* ദുബായിലെ കറന്‍സി

ദൈവവും ചെകുത്താനും / പ്രസന്ന ആര്യന്‍

ചിലയിടങ്ങളില്‍ അങ്ങിനെയാണ്
പട്ടണം വളരുന്തോറും
വഴികള്‍ ഇടുങ്ങിവരും.
വീടുകള്‍ വലുതാവുന്തോറും
മതിലുകള്‍ ഉയര്‍ന്നുപൊങ്ങും.
വളവുതിരിഞ്ഞുവരുന്ന വാഹനം
എന്തെന്നു തിരിച്ചറിയും മുന്‍പ്
നമ്മുടെ ശരീരത്തില്‍ മുട്ടിയുരുമ്മി
കടന്നുപോയിട്ടുണ്ടാവും.
വല്ലാത്ത ഒറ്റപ്പെടലിന്റെ ഭൂതം
കോര്‍മ്പല്ലു കോര്‍ക്കാന്‍ തുടങ്ങുമ്പോഴാകും
ഒരു സൈക്കിള്‍ ചത്തുപോയ ആവോലിയുടെ
തൊണ്ടയില്‍ക്കുരുങ്ങിയ കൂവലായി
ചുകന്നു മലച്ച ഉണ്ടക്കണ്ണായി
തുരുമ്പ് പിടിച്ച കത്തിയുടെ മൂര്‍ച്ചയായി
ചിലപ്പോള്‍ വെറുമൊരു മൂളിപ്പാട്ടായി
വളവുതിരിഞ്ഞെത്തുന്നത്.
അവനും അങ്ങിനെയായിരുന്നു
പതിനാറിന്റെ കൗതുകമായി
വളവുതിരിഞ്ഞെത്തിയത്.
ഇന്നും ഉറക്കത്തിന്റെ
കുണ്ടനിടവഴികളില്‍ ഇടക്കിടക്ക്
അവന്റെ മൂളിപ്പാട്ടു കേള്‍ക്കുമ്പോള്‍
ചുന്നിയൊന്നുകൂടി വലിച്ചിടണമെന്നുതോന്നും.
അവനടുത്തെത്തുമ്പോള്‍
ചെവിയൊന്നു പിടിക്കണമെന്നും
അവന്‍ കുടിച്ചമുലകള്‍ക്കുമുന്നില്‍
കൂട്ടി കൊണ്ടുപോകണമെന്നും
അമ്മയിലെ അന്തസ്സാരം
കാട്ടിക്കൊടുക്കണമെന്നും തോന്നും.
വളവുതിരിഞ്ഞ് അവന്‍
വരുന്നതും നോക്കിയിരിക്കും ..........പക്ഷെ
വിചാരിക്കുന്നതിലും വേഗത്തിലാണല്ലൊ
ദൈവം ചെകുത്താനായി മാറുന്നത്.
.......................................................
പ്രസന്ന ആര്യന്‍. 
ഇപ്പോള്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് ഹരിയാനയിലെ ഗുഡ്ഗാംവില്‍ താമസിക്കുന്നു. വരയും എഴുത്തും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഡെല്‍ഹി ലളിതകലാ അക്കാഡമിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . പ്രയാണ്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്നു.
സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് ഡി.സി. ബുക്സ് പുറത്തിറക്കിയ ബ്ളോഗ് കവിതകളുടെ സമാഹാരമായ "നാലാമിടം", കൃതി പബ്ളീക്കേഷന്റെ, ബ്ളോഗെഴുത്തുകാരുടെ അപ്രകാശിത കവിതകളുടെ സമാഹാരമായ "കാവാരേഖ?" എന്നീ സമാഹാരങ്ങളിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ലോഗ് : മറുനാടന്‍ പ്രയാണ്‍
http://marunadan-prayan.blogspot.com