Thursday, August 20, 2009

ചുംബനങ്ങള്‍

നിന്നെ പോലെ
ആരുമെന്നെ സന്തോഷിപ്പിക്കുന്നില്ല,
നീ എന്റെ
അടുത്ത സുഹൃത്ത്..

ഈ ചിത്ര പിന്നുകള്‍
നിന്റെ കോളറില്‍ കുത്തുക
പൂവിനു മണമെന്നപോല്‍്
നിന്റെ ഭംഗി വര്‍ദ്ധിക്കട്ടെ

തുളുമ്പുന്ന തേന്‍ തുള്ളികള്‍
നിന്റെ അധരത്തില്‍
നിന്നും വീഴാതിരിക്കട്ടെ

ആരുടെയൊക്കെ
പ്രതിബിമ്പങ്ങളാണതില്‍്
നീ എനിക്കായ്‌
കൊരുത്തു നല്‍ക്കുന്നത്?

എന്റെ കയ്യില്‍ എപ്പോഴും
കുറച്ചു ചില്ലറകള്‍് മാത്രം,
(മതിയാവില്ലല്ലോ
എനിക്കൊരിക്കലും)
വരൂ നമുക്കിനി നിന്റെ
ചുംബനങ്ങള്‍ വില്‍ക്കാം

നിന്റെ പാത്രം കളയരുത്
ഇനിയുമെത്ര ചുംബനങ്ങള്‍
നിറയ്ക്കാനുള്ളതാണ്
നിറച്ചു വില്‍ക്കേണ്ടതാണ്....

Monday, August 17, 2009

ഇനി വേലായിയെ കാത്തിരിക്കാം

ഓണത്തിന് നിറം പൂക്കളാണെന്ന്
കര്‍ക്കിടകം
ചുരുണ്ടുകൂടിയിരുന്ന്
ജലച്ചായം വരയ്ക്കുമ്പോള്‍
മുട്ടോളം പാവാട പൊക്കിപ്പിടിച്ച്
തുമ്പപ്പൂവ്
പാടം കടന്നുവരും
ചേമ്പില ചൂടിയിട്ടും തോളുനനച്ച്
മുക്കുറ്റി
തണുത്തുവിറച്ച് പടികയറും
മഴവെള്ളം തട്ടിത്തെറുപ്പിച്ച്
ചെമ്പരത്തി
ഇതളിളക്കി ഓടിയെത്തും

മാവേലിക്ക് കൊമ്പന്‍‌മീശയാണെന്ന്
മേഘങ്ങള്‍
കറുപ്പിച്ച് കറുപ്പിച്ച്
മീശ പിരിക്കുമ്പോള്‍
പരദൂഷണംവേലായി
കട്ടിമീശ കൊമ്പെന്ന് വളച്ച്
കിരീടവും ഓലക്കുടയുമായി
തെക്കുവടക്ക്
മാനുഷരെല്ലാരുമൊന്നുപോലെയെന്ന്
നാടുനന്നാക്കി നടക്കും

ഓണമെന്നാല്‍
മൂന്നടി മണ്ണ് തന്നെയെന്ന്
കര്‍ക്കിടകത്തില്‍ കുത്തിയൊഴുകിപ്പോയ ജലം
കടലില്‍ കിടന്ന് കൈകാലിട്ടടിച്ച്
വിളിച്ചുപറയുന്നത് കേട്ടിട്ടാവണം
മുറ്റത്തെ പൂക്കളം
പരദൂഷണം വേലായിയോടൊപ്പം
ഓടിപ്പോയത്