Wednesday, May 25, 2011

പഠനവിധേയര്‍

ആരെയും പഴിക്കില്ല, വെറുക്കില്ല, ചിരിക്കില്ല
നിത്യവേദനയും മൂകനിസ്സംഗതയും സഹജഭാവങ്ങള്‍
പഞ്ചേന്ദ്രിയങ്ങളുമന്ത:ക്കരണവും മാനുഷികമ-
ല്ലിവര്‍ കാഴ്ചയില്‍ തിര്യക്കുകള്‍ക്കു സമം .
ഇവിടെ ഈശ്വരനിച്ഛിച്ചു പക്ഷെ..നിങ്ങള്‍ മാറ്റി വിധിച്ചു.
തളിച്ചതെന്തോ ഒരു സള്‍ഫാന്‍ , വെറുതെ വിളവു പെരുക്കുവാന്‍
തളര്‍ന്നു പോയവര്‍ പൂവിട്ട ഗര്‍ഭപാത്രത്തില്‍ തന്നെ .
വൈകല്യഭംഗിയും പ്രാണന്റെ വിങ്ങലും പഠനവിധേയങ്ങള്‍ തന്നെയിന്നും
നിങ്ങള്‍ പഠിക്കുക..പഠിച്ചു ജയിക്കുക..അന്നവര്‍ അസ്തമിച്ചിരിക്കും
എങ്കിലുമുണ്ടാകാതിരിക്കട്ടെ രക്തസാക്ഷികള്‍ പോലുമാകാത്ത ജന്മങ്ങള്‍

Tuesday, May 24, 2011

മോചനം

അളവുകള്‍ക്കപ്പുറം
ഏറുന്ന അകലം;
യാത്രകള്‍
ഇരു ദിശയിലെക്കെന്ന
തിരിച്ചറിവ്.
 
അവിഹിതങ്ങളുടെ
അന്തമില്ലാകണക്കുകള്‍
ബോധിപ്പിച്ച്;
ധാരണയുടെ മറ്റൊരു
ഉടമ്പടിയില്‍ ഒപ്പുവച്ച്
വേര്‍പിരിയല്‍!
 
മിച്ചം വന്നതിനെ
അഞ്ചും രണ്ടും ദിവസമെന്ന്
പകുക്കാം.
അതിന് പ്രാണനുണ്ടെന്ന്
ഓര്‍ക്കുന്നതെന്തിന്!

എഴുന്നേല്‍ക്കു കൂട്ടുകാരീ / ഷൈന

'എന്തിനാണ്  ഞങ്ങളെയിങ്ങനെ...?
'ആത്മാവില്‍ തീ കൊളുത്തുന്ന
അതേ ചോദ്യം...!
-ദുഃഖം വിണ്ട ചുണ്ടുകളില്‍  നിന്ന്,
തീവ്ര വ്യഥയാല്‍ നാവുകള്‍
ബന്ധിക്കപ്പെട്ടിരുന്നിട്ടും .

ഉത്തരം നല്‍കാതെ
പൊള്ളയായ മരക്കുതിരകളെയും
തെളിച്ച്‌, തെരുവിലൂടെ ആള്‍ക്കാര്‍
തലകുനിച്ചു കടന്നു പോകുന്നു.


മുറിവുകളാണോ ഈ പാതയെ ഒഴുക്കുന്നത്..?
ഞങ്ങളുടെ തേങ്ങലുകളില്‍ നിന്ന്
പൂമ്പാറ്റകള്‍ പാറി ചേക്കേറുന്നത്
ഏത് അചേതനയിലേക്കാണ്..?
ഞങ്ങളുടെ ഒളിയിടങ്ങളില്‍ നിന്ന്
പടര്‍ന്നിറങ്ങിയ ചോര
ഈ തെരുവു മുഴുവന്‍ നിറഞ്ഞാലും
നിങ്ങള്‍, നിങ്ങളുടെ പൊള്ളയായ  മരക്കുതിരപ്പുരത്ത്
തല കുനിച്ചു തന്നെ കടന്നു പോകും.
-ഉത്തരത്തിനു നേര്‍ക്ക്‌
ഒരടയാളം പോലും ചൂണ്ടിത്തരാതെ .

ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
പകലുണര്‍വ്വിന്റെ വേളയില്‍ പോലും
ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
നഗര വാതില്‍ക്കല്‍ നായ്ക്കള്‍
ഓലിയിട്ടു പിന്മാറും.
ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി
ഖിന്നതയുടെ അന്ധകാരത്തില്‍
ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .

വഴിയരികില്‍
ഞാവല്‍ക്കാടുകള്‍ക്കു നേരെ
മഴയടുക്കുന്നു.
ഞങ്ങളുടെ പാട്ടുകാരികള്‍
മുറിവിന്റെ കവിത പ്രാര്‍ഥിച്ചു തീര്‍ന്നിരിക്കുന്നു.
ഇപ്പോള്‍-
സഹനത്തിന്റെ ദൂത
മടങ്ങിവന്നു .
ഇനി മുഖമില്ലാതെ ഞങ്ങള്‍
മുറിവിന്റെ ഇരുട്ടിലേക്ക് മടങ്ങേണ്ടതില്ല.
ഖിന്നതയെ പിഴുതെടുത്ത്
ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി
ഞങ്ങള്‍ക്കിനി യാത്ര തുടങ്ങാം .
വഴിവിളക്കുകള്‍ എണ്ണയൊഴിച്ചു തെളിക്കാം
ദീര്‍ഘ ദീര്‍ഘം കരഞ്ഞ
പാതകള്‍ പിന്‍തള്ളാം.

എഴുന്നേല്‍ക്കു കൂട്ടുകാരീ ..,
സങ്കീര്‍ണ്ണമായ
 നമ്മുടെ പിരിയന്‍ വഴികളുടെ
കഠിനതകളെ നമുക്ക് ശേഖരിക്കേണ്ടതുണ്ട് .
പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
വാടാതെ കാക്കേണ്ടതുണ്ട് .
പരാജിതരുടെ ദയനീയ ഘോഷയാത്ര
കടന്നു പൊയ്ക്കോട്ടേ.
നമുക്ക് തുടങ്ങാം പുതിയൊരു യാത്ര.
കാപട്യം കോലം മാറ്റാത്ത
ഒരു സ്വരമെങ്കിലും ..
ഞങ്ങള്‍ക്ക് വേണ്ടി പാടാനുണ്ടാകുമോ..
സാന്ത്വനമായൊരു യാത്രാഗാനം ...?


ഷൈന.അഭിഭാഷക, തൃശ്ശൂർ സ്വദേശം,
ഇപ്പോൾ കുടുംബസമേതം ഒമാനിൽ താമസിക്കുന്നു.
ഓൺലൈൻ മാഗസിനുകളിലും ബ്ളോഗിലും കവിത
എഴുതുന്നു.
ബ്ളോഗ് : അലയൊതുങ്ങിയ...
http://alayothungiya.blogspot.com