Wednesday, December 28, 2011

ജന്മാന്തരങ്ങള്‍






ഒടുവില്‍,

നീ എന്നില്‍ നിന്നു മുറിഞ്ഞ്

നേര്‍ത്തൊരു ജലരേഖയായി

പാതയോരം കടന്ന് പുഴയിലേക്ക്..

ഞാനോ?

മഴയിലേയ്ക്കിറങ്ങി

ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം തേടി

കാട്ടിലേയ്ക്ക്...



ഇനിയുമൊരു ശിംശപാ വൃക്ഷത്തിന്റെ

ചുവട്ടിലേയ്ക്ക് നീയെന്നെ

തേടി വരുമെന്ന പ്രതീക്ഷയില്ലാതെ..

പക്ഷേ,

വീണ്ടുമൊരിക്കല്‍ക്കൂടി

നീയെന്നെ തീക്കുണ്ഡമാക്കുന്നതും

ഹൃദയം വെണ്ണീറാക്കുന്നതും

സ്വപ്‌നം കണ്ട്

ഭയത്തിന്റെ മാറാലപ്പുതപ്പിനുള്ളില്‍

കൂനിക്കൂടിയിരിക്കാന്‍

മറ്റൊരു വാല്‍മീകിയുടെ വാസസ്ഥലം തേടി..





നീ എന്നില്‍ നിന്നുയര്‍ന്ന്

വിണ്ണില്‍ നിന്നു മഴനൂലുകള്‍

കൊണ്ട് വരണ്ട മണ്ണിനെ

പുഷ്പിണിയാക്കി..

ഞാനോ?

കൊട്ടാരത്തില്‍ നിന്നുയര്‍ന്ന,

പട്ടുമെത്തയില്‍ ഉഴുതുമറിക്കപ്പെട്ട

നിന്റെ വിയര്‍പ്പിന്റെ തിളയ്ക്കുന്ന

ഗന്ധത്തില്‍ മനംമടുത്ത്

നീ മൂലം പുഷ്പിണിയായ മണ്ണിന്റെ

മാറോടലിഞ്ഞ്...

ഇനിയൊരിക്കലും ഉണരുവാനാകാതെ

മറ്റൊരു വൈശാലിയാക്കപ്പെട്ട്

തനിയെ....



ഇനിയേതു കാലം വരെ കാത്തിരിക്കണം

ഒരു മുദ്രമോതിരത്തിന്റെ മറവിലല്ലാതെ

നീയെന്നെ തേടിയെത്തുന്ന നിമിഷത്തിന്?



നീ മഴക്കീറുകള്‍

ഓരോന്നായി അടര്‍ത്തിയെടുത്ത്

എന്നില്‍ നിന്നും

മുറിഞ്ഞുപോയ നിന്റെ ഹൃദയം

മഴനാരുകള്‍ കൊണ്ട്

തുന്നിയെടുക്കുന്നു

ഞാനോ?

ഇനിയൊരിക്കലും

മുറിഞ്ഞുപോകാനാകാത്തവിധം

എന്റെ ഹൃദയത്തെ ഇടിനാരുകള്‍

കൊണ്ട് പുതുക്കിയെടുക്കുന്നു..്

എന്നിട്ടും...

എന്നിട്ടും നീ മുറിഞ്ഞുപോയ്..

പാതിഭാഗം ഇവള്‍ക്കെന്ന ചൊല്ലുമാറ്റി

നീ വാനപ്രസ്ഥം തേടിയിറങ്ങി..

ഇനിയുമീ അകത്തളത്തില്‍ തനിച്ചിരുന്ന്

വനാന്തരത്തിലേക്കു മിഴി പറിക്കാന്‍,

പുറത്ത് മഴ നനഞ്ഞ്

അകം വരണ്ട ഭൂമിയാക്കി

കാത്തിരിക്കാന്‍

ഇനിയൊരു ഊര്‍മിളയാവാന്‍..

വയ്യ,

കാലം കഴിഞ്ഞിരിക്കുന്നു..



നീ എന്നില്‍ നിന്നകന്ന്

നേര്‍ത്ത ഹിമധൂളിയായി

നരച്ച ആകാശം നോക്കി മുകളിലേയ്ക്ക്..

ഞാനോ?

ഒരുവനാല്‍ അപഹരിക്കപ്പെട്ട്

നിന്നാല്‍ അപമാനിതയായി

പ്രതികാരത്തിന്റെ കനല്‍പ്പൂക്കളേന്തിയ

വരണമാല്യം തേടി കാട്ടിലേയ്ക്ക്..

പടരട്ടെ തീ,

നിന്നെരിയട്ടെ തീ.

നിന്നു കത്തട്ടെ ഞാനെന്ന സ്ത്രീ..

ഇനിയുമൊരു പതിനാറു

സംവത്സരങ്ങള്‍ കാത്തിരിക്കാം.

തീ പിടിച്ച ഹൃദയത്താല്‍,

ശരീരത്തെ പകരം കൊടുത്ത്

പുതിയൊരു ജന്മമെടുത്ത്

പകമുറ്റാം..



ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം

തേടിയവള്‍ പാത പിളര്‍ന്ന് താഴേയ്ക്ക്..

പെണ്ണിന്റെ ശരീരശാസ്ത്രം

പഠിപ്പിച്ചവള്‍ പുഴയിലലിഞ്ഞലിഞ്ഞ്....

അംബേ,

നീ മതി...

നിന്റെ ഹൃദയം മതി

എനിക്കു കടമെടുക്കാന്‍...







Sunday, December 25, 2011

മലയാളകവിതയുടെ പുതിയേടങ്ങൾ


ദാ
മലയാളത്തിൽ 
കവിതയുടെ
ഒരു പുതിയ പുസ്തകം

ബൂലോകകവിതയുടെ വാർഷികപ്പതിപ്പ്






Wednesday, December 14, 2011

അയ്യപ്പന്‍!





തെരുവിന് തിന്നാന്‍
കവിതയുടെ കയറുകൊണ്ട്
കെട്ടിയിട്ടൊരു
പെരുമരം
കണ്ടിരുന്നോ ?


കുമ്മായ വെളുപ്പില്‍
കരിക്കട്ട തിരഞ്ഞ് !


കല്ല്‌വീണ
കുളം പോലൊരുള്ള്
കണ്ടിരുന്നോ ?


വെയില്‍ പൊള്ളിയ
വെളുവെളുത്തൊരു
ഹൃദയം !


ഉച്ചയ്ക്ക് തിന്നാന്‍ 
നിന്റെ മുറ്റത്ത്‌
പൊള്ളി വീണിരുന്നു-
കാറ്റ് പിടിച്ച
പതാക പോലെ
കവിത പിടിച്ചൊരു മനസ്സ് !


Friday, December 9, 2011

.........ഷാപ്പിലെ പൂച്ച...............

ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്റെ ഭാവമാണ്.
പനമ്പ് കൊണ്ട് തിരിച്ച അറകളിലെ
കുമ്പസാര രഹസ്യങ്ങൾ കേട്ട്കേട്ടാവാം,
നരച്ച മീശ രോമങ്ങളേ നാവാലുഴിഞ്ഞ്
അടുത്തതെന്താവാം എന്ന് കണ്ണോർത്തിരിക്കും.

വകയിലെ പെങ്ങളേ പ്രാപിച്ചവന്റെ
വിലാപ സാഹിത്യത്തെ
സമാശ്വാസത്തിന്റെ പുറം തഴുകലുകൾ
സ്വയം ഭോഗമായി പരാവർത്തനം ചെയ്യുന്നത് കണ്ട്
അമൂർത്തമായൊരു നിശബ്ദതയിലഭിരമിച്ച്
അവയങ്ങനെ ചടഞ്ഞിരിക്കും.

വിലക്ഷണ ഹാസ്യത്തെ പതച്ചൊഴിച്ച-
പാനപാത്രം മുത്തി,
അഹം ഭാവത്തിന്റെ ആറ്റുമീൻ കറിയിൽ
വിരൽ മുക്കി നക്കി,
അപരനോടുള്ള പുച്ഛം അധോ വായുകൊണ്ട്
അടിവരയിടുന്നത് കണ്ട്
കണ്ണടയ്ക്കും..

അഞ്ഞൂറ് രൂപ ലോട്ടറിയടിച്ചവന്റെ
ആഘോഷങ്ങൾ തെറിപാട്ടിന്
താളം പിടിക്കുമ്പോള്
വരട്ടിയ പോത്തിൻ കഷണം
വായ് വിട്ട് താഴെ വീണാലോ എന്ന്
പ്രതീക്ഷയോടെ കാത്തിരിക്കും.

ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന
നെറികെട്ട നിലവിളികളേ
കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ
തമസ്കരിക്കുന്നത് കേട്ട് കേട്ട്
അടക്കി ചിരിക്കും.

Wednesday, November 23, 2011

മഞ്ഞുകാലം വന്നില്ലെന്നാരാണ് പറഞ്ഞത്?





ഓരോ ചെറു കാറ്റിലും
പ്രതിഷേധം മുരണ്ട് 
ഇളകിയാര്‍ത്ത
ഇലക്കൂട്ടങ്ങളെ,
കുടഞ്ഞെറിഞ്ഞു
തണുപ്പില്‍ നിശ്ശബ്ദം 
വിറങ്ങലിച്ചു നില്‍ക്കുന്ന
വഴിയോരമരങ്ങള്‍.

മരിച്ചു വീഴുമ്പോഴും
വഴിമുടക്കാതിരിക്കാന്‍
വശങ്ങളിലേക്ക്
വലിച്ചു കെട്ടപ്പെട്ടവ..

ചില്ലകളില്‍ മഞ്ഞുറഞ്ഞ
വെളുത്ത രൂപങ്ങള്‍
ആത്മഹത്യ ചെയ്ത
കുടുംബാംഗങ്ങളെ പോലെ
തൂങ്ങിയാടുന്നു.

മഞ്ഞു കട്ടകള്‍
വീണു കിടക്കുന്ന
വഴികളില്‍,
ഒഴിവിടം നോക്കി
വരി വരിയായി
നടന്നു നീങ്ങുന്ന
മനുഷ്യര്‍..
മഞ്ഞു പോലുറഞ്ഞ മൌനം.

തൂമഞ്ഞു തൂകിയ
പ്രകൃതി,
ചോര വാര്‍ന്ന
ശവം പോലെ
വിളറി വെളുത്ത് .

സന്ധികളിലേക്ക്
അരിച്ചിറങ്ങുന്ന തണുപ്പ്..
നാക്ക് വളക്കാനാവാതെ,
മുഷ്ടികള്‍ ചുരുട്ടാനാവാതെ,
മരവിപ്പിക്കുന്ന തണുപ്പ്.

ഇരുന്നിരുന്നങ്ങിനെ
തണുത്തുറയുമ്പോള്‍
തിരിച്ചറിയാത്തതാവണം..

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.

എത്ര മരവിച്ചാലും
മരിച്ചു തീരും വരെ
മിടിക്കേണ്ടതിന്റെ ആളല്‍.

തലയോട്ടി പിളര്‍ന്നു
ഉള്ളിലെ അവസാനത്തെ
കനലിലും നനഞ്ഞിറങ്ങുന്ന മഞ്ഞ്..

എന്നിട്ടും..
എന്നിട്ടും..
മഞ്ഞുകാലം വന്നില്ലെന്നാരാണ് പറഞ്ഞത്?


ചിത്രം കടപ്പാട്: http://free-extras.com

Thursday, October 20, 2011

തിരികെ !



ഇന്നലെ മുഴുവന്‍ പനിച്ചു കിടന്നു
ജ്വരം തിന്ന ഒരു തലച്ചോറ്
പുതയ്ക്കാന്‍ കംബിളിയില്ലാതെ
നിന്റെ ഗന്ധമില്ലാതെ
കാലുകള്‍ക്കും കയ്യുകള്‍ക്കും
ചലനശേഷിയില്ലാതെ
നിവര്‍ന്നു നിര്‍ജീവം കിടക്കുമ്പോള്‍
ഓര്‍മയില്‍ അരുകിലിരുന്നു
ആത്മാവിന്റെ പുസ്തകം
വായിക്കുന്നത് ആരാണ് ?
ചോരച്ചുമ പൊന്തും കണ്ഠത്തില്‍
സ്നേഹത്തിന്റെ തൈലമിറ്റിച്ചതാരാണ് ?
വെള്ളരിപ്പൂംപ്രാവായി വന്നു
നിലാവിന്റെ ഗാനം കുറുകിയതാരാണ് ?
അവ്യക്തമായ ഓര്‍മകള്‍ക്കുമേല്‍
ഒരു ഹിംസ്ര മൃഗത്തിന്‍ രശനയില്‍ നിന്നും
നിണം തൂകി എന്റെ സ്വപ്നത്തെ
ചുവപ്പിച്ചു , ഒടുവില്‍
രക്തപങ്കിലം എന്റെ ദേഹിയെ
ഒരു തെമ്മാടിക്കുഴിയിലേക്ക്
വലിച്ചെറിഞ്ഞതെന്തിനാണ് ?
എനിക്ക് ജീവനില്‍ വലിയ കൊതിയാണ്
നിനക്ക് മുന്നില്‍ പറക്കാന്‍ ,
ഒരു വഴികാട്ടിയായി !
ഈ പനി ഒന്ന് മാറട്ടെ,
അത് വരെ ഒന്ന് ക്ഷമിക്കൂ
ഞാന്‍ എന്റെ ഓര്‍മകളിലേക്ക് തരിച്ചു വരും
അത് വരെ അതുവരെ മാത്രം !

Monday, October 17, 2011

പ്രണയത്തിനറിയില്ലല്ലോ അവര്‍ മരിച്ചതാണെന്ന്

ചില രാത്രികളില്‍
അച്ഛായെന്ന്
അമ്മേയെന്ന്
മോനേയെന്ന്
വിളികള്‍ കേള്‍ക്കാം

സ്വര്‍ഗ്ഗവും നരകവും
അന്ത്യ നാളുമെവിടെയെന്ന്
കാത്തിരുന്നു മടുത്തവര്‍
ഭൂമിയിലേക്ക്‌ വരുന്നതാകും

ശ്മശാനത്തിലെ
മരക്കൊമ്പിലിരുന്ന്
ദൂരക്കാഴ്ചകള്‍ കണ്ടിരിക്കും

പരിചയക്കാരെ തേടി
അങ്ങാടിയില്‍ നോക്കും

ആരോ വിളിച്ചെന്ന്
ചിലര്‍ തിരിഞ്ഞു നോക്കും
ആരെയോ കണ്ടെന്ന്
ആരോ തൊട്ടെന്ന് അമ്പരക്കും

എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല

പ്രണയത്തിനറിയില്ലല്ലോ
അവള്‍ മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന്‍ മരിച്ചതാണെന്ന്

Sunday, September 4, 2011

ഒറ്റയ്ക്ക്

"പാരീസിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ
തോരൻ വച്ചതുണ്ട്...
ആല്പ്സിീന്റെ താഴ്വാരത്തിൽ വിളഞ്ഞുപഴുത്ത
ചുവന്ന ആപ്പിളുണ്ട്...
ലക്സംബര്ഗിപലെ പിയേര്സും സ്പാനിഷ് വൈനും…
നീ വരുന്നുണ്ടോ?”

കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ
എയര്പോയര്ട്ട് -> റോള ബസ്സിലെ വിയര്പ്പി ൽ
ഏങ്കോണിച്ച് നിന്നു.

ഉടഞ്ഞ അച്ചാർകുപ്പി പോലെ ഒരുവൻ
പുതുക്കത്തിന്റെ പെണ്ചൂുടും നെഞ്ചിലൊട്ടിച്ച്.
പുതുക്കാത്ത ക്രെഡിറ്റ് കാര്ഡാെയി മറ്റൊരാൾ
നരച്ച കുറ്റിത്താടിയിൽ കാലം തിരഞ്ഞ്.
പരിധിക്കു പുറത്തായ സെല്ഫോരണായി ഒരുവൾ
ഇടിഞ്ഞ ഉടല്വറടിവിനെ ജീന്സ്ണ അണിയിച്ച്.
ഉമ്മയുടെ പൊന്നുമ്മകളും ഉപ്പയുടെ വിരല്ക്കുചറികളുമായി
വിലാസം തെറ്റിയ ചില മറുമൊഴിക്കത്തുകൾ.
കൊടുക്കാൻ മറന്നുപോയ നൂറ്റൊന്ന്‍ സാന്ത്വനങ്ങൾ
കീശയിൽ പരതി ഒരു വാര്ദ്ധ ക്യം.
ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ
ബ്ലൂടൂത്തിൽ കോര്ക്കുപ്പെട്ട കൌമാരം.
തെയ്യച്ചിലമ്പിന്റെ മിന്നലൊളി ചിതറിച്ച്
വേഷമഴിച്ചുവച്ച ഒരു വയനാടൻ കുലവൻ .
വിഷവാതകത്താൽ വീര്ത്താ നീലബലൂൺ മാതിരി
ജാഫ്നയിൽ നിന്നൊരു കനലടുപ്പ്.
നര്മ്മിദയുടെ കരയിലെ ആദിവാസിച്ചെണ്ടയായി
ഇടറിയിടറി ഒരു ഹൃദയതാളം.
മണിപ്പൂരിൽ നിന്നൊരു പട്ടിണിപ്പടപ്പാട്ട്
പന്തമെരിയിക്കുന്ന നട്ടുച്ച.
മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ
കാര്ഗോ പ്പെട്ടിയുടെ സ്തൂലാകൃതികളിൽ
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.


ഒരു ചീവീടിന്റെ ഡ്രിൽ മെഷീൻ.
പച്ചക്കുതിരയുടെ ധൃതിച്ചാട്ടം.
കറുമ്പിയുടെ 'ഹിമ്പേ...' വിളി.
അപ്പുവിന്റെ നീളൻ കുര.
ആന്റിന വാലുമായി ഒരുത്തിയുടെ 'മ്യാവൂ..'
ഒരു വട്ടിനിറയെ പൂവിളിക്കോലാഹലം.
വയണയിലയിൽ ചക്കത്തെരളി മണം.
ഇഴ മുറിഞ്ഞൊരു മഴത്തുള്ളി മണിയൊച്ച.

എല്ലാം... എയർ അറേബ്യയിൽ വന്നിറങ്ങിയതാ...!
ദാ... നെഞ്ചിലൂടങ്ങനെ തുള്ളിയിളകി
തുയിലുണർത്തായി നിറയുന്നു.
കടം കൊണ്ട സൂര്യ വെളിച്ചം
കൈക്കുമ്പിളിൽ പകരുന്ന സമുദ്രനടനം.

ഇല്ല, കൂട്ടുകാരാ...
ഞാന്‍ വരുന്നില്ല.
ഒരിക്കല്ക്കൂടി മുഴുകേണമെനിക്ക്
ഈ മടക്കയാത്രയുടെ പുഴയിൽ .
ആത്മാവിന്റെ കടുംകയ്പുള്ള പാവയ്ക്ക
സഹജ മൌനങ്ങളുടെ ഒഴുക്കുകളിൽ മുക്കി
മധുരിക്കുന്ന നൊമ്പരമാക്കണം.
എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ
എനിക്ക് നീന്താനിറങ്ങണം...
ഇവര്ക്കെല്ലാമൊപ്പം...
ഒറ്റയ്ക്ക്.

((()))

Tuesday, August 23, 2011

പറുദീസാനഷ്ടം

മുങ്ങി പൊങ്ങാന്‍

ആഴമേതുമില്ലാത്ത

തെളിനീരരുവി



വിശപ്പാറാന്‍

വിരല്‍ നീട്ടി പൊട്ടിക്കാവുന്ന

തുടുത്ത പഴങ്ങള്‍.



ശാപവാക്കുകളെ പോലും

പ്രതിഫലിപ്പിക്കാത്ത

പര്‍വ്വത ചെരിവുകള്‍.



ഏകാന്തതയില്‍ കല്ലെറിഞ്ഞു കളിക്കാന്‍

ഓളമുയര്‍ത്താത്ത

കൊച്ചു നീര്‍മിഴിപോയ്ക.



ആലസ്യത്തോടെ തലചായ്ക്കാന്‍

മാടി വിളിക്കുന്ന

പൂ മടിത്തട്ട്.



ഉന്മാദത്തിന്റെ ഉയരങ്ങളിലെത്താന്‍

അകില്‍ പുകയേറ്റുണങ്ങിയ

അളകക്കൊടികള്‍.



പൌര്‍ണ്ണമിരാവില്‍

മനസ്സിനൊപ്പം അലയടിച്ചേറി,

അണച്ചൊതുങ്ങുന്ന ആഴിപ്പരപ്പ്.



അനേകമെണ്ണം നേടിയിട്ടു

തന്നെയാണ് നീ

ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്.

അരികിലെത്തുന്ന ദൂരങ്ങള്‍..


രാകി മിനുക്കി, മൂര്‍ച്ച കൂട്ടി
കൊണ്ട് നടക്കുന്നുണ്ട്
ഒരു തുണ്ട് വെയിലിനെ,
ഇടവഴിയില്‍ വീണുകിടക്കും
ഇരുട്ടിനെ മുറിച്ചെടുക്കാന്‍!

മണ്ണില്‍ ചെവിചേര്‍ത്തു-
വച്ചാല്‍ കേള്‍ക്കുന്നുണ്ട് ‍
ഒരു തുള്ളി വെള്ളത്തിനായീ
പരതുന്ന വേരുകളുടെ
വിശപ്പിന്റെ നിലവിളിയൊച്ച‍
തൊട്ടടുത്തെന്ന പോലെ !

പാലം മുറിച്ചു വന്നൊരു കുന്നു ‍
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാന്‍!!

മറവിയുടെ കപ്പല്‍ കയറി
ദേശാടനത്തിനു പോയൊരു
ജീവിതം മഴയുടെ കൈപിടിച്ച്
മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!

പഴമയുടെ മുറ്റത്ത്‌
ചാരുകസ്സെരയില്‍ ചാഞ്ഞു
കിടപ്പുണ്ടൊരു പ്രതാപം
ദൂരങ്ങള്‍ പിന്നിടാന്‍അവള്‍
ഇറങ്ങി കിടന്ന പാളത്തില്‍!!

Sunday, August 21, 2011

..ബാലികേറാ മല....



ബില്ലെടുത്തു കുലച്ച മഹാരഥാ
നിന്റെ ഞാണൊലി കേട്ട്
പീലി നീർത്തുന്നു കാവി മയിലുകൾ
ചുവപ്പ് കണ്ണിലാവാഹിച്ച ചെമ്പോത്തുകൾ
നിനക്ക് ജയ് വിളിക്കുന്നു..
തിന്നു ചീർത്ത മുണ്ടൻ താറാവുകൾ നിന്റെ
പിറകേ വരി വയ്ക്കുന്നു..
മൂവർണ്ണത്തിൽ പാറി നടന്ന,
ചാടു വാക്കുകൾ പാടിനടന്ന,
പൈങ്കിളികൾ മാത്രം മാത്രം
എന്തോ കണ്ട് ഭയന്നപോൽ
ഉറക്കെ ചിലയ്ക്കുന്നു....
എയ്തു വീഴ്ത്തു മത്രേ നീ
ബാലിയേ ലോകപാലകാസ്ത്രത്തിനാൽ...:)
സുഗ്രീവന്റെ ഒപ്പന്തത്തിന്റെ
ഒളിദൃശ്യങ്ങൾ കണ്ട്..
ഉന്നം നോക്കി നീ ഒളിച്ചിരിക്കുന്ന
മരത്തിന്റെ ചില്ലയിൽ ഒന്നും മിണ്ടാതെ
ഒരു മൂങ്ങയിരിപ്പുണ്ട്
സത്യത്തിന്റെ തീവെട്ടി തിളക്ക മുള്ള
ഒരു വെള്ളിമൂങ്ങ...

.......അപ്പച്ചി.........

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..



മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....



അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..



അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും



അമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും



അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും



കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.



അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..



അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്



എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....

Thursday, August 18, 2011

..അപ്പച്ചി...

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..



മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....



അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..



അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും



അമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും



അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും



കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.



അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..



അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്



എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....

Wednesday, August 17, 2011

ഒരു കര്‍ഷകന്‍റെ യാത്ര

ഇ പാതിരാ നിലാ ശോഭയില്‍
ഞാനീ വരമ്പത്തുലാത്തുന്നു
ഇവിടെ പ്രതിധ്വനിക്കും
ആത്മ രോദനങ്ങള്‍
കേള്‍ക്കുന്നുവോ നിങ്ങളെന്‍
പിതാ മഹന്മാരുടെ

കരിനുകവും മണ്‍ വെട്ടിയാല്‍
കട്ട നിരപ്പാക്കിയുമുഴുതു മറിച്ച്‌
ഞാറ്റു പാട്ടീണത്തില്‍
ആര്യനും കുട്ടുമുണ്ടനും വിതച്ച്‌
ഏത്തകൊട്ടയാല്‍ ജീവ ജലം തേവി
മേടത്തില്‍ പറിച്ച്‌നട്ട്‌
മിഥുനത്തില്‍ വിളഞ്ഞ്‌
കന്നിയില്‍ കൊയ്ത്‌..
വിരിപ്പനും മുണ്ടകനും
പുഞ്ചയുമായി പത്തായം സമൃദ്ധം

ഇന്നെന്‍ കര്‍മ്മഭൂമിക്കതിരുകള്‍.
ചുറ്റിലും കൊണ്‍ക്രീറ്റ്‌ സൌധങ്ങള്‍
ഞാന്‍ ഏകനായ്‌ ഭ്രഷ്ടനായ്‌
ചുറ്റിലും ആസക്തി മുര്‍ത്തികള്‍.
ഇനി വയ്യ..,
യാത്രയായീടണം
ഇ പാതിരാവിന്‍
നിലാവിപ്പോള്‍ മായും
കാണുന്നുവോ നിങ്ങളാ
കരി മേഘ കൂട്ടങ്ങളെ
യാത്രയാകുന്നു ഞാന്‍ സോദരരെ
കൊണ്ടു പോകാനെന്‍ പ്രിയരെത്തി
തിമിര്‍ക്കും പേമാരിയും
മിന്നലിന്‍ ഇടി മുഴക്കവും

Tuesday, July 12, 2011

‎....പെയ്ത്ത്....

എന്തായിരുന്നു തകർപ്പും തിമിർപ്പും
വഴികാണിക്കാൻ ചൂട്ടുവെളിച്ചം
വരവറിയിക്കാൻ പെരുമ്പറ മുഴക്കം
ഏഴു നിറത്തിൽ പരവതാനി
കാറ്റിന്റെ പാട്ട്, മരങ്ങളുടെ കൂത്ത്
എന്നിട്ടിപ്പോ മുറ്റത്ത് തളം കെട്ടി കിടക്കുന്നു
ത്ഫൂ.......

Saturday, June 25, 2011

വെറും കഥ

അവള്‍ പറയുന്നു,  
അശുദ്ധിയുടെ മുദ്ര
ആലേഖനം ചെയ്ത്
അവള്‍ ഒഴുക്കാതിരുന്ന
ചോരയാണവനെന്ന്!
 
അവന്‍ പറയുന്നു,
ആറാം നാള്‍
ഭൂലോകത്തിന് ദാനം
കൊടുത്ത അവന്റെ
വാരിയെല്ലാണവളെന്ന്!
 
ചോരയില്‍
ജീവന്‍ നിറച്ചത്  
ഒറ്റക്കല്ലെന്ന്
ശാസ്ത്രം!
 
ഊരിമാറ്റിയ  
വാരിയെല്ലുകൊണ്ട്
തീര്‍ത്തതൊരു താങ്ങെന്ന് 
ദൈവവും!  
 
കഥ ഒന്ന്,
പതിപ്പുകള്‍ പലതെങ്കിലും! 
 

Friday, June 10, 2011

ജീവിതം അവശേഷിപ്പിച്ച ചിലതെല്ലാം... / സുമിത്ര കെ.വി.

അത്,
തെളിനീരുപോലാകണം...

എത്ര ആഴത്തിൽ
പോയാലും
ഉറവ വറ്റാത്ത കടലോളം
തെളിച്ചമുണ്ടാകണമതിന്‌!

ഓരോ ലിപിയിലും
മാറ്റിയെഴുതിയാലും
ചോർന്നു പോകാത്ത
താളപ്പെരുക്കം
കടഞ്ഞെടുത്തിരിക്കണം..

ഓരോ വിളിയിലും
മൃതപ്പെട്ടു പോയാലും
അൻപോടെ ഓർക്കാനുള്ള
പ്രാണജലം
അവശേഷിപ്പിച്ചിരിക്കണം...

ഉപനയനം മുതൽ
ഉദകക്രിയ വരെ
പിന്നിൽ മറഞ്ഞിരിക്കുന്ന
ഒരേ ഒരു നിഴൽ...
ജീവിതം..
സത്യം അതു മാത്രം...
xxxxxxxxxxxxxxxxx
കെ.വി സുമിത്ര
എറണാകുളത്ത് ജനനം. സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍,
മഹാരാജാസ് കോളേജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളിൽ പഠനം.
മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. ജേണലിസത്തിലും മാസ് കമ്മ്യൂണേക്കഷനിലും പിജി ഡിപ്ലോമ. ‘മലയാള സാഹിത്യത്തിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി‘ എ- വിഷയത്തിൽ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിൽ ഗവേഷണം നടത്തുന്നു.
'ശരീരം ഇങ്ങനെയും എഴുതാം' എന്ന കവിതാ സമാഹാരം ഡി.സി. ബുക്സ് ഉടൻ പുറത്തിറക്കുന്നു
ഇപ്പോള്‍ എറണാകുളത്ത്
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയുടെ മീഡിയ
മാനേജര്‍. സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ മൂന്ന്  തവണ സംസ്ഥാന അവാര്‍ഡ്
ജേതാവ്.
ഭര്‍ത്താവ്: സത്യനാരായണന്‍
മക്കള്‍: ആദര്‍ശ്, ഐശ്വര്യ
Blog : അത്തിമരം

Wednesday, May 25, 2011

പഠനവിധേയര്‍

ആരെയും പഴിക്കില്ല, വെറുക്കില്ല, ചിരിക്കില്ല
നിത്യവേദനയും മൂകനിസ്സംഗതയും സഹജഭാവങ്ങള്‍
പഞ്ചേന്ദ്രിയങ്ങളുമന്ത:ക്കരണവും മാനുഷികമ-
ല്ലിവര്‍ കാഴ്ചയില്‍ തിര്യക്കുകള്‍ക്കു സമം .
ഇവിടെ ഈശ്വരനിച്ഛിച്ചു പക്ഷെ..നിങ്ങള്‍ മാറ്റി വിധിച്ചു.
തളിച്ചതെന്തോ ഒരു സള്‍ഫാന്‍ , വെറുതെ വിളവു പെരുക്കുവാന്‍
തളര്‍ന്നു പോയവര്‍ പൂവിട്ട ഗര്‍ഭപാത്രത്തില്‍ തന്നെ .
വൈകല്യഭംഗിയും പ്രാണന്റെ വിങ്ങലും പഠനവിധേയങ്ങള്‍ തന്നെയിന്നും
നിങ്ങള്‍ പഠിക്കുക..പഠിച്ചു ജയിക്കുക..അന്നവര്‍ അസ്തമിച്ചിരിക്കും
എങ്കിലുമുണ്ടാകാതിരിക്കട്ടെ രക്തസാക്ഷികള്‍ പോലുമാകാത്ത ജന്മങ്ങള്‍

Tuesday, May 24, 2011

മോചനം

അളവുകള്‍ക്കപ്പുറം
ഏറുന്ന അകലം;
യാത്രകള്‍
ഇരു ദിശയിലെക്കെന്ന
തിരിച്ചറിവ്.
 
അവിഹിതങ്ങളുടെ
അന്തമില്ലാകണക്കുകള്‍
ബോധിപ്പിച്ച്;
ധാരണയുടെ മറ്റൊരു
ഉടമ്പടിയില്‍ ഒപ്പുവച്ച്
വേര്‍പിരിയല്‍!
 
മിച്ചം വന്നതിനെ
അഞ്ചും രണ്ടും ദിവസമെന്ന്
പകുക്കാം.
അതിന് പ്രാണനുണ്ടെന്ന്
ഓര്‍ക്കുന്നതെന്തിന്!

എഴുന്നേല്‍ക്കു കൂട്ടുകാരീ / ഷൈന

'എന്തിനാണ്  ഞങ്ങളെയിങ്ങനെ...?
'ആത്മാവില്‍ തീ കൊളുത്തുന്ന
അതേ ചോദ്യം...!
-ദുഃഖം വിണ്ട ചുണ്ടുകളില്‍  നിന്ന്,
തീവ്ര വ്യഥയാല്‍ നാവുകള്‍
ബന്ധിക്കപ്പെട്ടിരുന്നിട്ടും .

ഉത്തരം നല്‍കാതെ
പൊള്ളയായ മരക്കുതിരകളെയും
തെളിച്ച്‌, തെരുവിലൂടെ ആള്‍ക്കാര്‍
തലകുനിച്ചു കടന്നു പോകുന്നു.


മുറിവുകളാണോ ഈ പാതയെ ഒഴുക്കുന്നത്..?
ഞങ്ങളുടെ തേങ്ങലുകളില്‍ നിന്ന്
പൂമ്പാറ്റകള്‍ പാറി ചേക്കേറുന്നത്
ഏത് അചേതനയിലേക്കാണ്..?
ഞങ്ങളുടെ ഒളിയിടങ്ങളില്‍ നിന്ന്
പടര്‍ന്നിറങ്ങിയ ചോര
ഈ തെരുവു മുഴുവന്‍ നിറഞ്ഞാലും
നിങ്ങള്‍, നിങ്ങളുടെ പൊള്ളയായ  മരക്കുതിരപ്പുരത്ത്
തല കുനിച്ചു തന്നെ കടന്നു പോകും.
-ഉത്തരത്തിനു നേര്‍ക്ക്‌
ഒരടയാളം പോലും ചൂണ്ടിത്തരാതെ .

ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
പകലുണര്‍വ്വിന്റെ വേളയില്‍ പോലും
ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
നഗര വാതില്‍ക്കല്‍ നായ്ക്കള്‍
ഓലിയിട്ടു പിന്മാറും.
ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി
ഖിന്നതയുടെ അന്ധകാരത്തില്‍
ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .

വഴിയരികില്‍
ഞാവല്‍ക്കാടുകള്‍ക്കു നേരെ
മഴയടുക്കുന്നു.
ഞങ്ങളുടെ പാട്ടുകാരികള്‍
മുറിവിന്റെ കവിത പ്രാര്‍ഥിച്ചു തീര്‍ന്നിരിക്കുന്നു.
ഇപ്പോള്‍-
സഹനത്തിന്റെ ദൂത
മടങ്ങിവന്നു .
ഇനി മുഖമില്ലാതെ ഞങ്ങള്‍
മുറിവിന്റെ ഇരുട്ടിലേക്ക് മടങ്ങേണ്ടതില്ല.
ഖിന്നതയെ പിഴുതെടുത്ത്
ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി
ഞങ്ങള്‍ക്കിനി യാത്ര തുടങ്ങാം .
വഴിവിളക്കുകള്‍ എണ്ണയൊഴിച്ചു തെളിക്കാം
ദീര്‍ഘ ദീര്‍ഘം കരഞ്ഞ
പാതകള്‍ പിന്‍തള്ളാം.

എഴുന്നേല്‍ക്കു കൂട്ടുകാരീ ..,
സങ്കീര്‍ണ്ണമായ
 നമ്മുടെ പിരിയന്‍ വഴികളുടെ
കഠിനതകളെ നമുക്ക് ശേഖരിക്കേണ്ടതുണ്ട് .
പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
വാടാതെ കാക്കേണ്ടതുണ്ട് .
പരാജിതരുടെ ദയനീയ ഘോഷയാത്ര
കടന്നു പൊയ്ക്കോട്ടേ.
നമുക്ക് തുടങ്ങാം പുതിയൊരു യാത്ര.
കാപട്യം കോലം മാറ്റാത്ത
ഒരു സ്വരമെങ്കിലും ..
ഞങ്ങള്‍ക്ക് വേണ്ടി പാടാനുണ്ടാകുമോ..
സാന്ത്വനമായൊരു യാത്രാഗാനം ...?


ഷൈന.അഭിഭാഷക, തൃശ്ശൂർ സ്വദേശം,
ഇപ്പോൾ കുടുംബസമേതം ഒമാനിൽ താമസിക്കുന്നു.
ഓൺലൈൻ മാഗസിനുകളിലും ബ്ളോഗിലും കവിത
എഴുതുന്നു.
ബ്ളോഗ് : അലയൊതുങ്ങിയ...
http://alayothungiya.blogspot.com

Saturday, May 21, 2011

ഭ്രമങ്ങളുടെ സമുദ്രം. / എം.എൻ. ശശിധരൻ.

ചുഴികളാല്‍
ചുരുട്ടിയെടുക്കപ്പെട്ട്
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
അപ്രമേയമാകുന്നു
ഉടല്‍.

ഇരുട്ട് കുത്തിയൊഴുകുന്ന
ഞരമ്പുകള്‍,
ശിഖരങ്ങള്‍ കത്തിയാളുന്ന
വിചാരങ്ങളുടെ കാട്,
അട്ടിമറിക്കപ്പെട്ട നേരുകള്‍.
ഞാന്‍,

എന്റെ ആത്മാവിലേക്ക് കുതിക്കുന്ന
നീയാല്‍ തൊടുത്തുവിടപ്പെട്ട ശരം.
മരണം.

ജീവിതവും മരണവും
നിലവിളിച്ചു പായുന്ന
കുഴലുകളാണ്
വാക്കുകളെന്നു
ഭോഗാലസ്യത്തില്‍
ഞാന്‍ പുലമ്പിയോ ..?

*വസന്തസേനയുടെ
ശയനമുറിയില്‍‍
വാക്കുകളുടെ
ദുര്‍മരണം

ഓര്‍മ്മകളുടെ ശ്മശാനം.
ശവം കൊത്തിവലിക്കുന്നത്
നിറവും മണവുമില്ലാത്ത
വസ്തുക്കളുടെ
ആക്രോശങ്ങള്‍‍.
ആഴങ്ങളിലേക്ക്
താഴ്ന്നു താഴ്ന്നു പോകുമ്പോള്‍‍,
പാര്‍ശ്വങ്ങളില്‍ ഉരസാന്‍
എവിടെയും നീയും ഞാനുമില്ല.
---------------------------------------------

*( കൂടെ ശയിച്ച കാളിദാസനെ കൊന്ന്, കവിത കട്ടെടുത്ത്, സ്വന്തം കാവ്യമാണെന്ന് പറഞ്ഞ് രാജാവിന്റെ പാരിതോഷികം ആഗ്രഹിച്ചു പിടിക്കപ്പെട്ട അഭിസാരിക. കാളിദാസന്റെ കാവ്യ ശക്തി ഒന്നുകൊണ്ടു മാത്രം രാജാവ് ഇടയ്ക്കിടെ കാണാന്‍ ആഗ്രഹിക്കുന്നു. ഓരോ തവണയും കണ്ടു പിരിഞ്ഞാല്‍, ദുര്ന്നടപ്പുകാരനായ കവി ഭ്രമങ്ങളുടെ പറുദീസയില്‍ അലഞ്ഞു നടക്കും. അടുത്ത തവണ കാണാന്‍, രാജാവ് ഉപയോഗിക്കുന്ന തന്ത്രം സമസ്യാ പൂരണമാണ്. വലിയ പാരിതോഷികം പ്രഖ്യാപിച്ചാല്‍, കവി തീര്‍ച്ചയായും കവിതയുമായി എത്തും. അനേകം സമസ്യാപൂരണങ്ങളില്‍ നിന്നും കാളിദാസന്റെ കവിത രാജാവിന് തിരിച്ചറിയാം എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭ)

.........................................

എം.എൻ. ശശിധരൻ.

ആനുകാലികങ്ങളിലും  സൈബർ ഇടങ്ങളിലും
കഥയും കവിതയും എഴുതുന്നു.
1988 ലെ മികച്ച ചെറുകഥയ്ക്കുള്ള അപ്പൻ തമ്പുരാൻ സ്മാരക അവാർഡ് ലഭിച്ചു.
ഡെൽഹിയിൽ Govt. of NC യിൽ ഉദ്യോഗസ്ഥൻ, ഭാര്യ കവിത, മക്കൾ രൂപശ്രീ, ദീപശ്രീ എന്നിവരോടൊപ്പം ഡൽഹിയിൽ താമസിക്കുന്നു. സ്വദേശം തൃശൂർ കട്ടക്കമ്പാൽ.
ബ്ളോഗ് : http://otherside-vichaarangal.blogspot.com

Wednesday, May 18, 2011

കന്യക

മനസ്സിലെ കന്യാവനങ്ങളുടെ 
ഹരിത കാന്തിയില്‍ മയങ്ങി മടുത്തവള്‍,
ഓരോ മയക്കത്തിന്നിടയിലും 
ആണ്‍മുഖമോര്‍ത്തു  ഞെട്ടി ഉണരുന്നവള്‍,
മിഴിയില്‍ ഒരിക്കലും ആണ്‍നോട്ടം വീഴാന്‍
അനുവദിക്കാത്ത കണ്ണിമകള്‍ ഉള്ളവള്‍,
കമ്മലുകളുടെ കിലുക്കത്തില്‍ പോലും 
പുല്ലിംഗ  ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവള്‍,
ഓരോ വഴിപോക്കന്റെ കാല്‍ ഒച്ചയിലും
കാമം പതുങ്ങി വരുന്നു എന്നോ പേടിക്കുന്നവള്‍,
ഓരോ തെരുവിന്റെ അടക്കം പറച്ചിലും
തന്റെ മാറിടത്തിന്‍ മുഴുപ്പിനെ  കുറിച്ചെന്നു കരുതുന്നവള്‍,

എന്നെങ്കിലും ഒരിക്കല്‍ കഴുത്തില്‍ വീണേക്കാവുന്ന
കൊലക്കുരുക്കിനെ കുറിച്ച് മധുര സ്വപ്‌നങ്ങള്‍ നെയ്യാന്‍ പഠിച്ചവള്‍.... 


ഒറ്റപ്പെടുമ്പോഴൊക്കെ,
ഇനിയും സംഭവിച്ചിട്ടില്ലാത്ത 
ബലാത്സംഗത്തില്‍ 
മുറിപ്പെടെണ്ട കന്യാചര്‍മത്തെ കുറിച്ചോര്‍ത്തു 
കുളിര് കൊള്ളുന്നവള്‍.... 


ഇവളത്രേ വിശുദ്ധയായ കന്യക.


(1996  ല്‍ എഴുതിയത് )
ബി മധു  

 
 

Bach Sarabande in Bm

Monday, May 16, 2011

നേട്ടം !


കണ്ണു കത്തുന്ന വെയില്‍
കുളിരിന്‍റെ നേര്‍ത്ത പാട പോലുമില്ലാത്ത
ഉഷ്ണത്തിന്‍റെ ഈ മരുഭൂമി
ഒട്ടകങ്ങളുടെ കപ്പലുകള്‍
ഈന്തപ്പന മേടുകള്‍
കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍
ഇതാ മധ്യപൌരസ്ത്യ ദേശം


ഭൂമിയിലെ എണ്ണ മുഴുവനും ഇവിടെ ഉഷ്ണമായ് പെയ്യുന്നു
ഹയാത്തിലെ* മഞ്ഞു കൂട്ടില്‍
കുട്ടികള്‍ ചക്രവേഗത്തിലോടുന്നു
കറുത്ത ഗലികളില്‍
രണ്ടുചക്രം വലിക്കുന്നവര്‍
ചുമച്ചു തുപ്പുന്ന രക്തം കലര്‍ന്ന കഫം
ഗള്‍ഫ് തീരങ്ങളില്‍ പാട കെട്ടുന്നു
എഴുപതു നിലകളുള്ള
ടവര്‍ ക്രെയിനില്‍ നിന്ന് വീണ്
മരിക്കുന്ന നാല്പതുകാരന്‍
നാട്ടിലെ പുരനിറഞ്ഞ പെണ്ണിന്‍റെ
നൂറുപവന്‍ സ്വപ്നമുടയുന്നു


നാദ് അല്‍ ഷീബായില്‍** ഇന്ന് കുതിരയോട്ടമാണ്
ജാക്പോട്ടില്‍ കോടികള്‍ ഒഴുകുന്നു
വിദേശ സുന്ദരിക്ക് ചുണ്ടില്‍ കൂടുതല്‍ ചായം
ദിര്‍ഹം`* ചിതറി, മടികുത്തഴിയുമ്പോള്‍
മൈലുകള്‍ അകലെ അവളുടെ കുഞ്ഞ്
ഇന്ന് മാമോദീസ സ്വീകരിക്കുന്നു
------------------------------------------------------
* ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടല്‍
** ദുബായിലെ കുതിരപന്തയം ഇവിടെ നടക്കുന്നു
`* ദുബായിലെ കറന്‍സി

ദൈവവും ചെകുത്താനും / പ്രസന്ന ആര്യന്‍

ചിലയിടങ്ങളില്‍ അങ്ങിനെയാണ്
പട്ടണം വളരുന്തോറും
വഴികള്‍ ഇടുങ്ങിവരും.
വീടുകള്‍ വലുതാവുന്തോറും
മതിലുകള്‍ ഉയര്‍ന്നുപൊങ്ങും.
വളവുതിരിഞ്ഞുവരുന്ന വാഹനം
എന്തെന്നു തിരിച്ചറിയും മുന്‍പ്
നമ്മുടെ ശരീരത്തില്‍ മുട്ടിയുരുമ്മി
കടന്നുപോയിട്ടുണ്ടാവും.
വല്ലാത്ത ഒറ്റപ്പെടലിന്റെ ഭൂതം
കോര്‍മ്പല്ലു കോര്‍ക്കാന്‍ തുടങ്ങുമ്പോഴാകും
ഒരു സൈക്കിള്‍ ചത്തുപോയ ആവോലിയുടെ
തൊണ്ടയില്‍ക്കുരുങ്ങിയ കൂവലായി
ചുകന്നു മലച്ച ഉണ്ടക്കണ്ണായി
തുരുമ്പ് പിടിച്ച കത്തിയുടെ മൂര്‍ച്ചയായി
ചിലപ്പോള്‍ വെറുമൊരു മൂളിപ്പാട്ടായി
വളവുതിരിഞ്ഞെത്തുന്നത്.
അവനും അങ്ങിനെയായിരുന്നു
പതിനാറിന്റെ കൗതുകമായി
വളവുതിരിഞ്ഞെത്തിയത്.
ഇന്നും ഉറക്കത്തിന്റെ
കുണ്ടനിടവഴികളില്‍ ഇടക്കിടക്ക്
അവന്റെ മൂളിപ്പാട്ടു കേള്‍ക്കുമ്പോള്‍
ചുന്നിയൊന്നുകൂടി വലിച്ചിടണമെന്നുതോന്നും.
അവനടുത്തെത്തുമ്പോള്‍
ചെവിയൊന്നു പിടിക്കണമെന്നും
അവന്‍ കുടിച്ചമുലകള്‍ക്കുമുന്നില്‍
കൂട്ടി കൊണ്ടുപോകണമെന്നും
അമ്മയിലെ അന്തസ്സാരം
കാട്ടിക്കൊടുക്കണമെന്നും തോന്നും.
വളവുതിരിഞ്ഞ് അവന്‍
വരുന്നതും നോക്കിയിരിക്കും ..........പക്ഷെ
വിചാരിക്കുന്നതിലും വേഗത്തിലാണല്ലൊ
ദൈവം ചെകുത്താനായി മാറുന്നത്.
.......................................................
പ്രസന്ന ആര്യന്‍. 
ഇപ്പോള്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് ഹരിയാനയിലെ ഗുഡ്ഗാംവില്‍ താമസിക്കുന്നു. വരയും എഴുത്തും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഡെല്‍ഹി ലളിതകലാ അക്കാഡമിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . പ്രയാണ്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്നു.
സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് ഡി.സി. ബുക്സ് പുറത്തിറക്കിയ ബ്ളോഗ് കവിതകളുടെ സമാഹാരമായ "നാലാമിടം", കൃതി പബ്ളീക്കേഷന്റെ, ബ്ളോഗെഴുത്തുകാരുടെ അപ്രകാശിത കവിതകളുടെ സമാഹാരമായ "കാവാരേഖ?" എന്നീ സമാഹാരങ്ങളിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ലോഗ് : മറുനാടന്‍ പ്രയാണ്‍
http://marunadan-prayan.blogspot.com

Friday, May 6, 2011

"കാ കാ" കാക്ക ചിരിച്ചു ചിരിച്ചു മലർന്നു പറക്കുന്ന ഒരു പുസ്തകം...

കവിത എങ്ങനെയല്ലെന്ന് പകച്ചു നിന്നത് നസീർ കടിക്കാടിന്റെ സംക്രമണത്തിനു മുന്നിലാണ്‌! ദൂരെയേതോ കരിമ്പിൻതോട്ടത്തിന്റെ ഉന്മാദം മണത്തു കൂട്ടം തെറ്റിപ്പോകുന്ന ഒറ്റയാന്റെ ചടുലക്രമവും പിടി തരാത്ത വ്യഗ്രതയുമായി സംക്രമണം ചിഹ്നം വിളിച്ചു നിൽക്കുന്നു...
അടുക്കാൻ പേടി തോന്നുന്ന കവിതകൾ..... പിടി തരാത്ത കവിതകൾ..... മുൻപെവിടെയും കേട്ടുകേൾവിയില്ലാത്ത കവിതകൾ... ഇങ്ങനെയും കവിതയെന്ന് സൗന്ദര്യപ്പെടുത്തുന്ന വരികൾ......

കവിതയുടെ ഉന്മാദത്തിലേയ്ക്ക് പകച്ചത് നസീറിന്റെയും കൂഴൂരിന്റെയും ലതീഷിന്റെയും കരിയാടിന്റെയും വിഷ്ണുമാഷിന്റെയുമൊക്കെ വ്യത്യസ്ഥകൾ കണ്ടുകൊണ്ടാണ്‌......
ആനുകാലിങ്ങളിൽനിന്നുപോലും പകർന്നുതരാത്ത കവിതയുടെ മജ്ജ ഇവരുടെ ബ്ളോഗുകളിലൂടെ അസ്ഥികളിലേയ്ക്ക് പകർന്നു തരാറുണ്ട്....എപ്പോഴും......

കവിത ഇങ്ങിനെയും പുകയു/യ്ക്കു/ന്നു എന്ന് ദ്രവിച്ചിരിക്കുമ്പോഴാണ്‌,
ശശിയുടെ 'ചിരിച്ചോടും മൽസ്യങ്ങ'ളോടും ജയദേവിന്റെ 'കപ്പലെന്ന നിലയിൽ കട്ലാസ്സു തുണ്ടിന്റെ ജീവിത'ത്തിനോടും അനീഷിന്റെ 'കുട്ടികളും മുതിർന്നവരും ഞാവല്പ്പഴങ്ങ'ളോടുമൊപ്പം തത്തകളുടെ സ്കൂളുമായി ശ്രീകുമാർ കരിയാട് ഞെട്ടിച്ചത്....! ടി.എ. ശശി ദുബായിൽ എത്തിച്ചു തന്ന സൈകതം ബുക്സിന്റെ പുസ്തകങ്ങളിൽ 'തത്തകളുടെ സ്കൂൾ' വായിച്ച്, വായിക്കുന്നതിനു മുൻപു വരെയുള്ള കാലത്തിന്റെ ശൂന്യതയെ പുച്ചിച്ചാണ്‌ പുതിയ സ്കൂളിലേയ്ക്ക് കാലെടുത്തു വച്ചത്...



"പൊക്കാളികൃഷിപ്പാടം
തനതു സൗന്ദര്യത്തെ
രക്ഷിച്ചു തെക്കൻ കാറ്റിൻ
ഓർക്കസ്ട്ര കതോർക്കുമ്പോൾ
തത്തകൾ ഗൃഹപാഠം
കഴിഞ്ഞു മധു മോന്താൻ
വൃശ്ചിക നിലാവുള്ള
പനയിൽ വിലയിച്ചു
കുട്ടികളുടെ മുഖ-
ചഛായയിൽ നിരക്കുന്ന
സ്ഫടികക്കുപ്പിക്കുള്ളിൽ
നിഷ്കളങ്ക ദ്രവം നിന്നു.
................................"

എന്ന 'പേറ്റന്റ് റൈറ്റിലൂടെ' മാറാതെ നിന്ന ഞെട്ടലിനിടയിലാണ്‌ 'മലയാളനാടിൽ' എ.സി ശ്രീഹരിയുടെ ഇടച്ചേരി വായിച്ചത്....
ഇടച്ചേരിയും തത്തക്കൂട്ടങ്ങളും തികട്ടിവരുന്ന പുതിയ കാഹളത്തിന്റെ ഒരു പുലർകാലത്ത് നസീർ  ഫോണിലൂടെ 'കാ കാ' യുടെ പ്രകാശനം വിളിച്ചറിയിച്ചത്.....
രണ്ടു വരി ചൊല്ലിക്കേൾക്കാനുള്ള ഭീകരമായ നിർബന്ധത്തിൽ,
കടിക്കാടൻ തനതു ഗാംഭീര്യത്തിൽ 'കാ കാ' യിലെ ചില കവിത ചൊല്ലി കേൾപ്പിച്ചത്....
മറുതലയ്ക്കൽ ശൈലകവി....,
ഫേസ്ബുക്ക് ചാറ്റിൽ, നാട്ടിലെത്തിയാലുള്ള റം പ്ളാനിനെക്കുറിച്ച് ഭാവി പരുവപ്പെടുത്തുമ്പോൾ നസീറിന്റെ കാക്കകൾ എന്നെ വട്ടമിട്ടു തുടങ്ങിയിരുന്നു...
ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണെന്ന് ആവർത്തിച്ച് പറഞ്ഞ നസീർ, ബ്ളോഗിലൂടെ നമുക്ക് തരാതെ കൂട്ടിലടച്ച മുപ്പത് കവിതകളുടെ ഒരു കാക്കക്കെണിയാണ്‌ ഈ പുസ്തകത്തിൽ അതീവകൗശലത്തോടെ അടുക്കി വച്ചിരിക്കുന്നത്...

തലക്കുമുകളിൽ കാറിയാർക്കുന്ന കറുത്ത പ്രളയത്തിന്റെ
തിരത്തള്ളലിൽ സ്തബ്ധമായ നിമിഷങ്ങൾ...
ഇങ്ങനെയും കവിതയെഴുതുന്ന ഒരാൾ നമുക്കിടയിൽ ജീവിച്ചിരിക്കുന്നു...
അല്ലെങ്കിൽ അയാളുടെ കാലത്ത് ഞാൻ ജീവിക്കുന്നു എന്നത് വല്ലാത്തൊരു വിറയലോടെ ഞാനാ കവിതകൾ ജീവനോടെ കേൾക്കുന്നു... തലയ്ക്കു ചുറ്റും കറുത്ത ചിറകുകൾ പ്രളയമാകുന്നു...കവിതയുടെ പുതുപ്രളയം........
'കാകാ' എന്നു മാത്രം പറഞ്ഞുകേട്ട ഈ പുസ്തകത്തെക്കുറിച്ച് ഉള്ളിലുണ്ടായ ചില ചോദ്യങ്ങൾ ആ ലഹരിയിൽ കവിയോട് തന്നെ ചോദിച്ചു...:
? ശബ്ദം കൊണ്ട് ഒരു കവിതാപുസ്തകം മലയാളത്തിൽ ആദ്യമായിരിക്കും?

"എനിക്കൊന്നു മൂളാനേ ഒക്കൂ...
മൂളുക, ... മ്....
 എന്ന് പറഞ്ഞാൽ അതൊരു മനുഷുന്റെ ശബ്ദമാണ്‌
കാക്കയുടെ കരച്ചിൽ, മനുഷ്യന്റെ ശബ്ദം ഇത്രയേയുള്ളൂ...
ഈ കൊച്ചു പുസ്തകം...
കറുത്തവരുടെ പാട്ടും താളവും ഉന്മാദവും ചോദിക്കുന്ന നിന്നെപ്പോലെ ഉത്തരത്തിലിരിക്കുന്ന എന്റെ പല്ലിച്ചിലക്കലിലും ചിലപ്പോഴെങ്കിലും സത്യമാണ്. സത്യം ഇല്ലാതാകുന്ന മനുഷ്യർക്കിടയിൽ നിന്നാവണം ഞാനോ നീയോ അല്ലെങ്കിൽ മറ്റാരോ കാ കാ എന്നു കരയുന്നത് .കാക്ക കരയുന്നതാണാ ശബ്ദമെന്ന് എനിക്കൊരുറപ്പുമില്ല.ഒരു പക്ഷെ കാക്ക ചിരിക്കുന്നതാണെങ്കിലോ ?ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണ് .ഞാൻ കരയുകയാണോ എന്ന് ആരും ഒളിഞ്ഞു നോക്കേണ്ട."
? കാക്കയുടെ ചോര കണ്ടിട്ടുണ്ടോ?
"എനിക്കിഷടമുള്ളതു പോലെയെല്ലാം ഞാൻ കാക്കയുടെ കരച്ചിൽ കേട്ടിട്ടുണ്ട്. എനിക്കിഷ്ടമുള്ളതു പോലെയൊക്കെ കാക്ക എങ്ങിനെയൊക്കെ കരഞ്ഞാലും കാ കാ എന്നേ കേട്ടിട്ടുള്ളൂ. അതാണെന്റെ സങ്കടം.സങ്കടമുള്ളതു കൊണ്ടാവാം കാക്കയുടെ ചോര ഞാൻ കണ്ടിട്ടില്ല.(കാക്കച്ചോര എന്നൊരു കവിത ഈ പുസ്തകത്തിലുണ്ട്)എന്നാലും സങ്കടങ്ങൾക്കിടയിലും എനിക്കുറപ്പാണ്, കാക്കയുടെ ചോര മഞ്ഞച്ചിട്ടാണ്. കാക്കയെനിക്കു മഞ്ഞക്കിളിയാണ് .എന്നെങ്കിലും മധുരം തിന്നും. കാക്ക കാ കാ എന്നു ചിരിക്കും.ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണ്.ഞാൻ കരയുന്നുണ്ടോ എന്ന് ആരും ഒളിഞ്ഞു നോക്കേണ്ട."
? ഈ കരച്ചിലൊന്ന് നിർത്താമോ?
"ഈ പുസ്തകത്തിലുള്ള കാക്കകളോടെല്ലാം ചോദിച്ചുനോക്കി.അവറ്റകൾ അപ്പോഴും കരഞ്ഞതേയുള്ളൂ. ഉത്തരം മുട്ടിയപ്പോൾ ഞാൻ അതു തന്നെ പറയുന്നു. ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണ്. ഞാൻ കരയുന്നുണ്ടോ എന്ന് ആരും ഒളിഞ്ഞു നോക്കേണ്ട. കാക്ക ഇപ്പോഴും കാ കാ
കാക്കയെ ആരും കൂട്ടിലടക്കുന്നില്ല.ആരും തുറന്നുവിടുന്നില്ല. കാ കാ"


കവിയുടെ കാക്കക്കരച്ചിലുകൾ ഇതിലൊതുങ്ങുന്നില്ല....
ചിരഞ്ചീവിയായി കറുത്ത ചിറകടികളും ക്രമാനുസൃതമല്ലാത്ത കറുത്ത താളങ്ങളുമായി കവിത കൂട്ടം ചേർന്ന് ആക്രമിച്ചുകൊണ്ടിരിക്കുന്നു....
കരിംചിറകു കെട്ടി അവരിലൊരാളായി, കവിതയാകുന്നവരെ അവരെന്നെ കൂട്ടം ചേർന്ന് ക്രാക്രിക്കൊണ്ടിരിക്കുന്നു....
കറന്റ് ബുക്സ് പുറത്തിറക്കുന്ന നസീർ കടിക്കാടിന്റെ 'കാകാ' എന്ന കവിതാസമാഹാരം ഈ ഞായറാഴ്ച 8 ആം തിയ്യതി അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ചു
ശ്രീ കെ.ജി.ശങ്കരപ്പിള്ള പ്രകാശനം ചെയ്യുന്നു...

ചിരിച്ചു ചിരിച്ചു കാക്ക മലർന്നു പറക്കുന്ന ഒരു കാലം നമുക്കുമുന്നിൽ അനാവൃതമാകുന്നു...
കൂഴൂർ വിൽസൺ ഈ കവിതയ്ക്കെഴുതിയ മുഖക്കുറിപ്പ് ഇവിടെ  വായിക്കാം...

Thursday, May 5, 2011

പെയ്തു പെറുത്തത്

"ചുമ്മാ കൊറിച്ചോ കൊച്ചെ "
എന്ന് പറഞ്ഞല്ലേ,പെയ്തു
ചോന്ന മുത്തെല്ലാം
കുമ്പിള് കുത്തി തന്നത്?

ഈ കണ്ട തെങ്ങിന്റെ
മണ്ടയോന്നും പോരാഞ്ഞു
ഇന്നലെ പാതിരാവില്‍
ഇത്രയുംപോന്ന മിന്നലുകളെല്ലാം
എന്റെ നെഞ്ചിലേക്ക് തന്നെ
വലിച്ചെറിയേം ചെയ്തു.

കുത്തുന്ന കുളിര്
കൊണ്ട് മനസ്സിന്റെ
മതിലെല്ലാം തച്ചുടപ്പോഴേ
ചോദിച്ചതാണ്,
ഇതിനി ആര് തിരിയെ
കെട്ടിപൊക്കുമെന്ന്?

ഇങ്ങനെയീ
ജനാലയ്ക്കല്‍ വന്നെത്തി
നോക്കുന്നത്,
തലയ്ക്കു കിഴുക്കാന്‍
ചാറി തൂവി വരുമെന്നറിഞ്ഞു
തന്നെയാണ്.

തിരികേയെത്താമെന്നു
പറഞ്ഞു പെയ്തു തീരുമ്പോള്‍
കണ്ണ് കലങ്ങുന്നത്,
നാളെ വരുബോള്‍
കൂടെ നിറഞ്ഞു തൂവാനാ..

ദെ മഴയെ.............
ചുമ്മാ "മഴ ...........മഴ"
എന്ന് പെയ്തു തോരാന്‍
എനിക്ക് വയ്യ..
നാളെയും വന്നെന്നെ
നനച്ചു പോയില്ലെങ്ങില്‍
പിടിച്ചുകെട്ടി
കരളിലൊരു കുട്ടയിട്ടു മൂടും,
പറഞ്ഞേക്കാം...

Saturday, April 23, 2011

"കാവാരേഖ?" ഒരു വായന

"കലയെന്നുകേട്ടാലിന്നു / കലിയിളകും എങ്കിലും, / കവിതയ്ക്കൊരു പ്രണയം / കരുതിയിട്ടുണ്ട് ഞാനും / കണ്ടാൽകൊടുക്കണം"

കൃതി പബ്ളിക്കേഷന്റെ 'കാവാരേഖ?' എന്ന കവിതാസമാഹാരത്തിലെ
എൻ.എം.സുജീഷിന്റെ, 'കലാസ്നേഹി'യിലെ കലയും കവിതയും രൂപവ്യതിയാനങ്ങളിലൂടെ എന്റെ മുന്നിൽ കിടക്കുന്നു....
'കല' യെയും 'കവിത'യെയും സ്നേഹിച്ചിരുന്ന ആദികാലത്തിന്റെ ചൊരുക്കുകളെക്കുറിച്ചുള്ള പതമ്പറച്ചിനിടയിൽ, വെറ്റിലച്ചോപ്പിന്റെ നീരിലൂടെ മുത്തശ്ശി പഴമ്പാട്ടുകൾ പാടാറുണ്ട്...
ഞാറ്റുപെണ്ണുങ്ങളെ തോല്പ്പിക്കുന്ന കൊയ്ത്തുപാട്ടുകൾ പാടാറുണ്ട്......
കൊയ്ത്തു പാടം താണ്ടി പുള്ളോംകുടവും ചുമന്ന് കോലായിലിരുന്നു ദാഹമകറ്റി താളത്തിൽ പാടുന്ന
പുള്ളോം പാട്ടിന്റെ മൺകലമുഴക്കത്തിനൊപ്പം ചുണ്ടിളക്കാറുണ്ടായിരുന്നു ഒരു ആദിമവർഗ്ഗം!!!!
ഇന്ന്, ഈ കാലത്തും, ഞാൻ കവിതയെ സ്നേഹിച്ചു....!

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അവൾ ഡിഗ്രിയ്ക്ക് മറ്റൊരു കോളേജിൽ ചേർന്നു...
ഞാനും, എനിക്കു വേറെ സെറ്റപ്പ്... അവൾക്ക് വേറെയും...
കലയെ സ്നേഹിച്ച സുജീഷിന്റെ സുഹൃത്ത് ഒരു നാൾ അവളെ സ്നേഹക്കൂടുതൽ കൊണ്ടാകണം..
പീഡിപ്പിച്ചു കൊന്നുവത്രേ...

"കാലനെടുത്തത്രേ കലയെ/
കൊലക്കയറവനെയും/"

സ്നേഹിക്കാനും ആവർത്തിച്ച് ഭോഗിക്കാനും
ശ്വാസം മുട്ടിച്ച് സ്നേഹക്കൂടുതൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാനും...
ഒടുവിൽ കൊലക്കയറിലേയ്ക്ക് നടക്കാനും..
നമ്മുടെ യുവത പ്രാപ്തമായി...
പണം കിട്ടുന്ന ഒരു പാടു ജോലികൾ ചെയ്യാൻ കഴിയുന്നു, പുതിയ കാലത്തിലെ യാന്ത്രിക യൗവനങ്ങൾക്ക്...
അതിർത്തി വഴി നുഴഞ്ഞുകയറാം...
മനുഷ്യക്കടത്തിന്റെ ഇടനിലക്കാരനായി കോടികൾ സമ്പാദിക്കാം...
നാലാളു കൂടുന്നിടത്ത് ബോംബ് പൊട്ടിച്ച് വിദേശ പണം പറ്റാം....
ആയിരം രൂപ കൊടുത്ത് രണ്ടായിരം രൂപയുടെ കള്ള നോട്ട് വാങ്ങി ചിലവാക്കാം..
മണലു വാരി ലോഡ് ചെയ്യാം...
മണ്ണിടിയ്ക്കാം...
നികത്താം...
റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യാം...
എന്തിനു സ്വന്തമായി സ്മാർട്ട് സിറ്റി വരെ തുടങ്ങാം....
ഓരോ രാത്രിയിലും ജോലികഴിഞ്ഞാൽ
കലയുടെയും കവിതയുടെയും കൂടെക്കിടന്ന്
രാവിലെ സംതിങ്ങ് കൊടുത്ത് പറഞ്ഞു വിടാം...
ഇടത്താവളങ്ങളിൽ വച്ച് ഭാവനയെ ആവാഹിക്കാം....
ഇതൊന്നുമല്ലെങ്കിൽ മറ്റു പല വഴികളുമുണ്ട്...
സ്വന്തമായി മൊബൈൽ ഫോണിലൂടെ നീലച്ചിത്രങ്ങൾ നിർമ്മിക്കാം...
വീഡിയോ ക്ളിപ്പിംഗുകൾ അപ്‌ലോഡ് ചെയ്യാം..
വിതരണം ചെയ്യാം....
വില പേശാം....

പണവും ആസ്വാദനവും ലഹരിയും കിട്ടുന്ന പുതുയുഗത്തിന്റെ ലഹരിപർവ്വങ്ങൾക്കിടയിൽ
ഇപ്പോഴും ഒരു വിഭാഗം അക്ഷരങ്ങളിലൂടെയും വായനയിലൂടെയും സൗഹൃദത്തിലൂടെയും കൂട്ടായ്മയിലൂടെയും ദൈവദൂതന്മാരാകുന്നു...
അവർ സ്വന്തമായി കൂട്ടായ്മകളുണ്ടാക്കുന്നു..
ഒത്തു ചേരുന്നു..

നേരിൽ ചേരാൻ കഴിയാത്തവർ സൈബർ കവലകൾ നിർമ്മിക്കുന്നു,
അവിടെ ചർച്ചകൾ വരുന്നു സ്നേഹം വളരുന്നു......
തിരുത്തലുകൾ വരുന്നു….
ആത്മബന്ധം വളരുന്നു...

പുതിയകാലത്തിന്റെ ഭോഗാസക്തമായ നാൽക്കവലകളെ,
എസ് കലേഷ് തന്റെ 'പണ്ടോരു പെണ്ണുകുട്ടി' എന്ന് കവിതയിലൂടെ വരച്ചു വെയ്ക്കുന്നുണ്ട്...
അതിപ്രകാരമാണ്‌...

"പണ്ടൊരു പെണ്ണുകുട്ടി
സ്കൂൾ നാട്കത്തിൽ കെട്ടിയ
നാടോടി നർത്തകിയുടെ വേഷം അഴിച്ചു വെയ്ക്കാതെ
വീട്ടില്യ്ക്കോടി.....

കവലകളാ പെണ്ണുകുട്ടിയെ
ഒരു കൈകൊണ്ട് ചൂണ്ടി
മറു കൈകൊണ്ട് വാ പൊത്തി ചിരിച്ചു
വളവുകൾക്കപ്പുറത്തേയ്ക്കാ പെണ്ണുകുട്ടിക്കും മുന്നേ
ചെറു ചിലങ്കകൾ മണികിലുക്കി,ക്കിലുങ്ങി നടന്നു
കുഞ്ഞുകാലുകൾ നൃത്തച്ചുവടു വെച്ചു
കൈകൾ പിഞ്ചുമുദ്രയായി..."

നാടോടി വേഷക്കാരിയായ പിഞ്ചു പതലിനെ ഭോഗിച്ചു തള്ളുന്ന അത്തരം കവലകളെയല്ല മറിച്ച്, മാതൃഭാഷയുടെ അമൃതു രുചിയറിഞ്ഞ് അതിജീവനത്തിന്റെ സമരമുഖത്തു നിന്നുള്ള ഇടവേളകളിൽ അക്ഷരങ്ങളിലൂടെ രമിച്ച് വായനയിലൂടെയും എഴുത്തിലൂടെയും നിർവ്റ്‌തി പൂകുന്ന അപൂർവ്വം ചിലരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
സൃഷ്ടിയുടെ തീക്ഷ്ണസുഖവും വായനയുടെ രസലഹരിയും അവർ അനുഭവിച്ചറിയുന്നു...
ഒരേ സമയം കരിങ്കാലത്തിന്റെ തീക്ഷണ ലാവയിലൂടെ കൈകാലുകളൊട്ടി കുതറാനാകാതെ ഒഴുകുകയും...
വിമുക്തമാകുന്ന ഇടവേളകളിൽ അക്ഷരങ്ങളിലേക്ക് ചിതറുകയും ചെയ്യുന്നു...

അത്തരമൊരു സാഹസത്തിന്റെ അക്ഷര, പുസ്തക രൂപമാണ്‌ 'കൃതി' ഒരുക്കിയ "കാവാരേഖ?" എന്ന കവിതാ സമാഹാരം...

ഓൺലൈൻ എഴുത്തിലൂടെ ലോകത്തിന്റെ വിവിധകോണുകളിലിരുന്നു അക്ഷരകേരളത്തിന്റെ ഗ്ളോബൽ പ്രതിനിധികളായി മാറുന്ന സൈബർ ലോകത്തിന്റെ എഴുത്തുകാരെ ഒരുമിപ്പിച്ച്, അവരുടെ അപ്രകാശിതമായ കവിതകൾ സമാഹരിച്ച്, അതിൽ നിന്ന് തെരഞ്ഞെടുത്ത ഇരുപത്തഞ്ച് കവിതകളാണ്‌ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....


ചാനലുകളും സീരിയലുകളും റിയാലിറ്റി ഷോകളും എസ്.എം.എസ്സ് വോട്ടിംഗുകളും ഷെഡ്യൂൾ ചെയ്ത പുതിയ കാലത്തിന്റെ വീട്ടമ്മമാരുടെ സമയപ്പട്ടികയിൽ, എഴുത്തിനും വായനയ്ക്കും ഇടം മാറ്റിവയ്ക്കുന്ന ചെറുതെങ്കിലും ബൃഹത്തായ ഒരു വിഭാഗത്തെയും,
മുൻപ് സൂചിപ്പിച്ച കലിപ്പാർന്ന യൗവനത്തിന്റെ കടുംകാഴ്ചകളിൽ നിന്ന് അക്ഷരങ്ങളുടെ അതി വർണ്ണമില്ലാത്ത ലോകത്തിലേക്ക് കുടിയേറുന്ന യുവതയെയും
നമുക്കീ സമാഹാരത്തിൽ വായിക്കാൻ കഴിയുന്നു

"ബി പ്രാക്റ്റിക്കൽ എന്ന അവന്റേയും
ബി റൊമാന്റിക് എന്ന എന്റേയും
അലർച്ചകളിലലിയാറേയുള്ളൂ
ഞങളുടെ സായാഹ്നങ്ങൾ"

നീന ശബരീഷിന്റെ ‘ഹൈടെക് പച്ചപ്പിലെ സായാഹ്ന ചിത്രങൾ‘ എന്ന കവിതയിലെ മേൽ വരികളെപ്പോലെ വൈരുദ്ധ്യാത്മകമായ സൌഹൃദ/പ്രണയ/ദാമ്പത്യത്തിലെ വേറിട്ടു നിൽക്കുന്ന ഒറ്റപ്പെട്ട ദ്വീപുകളണ്‌ ഇന്നിന്റെ പ്രതിനിധികൾ...
സാമ്പത്തികമോ, സ്ഥാപിതമോ, അനിവാര്യമോ ആയ അധിനിവേശമാണ്‌ വിവാഹം, ബന്ധം, പ്രണയം, സൗഹൃദം എന്നൊക്കെ വന്യമായി നിർവ്വചിക്കുന്ന യുവത്വത്തിന്റെ കാലമാണിത്....

ഒറ്റമുറിയിലടയ്ക്കപ്പെട്ട വീട്ടമ്മമാരുടെ വന്യമായ ഏകാന്തതയിൽ ജാലകം തുറന്ന് കാല്പ്പനികമായ കാഴചകളിലേയ്ക്ക് പലപ്പോഴും അവർ കുന്നിൻ ചെരുവുകളിലേയ്ക്ക് സ്വയം മേയാൻ വിടുന്നു...

"മുന്നിലെ ജാലകത്തിലൂടെ എനിക്ക്
ദൂരെ മഞ്ഞു പെയ്യുന്ന മലനിരകൾ കാണാം
കാറ്റിൽ കൊമ്പു കോർക്കുന്ന കാറ്റാടികൾ കാണാം
പുൽത്തകിടിയിലൂടെ തുള്ളിയോടുന്ന
വരയാടുകളെ കാണാം..
പൂക്കാലത്തെ നീലക്കുറിഞ്ഞികൾ കാണാം...

അവനോ?

അക്കങ്ങൾ വെള്ളക്കടലാസ്സിൽ വെട്ടിയും
കുത്തിയും ഇരിപ്പുണ്ടാവും
അല്ലെങ്കിൽ ലാപ്ടോപ്പിന്റെ
ചത്ത സിരകളിലുടെന്തോ പരതി നടപ്പുണ്ടാവും
അവന്‌ കാഴ്ചകൾ നിരയൊത്ത
ആകാശ ഗോപുരങ്ങലാണ്‌...
ഭൂമിയുടെ ശിരസ്സിൽ നഖം താഴ്ത്തി
ആകാശത്തിന്റെ നെഞ്ചിലേയ്ക്ക്
തുളഞ്ഞു കയറുന്ന കണ്ണാടി മാളികകൾ"


ഈ വരികളിലെ ചിന്തകളിലൂടെ കടന്നു പോകാത്ത എത്ര സ്ത്രീകനവുകൾ ഉണ്ടാകും അടുക്കി വച്ച ഓരോ ആകാശഗോപുര വീടുകളിലും...?
കൂട്ടുകുടുംബങ്ങളിൽ നിന്നു കൂടുമാറി ഒറ്റമുറികളിലേയ്ക്ക് ചേക്കേറപ്പെട്ട ഒറ്റപ്പെട്ട, മുറിവേറ്റ പെൺപക്ഷികളുടെ ചിന്തകളാണ്‌ നീന ശബരീഷ് വരച്ചു വെയ്ക്കുന്നത്.....

"ജീവിതത്തിന്റെ അതിശൈത്യമേഖലയിൽനിന്നും
കാറ്റു വീശിക്കയറുമ്പോളെല്ലാം തടുത്ത്
നിർത്തണമെന്നുണ്ട്"

എന്ന് 'ചാന്ദ്നി ഗാനൻ' എന്ന കവിയിത്രി "കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരൽത്തണുപ്പുകൾ"
എന്ന കവിതയിലൂടെ പറഞ്ഞു വെയ്ക്കുന്നു...

"കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്
തൊലിയിലെ സൂചിപ്പഴുതുകൾ വരെ
പൂട്ടിവയ്ക്കണമെന്നുണ്ട്"

എന്ന വിലാപചിന്തയിലൂടെ കവിത അവസാനിക്കുമ്പോൾ അതിനകത്തെ ഉപ്പുനീർക്കയങ്ങളിൽ നിന്ന് ശാപക്കലമ്പലുകൾ ചുഴിയിട്ട് പൊങ്ങിപ്പറക്കുന്നുണ്ട്.....

'മൈ ഡ്രീംസ്' എന്ന കവി പ്രവാസത്തിന്റെ തപ്തഭൂമിയിലിരുന്ന് നാടും വീടും പ്രാണപ്രിയയും ചേർന്ന് പെയ്യുന്ന മഴ വിടാതെ നനഞ്ഞു കുതിർന്നുകൊണ്ടിരിക്കുന്നു...

"വിടപറഞ്ഞു പിരിയുന്ന
നിൻ കണ്ണേറോ വാക്കോ
വെടിയുണ്ടപോൽ
തൊലിയുരിഞ്ഞെൻ
നെഞ്ചിൻ കൂടിനകത്തേയ്ക്ക്
വഴുതി വീണമരുന്നതും കാത്ത്
ഞാനിങ്ങനെ മഴ നനയുന്നു"

എന്നു കവി പറയുന്നു..., ഒരു നൂല്പ്പട്ടത്തിൻ ചോലയിൽ
മറഞ്ഞിരിക്കണമെന്നും ഒരു രക്തബന്ധത്തിൻ ചൂടും ചൂരും നുകരണമെന്നും ആശിച്ച് വരും നാളെയുടെ നല്ല നിമിഷം വരെ ഓർമ്മകളുടെ മഴ നനയാൻ വിധിക്കപ്പെട്ട പ്രവാസത്തിന്റെ വ്യഥകളുണ്ടീ വരികളിൽ

സാമ്പ്രദായികവും ആധുനികോത്തരവും അമൂർത്തവും ആയ വ്യത്യസ്ഥമായ നിർമ്മാണഘടനകളിലൂടെ, വരികളുടെയും ഘടനകളുടെയും വ്യവസ്ഥാപിതമായ പിന്തുടർച്ചകളിലേയ്ക്ക് ഉൾവലിഞ്ഞ് സ്വയം നഷ്ടപ്പെടുത്താതെ, സ്വന്തം ശൈലി രൂപീകരിച്ച് വെല്ലുവിളികളോടെ എഴുതുന്നവരാണ്‌ ‘കാവാരേഖ?‘യിലെ എഴുത്തുകാരധികവും..
സ്വീകാര്യത എന്ന അഴകൊഴമ്പൻ ആകുലതകളില്ലാതെ തങ്ങളുടേതായ രീതിയിൽ കാവ്യമലയാളത്തിന്റെ ഘടനാ നിർമ്മിതികളുടെ പുത്തൻ രൂപാവിഷ്കാരങ്ങളുമായി.. ഒരു ഡസ്റ്റ് ബിന്നിനെയും പേടിക്കാതെ ഇവരെഴുതിക്കൊണ്ടിരിക്കുന്നു...

കാൽ നൂറ്റാണ്ടിനിപ്പുറം വന്ന മലയാള കവിതയുടെ അസൂയാവഹമായ വളർച്ചയുടെ വ്യത്യസ്ഥമായ ശില്പ്പികളാകുന്ന ഇവർ വരും നാളെയുടെ കാവ്യലോകത്തിന്‌ പുത്തൻ പകർച്ചകൾ നൽകും എന്ന് ഈ വരികളിലൂടെ കണ്ണോടിക്കുമ്പോൾ നമുക്ക് നിസ്സംശയ്ം അഭിമാനിക്കാം....


"ഒന്നിനും പ്രതികരിക്കാതെ നിൽക്കുന്നത്
ഉളിയും കരിങ്കല്ലും തമ്മിലുള്ള അനശ്വരപ്രണയത്തിന്റെ
സന്തതികൾ മാത്രമല്ല;
പത്തു മാസം ചുവന്നു നൊന്തു പെറ്റവയും
പക്ഷികൾ ചേക്കേറാത്ത പ്രതിമകൾ ആകാറുണ്ട്
പല അവസരത്തിലും"


നിഷ്ക്രിയ യൗവനത്തിന്റെ പ്രതികരണശേഷിയില്ലാത്ത ആലസ്യത്തെ പ്രതിമ എന്ന കവിതയിലൂടെ ഉമേഷ് പിലിക്കോട് വരച്ചു കാട്ടുന്നു.

ഇരുപത്തോഞ്ചോളം കവികളുടെ വ്യത്യസ്ഥമായ രചനാ/ഘടനാ വൈവിദ്ധ്യത്തിന്റെ അൽഭുതസഞ്ചയമാണ്‌ ‘കാവാരേഖ?‘ എന്നു പറയുന്നതിൽ അതിശയോക്തിയില്ല, പ്രതീക്ഷിച്ചു വായിച്ച ചില പ്രിയ കവികളുടെ കവിതകൾ നിരാശപ്പെടുത്തിയത് അമിതപ്രതീക്ഷകൾ വെച്ചു പുലർത്തിയതുകൊണ്ടാവാം….

ഗവർണ്മെന്റ് സർവ്വീസിൽ നിന്നും പിരിഞ്ഞതിനു ശേഷം വിശ്രമജീവിതം
ബ്ലോഗിലൂടെയും കവിതയിലൂടെയും വായനയിലൂടെയും ദീപ്തമാക്കുന്നവർ മുതൽ
ഇങ്ങേയറ്റം എട്ടാം ക്ളാസ്സ് വിദ്ധ്യാർത്ഥിനിയായ 'നീസ വെള്ളൂർ' വരെ "പ്രേതം" എന്ന കവിതയിലൂടെ, കാവാരേഖയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമാണ്‌!

ഓരോ വായനയിലൂടെയും നമ്മൾ പുതിയ ജാലകം തുറന്ന്
വരയാടുകൾ മേയുന്ന പുൽത്തകിടികളും, മണ്ണിൽ നഖമമർത്തി നിവർന്നു നിൽക്കുന്ന അംബരചുംബികാളുടെ അൽഭുതഘടകളും കണ്ട് സംതൃപ്തമാകുന്നു...

“വേനലിന്റെ മുറിവുകളെ
വസന്തം മറയ്ക്കുന്നതേയുള്ളൂ
ഉണക്കുന്നില്ല“

ഡോണമയൂരയുടെ 'ഋതുമാപിനികളി'ലെ വരികളിൽ പറഞ്ഞപോലെ
നമുക്കീ ഉണങ്ങാത്ത കവിതയുടെ മുറിവുകളിൽ ദാഹാർത്ഥരായ വേനലുകളായി തന്നെ മുറിഞ്ഞുകൊണ്ടിരിക്കാം…
വസന്തംകൊണ്ടുണക്കാതെ…
യാഥാർത്ഥ്യത്തിന്റെ വേനൽ മുറിവുകൾ കവിതകളായി പിളർന്നുകൊണ്ടേയിരിക്കട്ടെ….

കാവാരേഖയിലെ കവികൾ
ഡോണ മയൂര
ശശികുമാര്‍ .ടി.കെ
എസ്.കലേഷ്
പ്രസന്ന ആര്യന്‍ (പ്രയാണ്‍)
മുകില്‍
ദിലീപ് നായര്‍ (മത്താപ്പ്)
ഗീത രാജന്‍
ഹന്‍ലല്ലത്ത്
നീന ശബരീഷ്
ചാന്ദ്നി ഗാനന്‍ (ചന്ദ്രകാന്തം)
മൈ ഡ്രീംസ്
ഉമേഷ് പിലീക്കോട്
മുംസി
ജയ്നി
നീസ വെള്ളൂര്‍
എന്‍.എം.സുജീഷ്
രാജീവ് .ആര്‍ (മിഴിയോരം)
വീണ സിജീഷ്
ഷൈന്‍ കുമാര്‍ (ഷൈന്‍ കൃഷ്ണ)
ഉസ്മാന്‍ പള്ളിക്കരയില്‍
അരുണ്‍ ശങ്കര്‍ (അരുണ്‍ ഇലക്ട്ര)
ഖാദര്‍ പട്ടേപ്പാടം
ജയിംസ് സണ്ണി പാറ്റൂര്‍
യൂസഫ്പ
രണ്‍ജിത് ചെമ്മാട്

തനി നിറം

മഹാനഗരത്തിന്റെ ജട്ടിയുടെ
നിറമെന്താണ് ?
ജുഹുവില്‍ നിരന്നു നില്‍ക്കുന്ന
വേശ്യകളോട് ചോദിച്ചു.
"നഗരം ഒരു പെണ്ണല്ലേ
അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കറിയില്ല
വേണമെങ്കില്‍ നഗരത്തിലെ ഓരോ പുരുഷന്റെയും
ജട്ടിയുടെ നിറം പറഞ്ഞു തരാം."

മാര്‍വാഡി പെണ്ണിന്റെ കനത്ത
നിതംബം മറക്കുന്ന
പൂക്കളുള്ള ജട്ടിയുടെ റോസ്‌ നിറമോ ,
വാക്ടിയുടെ മെലിഞ്ഞ അരകെട്ടില്‍
പറ്റി കിടക്കുന്ന തുള വീണ ജട്ടിയുടെ
നരച്ച നിറമോ ?
പാര്‍ക്കിലെ ബഞ്ചില്‍,
പരിസരം മറന്നിരിക്കുന്ന പാര്‍സി പെണ്ണിന്റെ
നീല ജീന്‍സില്‍ നിന്നും എത്തി നോക്കുന്ന
വലപോലുള്ള ജട്ടിയുടെ
ആകാശ നീലയോ ?
അതോ ഇതൊന്നുമല്ലയോ?

മറാഠി,
മാര്‍വാഡി, മലബാറി, മദ്രാസി, പഞ്ചാബി, ഗുജറാത്തി,
ബീഹാറി, ബംഗാളി, ഭയ്യേ.....
എരിഞ്ഞമ്മര്‍ന്നിട്ടും,
പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
ഉയര്‍ത്തി പിടിച്ചവാള്‍
തെല്ലൊന്ന് ചലിപ്പിക്കാത്ത
ശിവജി പ്രതിമേ...
"ഗേറ്റ് വേ"യില്‍ അലഞ്ഞു നടക്കുന്ന
കാതറീന്‍ രാജകുമാരിയുടെ ആത്മാവേ..
ട്രാക്കില്‍ നിന്നും
മാംസ തുണ്ടുകള്‍ അടിച്ചു കൂട്ടുന്ന
ചരസ്സി നാഥുറാമേ...
പിലാ ഹൌസിലെ തിണ്ണയില്‍
വിറച്ചു വിറച്ചു കിടക്കുന്ന
പേരില്ലാത്ത എയിഡ്സ് രോഗീ..
പ്രായത്തിലും കൂടുതല്‍
ശരീരം വളര്‍ന്ന
കെട്ടിടങ്ങളെ......
കാറ്റേ......കടലേ ....തെരുവ് പൊറ്റകളെ ....
വയസ്സറിയിക്കാത്ത ചെടികള്‍ മാത്രമുള്ള
ഉദ്യാനങ്ങളെ ....
നിങ്ങള്‍ക്കറിയാമോ .........നിങ്ങള്‍ക്കറിയാമോ .........

അതിര് കടന്നെത്തിയ ചിതല്‍ കൂട്ടം
വേരോടെ വിഴുങ്ങിയ കോളി കോളനിയിലെ
ശേഷിച്ച വയസ്സി കാറ്റ്
പിറു റുത്തു.
"മഹാനഗരത്തിന് ജട്ടിയേ
ഇല്ല!
ഉള്ളത്
ഇടയ്ക്കിടെ ചോര പൂക്കുന്ന
യോനി മാത്രം !

Thursday, April 14, 2011

ഉറക്കം (കവിത)

ഓരോ ഉറക്കവും
ഓരോ  മരണമത്രെ 
കുഞ്ഞു  കുഞ്ഞു  മരണങ്ങള്‍
നൈമിഷിക ദൈര്‍ഘ്യങ്ങളില്‍

പൊട്ടിപോകുന്ന 
കുഞ്ഞു നീര്‍കുമിളകള്‍.

കിടന്നുറങ്ങുന്നവരും
ഇരുന്നും നിന്നുമുറങ്ങുന്നവരും   
എന്തിനു
നടന്നുറങ്ങുന്നവര്‍  വരെ
ഓരോ മരണങ്ങളെ പൂര്‍ത്തീകരിക്കുന്നുണ്ട്‌.

ഓരോ തവണ ഉറങ്ങുന്നവരും

വീണ്ടും വീണ്ടും അവനവനായി തന്നെ
പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
ഓരോരുത്തരും
നിദ്രയെ ഇത്ര ലാഘവത്തോടെ
പുണരുന്നത്

 ജീവിതം കാലേ കൂട്ടി
ഉറങ്ങി തീര്‍ത്തവര്‍ക്ക്
നിദ്രാവിഹീനമായ നിശീഥികളില്‍  
നിതാന്തമായൊരു  ഉറക്കത്തെ
കനവു കാണാന്‍ കൊതിക്കുന്നുണ്ട്  




എല്ലാവര്ക്കും എന്റെ വിഷു ആശംസകള്‍ 

Thursday, April 7, 2011

നീയാര്?


നീയാര്?
താരക രഹിതമാം നിശ
ഒരു പെന്റുലതിന്‍
ഭീതശബ്ദം മുക്രയിടും മുറി
ഒരു മെഴുകുതിരികാലിന്റെ
വെട്ടം പാറി വീണു
നിഴല്‍ മുറിയുന്ന ചുമര്‍
നിശീഥത്തിലെ മഞ്ഞുടഞ്ഞു
എനിക്കുചുറ്റും തണുപ്പിന്റെ
നക്തഞ്ചര നഖരം
ഉടലില്‍ തണുപ്പ് പുതച്ചു
മുറിയില്‍ നിന്നിറങ്ങുന്ന ഞാന്‍
നിന്റെ തുറമുഖത്തേക്ക് വരുന്നു
നീയാര്?
കടലിലോഴുകുന്നോറ്റയ്ക്ക്
യാനപാത്രം
കണ്ണുപൂട്ടിയിരിക്കും നാവികന്‍
ചുംബിച്ചു ജീവനൊടുക്കും
ഹിമപാളിയെ !
ദൈവമെയെന്നു
പ്രധിധ്വനിക്കും നിലവിളി
വിളിയിലവിടെ പിടയും
നിന്റെ പ്രാണന്‍ .
ഇന്ന് നാം
ഇതുറമുഖത്തിന്‍
രണ്ടറ്റങ്ങളില്‍
നിദ്രാവിഹീനര്‍,
ആകുലര്‍
നമുക്കൊരേ മതം,
ഒരേ ദൈവം
അകലങ്ങളില്‍ ഇരുന്നു
നാമറിയും പ്രാണനില്‍
സ്നേഹം കുറുകുന്നത്
നീയാണ്
കശേരുക്കളില്‍
ജ്വലനദീപ്തിയായും
ജടരാമ്ലമായും,
നിദ്രാവീണയായും
നീയാണ്
നീയേയമൂല്യ വൈഖരി
നീയേയനാക്രാന്ത നിര്‍വൃതി!

Monday, April 4, 2011

നീയും ഞാനും





ചിരിച്ചു ചിരിച്ചു
ചിരിക്കവസാനം
കൈവെള്ളയില്‍
പൊള്ളിപിടിപ്പിക്കുന്ന
ഒരു നുള്ള്,

ബ്രോഡ്‌വേയിലൂടെ
തോളുരസി
നടക്കുമ്പോള്‍
ദുപ്പട്ട കൊണ്ട്
മുഖത്തൊരു
നനുത്ത ഏറ്‌,

ഭാരത്‌ കഫെയിലെ
ചൂട് വടയില്‍ നിന്ന്
ഉമിനീര് പുരണ്ട
ഒരു ചീള്,

ബോട്ട്ജെട്ടിയിലെ
പെട്ടികടയിലെ
കടും മധുരമുള്ള
നരുനിണ്ടി സര്‍ബത്തില്‍
നിന്ന് ഒരു കവിള്‍,

സിനിമകൊട്ടകയില്‍
ചേര്‍ന്നിരിക്കുമ്പോള്‍
കയ്യിലെവിടെയോ നിന്റെ
ചുണ്ടിന്റെ നനവ്,

മറൈന്‍ ഡ്രൈവിലെ
ചാര് ബെഞ്ചിലിരുന്ന്
മാഞ്ഞു പോകുന്ന
സൂര്യനോട് യാത്ര
ചൊല്ലുമ്പോള്‍
കണ്‍ കോണില്‍
ഒരുപോലെ
പടര്‍ന്ന നനവ്‌,

ഇതങ്ങു തീര്‍ന്നു
പോകുമോ എന്ന്
പേടി പറയുബോള്‍
കവിളിലെന്നും
ചൂടുള്ള ഉമ്മ,

കൈ കോര്‍ത്ത്‌
പിടിച്ചു എത്ര ജന്മം
വേണേലും നടക്കും
എന്ന പറച്ചിലില്‍
കനലിന്റെ തിളക്കം,

എന്നിട്ടും
ചില ദിവസങ്ങളില്‍
നീളുന്ന
എങ്ങലടികളോടെ
ആമ്പിറന്നോന്‍റെ കുറ്റം
പറയുബോള്‍ മാത്രം
എന്തെ "നമ്മള്‍"
എല്ലാം മറന്നു വീണ്ടും
"നീയും ഞാനും"
മാത്രമായി പോകുന്നത്???

Friday, April 1, 2011

വാക്കുരച്ചപ്പോൾ കിട്ടിയത്...

കവി വിത്സണ്...
























എനിക്കും ഒരു മരമാകണമെന്നവൻ;
പാഴ്ത്തടിയെന്ന്‌ ചിലർ...
കാതലെന്ന്‌ അടുത്തറിയുന്നവർ.......

എനിക്കറിയാം;
കവിതയിലും ജീവിതത്തിലും സദാ
പൂക്കുന്ന അകക്കാമ്പുള്ള ഒരൊറ്റ മരം..

ഏതൊഴുക്കിലും
വേരറ്റുപോകാത്ത, വേരഴുകാത്ത
ഒറ്റ മരം....

കവിതയുടെ സ്വസ്ഥതയിൽ,
സ്വച്ഛതയിൽ,
നിത്യതയിൽ
ഒരസ്വാസ്ഥ്യം പോലെ
മരുഭൂമിയിൽ ഹരിതമാകുന്നവൻ...

സങ്കടങ്ങളുടെ ഉഷ്ണക്കാറ്റിൽ
ഛന്ദസ്സുടഞ്ഞ നിന്റെ
ശബ്ദമെനിക്ക് കേൾക്കാം,
പരുക്കനെങ്കിലും, പതുക്കെയായ്....

ഓ കുഴൂർ.......................
കവിതയിലെ ഒറ്റ മരമേ......,
...............................................
മരമേ...........................................

Wednesday, March 30, 2011

പൂക്കാവടി -

1. നാരകം
-------
മുത്തച്ഛന്‍ നട്ടൊരു നാരകത്തൈ
മുപ്പതാം കൊല്ലം കായ്ച്ചുവത്രെ..!
മുത്താണീ നാരങ്ങ മധുരം നാരങ്ങ
മുത്തച്ഛന്‍ തന്ന പോല്‍ തിന്നു ഞങ്ങള്‍

2. അഴുക്ക്‌
-------
അഴുക്ക്‌ നിറയും മേനി
പഴുപ്പ്‌ പടരും ഇടമല്ലൊ
ഇഞ്വ തേച്ച്‌ കുളിക്കാതെ
മൊഞ്വ്‌ കൂട്ടും പണിയാപത്ത്‌.

3. ത്യാഗവും ദൈവവും
---------------
ത്യാഗമുള്ളിടത്തേ സ്നേഹമുള്ളു
സ്നേഹമുള്ളിടത്തേ ദൈവമുള്ളു.

4. ആനപ്പൂതി
----------
ആനപ്പുറമേറി ആളായി വിലസാന്‍
ആലോഗിന്‌ പൂതി പണ്ടേയുണ്ടേ..
ആനയെക്കിട്ടാഞ്ഞ്‌ ആല്‍മരക്കൊമ്പേറി
ആനേലും മേലേന്ന് വീമ്പടിച്ചേ...

5. ഉണ്ണി
-------
ചേച്ചി തന്‍ കൈപിടിച്ചു വന്നതാമുണ്ണി
ചേതനയാല്‍ വിളങ്ങുമൊരു പൊന്നുണ്ണി
നാളെയവനെന്താകുമെന്നാരറിഞ്ഞു..?
മനുഷ്യനാകുവാനീ പഴംകണ്ണു കൊതിപ്പൂ..
--------------------------------------
Posted by khader patteppadam

Saturday, March 19, 2011

"ഡബിള്‍ ബെല്‍"

ചില യാത്രകള്‍ ഇങ്ങനെയാണ്..

പിന്തിരിഞ്ഞോടുന്ന
തെരുവുകളുടെ
പിറകെ പായാന്‍ വിടാതെ
വികൃതിയായ മനസ്സിനെ
ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍,
തിക്കി തിരക്കി കയറി വരും
കനച്ച വിയര്‍പ്പുമണമുള്ള ഓര്‍മ്മകള്‍.
നേരിയ സ്പര്‍ശന സുഖത്തിന്‍റെ
ആലസ്യത്തില്‍ മയങ്ങി മയങ്ങി
ഒട്ടിച്ചേര്‍ന്നു നില്ക്കും,
എത്ര കനപ്പിച്ചു നോക്കിയാലും,
ഒച്ചയിട്ടാലും,
നാണമില്ലാത്ത മട്ടില്‍,
പുഴുവരിക്കും പോലെ
ഇഴഞ്ഞിഴഞ്ഞു അറപ്പുണ്ടാക്കി,

ചെകിടിച്ച ഓര്‍മ്മകളില്‍
നിന്നോടി മറയാന്‍,
ഒരു "സഡന്‍ ബ്രേക്ക്‌"
ചേര്‍ത്ത്പ്പിടിച്ച
മനസ്സെപ്പോഴും
ആഗ്രഹിച്ചു കൊണ്ടിരിക്കും,

ഓടിയിറങ്ങിയാല്‍
ഒരു നിമിഷത്തിന്‍ വേഗതയില്‍,
ഒരൊറ്റ കുതിപ്പില്‍,
വാരിയെടുത്ത് കൊണ്ടു
പോകുമെന്നെനിക്കറിയാം,
എന്റെ പുളയുന്ന ഓര്‍മ്മകളെ
നിന്റെ ചിരിയുടെ
"ഡബിള്‍ ബെല്‍"

Friday, March 18, 2011

തേങ്ങ.... ല്‍

കശക്കി പതം വരുത്തി
കല്‍ച്ചട്ടിയിലെ കരിയിളക്കുന്നുണ്ട്
അടുക്കളപ്പുറത്ത് നാത്തൂന്‍.

അരക്കണോ, ചതക്കണോ
അതോ പിഴിയണോ
എന്നും സന്ദേഹമാണ് അമ്മക്ക്.

മധുരമൂറ്റിക്കുടിച്ച്
മുഖം തുടച്ചു കളിക്കാനോടുന്നുണ്ട്
നമ്മുടെ പൊന്നു മോന്‍.

മൂലയ്ക്ക് തള്ളിയാലും
മുഷിവിന്റെ ചുളിവു തീര്‍ക്കാന്‍
കനലിനായി തിരയുന്നുണ്ടു നീയും.

Thursday, March 17, 2011

സദാചാരം

വയറൊട്ടിയ ഇന്നലകളുടെ
പൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചിയാണ്
അവള്‍ വില്‍പ്പനക്ക് വച്ചത്.

ഇരുട്ടിന്റെ മറപറ്റി
അതിന് വില പറഞ്ഞവന്‍
വെളിച്ചത്തില്‍ അവളെ
കല്ലെറിഞ്ഞു.

നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!

Tuesday, March 15, 2011

നിഴലുകള്‍

ഉപബോധങ്ങളില്‍ വെളിച്ചം തട്ടി
നിലം പതിക്കുമ്പോഴാണ്
നിഴലുകളാകുന്നത്.

തിരിച്ചറിയപ്പെടാത്തവ
ഇരുട്ടിന്റെ അഗാധങ്ങളിലേക്ക്
മനസ്സിനെ തള്ളിവിട്ട്
രസിക്കും.

മുഖം മൂടി ഇല്ലാത്ത
ചുരുക്കം ചിലത്
ആത്മശോധനക്ക് കൂട്ടിരിക്കും
ഏറ്റു പറച്ചിലുകള്‍ കേട്ട്
നാണിക്കും.

എനിക്കും നിനക്കും ചുറ്റിലും
നിഴലുകളുണ്ട്
നമ്മളാരെന്ന് അവ പറഞ്ഞേക്കും!!

Thursday, March 10, 2011

വിഷമാന്തരം !


വിശന്നപ്പോള്‍
റേഷനരിയുടെ
പുഴുക്കുത്തിലായിരുന്നു
എന്‍റെ കണ്ണ്

അച്ഛന്റെ മാരുതിയില്‍ നീ
സ്കൂളിലിറങ്ങുമ്പോള്‍
ഒറ്റക്കാലില്‍ മുടന്തിഞാന്‍
വള്ളിപൊട്ടിയ ഒറ്റ ചെരിപ്പില്‍.

ഒരു സൈക്കിള്‍,
വെള്ളം ചീറ്റുന്ന
ഒരു കളി തോക്ക്,
കുറച്ചു നാരങ്ങ മിട്ടായി
സ്വപ്നംകണ്ടു ഞാനുറങ്ങി.

ഉച്ചക്കഞ്ഞി;
പൊടിയുന്നു
പല്ലിടയില്‍
പയറിലെ കല്ല്‌
എടുത്തു സൂക്ഷിച്ചു സഞ്ചിയില്‍ ;
കൊത്തങ്ങല്ലാടാം !

കണ്ണിനു മുന്നില്‍
വിഷു നിലാവ്
എനിക്ക് പൊട്ടിയ സ്ലേറ്റും
കുറച്ചു മഷിതണ്ടും
കൈനീട്ടം.

മുട്ടുപൊട്ടിയ വേദനയില്‍
മുഖം കുനിച്ചിരിക്കെ
നീ പറഞ്ഞു ,
കൂട്ടുകാര
നിന്‍റെ മുറിവിനു
ഒരു നുള്ള് മഞ്ഞള്‍ പൊടി,
വേണ്ട, കമ്മുണിസ്റ്റു പച്ചയാകാം.

അവന്‍റെ മുറിവിലെ ബാണ്ടൈടിന്റെ
പടം ഞാന്‍ വരച്ചു നോക്കി .
പച്ചയല്ലേ,
മുറിവ് വേഗമുണങ്ങി.
മൂട് കീറിയ വള്ളിനിക്കര്‍
ഒറ്റകൈയാല്‍ പിടിച്ചു എന്‍റെ ബാല്യം
ഒന്തം കയറി !

Wednesday, March 2, 2011

മൃത്യുഞ്ജയം

അമ്മ മരണക്കിടക്കയിലാണ്;
ചുട്ടുപൊള്ളുന്ന പനി
ചോര തുപ്പിയുള്ള ചുമ
മേലാകെ പഴുത്ത വ്രണങ്ങള്‍
അറ്റുപോയ അവയവങ്ങള്‍ 
നിറയെ ശസ്ത്രക്രിയാപ്പാടുകള്‍ 
അറപ്പുളവാക്കും ദുര്‍ഗന്ധം
മൊളിപിടിച്ച ശരീരം
വരണ്ട കണ്ണീര്‍പ്പാടുകള്‍
കീറിയ ഉടുവസ്ത്രം
പുതപ്പിലും നിറയെ തുളകള്‍;
അമ്മയുടെ ഉടുതുണി മാറ്റിയും
മാറും വയറും പിളര്‍ന്നുംപോലും
ഐശ്വര്യം തിരയും മക്കള്‍;
പരസ്പരം കൊന്നുതള്ളിയും
വെട്ടിപ്പിടിച്ചും സ്വയം നശിക്കുന്നവര്‍;
വേദന കൊണ്ടമ്മ പുളയുന്നു
ദാഹജലത്തിനായി കേഴുന്നു; 
നരച്ചുപാറിയ മുടിയിഴകള്‍
കാഴ്ച മങ്ങിയ കണ്ണുകള്‍
കുഷ്ഠം ബാധിച്ച ചര്‍മം.
പുലര്‍ച്ചെയും സന്ധ്യയിലും മുടങ്ങാതെ
കാന്തന്‍ നെറുകില്‍ ചാര്‍ത്തും
സിന്ദൂരം മാത്രം നിറം മങ്ങാതെ
സ്നേഹത്തിന്‍ തുടുപ്പായ്  തിളങ്ങി! 
സഹോദരരേ, നമുക്കൊരുമിച്ചമ്മതന്‍
ശേഷിച്ച സൌഖ്യത്തിനു കാവലാവാം;
കെട്ടതെല്ലാം അഗ്നിയില്‍ വലിച്ചെറിഞ്ഞ്
പുണ്യാഹം തളിച്ച് മനസ്സ് ശുദ്ധമാക്കി
അമ്മയുടെ ദീര്‍ഘായുസ്സിനായ്
നടത്താം നമുക്കൊരു മൃത്യുഞ്ജയം;
ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ
സര്‍വംസഹയാമീ ദേവിയെ...

Monday, February 21, 2011

പൂക്കാവടി

(മനസ്സ്‌ കുട്ടിത്തത്തിലേക്ക്‌ വഴുതി മാറുന്നു. ചിലരൊക്കെ പറയുന്നു അതൊരു അനുഗ്രഹമാണെന്ന്‌. ശരിയാവാം, കുട്ടിത്തമാണ്‌ സൌഭാഗ്യം . കുട്ടികളാണ്‌ സമ്പാദ്യം. 'പാല്‍പായസ'ത്തിനു ശേഷം കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ചിലത്‌ കുത്തിക്കുറിക്കുന്നു. അതിന്‌ 'പൂക്കാവടി' എന്ന്‌ പേരും ഇട്ടിരിക്കുന്നു. എഴുതിയവയില്‍ ചിലത്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ്‌. വിലപ്പെട്ട അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.)

1.വണ്ടിന്‍പാട്ട്‌
-------------------

വണ്ടുണ്ട്‌ മുരണ്ടു വരുന്നു
വന്നൊരു‌ ചെണ്ടിന്‍ മണ്ടേല്‍ പാടുന്നു
വണ്ടിന്‍ പാട്ടിലുമുണ്ടെ,ന്തുണ്ട്‌ ..?
ഉണ്ടുണ്ടതിലും താളമുണ്ട്‌

2. പേട്‌
-------------------
കാടൊക്കെ നാടായാല്‍
‍നാടൊക്കെ പേടാകും

3.അവസ്ഥ
------------------
മാമ്പൂ നിറഞ്ഞൊരു മാവ്‌
മരതകം ചാര്‍ത്തിയ തേരു്‌
മാങ്കനിയായാല്‍ മഹാപൂരം..
മാഞ്ചോട്‌ ചുറ്റും പുരുഷാരം
മാമഴ വന്നാല്‍ മാങ്കനി തീര്‍ന്നാല്‍
മാവിന്‌ പിന്നെ കണ്ണീരു്‌..

4.കൊത്തുപമ്പരം
---------------------
തൊന്തരവായിത്‌, പമ്പരമൊന്ന്‌
കൊത്തിക്കൊത്തി ചില്ലൊന്നു പൊട്ടി
അമ്മ വടിയും കൊണ്ടോടി വരുന്നു
പുക്കാറായല്ലൊ, വയ്യാവേലി!

5.അടിച്ചു പൊളി
-----------------
അടിച്ചു പൊളിച്ചാല്‍..
ഇടിച്ചു തകരും.
Posted by khader patteppadam

Wednesday, February 2, 2011

വെള്ളാരംകല്ലുകള്‍

മനസ്സില്‍ നിറയെ വെള്ളാരംകല്ലുകള്‍
ശുഭ്രവും മുഗ്ധവുമായ ഒരായിരം വെള്ളാരംകല്ലുകള്‍
വെണ്‍മേഘ വിതാനം പോലെ
മഞ്ഞു പുതഞ്ഞ സമതലം പോലെ
ലാവണ്യ സാന്ദ്രമാം വെള്ളാരംകല്ലുകള്‍..

ഞാനാ സ്നിഗ്ധതകളിലങ്ങനെ മുഴുകിയിരിയ്ക്കെ
അതിണ്റ്റെ സുഭഗ ചാരുതയില്‍ ലയിച്ചിരിക്കേ -

എവിടെ നിന്നോ ഒരു കാക്ക
കരിംഭൂതക്കെട്ടുപോലെ ഒരു കാക്ക -
കാക്ക പറന്ന്‌ പറന്ന്‌ വന്ന്‌ വെള്ളാരത്തിട്ടിലിരുന്നു
കള്ളദൃഷ്ടികള്‍കൊണ്ടത്‌ ഇടം വലം നോക്കി
അവിടമാകെ തത്തിക്കളിച്ച്‌ കൊത്തിപ്പെറുക്കി
പിന്നെ എപ്പോഴോക്കെയോ കാഷ്ഠം തൂറ്റി

കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .
**************

Sunday, January 23, 2011

'നാലാമിടം' ബ്ളോഗ് കവിതാസമാഹാരം




ഒരു കവിയുടെ ക്രാഫ്റ്റ്, ബിംബം, കൈയ്യടക്കം, ഭാവം എന്നിവയെല്ലാം
സൂക്ഷ്മവിശകലനം നടത്തുന്ന ഒരു സ്ഥിരം വായനക്കാരന്‌ എളുപ്പത്തിൽ വായിച്ചെടുക്കാം കഴിഞ്ഞേക്കാം
വളരെ ഗൗരവമായ കവിതാവായന ഇല്ലാത്ത ഒരു സാധാരണ ആസ്വാദകന്‌, ഒരു പക്ഷേ ഒരേ കവിയുടെ തുടർച്ചയായ കവിതകളുടെ വായന മടുപ്പുളവാക്കിയെന്നും വരാം (ഓരോ കവിതയിലും വ്യത്യസ്ഥത പുലർത്തുന്ന പ്രതിഭാധനരായ കവികളെ മാറ്റി നിർത്താം) അതുകൊണ്ട് തന്നെ ഒരു കവിയുടെ 25ഉം 30ഉം കവിതകളടങ്ങിയ ഒരു സമാഹാരത്തിലെ പരന്ന വായന കാവ്യാനുയാത്രചെയ്യാത്തവരെ അത്രമേൽ ആകൃഷ്ടരാക്കിയെന്ന് വരില്ല!!
എന്നാൽ ഒരു സമാഹാരത്തിൽ അൻപതിലുമേൽ പുതുമുഖപ്രതിഭകളും സ്ഥിരപരിചിതരായ കവിവര്യരും ഒന്നിച്ച് ചേരുമ്പോൾ അത് കാവ്യാസ്വാദകർക്ക് വായനയുടെ അതിവിശാലമായ ഒരു ഭൂമികയാണ്‌ സമ്മാനിക്കുന്നത്!


അക്ഷരാർത്ഥത്തിൽ കവിതയുടെ/വായനയുടെ വസന്തം എന്ന് കൂസലന്യേവിശേഷിപ്പിക്കാൻ പോന്ന ഒരു അമൂല്യമായ കവിതാഗ്രന്ഥമാണ്‌ സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് 'ഡി.സി. ബുക്സ്' പുറത്തിറക്കിയ "നാലാമിടം" എന്ന ബ്ളോഗ് കവിതകളുടെ സമാഹാരം.
മലയാളകാവ്യസ്വാദകർക്ക് പുതുവർഷസമ്മാനമായി 'ഡി.സി. ബുക്സ്' നൽകിയ ഈ സമാഹാരം ഡിസംബർ 19 ന്‌ കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് കവിയിത്രി സുഗതകുമാരി അന്‌വർ അലിയ്ക്ക് നൽകി പ്രകാശനം ചെയ്തു!



മലയാളം എന്നത് ഒരു ഭൂഖണ്ഢാന്തരഭാഷയായി വളര്‍ന്ന് കഴിഞ്ഞു!
കേരളം എന്നത്, എല്ലാ ഭൂഖണ്ഢങ്ങളിലുമായി ചിതറിക്കിടക്കുന്ന,
സാംസ്കാരികവും സമ്പന്നവും വിദ്യാഭ്യാസപരവുമായിയൊക്കെ
ഉന്നതിയില്‍ നില്‍ക്കുന്ന കൊച്ചു കൊച്ചു സമൂഹങ്ങളുടെ ആഗോള ഗ്രാമമായി! ആവാസവ്യവസ്ഥയുടെ പ്രകൃതിനിയമങ്ങളനുസരിച്ച്
അടിസ്ഥാനപരമായ മൂല്യങ്ങള്‍ ചോരാതെ നവംനവങ്ങളായ മാറ്റങ്ങള്‍ ആവേശിച്ച് ആ ആഗോള സമൂഹം സദാ പുതിയ ചേരുവകളോടെ
ആസ്ഥാന ഭൂമികയുമായി നിരന്തരം സം‌വദിച്ചും സമ്പര്‍ക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു!
വായനയിലൂടെയും എഴുത്തിലൂടെയും സംഗീതത്തിലൂടെയുമെല്ലാം
ജൈവീകമായി നിരന്തരം റീചാര്‍ജ്ജ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
ആ സമൂഹത്തിന് ചുരുക്കം ചിലപ്പോഴെങ്കിലും വികര്‍‌ഷിക്കപ്പെട്ടു കിടക്കുന്ന വ്യത്യസ്ഥമായ ചിന്താധാരകളെ ഏകീകരിക്കാന്‍ കഴിയാതെ പോകാറുണ്ട്. ആ വിടവുകളാണ്‌ 'ബ്ളോഗ്' എന്ന ഇന്റർനെറ്റ്
സാങ്കേതിക അതിസമ്പന്നമായി നികത്തിക്കൊടുത്തത്!
സ്വയം പ്രകാശനമാർഗ്ഗത്തിലൂടെ, അതിജീവനത്തിന്റെ സമരമുഖങ്ങളെ, പ്രവാസത്തിന്റെ ഉപ്പളങ്ങളെ, ആത്മാവിഷ്കാരത്തിന്റെ അക്ഷരക്കൂട്ടങ്ങളാക്കി മാറ്റി ഇ - ‍മാധ്യമത്തിൽ സ്വയം പ്രസിദ്ധീകരിക്കാൻ കഴിയുന്നു. ഈ മേന്മയെ കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മലയാളിസമൂഹവും അതിന്റെ ഏറ്റവും പരിപൂർണ്ണമായ അവസ്ഥയിലൂടെ ആവേശിക്കുന്നു എന്നു പറയാതെ വയ്യ!!
അറേബ്യന്‍ ഗള്‍ഫ്, അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങി, ലോകത്തിന്റെ പല കോണുകളിലുമിരുന്ന് കാവ്യകൈരളിയുടെ അതിവിശാലതയിലേക്ക് വ്യത്യസ്ഥമായ പുതുവിത്തുകളെറിയുന്ന പുതിയകാലത്തിന്റെ കവിതകളാണ് നാലാമിടത്തിൽ സമാഹരിച്ചിട്ടുള്ളത്!
നാലാമിടത്തിൽ കവിത ചേർക്കപ്പെട്ട കവികളുടെ പേരുകൾ താഴെ :

ശശികുമാർ
ജയൻ എടക്കാട്
ദേവസേന
നസീർ കടിക്കാട്
ശ്രീജ
സനൽ ശശിധരൻ (സനാതനൻ)
സുനീത ടി.വി.
സെറീന
ടി.പി. വിനോദ്
പി.ശിവപ്രസാദ് (മൈനാഗൻ)
പ്രമോദ് കെ.എം
ഹരീഷ് കീഴാറൂർ
ജിതേന്ദ്ര കുമാർ
രശ്മി കെ.എം.
ടി.എ. ശശി
സജി കടവനാട്
ജ്യോതിഭായ് പരിയാടത്ത്
ധന്യാദാസ്
കെ.പി. റഷീദ്
സിനു കക്കട്ടിൽ
രൺജിത്ത് ചെമ്മാട്
ചിത്ര
റീമ അജോയ്
ഭാനു കളരിക്കൽ
അപ്പു കുറത്തിക്കാട് (തണൽ)
ചാന്ദ്നി ഗാനൻ (ചന്ദ്രകാന്തം)
നിരഞ്ജൻ
ഗാർഗി
സി.പി ദിനേശ്
അനൂപ് ചന്ദ്രൻ
മേരി ലില്ലി
സൺ ഓഫ് ഡസ്റ്റ്
സന്തോഷ് പല്ലശ്ശന
പി.എ. അനീഷ്
നാസർ കൂടാളി
റഫീഖ് തിരുവള്ളുവർ
കുഴൂർ വിൽസൺ
നജ്മുദ്ദീൻ മന്ദലം കുന്ന്
ആചാര്യൻ
എസ് കലേഷ്

രാജു ഇരിങ്ങൽ
സുനിൽ ജോർജ്ജ്
സുധീർ വാര്യർ
പ്രസന്ന ആര്യൻ
അരുൺ ചുള്ളിക്കൽ
സ്മിത മീനാക്ഷി
എം ആർ അനിലൻ
ഡോണ മയൂര
അബ്ദുൾ കലാം
സുധീഷ് കൊട്ടേമ്പ്രം
എം ആർ വിബിൻ
ശൈലൻ
പ്രഭ സക്കറിയാസ്

ഇന്ദുലേഖ സൈറ്റ് വഴി ഓൺലൈൻ പർച്ചേസിന്‌ താഴത്തെ ലിങ്ക് വഴി പോകാം

http://indulekha.biz/index.php?route=product/product&product_id=1518

Related post : BoolokamOnline
http://www.boolokamonline.com/?p=16679