Saturday, June 20, 2009

കുരിശുരൂപത്തില്‍

പക്ഷികള്‍
കൂട്ടം ചേര്‍ന്ന്‌
പറന്നു പോകുന്നു;
കുരിശുരൂപത്തില്‍.

ആകാശമേ
പറഞ്ഞു തരൂ
പക്ഷിപ്പുറത്ത്
ശവമുണ്ടൊ?
ഭൂമിയില്‍ നിന്നു
കാണാന്‍ വയ്യ.

ഉണ്ടെങ്കില്‍
ഞാന്‍ കരയില്ലെ;
മേഘം പറഞ്ഞു.

എന്നാല്‍
അടക്കം
കഴിഞ്ഞു
പോകുന്നതായിരിക്കും.

അമ്മ

ഷാനവാസ്‌ കൊനാരത്ത്

വീടെത്തണം,
മനസ്സിന്‍റെയും ശരീരത്തിന്‍റെയും
അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും
വീട് കാക്കാന്‍ വിധിക്കപ്പെട്ട
പാവം വൃദ്ധയുണ്ടവിടെ...

വീടെത്തണം,
കരളില്‍ നിന്നും അടര്‍ത്തിയെടുത്ത
ഒരു ഓട്ടമുക്കാലും
അച്ഛന്‍റെ ഹൃദയത്തില്‍ നിന്നും
പണ്ടെപ്പോഴോ പറിച്ചെടുത്ത
ഗാന്ധിസാഹിത്യത്തിന്‍റെ ഒരേടും,
കണ്ണാടിയുടഞ്ഞ കണ്ണടയും
രണ്ടുകോപ്പ മിഴിനീര്‍ ചറവും
നരകമാത്രകളില്‍ അമൃത്‌ പോലെ,
ഹരിചന്ദനം പോലെ,
ആത്മാവില്‍ നിറയുന്ന
സാന്ത്വനവും ഉണ്ടവിടെ...

പകരംഒരു കരണ്ടി
കഷായം നല്‍കണം...

വീടെത്തണം,
സ്നേഹലാളനകള്‍
കോന്തലയില്‍ പൊതിഞ്ഞ്,
സമനില തെറ്റിയ മനസ്സുമായി
കാത്തിരിക്കുന്ന
പാവം വൃദ്ധയുണ്ടവിടെ...


.............................................
ഷാനവാസ്‌ കൊനാരത്ത്
.............................................