Saturday, July 3, 2010

സ്വപ്‌നങ്ങള്‍ വില്ക്കുന്നവന്‍


സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ


കാണാതെ നിന്നെഞാന്‍ കാമിച്ചു പോയല്ലോ
കാതരയാം മനം തളിരണിഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഞാനിന്ന്‌
നിദ്രാവിഹീനയായ് മാറിയല്ലോ

നേരം പുലരല്ലേയെന്നുള്ളപേക്ഷയാല്‍

ഞാനെന്‍റെ സ്വപ്നങ്ങള്‍ തുടര്‍ന്നുവല്ലോ
കാലത്തെഴുനേറ്റു കണ്ണാടി നോക്കുമ്പോള്‍
കള്ളാ , നിന്നെ കണ്ടുവല്ലോ


നീ വില്‍ക്കും സ്വപ്നങ്ങളൊന്നിച്ചു വാങ്ങുവാന്‍
 എന്‍റെ മനസിതാ തുടിച്ചിടുന്നു

നിന്നുടെ സ്വപ്നവും എന്നുടെ ദു:ഖവും
ഒന്നായിത്തീരുവാന്‍ അനുവദിക്കൂ


സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കരുത്

പെയ്തൊഴിയാതെ

ന്നൊരു മഴയുള്ള രാത്രിയായിരുന്നു.
താരാഗണങ്ങളുടെ  ഇടയില്‍ നിന്ന്
ഒരു വെള്ളി നക്ഷത്രത്തിന്റെ അപ്രതീക്ഷിത വീഴ്ച. 
 


തങ്ങളുടെ പ്രിയ സ്നേഹിതനെ വേര്‍പിരിയനാകാതെ,
വേപഥു വോടെ  വേദനയോടെ വിതുമ്പിയ
നക്ഷത്ര ക്കൂട്ടങ്ങളുടെ കണ്ണുനീരായിരുന്നു മഴ.
സമുദ്രങ്ങളെ പ്പോലും താണ്ഡവമാടിക്കുന്ന  പെരുമഴ.

അന്ന് നീ പറഞ്ഞു 'ഞാനെത്ര ഭാഗ്യവതി ,
ഇത്രമേല്‍ നല്ല സൌഹൃദത്തെ സ്വായത്തമാക്കാന്‍ ,
എത്ര തപസ്സനുഷ്ടിക്കേണ്ടി  വരുമായിരുന്നു ,
അത്രമേല്‍ നീയെനിക്ക് സ്നേഹ സമ്പാദ്യമായ് '.

അടുക്കുവാന്‍ എന്തെളുപ്പമായിരുന്നു.
അളെന്നെടുക്കുവാന്‍  എന്ത് തിടുക്കമായിരുന്നു.
ഇതുവരെക്കാണാത്ത മേച്ചില്‍പ്പുറങ്ങളില്‍ , 
ഇതുവരെ അറിയാത്ത സഞ്ചാര പാതകള്‍.

ഞാനെന്റെ നക്ഷത്ര ക്കൂട്ടങ്ങളെ മറക്കുകയായിരുന്നു.
നീയെനിക്കുതന്ന സൗഹൃദം പ്രണയത്തിനു;
വഴിമാറുമ്പോള്‍ , പൂര്‍വ്വ ജന്മജന്മാന്തരങ്ങളെ ;
കര്‍മ്മ ബന്ധങ്ങളെ , വഴിയിലുപേക്ഷിക്കുകയായിരുന്നു.

നിന്റെ വികൃതികളില്‍  നിന്റെ കുറുമ്പുകളില്‍,
ഞാനെന്റെ താളം കണ്ടെത്തുകയായിരുന്നു .
പരിഭവങ്ങളും വേദനകളും പിന്നെ ദുഖങ്ങളും;
പങ്കുവെക്കുവാന്‍ ഞാനുണ്ടായിരുന്നു കൂടെ.

കൊലുസ്സിന്റെ നാദം പോലെയുള്ള നിന്റെ ചിരി.
എന്റെ ചെവിയില്‍ അടക്കംപറഞ്ഞ  കൊഞ്ചലുകള്‍.
എന്നിണക്കിളിക്കായ്‌  ഞാന്‍ കരുതിവച്ച ,
ആര്‍ദ്രമാം അനുരാഗം നിന്നിലേക്ക്‌ പകര്‍ന്നു തന്നു.

നിറ നിലാവത്ത് ജ്വലിക്കുന്ന മണ്‍ചെരാതുപോല്‍;
തുളുമ്പുന്ന നീലജലാശയം  പോല്‍ , എന്റെ പ്രണയം;
നിന്നിലേക്ക്‌ ചൊരിഞ്ഞിരിന്നു, അത്രമേല്‍ ;
 
സഖീ  നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു. 

ഞാനറിയാതെ എന്നോ നിനക്ക് വന്ന മാറ്റങ്ങള്‍ .
നിന്റെ കുറുമ്പുകളില്‍ ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.
തിരിച്ചറിയുമ്പോഴേക്കും  അകലങ്ങള്‍ ഏറിവന്നത്    ;
അടുക്കാതിരിക്കാനായിരുന്നു എന്നറിയാന്‍ വൈകി .

എന്റെ ഹൃദയം നുറുങ്ങിയത് നീയറിഞ്ഞില്ല .
എന്റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നതറിഞ്ഞില്ല.
എന്റെ മോഹങ്ങള്‍ തകര്‍ന്നു വീണതും ,
ഒടുവലഗ്നിയില്‍ എല്ലാം ഒടുങ്ങി അമര്‍ന്നതും .

മഴ പെയ്യുകയാണ് പിന്നെയും ആര്‍ത്തലച്ച് .
പ്രതീക്ഷയോടെ കാത്തിരുന്നവന്‍ വന്നപ്പോളുള്ള; 
നക്ഷത്രക്കൂട്ടങ്ങളുടെ സന്തോഷാശ്രു ക്കളായിരുന്നു.
സമുദ്രങ്ങളെപ്പോലും താണ്ഡവമാടിക്കുന്ന ആ  പെരുമഴ .



(പനിനീര്‍പ്പൂക്കള്‍  എന്ന  ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്  )
ശ്രീജിത്ത്  കുവൈറ്റ്‌