Thursday, March 10, 2011

വിഷമാന്തരം !


വിശന്നപ്പോള്‍
റേഷനരിയുടെ
പുഴുക്കുത്തിലായിരുന്നു
എന്‍റെ കണ്ണ്

അച്ഛന്റെ മാരുതിയില്‍ നീ
സ്കൂളിലിറങ്ങുമ്പോള്‍
ഒറ്റക്കാലില്‍ മുടന്തിഞാന്‍
വള്ളിപൊട്ടിയ ഒറ്റ ചെരിപ്പില്‍.

ഒരു സൈക്കിള്‍,
വെള്ളം ചീറ്റുന്ന
ഒരു കളി തോക്ക്,
കുറച്ചു നാരങ്ങ മിട്ടായി
സ്വപ്നംകണ്ടു ഞാനുറങ്ങി.

ഉച്ചക്കഞ്ഞി;
പൊടിയുന്നു
പല്ലിടയില്‍
പയറിലെ കല്ല്‌
എടുത്തു സൂക്ഷിച്ചു സഞ്ചിയില്‍ ;
കൊത്തങ്ങല്ലാടാം !

കണ്ണിനു മുന്നില്‍
വിഷു നിലാവ്
എനിക്ക് പൊട്ടിയ സ്ലേറ്റും
കുറച്ചു മഷിതണ്ടും
കൈനീട്ടം.

മുട്ടുപൊട്ടിയ വേദനയില്‍
മുഖം കുനിച്ചിരിക്കെ
നീ പറഞ്ഞു ,
കൂട്ടുകാര
നിന്‍റെ മുറിവിനു
ഒരു നുള്ള് മഞ്ഞള്‍ പൊടി,
വേണ്ട, കമ്മുണിസ്റ്റു പച്ചയാകാം.

അവന്‍റെ മുറിവിലെ ബാണ്ടൈടിന്റെ
പടം ഞാന്‍ വരച്ചു നോക്കി .
പച്ചയല്ലേ,
മുറിവ് വേഗമുണങ്ങി.
മൂട് കീറിയ വള്ളിനിക്കര്‍
ഒറ്റകൈയാല്‍ പിടിച്ചു എന്‍റെ ബാല്യം
ഒന്തം കയറി !