Saturday, July 17, 2010

അമ്മ

(((ഇത് കുട്ടികള്‍ക്കുള്ള കവിതയാണ്

ഇഷ്ട്ടപ്പെട്ടാല്‍ അഭിപ്രായം എഴുതുമല്ലോ )))

അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്‍റെ കവിളിലുമ്മ

അമ്മയാണ് ജീവന്‍
അമ്മ തന്നെ ജീവന്‍
എന്‍റെ ജീവനെന്നും
എന്‍റെ സ്വന്തം അമ്മ


 
അമ്മയാണ് സ്നേഹം
അമ്മയാണ് ശക്തി
അമ്മ തന്നെ മാര്‍ഗം
എന്‍റെ സ്വന്തം അമ്മ


എന്‍റെ ജീവനായി
എന്‍റെ മാര്‍ഗമായി
എന്‍റെ സ്നേഹമായി

എന്നുമെന്നിലുണ്ട് 

 അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്‍റെ കവിളിലുമ്മ 

ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil




Wednesday, July 14, 2010

കണ്ണനും രാധയും



പേര്, കണ്ണന്‍
എന്നായിരുന്നു.
ഓടക്കുഴലോ
പീലിത്തുണ്ടോ
ഇല്ലായിരുന്നെങ്കിലും
ഗോപികമാര്‍ക്ക്
പ്രിയപ്പെട്ടവനായിരുന്നു

പേര്, രാധ
എന്നായിരുന്നു.
ലീലകളാടിയത്
വൃന്ദാവനത്തിലോ
യമുനാത്തടത്തിലോ
വെച്ചായിരുന്നില്ല
എന്നിട്ടും,
ഹോട്ട് സെര്‍ച്ചില്‍
ഒന്നാമതെത്തി

കണ്ണന്‍ നല്ലവനായിരുന്നു,
കയ്യൊഴിഞ്ഞില്ല
"മധുര"ക്ക് എന്ന് പറഞ്ഞ്
"വിതുര" ക്ക് കൊണ്ടുപോയി

Sunday, July 11, 2010

സാമ്പത്തിക പ്രതിസന്ധി - മമ്മൂട്ടി കട്ടയാട്.

സാമ്പത്തിക പ്രതിസന്ധി.
മമ്മൂട്ടി കട്ടയാട്.

"കണ്ടീലയോ നീ മുകുന്ദാ ധരണിയി-
ലുണ്ടായ മന്നരിൽ മുന്നൻ ഭഗദത്തൻ
വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!."
* * * *

ഇന്നലെ വരേ,
നാടും കാടുമിളക്കി നടന്നിരുന്ന ഗജ രാജ വീരന്മാർ
ഊര മുറിഞ്ഞ് പെരുവഴിയിൽ വീണു കിടക്കുന്ന
ദയനീയ രംഗം കാണുമ്പോൾ
ഇതല്ലാതെ മറ്റെന്താണ് പാടേണ്ടത്?

* * * *
എന്തൊരഹങ്കാരമായിരുന്നു?
എന്തൊരു ധിക്കാരമായിരുന്നു?

കണ്ണെത്തും ദൂരത്തുള്ള
മുഴുവൻ വിള നിലങ്ങളും
അവർ അളന്ന് അതിരിട്ടു.

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ
കാഷ്ഠത്തിനു പോലും വില പറഞ്ഞു.

ഗർഭിണികളുടെ മുലപ്പാല്
ലേലത്തിനു വച്ചു.

ശവപ്പെട്ടികളുടെ ഷെയറുകൾ
കോടികൾക്കു മറിച്ചു വിറ്റു.

നിരാലംബരെയും നിരാശ്രയരെയും
അവർ കണ്ടില്ല.

പുസ്തകം വാങ്ങാൻ മക്കൾക്കു
ചിറ്റഴിച്ചു നൽകുന്ന അമ്മമാരെ
അവർ ശ്രദ്ധിച്ചില്ല.

ജപ്തി നടപടിയിൽ നിന്നു രക്ഷപ്പെടാൻ
ആത്മഹത്യയിലഭയം തേടുന്ന
കർഷകന്മാർ അവരെ അസ്വസ്ഥരാക്കിയില്ല.

കൃഷിയിടങ്ങൾ നികത്തി
കോൺക്രീറ്റു കാടുകൾ നടുമ്പോൾ
നാളെയതിൽ കതിരു കുലയ്ക്കില്ലെന്നവർ ഓർത്തില്ല.

പ്രാണികളെ കൊല്ലാൻ തളിക്കുന്ന
മാരക വിഷത്തിൽ
സ്വന്തം തലമുറകൾ മരിച്ചു തീരുന്നത്
അവർക്കൊരു പ്രശ്നമാണെന്ന് തോന്നിയില്ല.

അന്തിമയങ്ങാനിടമില്ലാതെ
കൊടും ചൂടിൽ വിശറിപോലുമില്ലാതെ
മരംകോച്ചും തണുപ്പിൽ പുതപ്പില്ലാതെ
ശൗച്യം ചെയ്യാൻ വെള്ളമില്ലാതെ
കരയാൻ കണ്ണീരു പോലും കൂട്ടിനില്ലാതെ,
വേലയ്ക്കു കൂലിവാങ്ങാൻ അവസരം ലഭിക്കാതെ
വാ തുറക്കാൻ താടിയെല്ലുകൾ ചലിപ്പിക്കാൻ കഴിയാതെ
കരളു പൊട്ടി, ജീവഛവമായി
കയറ്റിയയക്കപ്പെട്ട ആത്മാവുകളുടെ
തേങ്ങലുകൾ ശ്രദ്ധിക്കാതെ,

പുല്ലും വെള്ളവും നിഷേധിച്ച്
തൊഴുത്തിൽ നിന്നും ആട്ടിയിറക്കപ്പെട്ട
ഗർഭിണികളായ പശുക്കളുടെ
വനരോദനങ്ങൾക്കു ചെവിക്കൊടുക്കാതെ,
ചന്ദ്രനിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ
തുറക്കുന്നതിനെക്കുറിച്ച്
ചർച്ച ചെയ്യുകയായിരുന്നു അവർ.

എലികളെ പിടിക്കാൻ ഇല്ലം ചുടുന്ന
ഫറോവമാരായിരുന്നു
അവരുടെ മാതൃകാ പുരുഷന്മാർ.

ഒന്നു വെച്ച് പത്തു കൊടുക്കുന്ന
കുലുക്കിക്കുത്തുകാരായിരുന്നു
അവരുടെ ഉപദേശകന്മാർ.

പ്രശ്നങ്ങൾ വീണ്ടും പ്രശ്നങ്ങളാക്കി,
പരിഹാരത്തിൽ വിഷം കലക്കി,
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ
അവരും അവരുടെ മേലാളന്മാരും
സമർത്ഥന്മാരായിരുന്നു.

എല്ലാം തച്ചുടച്ച് തരിപ്പണമാക്കി
പിന്നീട് പുനർ നിർമ്മിക്കാൻ കരാറെടുക്കുന്ന
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ
ശുഭ്ര വസ്ത്രധാരികളായ ബുദ്ധി ജീവികൾ
തിരിച്ചറിയാൻ താമസിച്ചു പോയി.

ചെന്നായ്ക്കളുടെ ഗിരിപ്രസംഗങ്ങൾ
കുഞ്ഞാടുകൾക്ക് വേദവാക്യമായിരുന്നു.

പുതിയ ലോകത്തിന്റെ അപ്പോസ്തലന്മാർക്ക്
അവർ വീഞ്ഞും മാംസവും വിളമ്പി.

അവരുടെ സുഖ ശയനത്തിന്
സഹോദരിമാരെ കൂട്ടിക്കൊടുത്തു.

സാമ്പത്തിക ശാസ്ത്രത്തിന്റെ വേദപുസ്തകത്തിൽ
സദാചാരത്തിന്റെ പദാവലികൾ പാടില്ലെന്ന്
അവർ ഇവരെ പഠിപ്പിച്ചു.

ഇവരതെല്ലാം തൊണ്ടയറിയാതെ
വിഴുങ്ങുകയും ചെയ്തു.
പിന്നീട് ദഹനക്കേടുണ്ടായപ്പോൾ
ഉരുക്കിയ ഇയ്യം അവർ ഇവരുടെ
തൊണ്ടയിൽ പാർന്നു കൊടുത്തു.
കാരണം ഇവർ ശ്രൂദ്രന്മാമാരും
അവർ ബ്രാഹ്മണന്മാരുമാണല്ലോ.

കുറച്ചു കൂടി പഠിച്ചാൽ
നമുക്കിതും കൂടി മനസ്സിലാകും
എന്തെന്നാൽ...
അവരുടെ ലക്ഷ്യം അർത്ഥം മാത്രമായിരുന്നു.
അർത്ഥത്തോടുള്ള ആർത്തി
പരശ്ശതം നിരർത്ഥങ്ങൾ ചെയ്യാൻ
അവരെ പ്രേരിപ്പിച്ചു

എല്ലാ മാർഗ്ഗങ്ങളും
ലക്ഷ്യങ്ങളെ ന്യായീകരിക്കുകയും ചെയ്തു.

എന്നാൽ ചില മാർഗ്ഗങ്ങൾ
അതി ഭീകരമായ കൊക്കകളിലേക്കാണു
നയിക്കുക എന്നും
ചില കുറുക്കു വഴികൾ
ബൂമറാങ്ങായി തിരിച്ചു വരുമെന്നും
തിരിച്ചറിയുമ്പോഴേക്കും
സമയം ഏറെ വൈകിയിരുന്നു.

ഇപ്പോൾ ആരെയാണു കുറ്റം പറയേണ്ടത്
സ്വർഗ്ഗം വാഗ്ദാനം ചെയ്ത
ആഗോള വൽക്കരണത്തെയോ?
സർവ്വ തിന്മകൾക്കും പച്ചക്കൊടി കാട്ടിയ
ജനാധിപത്യത്തെയോ?
ശൂന്യതയിൽ നിന്നും സ്വർണ്ണ മോതിരം ലഭിക്കുന്നത്
സ്വപ്നം കാണാൻ പ്രേരിപ്പിച്ച
മുതലാളിത്തത്തേയോ?

മൂല ധനത്തിന്റെ കുല ദൈവങ്ങൾ
ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്.
പൊന്മുട്ടയിടുന്ന താറാവിനെ കൊന്നാൽ ലഭിക്കുന്നത്
പൊന്നിൻ കൂമ്പാരങ്ങളായിരിക്കില്ല.

അകിടിൽ തുടർച്ചയായി കറന്നു കൊണ്ടിരുന്നാൽ
പിന്നെയും പിന്നെയും ചുരത്തുന്നത്
ക്ഷീരം മാത്രമായിരിക്കില്ല.

മഴവില്ല്

ഡയറിയിലെ നനഞ്ഞ പേജുകൾ മുഴുവൻ
മകൾ
ക്രയോൺസ് കൊണ്ട് വെട്ടിക്കളഞ്ഞിരിക്കുന്നു.

അവിടെ
അവൾക്ക് മാത്രം പരിചയമുള്ള
മഴവില്ലുകൾ
നിറയെ വിരിഞ്ഞിരിക്കുന്നു.

അവയ്ക്കിടയിൽ
മഞ്ഞ മേഘങ്ങൾ
പച്ച സൂര്യൻ
ചുവന്ന ഇലകൾ

എല്ലാം അവളുടെ ശരികൾ.

പ്രായം പഴുത്ത് തുടങ്ങിയ കാലത്താണ്‌
എന്റെ മഴവില്ലിന്റെ നിറം മാറിയത്.
ചിലപ്പോൾ
അനവധി.

മറ്റു ചിലപ്പോൾ
ഒരു നേർത്ത വര.

കൈപ്പശയുള്ള ലെൻസ്
കണ്ണിനും കാഴ്ചയ്ക്കും ഇടയിൽ
കാറ്റിനും നനവിനുമൊപ്പം
ഇടം പിടിച്ചപ്പോൾ
മഴവില്ലിലെ നിറങ്ങളെ
എനിക്ക് പലയിടങ്ങളിലായി മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.

മനസ്സെന്ന നിയമങ്ങളില്ലാത്ത ദേശത്ത്
മഴവില്ല് പിന്നെ വന്നതേയില്ല.

ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയാതെ-
പകുതി വെന്ത മാംസം പോലെ
ഉപയോഗശൂന്യമാകേണ്ടെന്നു കരുതി-
ചിന്തകളെ
വിചാരങ്ങളെ
സ്വപ്നങ്ങളെ
ആഗ്രഹങ്ങളെ
പ്രത്യേകം പ്രത്യേകം
പ്ലാസ്റ്റിക് കൂടുകളിലായി ഫ്രീസറിൽ എടുത്തു വെച്ചപ്പോഴും ,

തണുപ്പിൽ
നാളകളിലേക്കായി സ്വയം കരുതി വെച്ചപ്പോഴും,

മഴവില്ലുകളെ കണ്ടതേയില്ല.
അവിടേതു ജലകണം ബാക്കി ഒരു മഴവില്ല് തരാൻ?

ഉറക്കത്തിനിടയിൽ
ഉണരുന്നതിനു മുൻപ്
രണ്ട് പകലുകൾ നഷ്ടമായെന്ന വേവലാതിയിൽ തുടങ്ങുന്ന
നിറം കെട്ട പുലർച്ചകൾ
ഈർപ്പം കൊണ്ട് പൂതലുപിടിച്ച രാത്രികൾ-

അതിനിടയിൽ കിഴികെട്ടി ഞാത്തിയ
മനസ്സെന്ന സാധനം.

അവിടേതു മേഘം
മഴവില്ലുകൊണ്ട് ചിരിയ്ക്കാൻ?

ഇന്ന് മകൾക്ക്
എനിക്കു തരാനൊരു മഴവില്ല്.

കൂട്ടിന്‌
മഞ്ഞ മേഘങ്ങൾ
പച്ച സൂര്യൻ
ചുവന്ന ഇലകൾ
എല്ലാം അവളുടെ ശരികൾ.

അതോ
ഇതാണോ എന്നത്തേയും ശരി?

ഡിവോഴ്സ്

പൂവിനെ കാറ്റും
ഓളത്തെ തീരവും
മൊഴിച്ചൊല്ലി.
പൂവില്‍ വിഷമാണെന്നും,
ഓളത്തില്‍ മാലിന്യമാണെന്നും,
പറഞ്ഞാണ് ഇവര്‍ പിരിഞ്ഞത്!.