Friday, November 20, 2009

അമ്മയെന്നെ തൊട്ടുണര്‍ത്തിയ കവിത....



അമ്മയെന്നെ
തൊട്ടുണര്‍ത്തിയ
കവിത.....
അമ്മയെ ന്നെ നൊമ്പര
പെടുത്തിയ കഥ
കാലം അമ്മതന്‍
കളികൂട്ടുകാരി,
മണ്ണപ്പം ചുടാനും
മണല്‍ വീട് കെട്ടാനും ,
കൂട്ടാക്കാ കൂട്ടുകാരി .
അതി വേഗതയില്‍ തന്‍
തേര് തെളിയിച്ചവള്‍-
സാരഥിയാം കാലം;
കൊണ്ടങ്ങു തള്ളി
ചുട്ടു പൊള്ളും യാഥാര്‍ത്ഥ്യ
സൂര്യന് ചുവട്ടില്‍.
ഉത്തരവാദിത്വങ്ങളാല്‍
പകച്ചങ്ങ് നിന്നെന്നമ്മ.
അതില്‍ പിന്നെ
അവള്‍ തന്‍ കൂട്ട്
ആ സൂര്യ കിരണങ്ങളും.
ഞാന്‍ നാന്പെടുത്തത്
അമ്മതന്‍ അത്ഭുത അറിവ്
ആ ഗര്‍ഭ പാത്രമെന്‍
ആദ്യ തൊട്ടില്‍...
അമ്മതന്‍ ഉള്ളിന്‍ ഗദ്ഗദം
എന്നാദ്യ താരാട്ട് .
ബാലികയാം പൊന്നമ്മക്കു
കളിപ്പാവയാം കൈകുഞ്ഞു ഞാന്‍.
തന്‍ പാവകുഞ്ഞിന്‍ വളര്‍ച്ച
അവളില്‍ കൌതുകമുണര്‍ത്തി.
പ്രായത്തിന്‍ അപക്വത
ഒരു ചെറു പുഞ്ചിരിതന്‍
പാല്‍ നിലാവില്‍ ചാര്‍ത്തി ;
സ്വയം മറന്നങ്ങിനെ ജീവിച്ച്
തുടങ്ങി ...പരാതികളില്ലാതെ ...
തന്‍ പാല്‍മണം മാറാത്ത
പാവ കുഞ്ഞിനായി!!!
അമ്മയെന്നെ
തൊട്ടുണര്‍ത്തിയ
കവ ിത.....
അമ്മയെന്നെ നൊമ്പര
പെടുത്തിയ കഥ 
http://aadhillasdiary.blogspot.com/2009/ 08/blog-post_2023.html

Thursday, November 19, 2009

മടുപ്പ്

പുലരിയില്‍ നിന്നന്തിയിലെയ്ക്കെത്ര ദൂരമെന്ന
പുലര്‍കാല വെയിലിന്‍റെ ഉത്തരമില്ലാച്ചോദ്യം
അഷ്ടദിക്കിലും മുഴങ്ങവേ ,
അഷ്ടിക്കു വകതേടി കൂടുവിട്ട കിളികളുടെ
കരിഞ്ഞ ചിറകുകള്‍ മധ്യാഹ്ന വെയില്‍
കണ്ടില്ലെന്നു നടിക്കവേ
അന്തിവെയിലിനും എന്തേ മൌനം ?

ഹരിച്ചും ഗുണിച്ചും ഉച്ചിയിലെ ചൂടിനെ
ഉള്ളത്താല്‍ തോല്‍പ്പിച്ചും
ആയിരങ്ങള്‍ ജീവിതം ഉലയിലുരുക്കുമ്പോഴും ,
നിന്‍ മിഴികളിലൊളിപ്പിച്ച നിഗൂഢമാം
ഭാവഭേദങ്ങള്‍ മുറ തെറ്റാതെ എന്നെയറിയിച്ചത്
ഹോമാഗ്നിയില്‍ സ്വയമര്‍പ്പിക്കാന്‍
സന്നദ്ധമാം എന്‍ പ്രിയ മിഴികളായിരുന്നു …
എന്‍റെ പ്രിയപ്പെട്ട കിളിയുടെ
കണ്ണീരു വറ്റിയ നയനങ്ങളായിരുന്നു …

കാമ ക്രോധ മോഹാദികളാല്‍
കരയില്‍ വീണ മത്സ്യത്തെപ്പോല്‍ പിടഞ്ഞതും
എങ്ങു നിന്നോ ഇറ്റിയ കണ്ണീര്‍ത്തുള്ളികളില്‍
നിന്നുയിരിന്നായ്‌ തുടിച്ചതും
അജ്ഞാതമാം കരപരിലാളനത്താല്‍
ആഴിയില്‍ മുങ്ങി പ്രണയ മുത്തുകള്‍ തന്‍
ശോഭയേറ്റു വാങ്ങിയതും അവ തന്നെ …

പുലരി വെട്ടം എറിഞ്ഞു പോയ ചോദ്യം
ഏറ്റു വാങ്ങി ഇന്ന് അവയും ചോദിക്കുന്നു …
തെറ്റായ ചോദ്യത്തിന്നുത്തരവും തെറ്റുമെന്ന
നാട്ടറിവിന്‍റെ പരിധിക്കപ്പുറത്തു നിന്നും ചോദിക്കുന്നു …

നീളം വയ്ക്കുന്ന നിഴലുകളെ
ഏറെ കൌതുകത്തോടെ നോക്കുന്നതും
ഒരൊറ്റ നേരില്ലാ നിഴലില്‍ ഒളിക്കുന്നതും
കാത്തിരിക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം
പകരുവതും അവ തന്നെ …

സ്വയംഹത്യ ഭീരുക്കള്‍ക്ക് മാത്രമല്ല ,
ഒരു വേള ആത്മശക്തിയുടെ പ്രതീകവും
ആയിത്തീരുമെന്നു എങ്ങുനിന്നോ ഒരു കിളി പാടുന്നു …
ചിറകു കരിഞ്ഞ, കണ്ണീരു വറ്റിയ കിളിയുടെ രോദനമല്ല ,
അത് മനശക്തിയുടെ തിളക്കമുള്ള ശബ്ദമാണെന്ന്
എന്നോട് മന്ത്രിപ്പതും അവ തന്നെ …
തിരയില്ലാത്ത ആഴിയ്ക്കു തുല്യം
ആകരുതെന്ന് നിത്യവും ഓര്‍മ്മപ്പെടുത്തല്‍ നടത്തിയതിനാലോ
അവയുടെ തിളക്കം കെടുന്നതെന്ന്
ഏതോ ഒരു പക്ഷി അവസാന ശ്വാസത്തിനു
മുന്നേ ചോദിപ്പൂ …
പക്ഷേ ,
നീര്‍ക്കുമിളകള്‍ പോലെ നിശ്വാസം
വിലയം പ്രാപിക്കവേ
പറന്നുയുരുമോ പക്ഷിക്കുഞ്ഞുങ്ങള്‍ ?
ആയിരിക്കാം ,
പ്രകൃതിയ്ക്ക് എപ്പോഴും പഥ്യം
വികൃതി മാത്രം ആകാതിരിക്കട്ടെ
എന്ന് പ്രാര്‍ഥിക്കാം,
ഒപ്പം നിന്‍ മിഴികള്‍ ഒളിപ്പിക്കാം എന്നില്‍ …

Sunday, November 15, 2009

തിരുത്ത്


മായിച്ചും,
വെട്ടിയും
തുരുതുരാ പിഞ്ചുന്ന
ഉള്ളമേ..
എഴുതാപ്പുറങ്ങളില്‍‍
തെളിയാത്ത അക്ഷരക്കൂട്ടുകളില്‍‍
ചികയുക, തി-രു-ത്ത് !