Tuesday, January 12, 2010

"ചെറുമിപെണ്ണ് "

ഭാരത മാതാവിന്‍റെ നാമം
നല്‍കിയനുഗ്രഹിച്ചു മാതാപിതാക്കള്‍
സ്കൂള്‍ രേഖകളില്‍ "സീത '
എന്നെഴുതിചേര്‍ത്തെങ്കിലും
നാട്ടാരു വിളിച്ചെന്നെ "ചെറുമി "
സ്കൂളില്‍ കൂട്ടുകാരും
ക്ലാസ്സില്‍ ടീച്ചറും
പാടത്ത്‌ കര്‍ഷകരും
തോട്ടില്‍ അലക്കുന്നോരും
കടവില്‍ തോണിക്കാരനും
കടപ്പുറത്ത് വലക്കാരും
വിളിച്ചെന്നെ "ചെറുമി "
കൊഴിലോത്തെ പാത്രങ്ങള്‍ ഒക്കെയും
കഴുകി കൊടുത്തിട്ടും
എനിക്കെന്നും കഞ്ഞി കുബിളില്‍ത്തന്നെ
കോളേജില്‍ എത്തിയപ്പോള്‍
കറുത്തമേനി കണ്ട്
സഹപാഠികള്‍ വിളിച്ചെന്നെ "ചെറുമി "
ആയിഷ കറുത്തിട്ടും മഞ്ഞ തട്ടമിട്ടപ്പോള്‍
അവളിന്നും ആയിഷതന്നെ...
സഹികെട്ട് ഞാനിരിക്കവെ
ഷാജഹാന്‍ ഓതി മുംതാസാക്കിടാം...
കൈപിടിച്ചു ഞാന്‍
മനസ്സില്‍ മാപ്പ് പറഞ്ഞു
എന്‍റെ നല്ല മാതാപിതാക്കളോട്
സ്നേഹിക്കപ്പെട്ടു ഞാന്‍
പിന്നീടൊരിക്കലും കേട്ടില്ല "ചെറുമി "
വിലസുന്നു ഞാന്‍ ഇന്നും
മുംതാസായി .....മനുഷ്യനായി

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links

ദൈവത്തിന്റെ മരണം

ചെറുചില്ല ഉരഞ്ഞുകരഞ്ഞു,
ചെറുകിളി കൂടും തേടിഅലഞ്ഞുകരഞ്ഞു.
നിലകളിലലഞ്ഞു കരഞ്ഞെൻ മനസ്സും,
തേടി അലഞ്ഞു,
ഞാനെൻ മനസ്സും തേടിയലഞ്ഞു.!

ചരിഞ്ഞുമലർന്നൊരു കൊമ്പൻപോലെ-
ന്നുള്ളിൽ മലർന്നു ദയതൻ കണികയും
അഴുകിയുടഞ്ഞൊരു ഗജരാജൻപോലെ,
അലിയാതഴുകി എന്നിൽ നീതിയും.

പലകുറി അലറിവിളിച്ചു,
പിന്നെ തുരുതുരെ തുമ്മി ഗണ്ണും പിസ്റ്റലും.
ചെന്നിണമുതിർന്നുകുഴഞ്ഞൊരു മണ്ണിൽ,
പടയണികൂട്ടി എല്ലാ ദൈവവും!

ദേഹിവെടിഞ്ഞൊരു ദേഹത്തിന്നിമ-
പൂട്ടാനാളില്ലാതെ കരഞ്ഞുദേഹി,
കലിയുഗമാണെന്നോതിച്ചിലരാ-
ത്തക്കം നോക്കി കട്ടുമുടിച്ചു.


കണ്ണിൽത്തിമിരം വന്നു നിറഞ്ഞു,
കാണാനാവാതെ കുഴങ്ങി ദേഹി.
അധർമ്മദർഭ കിളിർത്തുഭൂമിയി-
ലന്ന്യം നിന്നു സത്യധർമ്മങ്ങൾ!!

തമ്മിലടിച്ചുമരിക്കും മക്കളെ,
നോക്കിയിരുന്നു ചിരിച്ചു ദൈവം
പിന്നെ
കണ്ണു മിഴിച്ചു മരിച്ചു ദൈവം.

15.05.2005

Monday, January 11, 2010

ജന്മശിഷ്ടം


ഒരു ആയുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചിട്ടും ......എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും രോഗം മൂലമോ, പ്രായാധിക്യം മൂലമോ ശയ്യാവലംബി ആകുമ്പോള്‍ ശിശ്രൂഷിക്കാനാളില്ലാതെ..ആരാലും വെറുക്കപ്പെട്ട്, “വിരമിക്കല്‍ വീട് ” എന്നോമനപ്പേരിട്ട് വിളിക്കുന്ന വയോജന മന്ദിരങ്ങളിലേക്കും, ആശുപത്രിക്കിടക്കകളിലേക്കും, സ്വന്തം വീട്ടിലേ തന്നെ ഒരു മൂലയിലേക്കും മറ്റും വലിച്ചെറിയപ്പെടുന്ന കുറേ മനുഷ്യ ജന്മങ്ങളുടെ സ്വപനങ്ങള്‍ക്ക് മുന്‍പില്‍ ഞാനിത് സമര്‍പ്പിച്ചു കൊള്ളുന്നു.


ജന്മശിഷ്ടം

തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ
തൂണിനരികില്‍ ക്ലാവുപുരണ്ടോരോട്ടുകിണ്ടി
ചാണകം നാറുന്ന, ചിതലുകളോടുന്ന
തറയിലിരിക്കുമവനോരു നിര്‍ഭാഗ്യവാന്‍..!

ആതിഥ്യമരുളിയോന്‍, തീര്‍ത്ഥംതളിച്ചോന്‍
യാഗശാലകളില്‍ മേല്‍ശാന്തിയായോന്‍
മോറിവെയ്ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട്
ഭ്രഷ്ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം!

വിപ്രതിപത്തിയേറും മോറുകള്‍
ചാമ്പലും മണലുമൊത്തുള്ള കൂട്ടുകള്‍
അവനില്‍ നിറച്ചു‍ നിണമൊഴുകും വടുക്കളും
എന്നും വിങ്ങലൊഴിയാത്ത വിരൂപതയും!

പൂര്‍വികശാപമോ മുജ്ജന്മപാപമോ
മുന്‍പേപറന്നവര്‍ മറന്നിട്ടുപോയതോ
അപരാധമെന്തേ ചെയ്തെന്നറിയില്ലിന്ന്,
നാശമ്പിടിച്ചോനെന്നുള്ള പ്രാക്കുകള്‍ ബാക്കി!

തട്ടിന്‍ പുറത്തോ...?, ആക്രിക്കടയിലോ...?
ആതുരാലയത്തിലെ ചില്ലിന്‍ കൂട്ടിലോ...?

ഇനിയവന്റന്ത്യമെന്നുള്ള ചോദ്യം
ഭാവിത്തുലാസില്‍ നര്‍ത്തനമാടുമ്പോഴും
പുളിതേച്ച കുളിയും, കളഭം ചാ‍ര്‍ത്തലും,
ഹാ‍രമണിയലും തീര്‍ത്ഥം തളിക്കലും
സ്വപ്നാടനമായ് അവന്റന്തരംഗത്തില്‍
വിരിക്കുന്നു ചുവന്നപട്ടുവീണ്ടും..!

ചെമ്പരത്തിപ്പൂവും കരളും

(ഇവിടെ 'അമ്മ'കേവലം സിമ്പോളിക്കാണു).

മേശപ്പുറത്ത് ചെമ്പരത്തിപ്പൂവ്..
അരികിലെ ഇലത്താളില്‍ എന്റെ കരള്

ഞങ്ങളുടെ കുഞ്ഞ് അവന്റെ അമ്മയോട് ചോദിച്ചു:
'അച്ഛന്റെ കരള് ഏതാണമ്മേ..'
അമ്മ ചെമ്പരത്തിപ്പൂ ചൂണ്ടിപ്പറഞ്ഞു:
'ഇത് അച്ഛന്റെ കരള്..'
കരള് ചൂണ്ടിപ്പറഞ്ഞു:
'ഇത് ചെമ്പരത്തിപ്പൂവ് '

കുഞ്ഞിനു വല്ലാത്ത സന്തോഷം.
അവന്‍ തുള്ളിച്ചാടി കൈകൊട്ടിച്ചിരിച്ചു
എന്നിട്ട് കരളെടുത്ത് അമ്മയുടെ മുടിയില്‍ ചൂടി.
പിന്നെ അമ്മയുടെ കവിളിലെ ശോണിമയില്‍
അമര്‍ത്തിയൊരു മുത്തം...!

(ചെമ്പരത്തിപ്പൂവ് മുടിയില്‍ ചൂടാറില്ല
എന്നൊന്നും കുഞ്ഞിനു അറിയില്ലല്ലൊ.)
***************************************