Wednesday, March 2, 2011

മൃത്യുഞ്ജയം

അമ്മ മരണക്കിടക്കയിലാണ്;
ചുട്ടുപൊള്ളുന്ന പനി
ചോര തുപ്പിയുള്ള ചുമ
മേലാകെ പഴുത്ത വ്രണങ്ങള്‍
അറ്റുപോയ അവയവങ്ങള്‍ 
നിറയെ ശസ്ത്രക്രിയാപ്പാടുകള്‍ 
അറപ്പുളവാക്കും ദുര്‍ഗന്ധം
മൊളിപിടിച്ച ശരീരം
വരണ്ട കണ്ണീര്‍പ്പാടുകള്‍
കീറിയ ഉടുവസ്ത്രം
പുതപ്പിലും നിറയെ തുളകള്‍;
അമ്മയുടെ ഉടുതുണി മാറ്റിയും
മാറും വയറും പിളര്‍ന്നുംപോലും
ഐശ്വര്യം തിരയും മക്കള്‍;
പരസ്പരം കൊന്നുതള്ളിയും
വെട്ടിപ്പിടിച്ചും സ്വയം നശിക്കുന്നവര്‍;
വേദന കൊണ്ടമ്മ പുളയുന്നു
ദാഹജലത്തിനായി കേഴുന്നു; 
നരച്ചുപാറിയ മുടിയിഴകള്‍
കാഴ്ച മങ്ങിയ കണ്ണുകള്‍
കുഷ്ഠം ബാധിച്ച ചര്‍മം.
പുലര്‍ച്ചെയും സന്ധ്യയിലും മുടങ്ങാതെ
കാന്തന്‍ നെറുകില്‍ ചാര്‍ത്തും
സിന്ദൂരം മാത്രം നിറം മങ്ങാതെ
സ്നേഹത്തിന്‍ തുടുപ്പായ്  തിളങ്ങി! 
സഹോദരരേ, നമുക്കൊരുമിച്ചമ്മതന്‍
ശേഷിച്ച സൌഖ്യത്തിനു കാവലാവാം;
കെട്ടതെല്ലാം അഗ്നിയില്‍ വലിച്ചെറിഞ്ഞ്
പുണ്യാഹം തളിച്ച് മനസ്സ് ശുദ്ധമാക്കി
അമ്മയുടെ ദീര്‍ഘായുസ്സിനായ്
നടത്താം നമുക്കൊരു മൃത്യുഞ്ജയം;
ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ
സര്‍വംസഹയാമീ ദേവിയെ...