Saturday, March 19, 2011

"ഡബിള്‍ ബെല്‍"

ചില യാത്രകള്‍ ഇങ്ങനെയാണ്..

പിന്തിരിഞ്ഞോടുന്ന
തെരുവുകളുടെ
പിറകെ പായാന്‍ വിടാതെ
വികൃതിയായ മനസ്സിനെ
ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍,
തിക്കി തിരക്കി കയറി വരും
കനച്ച വിയര്‍പ്പുമണമുള്ള ഓര്‍മ്മകള്‍.
നേരിയ സ്പര്‍ശന സുഖത്തിന്‍റെ
ആലസ്യത്തില്‍ മയങ്ങി മയങ്ങി
ഒട്ടിച്ചേര്‍ന്നു നില്ക്കും,
എത്ര കനപ്പിച്ചു നോക്കിയാലും,
ഒച്ചയിട്ടാലും,
നാണമില്ലാത്ത മട്ടില്‍,
പുഴുവരിക്കും പോലെ
ഇഴഞ്ഞിഴഞ്ഞു അറപ്പുണ്ടാക്കി,

ചെകിടിച്ച ഓര്‍മ്മകളില്‍
നിന്നോടി മറയാന്‍,
ഒരു "സഡന്‍ ബ്രേക്ക്‌"
ചേര്‍ത്ത്പ്പിടിച്ച
മനസ്സെപ്പോഴും
ആഗ്രഹിച്ചു കൊണ്ടിരിക്കും,

ഓടിയിറങ്ങിയാല്‍
ഒരു നിമിഷത്തിന്‍ വേഗതയില്‍,
ഒരൊറ്റ കുതിപ്പില്‍,
വാരിയെടുത്ത് കൊണ്ടു
പോകുമെന്നെനിക്കറിയാം,
എന്റെ പുളയുന്ന ഓര്‍മ്മകളെ
നിന്റെ ചിരിയുടെ
"ഡബിള്‍ ബെല്‍"

Friday, March 18, 2011

തേങ്ങ.... ല്‍

കശക്കി പതം വരുത്തി
കല്‍ച്ചട്ടിയിലെ കരിയിളക്കുന്നുണ്ട്
അടുക്കളപ്പുറത്ത് നാത്തൂന്‍.

അരക്കണോ, ചതക്കണോ
അതോ പിഴിയണോ
എന്നും സന്ദേഹമാണ് അമ്മക്ക്.

മധുരമൂറ്റിക്കുടിച്ച്
മുഖം തുടച്ചു കളിക്കാനോടുന്നുണ്ട്
നമ്മുടെ പൊന്നു മോന്‍.

മൂലയ്ക്ക് തള്ളിയാലും
മുഷിവിന്റെ ചുളിവു തീര്‍ക്കാന്‍
കനലിനായി തിരയുന്നുണ്ടു നീയും.

Thursday, March 17, 2011

സദാചാരം

വയറൊട്ടിയ ഇന്നലകളുടെ
പൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചിയാണ്
അവള്‍ വില്‍പ്പനക്ക് വച്ചത്.

ഇരുട്ടിന്റെ മറപറ്റി
അതിന് വില പറഞ്ഞവന്‍
വെളിച്ചത്തില്‍ അവളെ
കല്ലെറിഞ്ഞു.

നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!

Tuesday, March 15, 2011

നിഴലുകള്‍

ഉപബോധങ്ങളില്‍ വെളിച്ചം തട്ടി
നിലം പതിക്കുമ്പോഴാണ്
നിഴലുകളാകുന്നത്.

തിരിച്ചറിയപ്പെടാത്തവ
ഇരുട്ടിന്റെ അഗാധങ്ങളിലേക്ക്
മനസ്സിനെ തള്ളിവിട്ട്
രസിക്കും.

മുഖം മൂടി ഇല്ലാത്ത
ചുരുക്കം ചിലത്
ആത്മശോധനക്ക് കൂട്ടിരിക്കും
ഏറ്റു പറച്ചിലുകള്‍ കേട്ട്
നാണിക്കും.

എനിക്കും നിനക്കും ചുറ്റിലും
നിഴലുകളുണ്ട്
നമ്മളാരെന്ന് അവ പറഞ്ഞേക്കും!!