Saturday, March 14, 2009

ഞാന്‍ പഠിച്ചത് പ്രണയമായിരുന്നു...

കോമ്പസ്സിന്റെ ചുണ്ടു
ബെഞ്ചില്‍ കൊത്തിയതും
പേനയുടെ ചോര കടലാസ്സിന്റെ
നെഞ്ചില്‍ വരച്ചതും
'ഞാന്‍ നിന്നെ പ്രേമിക്കുന്നു'വെന്ന് ...

'എ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍'
കറുത്ത പുറത്തില് ‍വെള്ള കൊണ്ടെഴുതിയ
കട്ടി കണ്ണടയുള്ള കണാരന്‍ മാഷ്
എന്റെ കഴുത്തില്‍ പിടിച്ചു പറഞ്ഞു..
' ഇറങ്ങി പോടാന്ന് '....

ജൂണ്‍ തൊട്ടു മാര്‍ച്ച് വരെ
പ്രണയം പൂക്കുന്ന
വാക മരത്തണലില്
‍അവളിരിന്നു കൊഞ്ഞനം കുത്തി ....

മാനം മുട്ടെ വളരേണ്ട
എന്റെ അറിവിന്റെ
പ്രണയ ഗോപുരങ്ങളില്
‍അടിവയറ് കീറി മുറിച്ച
തവളയുടെ നെഞ്ചിടിപ്പ്
ഇന്നും മരണ മണിയായ്‌ മുഴങ്ങുന്നു...

അച്ചടിച്ച അക്ഷര തെറ്റുകള്‍
നിരക്ഷരതയുടെ ഇരുട്ടില്
‍വിവാദങ്ങള്‍ക്ക് കൂട്ടുകിടന്നപ്പോള്
‍പുസ്തകം പൂജക്ക്‌ വെച്ച്
അടുത്ത സിനിമാ പ്പുരയില്
‍പാതിയഴിച്ച മേനി കണ്ടു
കടല കൊറിച്ചു ചിരിച്ചു-
പ്രണയ സ്വപ്നങ്ങള്‍ക്ക് കൊഴുപ്പ്‌ കൂട്ടി

ഏപ്രില്‍ എന്നെ ശരിക്കും അമ്പരപ്പിച്ചു.
എനിക്കൊന്നും എഴുതാന്‍ കഴിഞ്ഞില്ല.
കണ്ടിട്ടൊന്നും മനസ്സിലായതുമില്ല.
കാരണം ഞാനെഴുതി പഠിച്ചതെല്ലാം
പ്രണയ ലേഖനങ്ങള്‍ ആയിരുന്നു...

എന്നിട്ടും അഴികള്‍ക്കിടയിലൂടെ
കാമ്പസ് എന്നെ നോക്കി കണ്ണിറുക്കി...!
അവളുടെ നെഞ്ചോടു ചേര്‍ന്ന്‍ മൊഴിഞ്ഞു
'ഞാന്‍ നിന്നെ പ്രേമിക്കുന്നു'വെന്ന് ...!
<>

Friday, March 13, 2009

പ്രവാസി

ഉയിരു പിഴിഞ്ഞെടുത്ത
മധുരം നുണഞ്ഞ്‌,
കുറഞ്ഞുപോയതില്‍
പരിഭവം കാട്ടി,
തിരിച്ചുപോക്കിന്റെ
തിയതി ഉറപ്പാക്കുന്ന
ബന്ധങ്ങള്‍ക്കു മുന്നില്‍...

ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ..

അതിജീവനത്തിന്റെ
തത്രപ്പാടിനിടയില്‍
ഇനിയും കിളിര്‍ക്കാത്ത വേരുകളെ
മന:പൂര്‍വ്വം മറന്ന്‌
മുഖപേശികള്‍
വലിച്ചുനീട്ടി
പുഞ്ചിരിയൊട്ടിക്കുമ്പോള്‍...

സുഖപ്പെട്ടാലും
മായാത്ത മുദ്ര പേറും
ഭ്രാന്തനെപ്പോലെ..
നാട്ടുകാഴ്ചകളുടെ
പുറമ്പോക്കിലാണു നീയെന്ന്‌
ക്രൂരമായി ഓര്‍മ്മപ്പെടുത്തുന്നു
ഈ വിളിപ്പേര്‍.

Wednesday, March 11, 2009

ഇന്നത്തെ വാര്‍ത്ത (നാളത്തേയും)



ഇന്നത്തെ മാധ്യമത്തില്‍ കണ്ട വാര്‍ത്ത.

ഇന്നത്തെവാര്‍ത്ത (നാളത്തേയും)


ഇനിയും വാര്‍ത്തകള്‍
വരും പോകും.
ആ വാര്‍ത്തകള്‍ കൂട്ടി
നമ്മള്‍ പ്രാതല്‍ കഴിക്കും.
ഉള്‍ പേജുകളില്‍ കൂടുതല്‍
പീഡന വാര്‍ത്തകള്‍ക്കായ്
കണ്ണുകള്‍ തിരയും.
കാറ്റത്തു പൊന്തുന്ന
കുഞ്ഞുടുപ്പില്‍
കണ്ണുകള്‍ തിളങ്ങും.
ഒരു മുറിക്കു പുറത്ത്
അച്ഛന്‍ കാവല്‍ നില്‍ക്കും
അടുത്ത ഊഴക്കാരനോട്
വില പേശി.
വളരുന്ന മകളില്‍
നടക്കുന്ന സ്ക്രീനിംഗില്‍
ഒരു നായികയെക്കണ്ട്
അമ്മ മനക്കോട്ടകള്‍ കെട്ടും.
സഹോദരന്റെ
ഹൃദയമിടിപ്പ് കൂടും.
അദ്ധ്യാപകന്റെ
ഉറക്കം കെടും.
വേട്ട നായ്ക്കള്
കൊതി പൂണ്ട് നടക്കും.

മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.

പെണ്ണായിപ്പിറന്നാല്‍
കുഞ്ഞേ...
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

കാലന്‍ മഴ..

ദ്രവിച്ച മേല്‍ക്കൂരപ്പുറത്തെ
ശീഘ്രഗതി പൂണ്ട
സുരതത്തിനൊടുവില്‍
തുള വീണ ചരുവത്തില്‍ വീണു
തുള്ളിപ്പാടിയ മഴത്തുള്ളി...,

നടുഭാഗം പോയൊരു
പഴം പായുടെ ചൂട് നക്കിത്തുടച്ച്
കാല്‍മുട്ടുകള്‍ക്കിടയില്‍
തലകുരുങ്ങിപ്പോയ
പോളവീര്‍ത്ത രാത്രി.....,

വറ്റിയ മുലഞെട്ടില്‍
ചോര നനച്ചു നുണയ്ക്കുന്ന
പൊള്ളിക്കുടുത്ത നാക്കിനെ
കൊത്തിവലിച്ച് കൊണ്ടു പോകാന്‍
വട്ടമിട്ടാര്‍ക്കുന്ന മഞ്ഞപ്പനി....,

മുറ്റത്തെ കറുത്ത വെള്ളത്തിലോ
ചത്തുമലച്ച് കിടപ്പുണ്ട്
ചാറ്റലിറ്റിയ നേരത്ത്
കൂക്കി വിളിച്ച് തുള്ളിയൊരു
പാവം കടലാസു വഞ്ചി...

പൊട്ടിയൊഴുകി കുത്തിപ്പാഞ്ഞിട്ടും
കനലുകെടാത്ത കൈവഴികളില്‍
വിറപൂണ്ട വിരലോടിച്ച്,
ജന്മങ്ങളോ മൂക്കളയും കുടിച്ച് കാത്തിരിക്കുന്നു.....,
പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!! .
..........
ഈ നാശം പിടിച്ച മഴയൊന്നു തീര്‍ന്നിരുന്നെങ്കില്‍....