Tuesday, August 23, 2011

പറുദീസാനഷ്ടം

മുങ്ങി പൊങ്ങാന്‍

ആഴമേതുമില്ലാത്ത

തെളിനീരരുവി



വിശപ്പാറാന്‍

വിരല്‍ നീട്ടി പൊട്ടിക്കാവുന്ന

തുടുത്ത പഴങ്ങള്‍.



ശാപവാക്കുകളെ പോലും

പ്രതിഫലിപ്പിക്കാത്ത

പര്‍വ്വത ചെരിവുകള്‍.



ഏകാന്തതയില്‍ കല്ലെറിഞ്ഞു കളിക്കാന്‍

ഓളമുയര്‍ത്താത്ത

കൊച്ചു നീര്‍മിഴിപോയ്ക.



ആലസ്യത്തോടെ തലചായ്ക്കാന്‍

മാടി വിളിക്കുന്ന

പൂ മടിത്തട്ട്.



ഉന്മാദത്തിന്റെ ഉയരങ്ങളിലെത്താന്‍

അകില്‍ പുകയേറ്റുണങ്ങിയ

അളകക്കൊടികള്‍.



പൌര്‍ണ്ണമിരാവില്‍

മനസ്സിനൊപ്പം അലയടിച്ചേറി,

അണച്ചൊതുങ്ങുന്ന ആഴിപ്പരപ്പ്.



അനേകമെണ്ണം നേടിയിട്ടു

തന്നെയാണ് നീ

ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്.

അരികിലെത്തുന്ന ദൂരങ്ങള്‍..


രാകി മിനുക്കി, മൂര്‍ച്ച കൂട്ടി
കൊണ്ട് നടക്കുന്നുണ്ട്
ഒരു തുണ്ട് വെയിലിനെ,
ഇടവഴിയില്‍ വീണുകിടക്കും
ഇരുട്ടിനെ മുറിച്ചെടുക്കാന്‍!

മണ്ണില്‍ ചെവിചേര്‍ത്തു-
വച്ചാല്‍ കേള്‍ക്കുന്നുണ്ട് ‍
ഒരു തുള്ളി വെള്ളത്തിനായീ
പരതുന്ന വേരുകളുടെ
വിശപ്പിന്റെ നിലവിളിയൊച്ച‍
തൊട്ടടുത്തെന്ന പോലെ !

പാലം മുറിച്ചു വന്നൊരു കുന്നു ‍
പതഞ്ഞൊഴുകുന്ന ശാന്തതയിലേക്ക്
ഇറങ്ങി നടന്നതു ആഴങ്ങളുടെ
ദൂരം ഇല്ലാതാക്കുവാന്‍!!

മറവിയുടെ കപ്പല്‍ കയറി
ദേശാടനത്തിനു പോയൊരു
ജീവിതം മഴയുടെ കൈപിടിച്ച്
മടങ്ങിയെത്തിയപ്പോള്‍
കാത്തിരുന്നു ഉണങ്ങി
വീണുപോയൊരു മരം!!

പഴമയുടെ മുറ്റത്ത്‌
ചാരുകസ്സെരയില്‍ ചാഞ്ഞു
കിടപ്പുണ്ടൊരു പ്രതാപം
ദൂരങ്ങള്‍ പിന്നിടാന്‍അവള്‍
ഇറങ്ങി കിടന്ന പാളത്തില്‍!!

Sunday, August 21, 2011

..ബാലികേറാ മല....



ബില്ലെടുത്തു കുലച്ച മഹാരഥാ
നിന്റെ ഞാണൊലി കേട്ട്
പീലി നീർത്തുന്നു കാവി മയിലുകൾ
ചുവപ്പ് കണ്ണിലാവാഹിച്ച ചെമ്പോത്തുകൾ
നിനക്ക് ജയ് വിളിക്കുന്നു..
തിന്നു ചീർത്ത മുണ്ടൻ താറാവുകൾ നിന്റെ
പിറകേ വരി വയ്ക്കുന്നു..
മൂവർണ്ണത്തിൽ പാറി നടന്ന,
ചാടു വാക്കുകൾ പാടിനടന്ന,
പൈങ്കിളികൾ മാത്രം മാത്രം
എന്തോ കണ്ട് ഭയന്നപോൽ
ഉറക്കെ ചിലയ്ക്കുന്നു....
എയ്തു വീഴ്ത്തു മത്രേ നീ
ബാലിയേ ലോകപാലകാസ്ത്രത്തിനാൽ...:)
സുഗ്രീവന്റെ ഒപ്പന്തത്തിന്റെ
ഒളിദൃശ്യങ്ങൾ കണ്ട്..
ഉന്നം നോക്കി നീ ഒളിച്ചിരിക്കുന്ന
മരത്തിന്റെ ചില്ലയിൽ ഒന്നും മിണ്ടാതെ
ഒരു മൂങ്ങയിരിപ്പുണ്ട്
സത്യത്തിന്റെ തീവെട്ടി തിളക്ക മുള്ള
ഒരു വെള്ളിമൂങ്ങ...

.......അപ്പച്ചി.........

തിരുവോണത്തിന്റന്നുച്ചയ്ക്ക്

ആ കയ്യാലയും ഈ കയ്യാലയും ചാരാതെ

അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്

കൊച്ചപ്പച്ചിയേ കാണാൻ പോകും..



മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി

കൊച്ചു കഴുവറടാ മോനേന്ന്

കെട്ടിപ്പിടിച്ച് ഉമ്മ തരും....



അപ്പച്ചിക്ക് പൊയിലകൊടെടാന്ന്

അച്ഛന്റെ നാവുഴറുമ്പോൾ,

വടക്കൻ പൊയിലയുടെ

പൊതിയഴിച്ച് മണപ്പിച്ച്

അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..



അകത്തെ മുറിയിൽ കൊണ്ട് പോയി

പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും

കളിയോടക്കയും തന്ന്

മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും



അമ്മയോട് പിണങ്ങി

ഓണമുണ്ണാതെ വന്ന അച്ഛൻ

ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും



അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ

അപ്പച്ചിയുടെ കണ്ണുകളിൽ

കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും



കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്

അപ്പച്ചി ചീത്ത പറയുമ്പോൾ

പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.



അങ്ങനെ ഞാനങ്ങ് വളർന്നു

അപ്പച്ചിയും അച്ഛനും തളർന്നു..



അപ്പച്ചി പോയന്ന്

പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ

അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി

ഇളം കാറ്റ്



എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്

ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്

ഞാൻ കണ്ടതാണ്‌..

ഉൾക്കണ്ണു കൊണ്ട്....