Saturday, March 6, 2010

വേറിട്ടകാഴ്ചകള്‍

മഴ,
മുറ്റത്ത് തലത്തല്ലി ചാവുന്ന
ശകുനപ്പിഴ

കാറ്റ്,
ചൊറിമാന്തി
തെറിത്തുപ്പി,
അലഞ്ഞുത്തിരിയും
ഭ്രാന്തിത്തള്ള

വെളിച്ചം
മണ്ണിന്‍റെ മാംസളതയില്‍
സൂര്യകാമം തെറിപ്പിച്ച
ചൂട് രേതസ്സ്

ഇരുട്ട്,
അടഞ്ഞ കണ്ണില്‍
വിളര്‍ത്തചുണ്ടില്‍
തണുത്തമെയ്യില്‍
നിന്‍റെ നനുത്ത ചുംബനം

ശാപം

ഞാന്‍ കാണാതിരിക്കാന്‍
നിനക്കോടാം;എത്ര വേണമെങ്കിലും,
എവിടേക്ക് വേണമെങ്കിലും,
പക്ഷെ എന്നെ ഒളിക്കാനാവില്ല.

എരിയുന്ന കടലാസ് കഷണത്തിനും,
തീനാളങ്ങള്‍ക്ക് പുറകിലും
നീ എങ്ങനെ ഒളിക്കാന്‍?
മുപ്പത് വെള്ളിക്കാശിന്‍ ബലത്തില്‍
ഒരു ഞാണ്‍ കയറിലും,മുട്ടറ്റം-
വെള്ളത്തിലും എങ്ങനെയൊളിക്കാന്‍?
ഒളിക്കുവാനിനി ബാക്കിയില്ല
നിനക്ക് നിന്‍ നിഴല്‍ പോലും .

ചോദിക്കയരുത് നീയെന്‍ ക്ഷമയെ
എന്തിനു ക്ഷമിക്കണം ഞാനിനി നിനക്കായ്?
വഞ്ചന ചാലിച്ചെഴുതിയ നിന്‍ മിഴിയും
മുഖവുമറിയില്ല ഞാനിനി,
വഞ്ചനാ ക്ലാസ്സുകളൊക്കെയും കഴിഞ്ഞു
അരുത്,പരീക്ഷിക്കയരുതെന്‍ ക്ഷമയെ.

ഇനി നീ,
പാപ ഭാരത്തിന്‍ മുകളിലിഴഞ്ഞു
മരീചിക കണ്ടു ഭ്രമിക്കുക,
നാട്യ ദൈവങ്ങളെ തേടിയലയുക,
അര്‍ത്ഥമറിയാതെ പ്രാര്‍ഥിക്കുക;
ആരാലും ഓര്‍മ്മപ്പെടാതെ
മറഞ്ഞു പോവുക.

Friday, March 5, 2010

തീട്ടം


എന്തായിരുന്നു
ഇന്നലെ വരെ
അവന്റെയൊരു
ജാഡ..

തോമാച്ചായന്റെ
ബേക്കറിക്കടയിലെ
ചില്ല് കൂട്ടില്‍
ഞെളിഞ്ഞിരുന്ന്,
വിശന്നു പൊരിഞ്ഞവനെ
നോക്കി,
പല്ലിളിക്കുന്നത് കണ്ടപ്പോഴേ
ഞാന്‍ ഓര്‍ത്തതാ
നിനക്കീ ഗതി വരുമെന്ന് ....

എന്നാലും എന്റെ
ജിലേബീ............!!!

Wednesday, March 3, 2010

ഭയം

ഭയമാണ് മഴയെ, കിനാവിനെ, കാറ്റിലെന്‍- 
പടി കടന്നെതും സുഗന്ധ സ്വപ്നങ്ങളെ.
ഭയമാണ് മയിലിനെ,മഴവില്‍ നിറങ്ങളെ,
പുഴകളില്‍ പെയ്യുന്ന കുളിരുന്ന മഞ്ഞിനെ.
ഭയമാണ് പകലിനെ, പാതിരാക്കാറ്റിനെ,
പല മുഖംമൂടിയില്‍ പരിചയം ഭാവിച്ചു 
വിരലില്‍ തോടുന്നോരീ ജീവിതാസക്തിയെ...

ഭയമെനിക്കെന്നെ,
എന്‍ നിഴല്‍ വീണ മണ്ണിനെ...
മറവിയില്‍ വറ്റാത്ത നിന്റെ കണ്ണീരിനെ..
മരണവീടാകുന്നു മാനസം,
പൊള്ളുന്ന 
മഴയേറ്റ്‌ വെന്തു പോയ്‌ തൊടികളും തോഴരും.

ഉടയുന്ന കണ്ണടയി-
ലോടുവിലെ കാഴ്ചയായ് 
പ്രളയം വരട്ടെയെന്‍ പ്രണയതീരങ്ങളില്‍ .

ബി മധു

Orukeeru Ahkasathinu Keezhe


peeyen salimon
www.e-ezhuth.blogspot.com


Tuesday, March 2, 2010

പതുക്കെ ഓടുന്ന മീറ്ററിന്റെ 
ഓര്‍മ്മകള്‍ക്ക്  പിന്നില്‍ നിന്നും
നിലയ്ക്കാത്ത 
ഹോണടി...
പച്ച തെളിയുന്നതും കാത്തു 
നില്ക്കയാണീ നഗരം 
എനിക്ക് പിന്നില്‍ 
മുക്രയിട്ടോണ്ട്... 


b madhu

സാരോപദേശം

ഇഷ്ടമില്ലാത്ത ഒന്നും  കാണിച്ചു തരില്ല.
അസൂയ ,കുശുമ്പ് ഒന്നും ഒരിക്കലും  അലട്ടില്ല.
ഒന്നിനുവേണ്ടിയും ആരുടെ മുന്നിലും 
വിട്ടുവീഴ്ചയോ കാത്തുനില്പ്പോ വേണ്ട.
വാങ്ങാന്‍ കിട്ടും പലതരം... 

കണ്ണാടി വാങ്ങുന്നത് വരെയുള്ള നേരം മാത്രമേ 
ഒരു ചങ്ങാതിക്ക് വേണ്ടി പാഴാക്കെണ്ടതുള്ളൂ.

                                                           ബി മധു 
 

Monday, March 1, 2010

വൃദ്ധി



















തി
രക്കിനിടയില്‍
‍കൈവിട്ടതാകാം,
മുഷിഞ്ഞുനാറി
ഈ റോഡരുകില്‍‌ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും!

പുതുമണവും പേറി
ഏതെങ്കിലുമൊക്കെ
അകത്തളങ്ങളില്‍
ഒളിച്ചുകളിച്ചിരിക്കും;
എന്റെയോ നിന്റെയോ
പകലുറക്കങ്ങളില്‍
കല്പവൃക്ഷക്കായകളായി
കൊതിപ്പിച്ചിരിക്കും!

പൂജാരിയുടെ
മടിക്കുത്തിലും
വേശ്യയുടെ
മാര്‍ക്കയത്തിലും
ചന്ദനത്തിനും
വിയര്‍പ്പിനുമൊപ്പം
കുതിര്‍ന്നിട്ടുണ്ടാവാം.

വരണ്ട വയലിലും
വറ്റിയ പാത്രത്തിലും
ഒട്ടിയ വയറിലും
മാസച്ചിട്ടിയിലും
ചെട്ടിയുടെ രസീതിലും
ചെട്ടിച്ചിയുടെ മാനത്തിലും
മകന്റെ ഫീസിലും
കല്യാണത്തീയതിയിലും
പുളിമരത്തിന്റെ
ഉച്റാണിക്കൊമ്പിലും
വൈകിയെത്തി
ക്കരഞ്ഞിട്ടുണ്ടാകാം.

വെട്ടിപ്പിടിക്കലിനും
വാതുവെക്കലിനും
കെട്ടിപ്പടുക്കലിനും,
കൂട്ടിക്കൊടുത്തുകൊടുത്ത്
‍ഞെട്ടറ്റുപിരിഞ്ഞ്,
ഒറ്റക്കാവുമ്പോള്‍
ഒരുവിലയുമില്ലെന്ന്
ബാറിന്റെ ഇരുട്ടിലേക്കെ-
റിയപ്പെട്ടപ്പോഴെങ്കിലും
നിനക്കു തോന്നിയിരിക്കണം!

മുഷിഞ്ഞുനാറി
ഈ റോഡരുകില്‍ ‍;
ഉപേക്ഷിക്കപ്പെട്ട
അപ്പനെപ്പോലെ
നരച്ചും നരകിച്ചും,
നൂറുതികയാന്‍
‍ചില അടയാളങ്ങള്‍
‍ബാക്കിയുള്ളതടക്കം!

ഞാന്‍ നിന്നെയെടുത്ത്
തൊട്ടപ്പുറത്തൊരു
വൃദ്ധസദനത്തിലേക്ക്
എത്തുംവരേക്കെങ്കിലും
മരിക്കരുത്!!

Sunday, February 28, 2010

ക്രൈസിസ്

മറ്റൊരു ഖാണ്ടവ ദാഹത്തിന്
മണി മുഴങ്ങുന്നു
മണല്‍ക്കാട്ടില്‍ .

ഇന്നലെ
കഴിഞ്ഞതാണ്
ചര്‍ച്ചകള്‍
തക്ര്യതിയായി .


ഇന്നിപ്പോള്‍
ഞാനും ,
കുതികാല്‍ വെട്ടികളും
സഖ്യം ചേര്‍ന്നു
പൊതു ശത്രുവിനെ
ഭയന്ന്.

നാളെ പേരറിയാം
ആരൊക്കെയെന്നത്.
ഇതിനിടയില്‍
ഞാനെന്റെ സ്വപ്നത്തെ
തലയിണകീഴില്‍
തിരുകിവെച്ചുറങ്ങും.

നാളെ സ്വപ്നം
ഉപേക്ഷിച്ചു
പോകുന്നാവേളയില്‍
നിങ്ങള്‍ വന്നതിനെ
വീതിച്ചെടുത്തു കൊള്‍ക.

എന്റെ ഭാവി
വിറങ്ങലിച്ച് ,
വിതുമ്പി
തൊഴു കൈയാല്‍
ഇരിക്കുന്നൂഴവും കാത്താ-
ടേബിളില്‍....