Saturday, December 5, 2009

എന്റെ കാട്തേടി

കാട്ടിലേക്കിനിയെത്രദൂരമുണ്ടച്ഛാ ? എന്നുര-
ചെയ്തെന്റുണ്ണി ഒപ്പമെത്തി.,!
ഒത്തിരിയില്ലന്നോതിഞാനക്കര-
പ്പച്ചകണ്ടപോലെ!

കാവും കടവും കടന്നു ഞാൻ
ഉണ്ണിയോടൊപ്പം നടന്നു കാടുകേറാൻ,
തോളിൽ തൂക്കിയ തോൽസഞ്ചിതന്നിലൊരു-
ചെറുകൂജ കരുതി ഇറ്റുതെളിനീർ പേറാൻ.

ചെറുതൊടികൾ താണ്ടി,
ഞാനുമെന്നുണ്ണിയും വനമെന്ന സ്വർഗ്ഗം തേടി….
ചെറുചെടികൾ വളർന്ന തൊടിചൂണ്ടി-
അവനെന്നോട് ചോദിപ്പു ഇതാണോ എന്റെ കാനന സ്വർഗ്ഗമച്ഛാ!?

ഇതൊരു കൊച്ചുതൊടിയാണു കുഞ്ഞേ
കാടിതിന്നപ്പുറത്തൊരുപാട് ദൂരെയാണ്,
മൂളിക്കേട്ടവനെന്നോടൊപ്പം ഗമിച്ചു
പല ചോദ്യശരവുമയി.

കാതങ്ങൾ പലതുകഴിഞ്ഞിട്ടും,
കാണാത്തതെന്തെ വനമെന്നാരാഞ്ഞവൻ
കൃത്യമായുത്തരമേതുമില്ലാതെ മുന്നോട്ട് –
പോകണമുണ്ണി എന്ന് മൊഴിഞ്ഞുഞാൻ.

കാഴ്ച്ചകൾ പലതും കഴിഞ്ഞുപോയ്
പിന്നോട്ട്, കാണുവാനാഗ്രഹിച്ചതൊട്ടകലയും,
അമ്പലം കണ്ടു പിന്നെ പള്ളീകണ്ടു,
അംബരചുംബിയാം മിന്നാരമുള്ള മസ്ജീത്കണ്ടു.

കണ്ടില്ലെവിടയും ജീവന്റെ ജീവനാം കാനനം.
കടപുഴകി വീണമരങ്ങളില്ല
ചെറുകിളി കലപിലകൂട്ടുന്ന ചില്ലയില്ല,
കളകളമൊഴുകുന്നരുവിയില്ല…

അന്നു ഞാൻകണ്ട കാടെവിടെയെന്നോർത്തു…
പുഴയുടെ അപ്പുറംകാടായിരുന്നു,
ഇടതൂർന്ന വന്മരം മുത്തുക്കുടവിടർത്തിയപോലെ,
പലവർണ്ണ പൂക്കളാൽ മുഖം മിനുക്കി.

കോടമഞ്ഞാടചുറ്റിയവൾ,
പുഴവക്കിലേക്കെത്തിനോക്കി.
കൈവളകിലുക്കി, കുണുങ്ങിച്ചിരിച്ചവളുടെ
മാല്യംകണക്കേ ചരിക്കുന്നുതേനരുവി.

പച്ചയും മഞ്ഞയും പലവർണ്ണ
ചിറകുമായ് പുമ്പാറ്റക്കൂട്ടങ്ങൾ മലയിറങ്ങി,
കൊക്കും, കുളക്കോഴിയും, കൂമനും
മൈനയും പാടി ചെരുവിറങ്ങി.

ചെരുവിലെ സമതലം വിളകളാൽ നിറയവേ,
ചേന്നനും, കോരനും പാടത്ത് പണിയുന്നു,
ചെറുമിയുടെ ഗളശുദ്ധി പാടം നിറയ്ക്കുന്നു,
തമ്പ്രാനും, അടിയാനും ചേർന്നാടിപാടുന്നു.

കാലം കഴിയവേ സമതലം കാർന്നുതിന്നെൻ,
കാടും മലകളും,
അന്യമായ് പോയിന്നെനിക്കാകഴ്ച്ചകൾ
എന്നുണ്ണിക്കതൊക്കെ മുത്തഛിക്കഥപോലയും.

എങ്കിലും ഞാൻ നടപ്പുകാടുതേടി,
അന്യമാം ദിക്കിലെവിടെയെങ്കിലും
എൻ ബാല്ല്യത്തിന്നോർമ്മ
ഉണ്ടാകുമെന്നാശയാൽ……!
-------------------------
(02.11.2008)

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കാനനം തേടിപ്പോയൊരു കാണാക്കാഴ്ച്ചയായി
കനവുനിറഞ്ഞൊരു കനത്ത കാഴ്ച്ചയായിമാറി..

എന്റെ കാട്തേടി ... കേട്ടൊ

വിഷ്ണു പ്രസാദ് said...

പദ്യവല്‍ക്കരണ ശ്രമംകൊണ്ട് മാത്രം കൈവിട്ടുപോയ കവിത.