Monday, April 5, 2010

സ്വപ്ന മരീചിക

ഋതുപരിണാമം മാറ്റിമറിക്കാത്ത
മിഥ്യാനളിനിയില്‍ നീന്തിത്തുടിക്കും
വര്‍ണ്ണമരാളങ്ങള്‍ സ്വപ്നങ്ങള്‍ .

ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള്‍ കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള്‍ സ്വപ്നങ്ങള്‍ .

ശിരോലിഖിതങ്ങള്‍ വായിക്കാനറിയാതെ
ഭാവനാ സ്വര്‍ഗ്ഗം പ്രവചനമാക്കും
നിരക്ഷര പ്രവാചകര്‍ സ്വപ്നങ്ങള്‍ .

കര്‍മ്മനിയമത്താല്‍ മങ്ങിയെന്നറിയാതെ
ജീവിതചിത്രം വരച്ചുതോല്‍ക്കും
പാവം ചിത്രകാരന്മാര്‍ സ്വപ്നങ്ങള്‍ .

കലുഷിത മാനവ ഹൃത്തടങ്ങളില്‍
നിങ്ങള്‍ വിതറുമാശാപരാഗങ്ങള-
ഹര്‍ന്നിശമദ്ധ്വാന പ്രേരണയെങ്കിലും -
സ്വപ്നപയോധിയെ നീന്തിക്കടക്കുക-
ദുഷ്ക്കരമാണെന്നറിഞ്ഞു മന്ദം -
തിരകളാല്‍ തഴുകിയൊഴിഞ്ഞു പോക.

8 comments:

T.S.NADEER said...

ശാപ രാഗങ്ങള്‍ പ്രയോഗം തരകേടില്ല, ഇഷ്ടായി , സ്വപ്നപയോധിയെ നീന്തിക്കടക്കുക-
ദുഷ്ക്കരമാണെന്നറിഞ്ഞു മന്ദം - തിരകളാല്‍ തഴുകിയൊഴിഞ്ഞു പോക. അങ്ങിനെ വേണോ

shimna said...

ജീവിതചിത്രം വരച്ചുതോല്‍ക്കും
പാവം ചിത്രകാരന്മാര്‍ സ്വപ്നങ്ങള്‍ .
വരികള്‍ ഇഷ്ടപ്പെട്ടു...

Kalavallabhan said...

"ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള്‍ കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള്‍ സ്വപ്നങ്ങള്‍ ."

ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഒക്കെയും സ്വപ്നങ്ങളല്ലേ? അപ്പോ സ്വപ്നങ്ങളില്ലെങ്കിൽ ജീവിതമേയില്ല അല്ലേ?

പി. ഉണ്ണിക്കൃഷ്ണന്‍ said...

എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്കു നന്ദി..
നദീര്‍ ,

ശാപരാഗങ്ങള്‍ എന്നല്ല ... വിതറും ആശാപരാഗങ്ങള്‍ എന്നാണ്..
ചേര്‍ ന്നു വന്നപ്പോഴുള്ള പ്രശ്നമാണ്.
സ്വപ്നങ്ങള്‍ നമ്മെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുമ്പോഴും
സ്വപ്നങ്ങളില്‍ ജീവിച്ചു മരിക്കുന്നവരെയും നാം കാണുന്നുല്ലേ?
അതുകൊണ്ടാണു തിരകള്‍ കൊണ്ടുള്ള തലോടല്‍ മാത്രം മതി
എന്നു തോന്നിയത്....

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വപ്ന മരീചിക കൊള്ളാമുണ്ണി
വിതറുമാശാപരാഗങ്ങള-
ഹര്‍ന്നിശമദ്ധ്വാനമാണൊ ?

അക്ഷരപകര്‍ച്ചകള്‍. said...

"ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള്‍ കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള്‍ സ്വപ്നങ്ങള്‍ ."

വരികള്‍ ഇഷ്ടപ്പെട്ടു...

T.S.NADEER said...

പി . ഉണ്ണികൃഷ്ണന്‍ , ഏതായാലും സംശയ നിവാരണത്തിന് നന്ദി , കാലം കുറച്ചായി ഇത്തരം നല്ല കവിതകള്‍ വായിച്ചിട്ട`

പി. ഉണ്ണിക്കൃഷ്ണന്‍ said...

ബിലാത്തിപ്പട്ടണം ,
ശരിയാണ്. അദ്ധ്വാനമാണ്. അക്ഷരപ്പിശകു തിരുത്തിയിട്ടുണ്ട് .