Friday, April 30, 2010

വിര്ച്യുല്‍ ലൈഫ്





കാലത്തിന്‍ കൈപിടിച്ച്
കൂട്ടിനായീ എത്തിയ
കമ്പ്യൂട്ടര്‍ നീയെന്‍ ജീവനില്‍
ആശ്വാസത്തിന്‍ ഒരു തിരി-
നാളമായീ ജ്വലിച്ചിടുന്നു
എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ്‌ നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....

അകലങ്ങളില്‍ ആയിരിക്കുമെന്‍
പ്രിയര്‍ക്കൊപ്പം ആഘോഷ
വേളകള്‍ ഉല്ലാസമാക്കീടുവാന്‍,
കളിച്ചും ചിരിച്ചും സ്നേഹിച്ചും
സുഖ ദുഖങ്ങള്‍ പങ്കു വച്ചും
സാധ്യമാക്കുന്നു നിങ്ങളിരുവരും
തൊടാതെ തൊട്ടൊരു
വിര്ച്യുല്‍  ലൈഫ്

Thursday, April 29, 2010

ഒരു പരേതന്‍ !



റുത്ത പ്രതലത്തെ
ചുവപ്പിച്ച ചോരയില്‍
ചവിട്ടി വലയം
തീര്‍ത്തൊരാള്‍ക്കൂട്ടം.!!





വെയിലില്‍ തിളങ്ങുന്ന
ചോര കുടഞ്ഞ കൊടുവാള്‍
റോഡിനു കുറുകെയെറിഞ്ഞത്
ഒരാളെ തീര്‍ത്ത്‌ പോകുന്ന
വ്യഗ്രതയിലാകാം.

പുത്തരിയല്ലാത്തൊരു
കാഴ്ച്ചയില്‍ ചിന്തകള്‍
മന്ദീഭവിച്ച പോലെ
ഏതോ ഭാരമടര്‍ന്ന
പ്രതീതിയില്‍ ആരെന്ന
ആകാംക്ഷയില്‍ ഞാന്‍.

പൊടുന്നനെ പിറകിലൊരു
നനുത്ത സ്പര്‍ശം!
മക്കളുടെ ചിലവിനു
കെട്ടിയ വേഷം
വെറുതെ വിടണമെന്നു
വിലപിച്ച ഒരാത്മീയ നേതാവ്
അരയിലെ കൊലക്കത്തി
കോര്‍ത്ത മാലയിലെ
അവസാന കണ്ണി.

ആകാരമില്ലെന്നറിയാതെ
അരയില്‍ പരതവേ
അടക്കം ചെയ്യലിന്റെ
ആദ്യപടി ഒരോലക്കീറു
പുതയ്ക്കുകയാണാള്‍ക്കൂട്ടം.!!

Monday, April 26, 2010

പറയാന്‍ കഴിയാഞ്ഞത്

മൗനത്തിന്റെ കൂട് ആദ്യം കൂട്ടിയതെപ്പോഴാണ്?
പകലുകള്‍ക്ക്
ഭയത്തിന്റെ ചിറകു മുളച്ചപ്പോഴോ?
ഇടനാഴിയിലെ നനുത്ത കാലൊച്ചയും
നേര്‍ത്ത ശ്വാസവും ഇപ്പോള്‍
എവിടെപ്പോയൊളിച്ചു?
ഒന്നുറപ്പാണ്,
പുറംവാതിലുകള്‍ക്കപ്പുറം വീശുന്ന
കാറ്റു പോലും അലോസരമുണര്‍ത്തുന്നു.
അകത്ത്
മൗനം കട്ടപിടിക്കുന്നു.
പകല്‍ക്കിനാവുകളില്‍
കൂടുകെട്ടിയ വിചിത്രമായതെന്തോ
രാത്രികളില്‍ കാത്തിരിക്കുന്നു

തൊണ്ടയില്‍ കുരുങ്ങിക്കിടന്ന
വാക്കുകള്‍ അലിഞ്ഞലിഞ്ഞില്ലാതായി.
മൊഴികളും വഴികളും ചുവരുകള്‍ക്കുള്ളില്‍
പറ്റിപ്പിടിച്ച് പതിയിരുന്നു..

ഇപ്പോള്‍,
മൗനം ചിലന്തിയുടെ രൂപത്തില്‍
ഇരയെ തേടുന്നു.
നാലു മൂലകളിലും
ഭയത്തിന്റെ മാറാലകള്‍ തൂങ്ങിയാടുന്നു.
ഏകാന്തത നിഴല്‍ വിരിക്കുന്ന അകത്തളങ്ങളിലൂടെ
നീയിപ്പോള്‍ നടക്കാതായി
ചില്ലുജാലകത്തില്‍
ഇപ്പോള്‍ നഗ്നമായ എന്റെ രൂപം മാത്രം..

Saturday, April 24, 2010

കിനാവിനു മംഗല്ല്യം

മഴ പെയ്തോഴിഞ്ഞു
ഇളം വെയില്‍ വന്ന
മുറ്റത്തെ മുവാണ്ടന്‍
മാവിന്‍ തണലില്‍
കിനാവിനു മംഗല്ല്യം

Thursday, April 22, 2010

പ്രണയം

ഒരുക്കൂട്ടി വച്ച കുന്നി മണികള്‍
ആരും കാണാതെ ഒളിച്ചു വച്ച
കൊച്ചു മയില്‍ പീലി

കൊളുത്തി വച്ച റാന്തലിന്‍റെ
അരണ്ട വെളിച്ചത്തില്‍
പഴമയുടെ
പുക മണക്കുന്ന പെട്ടി തുറന്ന്
ഞാന്‍ നോക്കാറുണ്ട്

പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള
എന്‍റെ പ്രണയം

Tuesday, April 20, 2010

സ്വാര്‍ത്ഥത

ഞാനേറ്റവും വെറുക്കുന്നെങ്കിലും
ഒരു ഭാവമായെന്നിലുമുറങ്ങുന്നു
സ്വാര്‍ത്ഥത .....
ശരിയെന്നുറപ്പിച്ച ചിന്തകളെ
ആവിഷ്കരിക്കന്‍ ശ്രമിച്ചപ്പോഴൊക്കെ
പ്രകടമായ ഭാവം
ജന്മം നല്കിയവരോടും സ് നേഹിച്ചവരോടും
ശബ്ദത്തിലും ശരീരഭാഷയിലും
നിഴലായ് വീണ ഭാവം

അവരെ വേദനിപ്പിച്ച ഭാവം
എനിക്കായ് ജീവിച്ച നിമിഷങ്ങള്‍ ..
എന്റെ നഷ്ടങ്ങള്‍ ....
വ്യര്‍ത്ഥ നിമിഷങ്ങള്‍ ഇനിയും കാത്തിരിക്കുന്നു
കാരണം .. വളര്‍ന്നുപോയ് ഞാന്‍
മനുഷ്യനെന്ന താഴ്ച്ചയിലേക്ക് .

അബോര്‍ഷന്‍

കിതച്ചു

മെതിച്ചു

വിതച്ചു.



നനച്ചു

വളമിട്ടു

മുള പൊട്ടിച്ചു.



എന്നിട്ടും;

എന്നിട്ടും നീ പിറക്കാതെ പോയല്ലോ കുഞ്ഞേ....

Sunday, April 18, 2010

കരയാതമ്മേ..

അമ്മെ,
മിഠായി വേണമെന്നിനി
മോള് പറയില്ല
അമ്മ കരഞ്ഞാല്‍
മോള്‍ക്കും കരയാന്‍ വരും
കരയാതമ്മേ...

ചിരി മഴയെന്നു
മോളെ നോക്കിപ്പറയമ്മേ...
കിലുകിലെയമ്മയും
ചിരിക്കമ്മേ..

അമ്മെ,
ഇന്നുച്ചയ്ക്കമ്മുവെന്നോട്
പിണങ്ങി

അമ്മയിനീം
കണ്‍ തുറന്നില്ലേല്‍
മോളൊറ്റയ്ക്ക്
പുഴക്കരയില്‍ പോകും
കരടി വന്നു മോളെ പിടിക്കട്ടെ

കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..?
ഒന്ന് മിണ്ടമ്മേ...
മോള് സത്യായും പോകുമേ....

Saturday, April 17, 2010

മ്ര്യത്യുവിന്റെ സൌന്ദര്യം













(Picture courtesy : Google )
ഖലീല്‍ ജിബ്രാന്‍
ഞാനൊന്നുറങ്ങട്ടെ ,
പ്രേമ ലഹരിയിലാണെന്‍
ആത്മാവ്.
ഞാനൊന്നു വിശ്രമിക്കട്ടെ,
ദാനം കിട്ടിയ ദിനരാത്രങ്ങളിലാ-
ണെന്റെ ചേതന.
സാമ്പ്രാണിതിരി പുകക്കുക
കിടക്കക്ക്ചുറ്റും,മെഴുകുതിരികള്‍
കത്തിച്ചു വെച്ചാലും !
വിതറുക മുല്ലയുടേയും , റോസയുടേയും
ഇതളുകളാലെന്റെ ഗാത്രത്തിലുടനീളം
സുഗന്ധതൈലത്താല്‍
കോതിയൊതുക്കുകയെന്‍ തലമുടി
വാസനതൈലം തൂവുക
കാലടികളില്‍.
മ്ര്യത്യുവതിന്റെ കരങ്ങളിലെഴുതിയത്
എന്റെ തിരുനെറ്റിയില്‍ വായിച്ചാലും !
നിദ്രയുടെ വിശുദ്ധകരങ്ങളില്‍
ഞാനൊന്നു മയങ്ങട്ടെ
തുറന്ന മിഴികളാകമാനം
തളര്‍ന്നിരിക്കുന്നു
വെള്ളി തന്ത്രി കെട്ടിയ
പൊന്‍വീണമീട്ടി സാന്ത്വനമേ-
കീടേണമെന്റെ പ്രാണന്.
വരളുന്ന ഹ്ര്യദയത്തിനു്‌ ചുറ്റും
മൂടുപടം നെയ്യുക പൊന്‍വീണയാല്‍ !
പ്രത്യാശയുടെ ഉദയമെന്‍
കണ്ണുകളില്‍ ദര്‍ശിച്ച്
കഴിഞ്ഞ കാലത്തെ കുറിച്ച്
നിങ്ങള്‍ പാടുവിന്‍...
ഹ്ര്യദയാവശിഷ്ടങ്ങള്‍ക്ക് മീതെ
നിലകൊള്ളുന്നൊരു മാന്ത്രികപൊരു-
ളൊരു മ്ര്യദുമഞ്ചം .

പ്രിയസ്നേഹിതരേ ,
കണ്ണീര്‍ തുടക്കുവിന്‍
പൂക്കളെപോല്‍ തലകള്‍
ഉയര്‍ത്തുവിന്‍
ഉദയത്തെ വരവേല്‍ക്കുവാന്‍
ശിരോലങ്കാരമുയര്‍ത്തിപിടിച്ചാലും.
കാണുക പ്രകാശസ്തൂപമാം
മരണമെന്ന വധുവിനെ
അനന്തതക്കും, മെന്റെ കിടക്കയ്ക്കു-
മിടയില്‍ നിലയുറപ്പിച്ചത് .
വെള്ള ചിറകടി മര്‍മ്മരത്താലെന്നെ-
യവള്‍ മാടി വിളിക്കുന്നത്
ശ്വാസമടക്കി നിങ്ങള്‍ കേട്ടാലും !
വേര്‍പാടിനെ ക്ഷണിക്കാ-
നടുത്തു വന്നു കൊള്‍കേണം.
പുഞ്ചിരിയുതിര്‍ക്കുന്ന അധരങ്ങനളാ-
ലെന്റെകണ്ണുകള്‍ സ്പര്‍ശിച്ചീടേണം.
കുട്ടികള്‍തന്‍ മ്ര്യദുറോസാവിരലുകളാ-
ലെന്റെ കരംഗ്രഹിച്ചോട്ടെ.
വ്ര്യദ്ധര്‍തന്‍ ഞരമ്പെഴും കൈകളെന്റെ
തിരുനെറ്റിയില്‍ വെച്ചനുഗ്രഹിച്ചീടേണം .
കന്യകമാര്‍ ദൈവത്തിന്റെ നിഴല്‍
അരികില്‍ വന്നെന്‍
കണ്ണില്‍ ദര്‍ശിച്ചിടും നേരം
എന്റെ ശ്വാസത്തിനൊപ്പമൊഴുകി
നീങ്ങുടുമവന്റെ മാറ്റൊലി
കേള്‍ക്കുമാറാകേണം .
2.ആരോഹണം
ഒരു കുന്നിന്റെ കൊടുമുടി കടന്നു ഞാന്‍ ,
അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യവും
നീലനക്ഷത്രമുഖരിതമായ ആകാശത്തില്‍
ഉയര്‍ന്നു പറക്കുകാണെന്‍ആത്മാവ് .
ദൂരെയാണു്‌ കൂട്ടരെ ,അതിവിദൂരതയിലാ-
ണു്‌ ഞാന്‍ .
മേഘങ്ങള്‍ കുന്നുകളെയെന്‍
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നു .
നിശബ്ധവാരിധിയാല്‍ താഴ്വരകളാ -
കമാനം നിറഞ്ഞു തുളുമ്പിയല്ലോ...
വീടുകളും ,വീഥികളും
വിസ്മ്ര്യതിയുടെ കരങ്ങള്‍
വിഴുങ്ങും നേരം
വെളുത്ത ശൂന്യതക്കപ്പുറം
വയലുകളും ,പുല്‍ക്കാടുകളും
മറഞ്ഞ് പോകുന്നു.
വസന്തമേഘങ്ങള്‍പോലെയും
മെഴുകുതിരിശോഭപോല്‍മഞ്ഞയായും ,
അസ്തമയസൂര്യന്റെചുവന്നവെളിച്ചം -
പോലെയും കാണുന്നത് .
നീരൊഴുക്കുകള്‍തന്‍ സങ്കീര്‍ത്തനങ്ങളും,
തിരമാലയുടെ ഗീതങ്ങളും
അലയടിക്കുന്നു .
ജനകൂട്ടത്തിന്റെ മാറ്റൊലി
നിശബ്ദതയിലേക്ക് അലിഞ്ഞുചേര്‍ന്നു.
അനശ്വരസംഗീതം
ശൂന്യതയെന്ന് ഞാന്‍ ശ്രവിക്കേ ,
സ്വരചേര്‍ച്ചയിലല്ലോ
പ്രാണന്റെമോഹങ്ങള്‍ .
3. അവശിഷ്ടങ്ങള്‍
മോചിപ്പിക്കുകയെന്നെ
ശ്വേത വസ്ത്രത്തിന്റെ മൂടുപടത്തില്‍ നിന്നും .
പുതപ്പിക്കുക റോസയുടെയും ,
ലില്ലിയുടേയും ഇതളുകളാല്‍ !
ദന്തനിര്‍മ്മിത ഖബറില്‍നിന്ന്
ശരീരമെടുത്താലും
ശയിക്കട്ടെയത് ഓറഞ്ചുതോടിനാല്‍
തീര്‍ത്ത തലയിണയില്‍ .
എന്നെയോര്‍ത്തു കരയരുതാരും ,
മെന്നാലോയൌവനോഷ്മള
ഗീതങ്ങളാലപിച്ചാലും !
കണ്ണീര്‍പൊഴിക്കരുതെന്നില്‍
എന്നാലോ ,വീഞ്ഞുയന്ത്രത്തേയും
കൊയ്ത്തിനേയുംപറ്റി പാടുക .
മരണവേദനയാല്‍
പശ്ചാത്തപിക്കരുത്
എന്നാലോ ,വരക്കുക
സന്തോഷ്മള ചിത്രങ്ങളെന്റെ
മുഖത്ത് നിങ്ങളുടെ വിരലുകളാല്‍ !
ദുആ-മന്ത്രോച്ചാരണങ്ങളാല്‍
കാറ്റിന്റെ പ്രശാന്തത ഭഞ്ജിക്കരുത് .
എന്നാലോ,യെന്നെ ഹ്ര്യദയത്തിലേറ്റി
നിത്യജീവന്റെ ഗീതങ്ങളാലപിക്കൂ...
വിലപിക്കരുത് കറുത്തവസ്ത്ര-
മണിഞ്ഞെന്നെയോര്‍ത്ത് .
എന്നാലോ ,വര്‍ണ്ണവേഷമണി-
ഞെന്നില്‍ഘോഷിച്ചാലും !
നിങ്ങളുടെ ഹ്ര്യദയങ്ങളില്‍
നെടുവീര്‍പ്പുകളരുതെന്റെ
വേര്‍പാട് ഓര്‍ത്ത്..
കണ്ണുകളടച്ച് നിങ്ങള്‍
നിത്യതയെന്റെ കണ്ണില്‍
ദര്‍ശിച്ചാലും
സൌഹ്ര്യദ ചുമലുകളെന്നെ
വഹിച്ചീടേണം
മന്ദം നടക്കവേണം
വന്യമായ കാട്ടിലേക്ക്....
ഇലക്കൂട്ടങ്ങള്‍ക്ക് മീതെ
വെച്ചാലുമെന്നെ .
മുല്ലയുടേയും ,ലില്ലിയുടേയും
വിത്തുകള്‍ കൂട്ടി കുഴച്ച
മ്ര്യദു മണ്‍തരികളാലെന്നെ മൂടണം .
അവയെന്നില്‍ വളര്‍ന്നു പന്തലിച്ചിടും കാലം
വന്നണയുന്ന വഴിയാത്രികരെന്റെ
ഹ്ര്യദയസുഗന്ധം ശ്വസിച്ചു കൊള്‍കട്ടെ
ഇളംകാറ്റില്‍ പോകും പായ്കപ്പല്‍
യാത്രികനത് ആശ്വാസവുമേകിടട്ടെ .

വിട്ടകലുകയെന്നെ , വിട്ടകലുക കൂട്ടരെ
നിശബ്ദകാലടികളാല്‍ !
വന്യമായ താഴ്വരയിലൂടെ
നിശബ്ദമായി സഞ്ചരിച്ചാലും !
ദൈവത്തിലേക്കെന്നെ
പറഞ്ഞയച്ച്
ബദാം മരത്തിന്റേയും ,ആപ്പിള്‍ മരത്തിന്റേയും
പൂക്കള്‍ തീര്ത്ത കുടക്കും
മന്ദമാരുതന്റെ ദ്രുത ചലനത്തിനും
കീഴെ നിങ്ങള്‍പിരിഞ്ഞുപോയാലും
മന്ദം മന്ദം......
സന്തോഷമാം വസതികളിലേക്ക്
മടങ്ങവേണം നിങ്ങള്‍
മരണം നിങ്ങളില്‍ നിന്നെന്നെ
വേര്‍പ്പെടുത്താന്‍ കഴിയാത്തത്
കണ്ടെത്തുമാറാകണം .

വിട്ടകലുകയീ സ്ഥലി
നിങ്ങളിവിടെ കണ്ട പൊരുള്‍
നശ്വരലോകത്തില്‍ നിന്നെത്ര
ദൂരെയാണു്‌ കൂട്ടരേ....
വിട്ടകലുകയെന്നെ......

****************************
ആംഗലേയം ഇവിടെ വായിക്കാം

Thursday, April 15, 2010

വിഷു സദ്യ

കണികൊന്ന പുത്ത
പുലര്‍കാല കുളിരില്‍
വിഷു കണി കണ്ടു
ഉണരാന്‍ ആകയാല്‍
സുക്രതം വരും വര്ഷം
കൈനീടം ഉണ്ട്
ഭാവി തന്‍ ഐശ്വര്യത്തിനായ്
പകലും രാവും ഒരളവില്‍ നില്കും
ദിനം പോല്‍
സമ്പല്‍ സമ്രദമാം
സദ്യ ഉണ്ടു ഞാനിരിക്കവേ
ആരോ ചൊല്‍ വത് കേള്‍പ്പാം
പാടത്തിനക്കരെ കുടിലി ലെ തള്ള
മോഹ സദ്യക്ക് തുശനില തേടുന്നു പോല്‍

വിശുദ്ധ വരകൾ

രിക്കലും കൂടിച്ചേരാത്ത നദികളുണ്ട്‌...
കടലെത്ര അടുത്തു വന്നാലും,
ഒരിക്കലും കൂട്ടിമുട്ടാതെ,
ഒഴുക്ക്‌ നിലച്ചങ്ങനെ..........................

ആൾക്കൂട്ടത്തിൽ നിന്നകന്ന
എന്റെ അടുക്കലേയ്ക്ക്‌
ആകാശത്തുനിന്നൊരു ദൈവം
കുന്നിറങ്ങി വരും....
കൃപാവരം കൊണ്ടവനൊരു
ജീവിതം എനിക്കുമുന്നിൽ
വരച്ചു കാട്ടും...
പിന്നെ,
പുഞ്ചിരിച്ചുകൊണ്ട്‌,
ഒരു കൈ വിടർത്തി
ശ്യൂന്യതയിൽ നിന്നത്‌
അഴിച്ചു മാറ്റും......

വീണ്ടും കൂടുതൽ നിറമുള്ള
മറ്റൊന്ന്‌...............
ഇന്ദ്രജാലക്കാരൻ............

ദൈവമേ, എനിക്കു ചിരി വരുന്നു..,
ഒഴുക്കു നിലച്ച നദിയാണെങ്കിലും‌
ഉള്ളിൽ ഞാനുമൊരു കടലൊളിപ്പിച്ചോട്ടെ.............

Wednesday, April 14, 2010

ഭീമന്‍കല്ല്‌

[ എന്നെ ഒരുപാടു ആകര്‍ഷിച്ച അറ്റ്‌ലാന്‍റയിലെ Stone Mountain Park എന്നിലൂടെ കവിതയായീ പുനര്‍ജനിച്ചപ്പോള്‍ ]


ഉദയ സൂര്യനെ
ഉച്ചിയിലേന്തി
അറ്റ്‌ലാന്‍റ നഗരിയില്‍
തല ഉയര്‍ത്തി നില്‍ക്കും
ഭീമന്‍ കല്ലിവന്‍ ....

അവശ്വസിനീയം മഹാത്ഭുതം
പ്രകൃതി തന്‍ വരദാനം
ലോകം കണ്ടതില്‍
മുന്പനിവന്‍
ഒറ്റ കല്ല്‌ ഭീമന്‍

മിന്നി തിളങ്ങും
ഗ്രാനൈറ്റ് ശേഖരം
മാറുന്നു നല്ലൊരു
ഉല്ലാസ വേദിയായീ

സ്കൈ റൈഡില്‍
തൂങ്ങിയാടി
ഭീമന്റെ നെറുകയില്‍
അത്ഭുതമോ...ആനന്ദമോ .
ലോകമെന്‍ കാല്‍കീഴില്‍
എന്ന പോലെ,,,,

ട്രെയിനില്‍ കയറി
ഭീമനെ ചുറ്റിയും
ഡക്ക് റൈഡില്‍
വെള്ളത്തില്‍ സവാരിയും
4 ഡി തിയേറ്ററില്‍
ഭൂമി പിളര്‍ന്നൊരു യാത്രയും
ഭീമനൊരുക്കും
സമൃദ്ധവിരുന്നിന്‍
വിശിഷ്ട വിഭവങ്ങളായി!!

സാഹസികത നിറഞ്ഞൊരു
സുഖമുള്ള ഓര്‍മയായി
നില്‍ക്കുന്നു അവനെന്നും
തല ഉയര്‍ത്തി
ഒറ്റ കല്ല്‌ ഭീമന്‍ !!!

വിഷുവിഷാദങ്ങൾ / VishuVishaadangal .




നമ്മുടെ വിഷു ആഘോഷം ലോകത്തിലെതന്നെ പല രാജ്യങ്ങളുടേയും
കൊയ്തുല്‍ത്സവങ്ങളും , പുതുവര്‍ഷപ്പിറവിദിനങ്ങളുമാണ്‌ !

നമ്മളെ പോലെ തന്നെ വിളെവെടുപ്പ് മഹോല്‍ത്സവങ്ങളായി കൊണ്ടാടുന്ന ഘാന ,നേപ്പാള്‍ ,ബര്‍മ്മ , ഗയാന ..മുതലായ രാജ്യങ്ങളും ,
നവവത്സരമായി  ഈ ദിനത്തെ കൊണ്ടാടുന്ന ശ്രീലങ്ക ,ചിലി , ചൈനയിലേയും,ഭാരതത്തിലേയും(പഞ്ചാബ് , തമിഴ്നാട് ...) പല സംസ്ഥാനങ്ങളും  നമ്മുടെ ഈ വിഷുവിനെ പലരീതിയിലും വരവേൽക്കുന്നുണ്ട് കേട്ടൊ...

വിഷു വിഷാദങ്ങൾ

വിഷുക്കണിയതൊട്ടുമില്ല  , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

Monday, April 12, 2010

അവസാനം

രൂപക്കൂടിനു മുന്നില്‍ നിന്നു

ഞാന്‍ പ്രാര്‍ത്ഥിച്ചു.

'ദൈവമേ,

മനുഷ്വത്വമില്ലാത്ത ഹൃദയം

എനിക്കു തരൂ..

ഞാനിവിടെ ജീവിക്കട്ടെ'

കര്‍ത്താവു കനിഞ്ഞില്ല.

പകരം, കണ്ണു നിറയെ കണ്ണീരു തന്നു.

കണ്ണീരിന്റെ ചില്ലുപാളികള്‍ക്കിടയിലൂടെ

ഞാന്‍ ഭൂമിയെ കണ്ണു നിറച്ചു കണ്ടു.

പല നിറത്തിലുള്ള കൊടികളും കൊള്ളയും

കൊള്ളസങ്കേതങ്ങളും കണ്ടു

ഞാന്‍ വീണ്ടും പ്രാര്‍ത്ഥിച്ചു.

'കര്‍ത്താവേ, എന്റെ കണ്ണുകള്‍ തിരിച്ചെടുക്കുക.

എനിക്കിവിടെ ജീവിക്കണം. '

ഇത്തവണ കര്‍ത്താവു കനിഞ്ഞു.

പകരം കേള്‍വിശക്തി കൂട്ടിത്തന്നു.

പുതിയ കാതുമായി ഉലകം ചുറ്റാനിറങ്ങിയ

എനിക്കു ചുറ്റും രോദനം മാത്രം മുഴങ്ങി.

വീണ്ടും രൂപക്കൂടിനു മുന്നില്‍.

ദേഷ്യം പിടിച്ച കര്‍ത്താവ് എല്ലാം തിരികെ നല്‍കി.

കൂടെ ഒരുഗ്രന്‍ നാക്കു തന്നിട്ടു പറഞ്ഞു

'നീയിനി ജീവിക്കണ്ട'

എല്ലില്ലാത്ത നാക്കു

എന്തൊക്കെയോ വിളിച്ചു പറഞ്ഞു.

നാക്കിന്റെ ലഹള കേട്ട്

വിറളി പിടിച്ചവര്‍, പിടിക്കാത്തവര്‍..

ഒടുവില്‍ പാപികളുടെ കല്ലേറേറ്റു

തളര്‍ന്ന എന്നെ കാത്ത് കുരിശുമരണം

വഴിയില്‍ കിടന്നു.

വാസിയും പ്രവാസിയും

ജീവിതം
ജിവിച്ചു-
തീര്‍ത്തവന്‍
വാസി.

ജിവിതം
മരിച്ചു-
തീര്‍ത്തവന്‍
പ്രവാസി!

അച്ഛനും അമ്മയും

അച്ഛനും അമ്മയും പറഞ്ഞു
ഞങ്ങളുടെ കാലം കഴിഞ്ഞു മതി
സ്വത്തു വിഭജിക്കല്‍
നമ്മള്‍കുണ്ടോ അതിനൊക്കെ സമയം
നമ്മള്‍ തിരക്കിലല്ലേ
പ്രയോഗികര്‍ ആകെണ്ടേ
അതിന)ലവരുടെ അത്താഴത്തില്‍
വിഷം ചേര്‍ത്തു

ഓട്ടോഗ്രാഫ്‌ ..കവിത

നിന്‍റെ തുറക്കാത്ത
ജനല്‍ച്ചില്ലുകളിലെ മൂടല്‍ മഞ്ഞ്
കണ്ണീരു പോലെ ഒലിച്ചിരങ്ങുമ്പോള്‍
മങ്ങിയ ചിത്രം പോലെ
നിന്നെ എനിക്ക് കാണാം....

പിഴുതെറിഞ്ഞിട്ടും..
പോകില്ലെന്ന വാശിയോടെ
അരുതരുതെന്നു വിലക്കുമ്പോഴും
തഴച്ചു വളരുന്ന ഓര്മകളെ
നീയിപ്പോള്‍
തുടച്ചു മിനുക്കുകയാവാം
അതിലെവിടെയെങ്കിലും
ഞാനുണ്ടോ എന്ന് തിരയുകയാവാം..

"ഒരിക്കല്‍ ഞാന്‍ വരും
ഒരു മഞ്ഞു തുള്ളിയായി"
അന്ന് നീയെന്നെ തിരിച്ചറിയുമോ"
ചിതലരിച്ച ഓട്ടോഗ്രാഫിലെ,
മായാത്ത അക്ഷരങ്ങളുടെ
പൊരുളറിയാതെ ..
പാഴായിപ്പോയ എന്‍റെയീ ജന്മം...

ഗോപിവെട്ടിക്കാട്

Friday, April 9, 2010

ട്രാഫിക്‌ ലൈറ്റ്

യൗവനത്തില്‍ എനിക്ക് പച്ച ജീവന്റെ തുടിപ്പായിരുന്നു

അന്ന് തിരക്കിനെ ത്യജിച്ചു നീയെന്നെ പുല്‍കാന്‍ വെമ്പി
എത്ര പെട്ടെന്നാണ് നീ എന്നിലേക്കടുത്തത്
പക്ഷെ എന്നെ പ്രാപിച്ച ക്ഷണത്തില്‍
ഒരു പെണ്‍ ചിലന്തിയുടെ ദുഷ്ടതയോടെ
നീ നിഷ്കരുണം ഓടി മറഞ്ഞു
ഒരിക്കല്‍...
എന്‍റെ തൊട്ടരികെ വന്ന്‍
ദൃഷ്ടി തരാതെ
വശം തിരിഞ്ഞു പോകുന്നതും ഞാനറിഞ്ഞു
നീയെപ്പോഴും ചിരിച്ചു കൈവീശി പോയി
പക്ഷെ ഒരിക്കലും എന്നെ കാത്തുനിന്നില്ല
ശരിക്കും നിന്റെ ഇഷ്ടം കപടമായിരുന്നോ?


എന്‍റെ പച്ചപ്പു ക്ഷണികമാണെന്നു തിരിച്ചറിഞ്ഞു...
പതുക്കെ എന്റെ അസ്ഥികള്‍ പഴുത്തു മഞ്ഞച്ചു
ഞാന്‍ മരിക്കുമെന്നുറപ്പായപ്പോള്‍
അതിവേഗത്തില്‍ നീയെന്നെ കടന്നു പോയി
പരിഭവമില്ല… എന്നാലും, മനസ്സിലൊരു വിങ്ങല്‍
നിന്നെ അനുഗമിച്ച അയല്‍ക്കാരിപ്പെണ്ണ്
സ്വല്പം താമസിച്ചു പോയിരുന്നു
ഞാന്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന നേരത്താണ്
അവള്‍ ഇതുവഴി വന്നത്
അതുകൊണ്ട് ആസന്നമരണനായ എന്നെ
ചവുട്ടിക്കടക്കാന്‍ വയ്യാതെ
ശപിച്ചു കൊണ്ട് അവള്‍ കാത്തു നിന്നു


ഏറ്റവും ഒടുവില്‍ രക്തം ഛര്‍ദ്ദിച്ചു ഞാന്‍ തളര്‍ന്നു
എന്റെ ശരീരം ചുവപ്പു ചോരയില്‍ കുളിച്ചു
അങ്ങനെ ഞാന്‍ മരിച്ചു...
അസഹിഷ്ണുക്കളായ നിന്റെ ബന്ധുക്കള്‍
എന്റെ ശവം എടുക്കാന്‍ അക്ഷമരായി
പക്ഷെ നീ ഒരു നോക്കു കാണാന്‍ വന്നില്ല
എന്നാലും എനിക്കു പരിഭവമില്ല

പിന്നെ ഞാന്‍ പുനര്‍ജനിച്ചപ്പോള്‍
എന്റെ അനുഭവങ്ങള്‍ എനിക്കെന്നോട് പറയണമെന്നുണ്ട്
പക്ഷെ മരിച്ചു ജനിച്ച ആത്മാക്കള്‍ക്ക് ഓര്‍മ്മകളില്ലല്ലോ
അതുകൊണ്ട് ഇനിയും നിന്നെ കാത്ത് ഞാന്‍ പച്ചയായി...

രാധാവിരഹം

അറിയാതെയാകാശപ്പൊയ്കയെപ്പാര്‍ത്തപ്പോള്‍
രാധേ നിന്‍ കരിമിഴി കവിഞ്ഞതെന്തേ?
കാര്‍മേഘജാലങ്ങള്‍ നീന്തിയ ചേലിനാല്‍
കാര്‍വര്‍ണ്ണന്റെ ലീലകളോര്‍ത്തുപോയോ?
കരളില്‍ കദനകാളിന്ദിയൊഴുക്കിയവന്‍
മഥുരയ്ക്കു പോയിട്ടിന്നേറെയായില്ലേ?
മുകുന്ദപാദങ്ങളാടിയ വൃന്ദാവനിയിലിന്നു
മൂകത മാത്രം കളിയാടി നില്പ്പൂ
കടമ്പിലെ ഭാഗ്യമറ്റ പുതിയ പൂക്കള്‍
വനമാലി കാണാതെ വെറുതേ കൊഴിയുന്നു
ഗോകുലവും ഗോപികളും വിരഹാര്‍ത്തരെങ്കിലും
നിന്‍ മുഖപങ്കജമുലഞ്ഞേറെ വാടിയല്ലോ
കൂന്തലില്‍ ചന്തത്തില്‍ മയില്‍പ്പീലി ചൂടാനും
മുരളീനാദം കേട്ടു മാറില്‍ മയങ്ങാനും കൂടെ -
കാലിയെ മേയിച്ചു മേടുകളിലോടാനും
സാധിച്ച നീ തന്നെ പുണ്യവതിയോര്‍ക്കുകില്‍ .
ദേവകളുമൊരുനോക്കു കാണുവാന്‍ മോഹിക്കും
നവനീതചോരന്റെ ബാല്യം കവര്‍ന്നു നീ.
ദുഷ്ടനിഗ്രഹം സാധുസംരക്ഷണം ധര്‍മ്മസംസ്ഥാപനം
ഭൂവില്‍ കണ്ണനു കര്‍മ്മങ്ങളേറെയേറെ
യമുനയിലോളങ്ങള്‍ നുരയാതിരിക്കില്ല
യാദവമനം നിന്നെയോര്‍ക്കാതിരിക്കില്ല.
ആര്‍ദ്രമാം ശ്രീകൃഷ്ണമേഘത്തിനാകുമോ നീയാ-
മേകാന്ത താരകം പുണരാതിരിക്കുവാന്‍ ?

Wednesday, April 7, 2010

ഫലസ്ത്വീന്‍

ദാവീദിന്റെ
കല്ലും കവണയും
അല്ലാതെ മറ്റൊന്നും
സ്വന്തമായ് ഇല്ലാത്ത
ജനതയുടെ പേര്‍
ഫലസ്ത്വീന്‍!