Saturday, June 13, 2009

മരുപ്പുറം പാലം

മരുപ്പുറം പാലം

മുഹമ്മദ്‌കുട്ടി എളമ്പിലാക്കോട്‌

ചിന്നം വിളിക്കുന്ന മിഥുന മേഘങ്ങള്‍
തുള്ളിക്കൊരു കുടം പെയ്‌തൊഴിഞ്ഞ്‌
നിലമ്പൂര്‍ കാടുകളിലിറങ്ങി മേയുമ്പോള്‍
ആര്‍ത്തലച്ചൊഴുകുന്ന കാട്ടാറിനു കുറുകെ
കെട്ടിയുണ്ടാക്കിയ ഒറ്റത്തടിപ്പാലം
പേടിച്ചിടറിയിഴഞ്ഞു കടന്ന കൗമാരത്തിലാണ്‌
എന്നില്‍ പാലബോധം അങ്കുരിക്കുന്നത്‌.
പല പല പാലങ്ങളിലൂടെ പിന്നീട്‌
പല നദി വണ്ടിയിലിരുന്നും നടന്നും കടന്നു.
പുലരി വെളിച്ചത്തില്‍,
താണിറങ്ങുന്ന വിമാനത്തിലിരുന്ന്‌
എണ്ണമറ്റ റെയില്‍പാലങ്ങളിലൂടെ
ഉന്മേഷത്തോടെ
ഉണര്‍ന്നെണീറ്റോടുന്ന
മുംബൈ നഗരത്തെ കണ്ടു.
അപ്പോഴൊക്കെയും മഴ പുഴ പാലം
എന്ന ത്രിയേകത്വത്തില്‍തന്നെ
മൂടുറച്ചുപോയ ഗ്രാമാതുരത്വമാര്‍ന്ന
എന്റെ പാലബോധത്തെ
പാടെ കുഴമറിക്കുന്നു
മഴയും പുഴയുമില്ലാത്ത
മരുനഗരത്തിലെ
മേല്‍പാലപ്പെരുപ്പം.
ജിദ്ദയിലെ നടന്നെത്തും ദൂരത്തിനിടയിലുള്ള
ബലദ്‌, ബാബ്‌ മക്ക, ശറഫിയ്യ
നഗരങ്ങളില്‍ മാത്രം എത്രയെത്ര പാലങ്ങള്‍!
മരുക്കാറ്റിന്റെ വേവിനെത്തടുക്കുവാന്‍
ഇന്ത്യന്‍ പതാക
തുംഗഹിമാലയക്കുളിര്‍ചാമരമാക്കി
നെറുകയില്‍ വീശിവീശി നില്‍ക്കുന്ന
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നിലൂടെ
ബാബ്‌ മക്കയില്‍നിന്ന്‌
*ത്വരീഖ്‌ മദീന വഴി
ഇത്തിരി മുന്നോട്ടുപോയാല്‍
സെമിറ്റിക്‌ സ്വരലയം പേരുചൂടി
ഫലസ്‌തീന്‍ ഫ്‌ളൈ ഓവറായി.
(ഇടമുറിയാതെ
വാഹനപ്പുഴയൊഴുകുന്ന
മദീനാ റോഡിലെ പാലത്തിലേറിയാല്‍
ഇടശ്ശേരി
`കുറ്റിപ്പുറം പാലം'
എങ്ങനെയാകും തിരുത്തിത്തുടങ്ങുക?)
അധിനിവേശ മുരള്‍ച്ചകളോ
അഭയാര്‍ഥി വിലാപങ്ങളോ
വാഗ്‌ദത്ത ഭൂമിയിലെ കാറ്റുകള്‍
ഒലിവുകളില്‍ ഭാവിയില്‍ മീട്ടാനിടയുള്ള
ശാന്തിയുടെ വെളിപാടിനൊലികളോ
കാതോര്‍ത്തുകൊണ്ട്‌
ഫലസ്‌തീന്‍ മേല്‍പാലത്തിനടിയിലൂടെ
മുന്നോട്ടു ചെന്നാല്‍
ജിദ്ദയില്‍ പെപ്‌സിക്കമ്പനിയൊഴുക്കുന്ന
കോള(കാകോള?)പ്പുഴയിലേക്കുള്ള
പ്രധാന കൈവഴിയായ
ഗോഡൗണിനോടുചേര്‍ന്ന്‌ പെപ്‌സിപ്പാലം.
സെമിറ്റിക്‌, സംസം സംസ്‌കൃതിയില്‍നിന്നും
കോള കമ്മോഡിറ്റി-
ക്കമ്പോള യുഗത്തിലേക്ക്‌
പ്രകാശ വര്‍ഷങ്ങള്‍ പോയിട്ട്‌
സുബ്‌ഹി ബാങ്കിന്റെ ദൂരദൈര്‍ഘ്യം
പോലുമില്ലെന്നു ചൂണ്ടുന്നുവോ
ഫലസ്‌തീന്‍-പെപ്‌സിപ്പാലങ്ങള്‍?
പെപ്‌സിപ്പാലത്തിലെ ട്രാഫിക്‌ സിഗ്നലില്‍
പച്ചകണ്ടാശ്വാസ നെടുവീര്‍പ്പിടുമ്പൊഴേ-
ക്കപ്പുറം **കുബ്‌രി മുറബ്ബയില്‍ കാണാം
നിര്‍ത്തിയ നീണ്ടനിര വാഹന
പിന്‍വെളിച്ചങ്ങളില്‍
ട്രാഫിക്കില്‍നിന്നും പകര്‍ന്ന
ചുവപ്പിന്റെ ഒഴുക്കറ്റ നദി.
തെന്നിമാറുന്ന നഗരക്കാഴ്‌ചകള്‍
കണ്ടുകണ്ടോടുന്ന വണ്ടിയിലിരുന്ന്‌,
റോഡു പാലമായ്‌ രൂപമാളുന്നതും
പാലമോ നഗരമായ്‌ വളര്‍ന്നു കേറുന്നതും
പാലമോ, റോഡോ, നഗരമോ
ചുറ്റുന്നതെന്നൊരു
പാല-സ്ഥല ഭ്രമത്തിലാഴ്‌ന്നു പോകുന്നതു-
മറിയാതെയങ്ങനെ
ഇടംപിരി വലംപിരിപ്പാലങ്ങളോരോന്നു
കേറിയുമിറങ്ങിയും പോകവേ
ഒദു ദീര്‍ഘത്തുരങ്കം.
പാലവും റോഡും നഗരവും കാണാത്ത
പ്രാകൃത സത്വമെന്ന ശാപവും പേറി
അരങ്ങൊഴിയേണ്ടിവന്ന
ഭൂതകാലം പ്രേതമായ്‌ പതുങ്ങുന്ന
ഇരുള്‍ത്തുരങ്കത്തിലിന്നും
മുഴങ്ങുന്നതേതോ പുരാതനം
നദിയില്‍ മുങ്ങിയൊരേതോ
പരാജിതപ്പടയുടെ കുളമ്പടിയൊച്ചകള്‍?
അതുകേട്ടു പരിഭ്രമിച്ചപ്പുറം
മേല്‍പാലമേറി നോക്കുമ്പോള്‍,
ചുവന്നു തുടുത്ത
സാന്ധ്യ മരുസൂര്യന്‍
ഇരുളിന്‍ നിരോധം പിന്‍വലിച്ച്‌
ട്രാഫിക്‌ ജംങ്‌ഷന്‍ കടന്ന്‌
ചെങ്കടലില്‍ മുങ്ങുവാന്‍
പാലമിറങ്ങുകയായിരുന്നു.
++++++++++++++++++++++++++++++++++++++++
* ജിദ്ദയിലെ ഏറ്റവും തിരക്കേറിയ റോഡ്‌. ദിവസം മുഴുവന്‍ കാത്തുനിന്നാലും ഇതു മുറിച്ചുകടക്കാനാവില്ല. ** നാല്‍ക്കവലപ്പാലം.
-------------------------------------------

7 comments:

Junaiths said...

പാലം ജീവിതത്തിനെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് പോകുന്നു...
മഴ പൊഴിയുന്ന മരുപ്പുരം പാലം മുതല്‍ മഴയെ ഇല്ലാത്ത,വെയിലും മണല്‍ക്കാറ്റും കാവല്‍ നില്‍ക്കുന്ന ജിദ്ധയിലെ പാലം വരെ...ജീവിതം മുന്നോട്ട്..

അബൂസ് said...

സെമിറ്റിക്‌, സംസം സംസ്‌കൃതിയില്‍നിന്നും
കോള കമ്മോഡിറ്റി-
ക്കമ്പോള യുഗത്തിലേക്ക്‌
പ്രകാശ വര്‍ഷങ്ങള്‍ പോയിട്ട്‌
സുബ്‌ഹി ബാങ്കിന്റെ ദൂരദൈര്‍ഘ്യം
പോലുമില്ലെന്നു ചൂണ്ടുന്നുവോ
ഫലസ്‌തീന്‍-പെപ്‌സിപ്പാലങ്ങള്‍?
എന്തു ചെയ്യാം? ആഗോളവല്‍ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ഇതല്ല, ഇതിനപ്പുറവും പ്രതീക്ഷിക്കാം. കവിക്ക് അഭിനന്ദനങ്ങള്‍.

എംപി.ഹാഷിം said...

നല്ല പാലം ...
തുടരുക

രാജീവ്‌ .എ . കുറുപ്പ് said...

മനോഹരം, ആശംസകള്‍

വെള്ളത്തൂവൽ said...

ജീവിതമെന്ന ഈ പാലം കടക്കാൻ ഒരായുസ്സ്‌!!! മതിയാകുമോ ?
ആശംസകൾ,

വിനുവേട്ടന്‍ said...

ജിദ്ദയില്‍ ഇനിയും എത്രയോ പാലങ്ങള്‍ പണിത്‌ കൊണ്ടിരിക്കുന്നു ! ... ഓള്‍ഡ്‌ മക്ക റോഡില്‍, അന്തലാവുസ്‌ കപ്പല്‍ സര്‍ക്കിളില്‍... അങ്ങനെ അങ്ങനെ അങ്ങനെ ...

Sureshkumar Punjhayil said...

Enikku kuruke kettaatha palathinu nandiyode... Nannayirikkunnu, Ashamsakal...!!!