Monday, March 22, 2010

ഉത്സവം

ഒരാള്‍ക്കു തനിച്ചാഘോഷിക്കാവുന്ന
ഒരേ ഒരുത്സവം മരണമാണു.
തിമര്‍പ്പുകള്‍, തിളപ്പുകള്‍, താളമേളങ്ങള്‍,
സ്വയം വച്ചുണ്ണുന്ന സദ്യവട്ടങ്ങള്‍,

അടര്‍ന്നുമാറുന്ന മിന്നല്‍ക്കണ്ണികളില്‍
‍വിസ്മയത്തിന്റെ വെളുപ്പും
ശൂന്യതയുടെ കറുപ്പും
കളമെഴുതിയാര്‍ക്കുന്നു,
പങ്കിടേണ്ടാത്ത ഉത്സവക്കാഴ്ചകള്‍

ആരൊ തൊടുവിരല്‍ നീട്ടി
നാവിലലിഞ്ഞ ഹരിശ്രീ
മെല്ലെതുടച്ചുമാറ്റുന്നു,
ഒരു തുള്ളിവെള്ളം തുളുമ്പി
അമ്രുതിന്‍ കടലായ് നിറയുന്നു
ഹാ, ഇനി അമരത്വസിദ്ധികള്‍ .

കാറ്റിന്റെ നീളന്‍ വിരലുകള്‍
‍മെല്ലെ തഴുകിയകറ്റുന്നു വേവുകള്‍
‍വിട്ടു പോകുന്നു, സ്പര്‍ശ സുഖങ്ങള്‍
ചുംബനപ്പാടുകള്‍, പ്രണയതാപങ്ങള്‍
കുളിരാണു ചുറ്റും, ഇതു ശാന്തിപര്‍വ്വം.

ഇനി ഉത്സവബലി നേരണം,
ദാഹം, വിശപ്പു, കിതപ്പുകള്‍,
തീരാത്ത കാമമോഹങ്ങള്‍,
ശ്വാസമായ് നേദിച്ച ഹവിസ്സുകള്‍
‍ഹ്രുദയരക്തത്തിന്നൊഴുക്കുകള്‍
‍തിരികെ നല്‍കുന്നു, മുഴങ്ങുന്നു ശംഖ്.
കഴിയുന്നു പൂജകള്‍..

അമര്‍ന്നു താഴുന്ന ഘോഷങ്ങള്‍
‍പകലിന്നൊച്ചകള്‍, രാവിന്നീണങ്ങള്‍,
ഒരു കിളിപ്പാ‍ട്ടു കേള്‍ക്കെ കാതുകള്‍
സ്വരസമ്രുദ്ധിയില്‍ നടയടയ്ക്കുന്നു,

ഒരു മരണം കൊടിയിറങ്ങുന്നു,
എരിഞ്ഞടങ്ങിയ കനലുകള്‍,
ഇനി ഉത്സവബാക്കികള്‍.

3 comments:

Madhu said...

ഒറ്റക്കഘോഷിച്ചു തീര്‍ക്കുന്ന ഉത്സവം മാത്രമല്ല മരണം ..
പെയ്തു തോര്‍ന്ന മഴ പോലെ ഉത്സവജീവിതം ...അവസ്സാനിക്കുന്നതാകാം
"ഉത്സവപിറ്റെന്നു കൂടം തെറ്റിപ്പോയ ചെരുപ്പുകള്‍ക്ക് കാവലായി ദൈവവും" (എന്റെ വരികളല്ല ..മോഷ്ടിച്ചതാ.)

Wash'Allan JK | വഷളന്‍ ജേക്കെ said...

നീണ്ട നിലയ്ക്കാത്ത സ്വപ്നങ്ങളുള്ള ഉറക്കം. ഇരുട്ടില്‍ പുകയുടെ നിറവും രൂപവുമുള്ള ആത്മാക്കള്‍ ഉത്സവലഹരിയിലാണ്...

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം