Tuesday, March 23, 2010

വിഷുക്കണി

മീനവെയിലുരുക്കി കൊന്നയില്‍ ചാര്‍ത്തിയ
മേടപ്പൊന്നിറുത്തു പൂക്കണി ചമച്ചു.
വേര്‍പ്പില്‍ വിളഞ്ഞ ഫലങ്ങളെല്ലാം
വെള്ളോട്ടുരുളിയില്‍ കവിഞ്ഞിരുന്നു.
പട്ടും പവനും പണ്ടങ്ങളും കൂടി -
വാല്ക്കണ്ണാടി മേല്‍ പകിട്ടുനോക്കി.
വേണുവൂതുന്നൊരു വാസുദേവന്‍
സാക്ഷിയായ് ശ്രീലകം നിറഞ്ഞു നിന്നു.
അമ്മതന്‍ ശ്രീത്വം തിരികൊളുത്തി
നന്മതന്‍ ദീപം തെളിഞ്ഞു കത്തി
കുളികഴിഞ്ഞൊന്നായി വന്നു കുടുംബം
കുമ്പിട്ടു കണികണ്ടു തൊഴുതു നിന്നു.
കര്‍മ്മപഥങ്ങളില്‍ മംഗളം കാംക്ഷി-
ച്ചച്ഛന്റെ കൈനീട്ടം കണ്ണോടു ചേര്‍ത്തു
വിശുദ്ധിതന്‍ പുണ്യാഹം നാടാകെ തേവി-
വിഷുപ്പക്ഷി ശ്രുതിമീട്ടി പാട്ടു പാടി.
കാവുകള്‍ പൂക്കുന്ന വിഷുപ്പുലരിയിതു -
കാര്‍ഷിക കേരളപ്പുതുപ്പിറവി.

2 comments:

Manoraj said...

കവിത കൊള്ളാം.. തുടരുക

Muralee Mukundan , ബിലാത്തിപട്ടണം said...

വള്രെ വളരെ നന്നായിരിക്കുന്നൂ