Tuesday, September 21, 2010

രണ്ടു കവിതകള്‍

http://www.saikatham.com/Poem-Dileej-%28Mydreams%29.php

കണ്‍മഷി
ഓര്‍മ്മ  പുസ്തകങ്ങള്‍ ചിതലുകള്‍
ചീന്തിയെറിയുമ്പോള്‍ 
ഒരു താളില്‍ മിഴിച്ചിരിക്കുന്നൂ, നിന്‍ മിഴിനീര്‍ക്കുടം
ചുളിവുവീണയെന്‍ കൈകളാല്‍ തുടച്ചെറിഞ്ഞിട്ടും
മിച്ചമായതുയെന്‍ വരണ്ട ചുണ്ടിനാല്‍ ഒപ്പിയെടുത്തിട്ടും
ഊറിച്ചിരിക്കുന്നൂ കലങ്ങിയ മഷിപ്പാടുകള്‍
നിന്‍ കവിള്‍ത്തടത്തില്‍ പിന്നെയും
അണക്കെട്ട്
ആ അണക്കെട്ടിനു മറുപുറം 
ഒരു കോരനും ചീരുവും ജീവിച്ചിരുന്നുവെന്ന് 
എന്നോടു പറഞ്ഞത് മുത്തശ്ശിയായിരുന്നു
മുത്തശ്ശി മരിച്ചു, അണക്കെട്ടും പൊട്ടി 
പിന്നെ.... 
ഇപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും
വായിച്ചെടുക്കുന്നത് 
ഇപ്പുറവും ഒരണക്കെട്ട് വന്നിരിക്കുന്നുവേന്നാണ് !!



http://pookaalam.blogspot.com/

Wednesday, September 8, 2010

സൈകതം കഥാ അവാര്‍ഡ്‌













നിലാവിന്റെ നാട് ഓണ്‍ലൈന്‍ മലയാളം കമ്മ്യൂണിറ്റിയുടെയും സൈകതം ഓണ്‍ലൈന്‍ മാസികയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ചെറുകഥാ മത്സരത്തിലേക്ക് പുസ്തകങ്ങളും കഥകളും ക്ഷണിക്കുന്നു. സാഹിത്യ ലോകത്തെ മികച്ച രചനകളെയും മികച്ച എഴുത്തുകാരെയും കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് വേണ്ടി എല്ലാ വര്‍ഷവും ഇത് തുടരുന്നതായിരിക്കും. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ അടങ്ങുന്ന ജഡ്ജിങ് പാനല്‍ ആയിരിക്കും മികച്ച രചനകള്‍ തിരഞ്ഞെടുക്കുക. 2010 ല്‍ കഥാ മത്സരങ്ങള്‍ രണ്ട് വിഭാഗത്തിലായാണ് നടത്തുന്നത്.
മത്സരങ്ങള്‍
1) മികച്ച കഥാ സമാഹാരം -10,000 രൂപയും പ്രശസ്തി പത്രവും.
പതിനായിരം രൂപയും പ്രശസ്തി പത്രവുമാണവാർഡ്.
2008 ജനുവരി മുതൽ 2010 ഓഗസ്റ്റിനുള്ളിൽ മലയാളത്തിൽ ഇറങ്ങിയ കഥാ പുസ്തകങ്ങളാണ് അവാർഡിന് പരിഗണിക്കുക.
പ്രായ പരിധി ഇല്ല
എഴുത്തുകാർ അവരുടെ പൂര്‍ണ്ണമായ വിലാസം, ഫോണ്‍ നമ്പര്‍, പുസ്തകത്തിന്റെ നാല് കോപ്പി, ഇവ സഹിതം
Nazar Koodali,
Saikatham Book Club,
P. B. No. 57,
Kothamangalam P.O.,
PIN – 686691.
എന്ന വിലാസത്തിൽ അയക്കുക.
2) മികച്ച ബ്ലോഗ് കഥ – 3,000 രൂപയും പ്രശസ്തി പത്രവും.
മലയാളം ബ്ലോഗുകളിലെ മികച്ച കഥകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി യുവ ബ്ലോഗ് എഴുത്തുകാർക്കു വേണ്ടിയുള്ളതാണീ അവാർഡ്. ചെറുകഥാ മത്സരം മലയാളം ബ്ലോഗേര്സിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയുടെ ലിങ്കുകൾ mtsahithyam@gmail.com എന്ന ഇമെയിൽ വിലാസത്തില്‍ അയക്കുക. കൃതികള്‍ പോസ്റ്റല്‍ ആയി അയക്കുന്നവര്‍ മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
ഓക്ടൊബർ മധ്യത്തോടെ കണ്ണരിൽ വെച്ചു നടക്കുന്ന സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാർഡ് സമ്മാനിക്കും.‍

Thursday, September 2, 2010

ഘോഷയാത്ര ... !!!

ജനിച്ചപ്പോള്‍ തൊട്ടു കേട്ടു തുടങ്ങിയതാണൊരു-
ഘോഷയാത്രതന്‍ അലയൊലികള്‍
ഓരോന്നാളും കലണ്ടറില്‍ ചുവന്ന കളം-
വരച്ചു കാത്തിരിപ്പു തുടങ്ങി.


വീടു വെടിപ്പാക്കി കൂടൊരുക്കി,
പൂക്കള്‍ വിതറി നടയൊരുക്കി,
ചെത്തി മിനുക്കീ പുല്‍മേടുകള്‍
മോടികൂട്ടാന്‍ പാതയില്‍ ചെടികള്‍ നട്ടു
സ്വാഗതഗാനം ചില്ലിട്ടു ചുമരില്‍ തൂക്കി
അപ്പവും വീഞ്ഞുമൊരുക്കി കാത്തിരുന്നു.


അന്തി കറുത്ത് നിലാവെളിച്ചവും വന്നു
പുലരിയും പകലും വന്നുംപോയുമിരുന്നു
സുര്യാഘാതമേറ്റു ചിലത് വാടിയും
ചിലത് വാടാതെയുമിരുന്നു
പ്രളയത്തില്‍ ചിലത് മുങ്ങിയും
ചിലത് മുങ്ങാതെയുമിരുന്നു



വാദ്യഘോഷങ്ങളും ആരവങ്ങളും
പലതവണ വന്നുപോകിലും
ഘോഷയാത്ര മാത്രം വന്നില്ല
അയലത്തു വന്നു അയല്‍ക്കാരനിലും വന്നു
എന്നില്‍ മാത്രമെന്തേ വന്നില്ല?
വിരിച്ച വിരിപ്പ് പലവട്ടം മാറ്റി
കരുതി വച്ച അപ്പവും വീഞ്ഞും
പലവട്ടം തണുത്തുറഞ്ഞു
പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമൊടുവില്‍


ഘോഷയാത്രയുടെ മാറ്റൊലികള്‍ കേട്ടു തുടങ്ങി
തല നരച്ചു, മുടി കൊഴിഞ്ഞു
കണ്ണില്‍ തിമിരം,മുതുകില്‍ കൂന് മുളച്ചു
അവസാനം ഘോഷയാത്ര വന്നപ്പോള്‍
ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു !!

സ്വത്വം

അക്ഷരങ്ങള്‍ വില്‍പ്പനയ്ക്ക്‌
ആത്മ വിലാപ കാവ്യം
ഒഴുകുമീ തുരുത്തില്‍
ആസിഡ്‌ മഴയ്ക്കായ്‌
വേഴാമ്പലായിടാം
പെരുകും ജാതിയ)യ്‌
ഈ ഉലകത്തില്‍
വൈരം പൂണ്ട്‌ കഴിഞ്ഞീടാം

മനീഷികള്‍ തന്‍ തത്വം
തനിയ്ക്കായ്‌ പകര്‍ന്നാടി
ആഗോള ശാഖകള്‍ തീര്‍ത്തിടാം

സ്വപനങ്ങളിലാറാടി
ശൂന്യതയെ
സ്വപനമെന്നപലപിക്കെ
അര്‍ത്ഥ ശൂന്യമെന്നോതി
താണ്ടി തീര്‍ത്തൊരാ വീഥികള്‍
വിസ്‌മൃതിയിലാഴ്‌ത്തിടാം

എവിടെ തിരയും സ്വത്വം
തകര്‍ന്നടിഞ്ഞൊരീ കൂബാരത്തിലൊ
ചിന്നി തെറിച്ചൊരാ
മസ്തിഷ്ക കഷണത്തിലൊ.

പിന്നെയും യാചനയോ? - മമ്മൂട്ടി കട്ടയാട്‌.



(ഒരു പഴയ കവിത / രണ്ടായിരത്തിയൊമ്പത്‌ ജൂലൈയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല എന്ന പരാതിക്ക്‌ ഒരു വിയോജനക്കുറിപ്പ്‌)

പിന്നെയും യാചനയോ?
മമ്മൂട്ടി കട്ടയാട്‌.

ചോദിക്കുവാൻ മടിച്ചിട്ടാണു നാമേറെ
യാതനയേകും പ്രവാസം വരിച്ചത്‌.
യാചിക്കുവാൻ കഴിയാത്തതു കൊണ്ടാണ്‌
മോചനം തേടിയലഞ്ഞു തിരിഞ്ഞത്‌.

എന്നിട്ടു വന്നീ മരുപ്പച്ചയിൽ നിന്നു-
മന്നത്തെയന്നത്തിനായ്‌ വേർപ്പൊഴുക്കവേ,
പിന്നെയും പിന്നെയും കൈനീട്ടി നാമിര-
ക്കുന്നതിലെന്തോരപാകത കാണുന്നു.

ആശ്രയമന്യേ ഭുജിക്കുവാനും പൂർണ്ണ
സ്വാശ്രയാനായിക്കഴിയാനുമുള്ള നി-
ന്നാശകൾക്കെന്തേ പ്രവാസ ബന്ധൂവിന്ന്‌
ശോഷണം വന്നുവോ, ഭൂഷണമല്ലത്‌.

* * * *
അകലെയിന്ദ്രപ്രസ്ഥമതിലൊന്നിനുപവിഷ്ഠ-
നാകിയ ധനമന്ത്രിയാറു മാസം കൊ-
ണ്ടുരുക്കിയുണ്ടാക്കിയ ബഡ്ജറ്റിലൊന്നിലും
പേരിനു പോലും പ്രവാസികളില്ലത്രെ!!

കക്ഷി രാഷ്ട്രീയങ്ങളെല്ലാം മറന്നൊരു
കക്ഷിയായ്‌ മാറിയിരുന്നു വിലപിക്കു-
മക്ഷമരായൊരെൻ ചങ്ങാതിമാരോ-
ടപേക്ഷിച്ചു ഞാനുമന്നെല്ലാം പൊറുക്കുവാൻ.

എന്തിനാധി നമ്മളന്യ ജാതിയൊന്നു
പൂതി വെക്കാൻ പോലുമില്ലനുമതി
സമ്മതി ദാനവു(1)മസ്തിത്വവും കൂടി
നമ്മൾക്കയിത്തമാണീ ഭൂമിയിൽ

അകിടു ചുരത്തിയ പാലുപോലിന്നുനാം
തിരികെ മടങ്ങുവാൻ കഴിയാഥനാഥരായ്‌
ഏവരും പിഴിയുന്ന കറവപ്പശുക്കളാ-
യവസാനമറവിനു നൽകുന്ന മാടുമായ്‌.

ഇലകളിലേറ്റവും പോഷക മൂല്യമു-
ള്ളിലയായ കറിവേപ്പിലയ്ക്കു വരും ഗതി
പലയിടത്തും പരദേശി മാറാപ്പുമാ-
യലയുന്നവർക്കു ലഭിച്ചാലതൃപ്പമോ?

കൈകളിൽ വന്നു ലഭിച്ചോരനുഗ്രഹം
കൈമുതലാക്കുക, അതിനു ശേഷം മതി
കൈകളിലെത്താതെയകലെപ്പറക്കുന്ന
പൈങ്കിളിയെന്നതുമോർമ്മയിൽ വെക്കുക.
----------------------------------------
(1) വോട്ടവകാശം കിട്ടിയെന്നു കേൾക്കുന്നു. അതു കിട്ടിയാൽ പോലും വലിയ പ്രതീക്ഷയൊന്നും വേണ്ട. ആറു പതിറ്റാണ്ടായി നമ്മുടെ നാട്ടിലുള്ളവർ കുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കോരനു കഞ്ഞി കുമ്പിളിൽ തന്നെയല്ലേ?

Friday, August 27, 2010

പാല്‍പായസം -3

1.കുമ്പളം.
-------
താനേ മുളച്ചൊരു കുമ്പളത്തൈ
ചേറില്‍ വളര്‍ന്നൊരു കുമ്പളത്തൈ
മുട്ടിനു മുട്ടിനു പൂവണിഞ്ഞു
കുന്നോളം തന്നു കുമ്പളങ്ങ.

2. മഴ
--------
മാനത്ത്‌ കാറു മറിഞ്ഞു
താഴത്ത്‌ ചേറു പുതഞ്ഞു
പാടത്ത്‌ പച്ച പുതഞ്ഞു
മാടത്ത്‌ ചിരി വിരിഞ്ഞു

3. മാങ്ങക്കൊതിയന്‍
-----------------
മാങ്ങാക്കൊതിയന്‍ മാക്കുണ്ണി
മാവേല്‍ കേറി വീണല്ലൊ
മാങ്ങകള്‍ വെക്കം പെറുക്കീട്ട്‌
മുടന്തി മുടന്തിപ്പോയല്ലൊ.

4. മിയോ..മിയോ..
----------------
പൂച്ച പെറ്റു പുരമച്ചില്‍
മച്ചിന്‍പുറമാകെ മിയോ...മിയോ...
വെള്ള രണ്ട്‌ വരയന്‍ മൂന്ന്
കണ്ടനൊന്ന് കൊറ്റികള്‍ നാലു
കുഞ്ഞുങ്ങളഞ്ചും മിയോ.. മിയോ..

5.ബലൂണ്‍
----------
ഉത്സവത്തിനമ്മ കൊണ്ടുപോയി
ഉത്സാഹത്തോടെ നടന്നു പോയി
വലിയ ബലൂണ്‍ ഒന്നു വാങ്ങിയല്ലൊ
തട്ടി മൂട്ടി 'ഠോ'ന്നു പൊട്ടിയല്ലൊ.

Sunday, August 22, 2010

പുതുകവിത ഓണപ്പതിപ്പ്

കവിതാ പൂക്കളം

ഓണമല്ലെ ഓണപതിപ്പുണ്ട്
എഡിറ്റര്‍മാര്‍ ഓടിനടന്നു
മാവേലിമന്നനെ എതിരേല്‍ക്കാന്‍
പറ്റിയൊരു പൂക്കളത്തിനായീ

ചിങ്ങമാസം തൊട്ടുണര്‍ത്തിയ
തെറ്റിയും മന്ദാരവും പോലെ
തുമ്പയും തുളസിയും പോലെ
ചെത്തിയും ചെമ്പരത്തിയും പോലെ
വര്‍ണനകള്ക്കതീതമായ
പദവിന്യാസം ചെയ്തൊരുക്കി
അത്യുഗ്രമായൊരു പൂക്കളം
കവിതാ പൂക്കളം !!!

ഓണപതിപ്പ് റെഡി
മാവേലിമന്നനും ഹാപ്പി !!

Tuesday, August 17, 2010

മഹാബലി ....


എന്തിനായ്‌
പൂക്കളും പൂവിളിയും
പാതാളത്തോളം ..
ഉണര്‍ത്തുന്നു
പോയ്‌പ്പോയ നാളിന്‍ ..
ഓര്‍മ്മകള്‍ പിന്നെയും ..

അസുരന്‍റെ
ഭരണത്തിന്‍ ശിക്ഷ്യായ്‌ .
കുനിഞ്ഞ ശിരസ്സില്‍ .
പതിഞ്ഞ കാല്‍പ്പാടുകള്‍

അന്നെന്‍ പ്രജകള്‍ നിങ്ങള്‍ ..
ഉണര്‍ത്തു പാട്ടായ്‌ ഏറ്റുപാടി
സമത്വം ..സാഹോദര്യം ..
നടുങ്ങി കോട്ടകള്‍ കൊത്തളങ്ങള്‍ ..
വിറച്ചു സിംഹാസനം ..
തകര്‍ന്നു സാമ്രാജ്യങ്ങള്‍..

കൊച്ചു കുടിലില്‍ മുറ്റത്ത്
കുഞ്ഞേ നീയോരുക്കിയോരീ പൂക്കളം .
ഒരു തെച്ചിപ്പൂക്കുലയില്‍ ..
വിടരുന്ന നിന്‍റെ സുസ്മിതം ..
ആവില്ലെനിക്ക് കാണാതിരിക്കാന്‍

ചുറ്റിലും പെരുകുന്നു ..വാമനര്‍
യുഗങ്ങളായ്‌ കെട്ടുന്നു ഞാനീ ..
വിദൂഷക വേഷം ..
ഉയരട്ടെ പാദങ്ങള്‍..
അമരട്ടെ ശിരസ്സില്‍ .
പാതാളത്തോളം ..


ഗോപി വെട്ടിക്കാട്ട്

Monday, August 16, 2010

ഓണച്ചിന്ത്

മാവേലി നാടിന്റെ ഖ്യാതിയോതി
മലയാളനാലകത്തോണമെത്തി.
രാമായണം ചൊല്ലി തരണം ചെയ് തൊരു
കര്‍ക്കിടക ദുരിതങ്ങള്‍ക്കന്ത്യമായി.
ഇന്നു പൂക്കളമന്യമായ് പൂവിളി മൌനമായ്‌
ഓണക്കളികള്‍ തന്നാര്‍പ്പുവിളിയകലെയായ് .
കൈവിട്ടു പോവതു സ്വത്തു തന്നെ
കാണുവാനാമോയീ സ്വത്വ നഷ്ടം ?
കൊഴിഞ്ഞ മുത്തുകള്‍ കോര്‍ത്തെടുക്കാം
നമുക്കാശ തീരുംവരെയൂഞ്ഞാലിലാടാം .
ചുവരുകള്‍ക്കുള്ളിലെ ബാല്യകൌമാരങ്ങളെ -
യാകാശ വിശാലതയില്‍ വിന്യസിക്കാം .
മദവും മദ്യവുമൊരു തുള്ളിയുമില്ലാതെ
യൌവ്വനം ലഹരിയിലാറാടി നിര്‍ത്താം .
സ് നേഹവും ത്യാഗവുമൊത്തു വിളമ്പും
സദ്യയാല്‍ ഹൃദയങ്ങളുണ്ടു നിറയ്ക്കാം .
ഒരുമയുടെ ഗീതങ്ങളീണത്തില്‍ പാടാമീ -
യോണ നിലാവെന്നുമോര്‍മ്മയില്‍ പടരട്ടെ.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ....

നന്മയുടെ ഓണം

നന്മയുടെ ഓണം
ഈ കവിത ഓരോ വായനക്കാര്‍ക്കും ഉള്ള എന്‍റെ ഓണസമ്മാനം ആണ്

ഓണത്തിന്റെ എല്ലാ ഐശര്യങ്ങളും നേരുന്നു
നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കല്ലേ
ജോഷി പുലിക്കൂട്ടില്‍

Saturday, August 14, 2010

ഇടവഴിയിലെ കല്ല്

ഇടവഴിയിലെ കല്ല്,

കടന്ന് പോകുന്നവരുടെ യാത്രകൊണ്ട്
താനും സഞ്ചാരത്തിലാണെന്ന്..
അവരുടെ കാഴ്ച മാറുന്നതുകൊണ്ട് ദേശം മാറിയെന്ന്..
ആകാശം മാറിയെന്ന്...

മഴവരുമ്പോൾ
ഇലയ്ക്കടിയിൽ കണ്ണടച്ചുകിടന്ന്
വെയിൽ തെളിയുമ്പോൾ
മഴയില്ലാത്ത ദേശത്തെന്ന് വിലാപം.

Sunday, August 8, 2010

നന്മയുടെ ഓണം




നന്മയുടെ ഓണം




ഓണത്തിന്‍ നാളില് മാവേലി വന്നപ്പോള്‍
ഓര്‍ക്കുന്നു ഞാനിന്നു ഭൂതകാലം
ഒരു നീലസാരിയും ഒരു പിടി പൂവുമായ്
ഓടുന്നു ബസിന്റെ പിന്നാലെ നീ ....


ഉള്ളില്‍കയറി കഴിഞ്ഞുള്ള നോട്ടവും
നാണത്തില്‍ മുങ്ങിയ പുഞ്ചിരിയും
ഒരു ജന്മം മുഴുവനും ഓര്‍മ്മിക്കുവാനായ്
ഒരു പാട് സ്വപ്‌നങ്ങള്‍ തന്നല്ലോ നീ...


എന്‍റെ മനസിന്‍റെ വേദന കേള്‍ക്കുവാന്‍
എത്രയോ നാള്‍ കൂടി വേണ്ടി വന്നു
എങ്കിലുമെന്നുടെ നൊമ്പരം കേട്ടപ്പോള്‍
നിന്നിലെ സ്വപ്നവും പൂവണിഞ്ഞു

ഒരുപാടു പൂവുകള്‍ ഒരുമിച്ചു ചേരുന്ന
ഓണത്തിന്‍ പൂക്കളമെന്ന പോലെ
പൂക്കളം തീര്‍ക്കുവാന്‍ പൂവുമായ് വന്നപ്പോള്‍
പൂമാലയിട്ടു ഞാന്‍ സ്വന്തമാക്കി

ഉത്രാട നാളില്‍ ഊഞ്ഞാല് കെട്ടി നാം
എത്രയോ ആയത്തില്‍ ആടി പൊന്നേ

ഒരുകോടി സ്വപ്‌നങ്ങള്‍ കണ്ടല്ലോ നാമന്ന്
ഒരുമിച്ചു ചേര്‍ന്നുള്ള ജീവിതത്തില്‍


ഓണത്തിന്‍ കോടിയും ഓണരുചികളും
ഓമനകുഞ്ഞിന്റെ പുഞ്ചിരിയും
ഇന്നിതാ മറ്റൊരു ഓണത്തിന്‍ ഓര്‍മയില്‍
നമ്മുടെ സ്വപ്നങ്ങള്‍ സത്യമായി ....

ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

wish you happy onam

Thursday, July 29, 2010

അമേരിക്കൻ ഭടന്റെ മരണം - മമ്മൂട്ടി കട്ടയാട്‌.


മർത്ത്യനൊരുത്തൻ മൃത്യു വരിച്ചെന്ന-
വാർത്ത കേൾക്കേയാശ്വസിക്കരുതെങ്കിലും,
വർഗ്ഗവും വംശവുമേതാകിലും ദുഃഖ-
പർവ്വങ്ങളിൽ സുഖം കാണരുതെങ്കിലും;
ദൂരെയിറാക്കിന്റെ മണ്ണിലമേരിക്കൻ
പോരാളിമാരൊരാൾ വെടിയേറ്റു വീഴവേ;
ഓർത്തുല്ലസിക്കുന്നുവെൻ മനം ശത്രുവി-
ന്നാർത്ത നാദങ്ങളുമാശ്വാസ ദായകം.

നായരു പണ്ടു പിടിച്ച പുലിയുടെ
വാലുമായിതിനു സാദൃശ്യമില്ലേയെന്ന്
ന്യായമായും സംശയിക്കുന്നു ഞാനു-
മന്യായത്തിനന്യായമല്ലോ പ്രതിഫലം.

നിഴലുകൾ നോക്കി വെടിവെക്കുവാനുള്ള
കഴിവുകൾ സ്വയമേവയഭിമാനമാക്കിയ
കഴുക വർഗ്ഗത്തിനു കൊന്നുതിന്നാ
നുള്ള
വഴികളാണിന്നു നാലാംകിട നാടുകൾ.

ഒന്നുമറിയാതെ നന്നായുറങ്ങുന്ന
പൊന്നു കിടാങ്ങളേയുമവറ്റയെ-
പ്പെറ്റു വളർത്തിയ തായമാരേയുമി-
ന്നൊറ്റയടിക്കു വക വരുത്തീടുവാൻ
മറ്റാർക്കു കഴിയുമമേരിക്കയിൽ നിന്നു
കേറ്റിയയച്ച തെമ്മാടികൾക്കല്ലാതെ.

എലിയെപ്പിടിക്കുവാനില്ലം ചുടുകയു-
മെല്ലാം കഴിഞ്ഞ ശേഷം നോം ജയിച്ചെന്ന്
വലിയ വായിൽ വീമ്പിളക്കയും ചെയ്യുന്ന
വലിയേട്ടനോടു നാമെവിടെയാ വാഗ്ദത്ത
ഭൂമിയും നീതിയും സ്വാതന്ത്ര്യവും പിന്നെ-
യേമാന്റെ സ്വന്തം ജനായത്തവുമെന്ന്
കേട്ടാലവർ കൺമിഴിച്ചു നിന്നീടുമീ
മട്ടിലും മർത്ത്യരുണ്ടെന്നതാണതിശയം.!!

ഭീഷണിയാം വാൾമുനകളിൽ നിർത്തിയു-
മോശാരമായ്‌ വിഷം തേനിൽ കലക്കിയു-
മന്യ ദേശങ്ങളെ വരുതിയിൽ നിർത്തുവാ-
നെന്നും സമർത്ഥരാണീയൈക്യ നാടുകൾ.

തല്ലുന്നവന്നു തല്ലാനുള്ളതും തല്ല്
കൊള്ളുന്നവനതു തടയുവാനുമുള്ള
രണ്ടായുധങ്ങളും വിൽക്കുന്നതുമതി-
ലുണ്ടായ രക്തം കുടിക്കുന്നതുമൊരാൾ.

പണ്ടൊരാറിന്റെ താഴ്‌ ഭാഗങ്ങളിൽ നിന്നു
കൊണ്ടൊരാട്ടിൻ കുട്ടി വെള്ളം കുടിക്കവേ;
ഓതിയത്രെയൊരു ചെന്നായയാറിന്റെ
മീതെ നി"ന്നാടേ വെള്ളം കലക്കൊല്ല".
താഴെക്കിടക്കുന്ന ഞാനെങ്ങനെ പ്രഭോ-
വൊഴുകുന്നയാറിന്റെ മീതെക്കലക്കുമെ-
ന്നാരാഞ്ഞയാടോട്‌ ചൊന്നു പോൽ ചെന്നായ
മുന്നം കലക്കിയിട്ടുണ്ടു നിൻ പൂർവ്വികർ.
ചാടിവീണുടനെയക്കശ്മലനാടിന്റെ
ചൂടുള്ള രക്തം കുടിച്ചു തിരിച്ചു പോയ്‌.

ന്യായങ്ങളൊക്കെയും പുകമറയാണിവർ-
ക്കന്യായ വൃത്തിയോ ജീവിത ചര്യയും
നീതി പീഠങ്ങളെല്ലാമീ വരേണ്യർ ത-
ന്നാധിപത്യത്തിലാണെന്നതുമറിയുക.

കണ്ടറിയാത്തവൻ കൊണ്ടറിയുമെന്ന
രണ്ടു വാക്കെങ്കിലുമോർമ്മയിൽ വെക്കുവാൻ
യാങ്കിയേമാന്മാർ മറന്നു പോകാതിരു-
ന്നെങ്കിലെന്നെങ്കിലുമാശിച്ചിടുന്നിവൻ.

മാതൃഭാവം

പൂര്‍ണ്ണത്തില്‍ നിന്നൊരു കണമായ് ഞാ-
നമ്മതന്നുദരത്തില്‍ വന്നു വീണു.
ബാല്യം കടന്നു ഞാന്‍ കൗമാരമായപ്പോള്‍
രാഷ്ട്രമാം അമ്മയെ അറിഞ്ഞു വന്നു.
യൗവ്വനതിന്‍ തിരുമുറ്റത്തു നില്ക്കുമ്പോള്‍
അമൃതധാരയായ്, ഗുരുവായൊരമ്മ.
ഈശ്വര ചിന്തയ്ക്കു മിഴിയടയ്ക്കുമ്പോല്‍
മനതാരില്‍ തെളിയുന്നെന്‍ കാളിയമ്മ.

അറിയുന്നു ഞാനീ മാതൃഭാവങ്ങളെ-
ന്നാത്മാവിലേകമായ് സംഗമിയ്ക്കുന്നു.
വാത്സല്യത്തോണിയിലെന്നെയേറ്റി
തുഴഞ്ഞു പോകുന്നതെവിടേയ്ക്കമ്മ ?
പാപങ്ങള്‍ സൃഷ്ടിയ്ക്കുമോളങ്ങളില്‍ ഞാന്‍ -
വീഴാതെ തുഴയുന്നതെവിടേയ്ക്കമ്മ ?
സ് നേഹം പകരുമീയാനന്ദം നുകര്‍ന്നു ഞാ-
നണയുന്ന തീരവും പൂര്‍ണ്ണമാണോ ?

Saturday, July 17, 2010

അമ്മ

(((ഇത് കുട്ടികള്‍ക്കുള്ള കവിതയാണ്

ഇഷ്ട്ടപ്പെട്ടാല്‍ അഭിപ്രായം എഴുതുമല്ലോ )))

അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്‍റെ കവിളിലുമ്മ

അമ്മയാണ് ജീവന്‍
അമ്മ തന്നെ ജീവന്‍
എന്‍റെ ജീവനെന്നും
എന്‍റെ സ്വന്തം അമ്മ


 
അമ്മയാണ് സ്നേഹം
അമ്മയാണ് ശക്തി
അമ്മ തന്നെ മാര്‍ഗം
എന്‍റെ സ്വന്തം അമ്മ


എന്‍റെ ജീവനായി
എന്‍റെ മാര്‍ഗമായി
എന്‍റെ സ്നേഹമായി

എന്നുമെന്നിലുണ്ട് 

 അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്‍റെ കവിളിലുമ്മ 

ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil




Wednesday, July 14, 2010

കണ്ണനും രാധയും



പേര്, കണ്ണന്‍
എന്നായിരുന്നു.
ഓടക്കുഴലോ
പീലിത്തുണ്ടോ
ഇല്ലായിരുന്നെങ്കിലും
ഗോപികമാര്‍ക്ക്
പ്രിയപ്പെട്ടവനായിരുന്നു

പേര്, രാധ
എന്നായിരുന്നു.
ലീലകളാടിയത്
വൃന്ദാവനത്തിലോ
യമുനാത്തടത്തിലോ
വെച്ചായിരുന്നില്ല
എന്നിട്ടും,
ഹോട്ട് സെര്‍ച്ചില്‍
ഒന്നാമതെത്തി

കണ്ണന്‍ നല്ലവനായിരുന്നു,
കയ്യൊഴിഞ്ഞില്ല
"മധുര"ക്ക് എന്ന് പറഞ്ഞ്
"വിതുര" ക്ക് കൊണ്ടുപോയി

Sunday, July 11, 2010

സാമ്പത്തിക പ്രതിസന്ധി - മമ്മൂട്ടി കട്ടയാട്.

സാമ്പത്തിക പ്രതിസന്ധി.
മമ്മൂട്ടി കട്ടയാട്.

"കണ്ടീലയോ നീ മുകുന്ദാ ധരണിയി-
ലുണ്ടായ മന്നരിൽ മുന്നൻ ഭഗദത്തൻ
വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!."
* * * *

ഇന്നലെ വരേ,
നാടും കാടുമിളക്കി നടന്നിരുന്ന ഗജ രാജ വീരന്മാർ
ഊര മുറിഞ്ഞ് പെരുവഴിയിൽ വീണു കിടക്കുന്ന
ദയനീയ രംഗം കാണുമ്പോൾ
ഇതല്ലാതെ മറ്റെന്താണ് പാടേണ്ടത്?

* * * *
എന്തൊരഹങ്കാരമായിരുന്നു?
എന്തൊരു ധിക്കാരമായിരുന്നു?

കണ്ണെത്തും ദൂരത്തുള്ള
മുഴുവൻ വിള നിലങ്ങളും
അവർ അളന്ന് അതിരിട്ടു.

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ
കാഷ്ഠത്തിനു പോലും വില പറഞ്ഞു.

ഗർഭിണികളുടെ മുലപ്പാല്
ലേലത്തിനു വച്ചു.

ശവപ്പെട്ടികളുടെ ഷെയറുകൾ
കോടികൾക്കു മറിച്ചു വിറ്റു.

നിരാലംബരെയും നിരാശ്രയരെയും
അവർ കണ്ടില്ല.

പുസ്തകം വാങ്ങാൻ മക്കൾക്കു
ചിറ്റഴിച്ചു നൽകുന്ന അമ്മമാരെ
അവർ ശ്രദ്ധിച്ചില്ല.

ജപ്തി നടപടിയിൽ നിന്നു രക്ഷപ്പെടാൻ
ആത്മഹത്യയിലഭയം തേടുന്ന
കർഷകന്മാർ അവരെ അസ്വസ്ഥരാക്കിയില്ല.

കൃഷിയിടങ്ങൾ നികത്തി
കോൺക്രീറ്റു കാടുകൾ നടുമ്പോൾ
നാളെയതിൽ കതിരു കുലയ്ക്കില്ലെന്നവർ ഓർത്തില്ല.

പ്രാണികളെ കൊല്ലാൻ തളിക്കുന്ന
മാരക വിഷത്തിൽ
സ്വന്തം തലമുറകൾ മരിച്ചു തീരുന്നത്
അവർക്കൊരു പ്രശ്നമാണെന്ന് തോന്നിയില്ല.

അന്തിമയങ്ങാനിടമില്ലാതെ
കൊടും ചൂടിൽ വിശറിപോലുമില്ലാതെ
മരംകോച്ചും തണുപ്പിൽ പുതപ്പില്ലാതെ
ശൗച്യം ചെയ്യാൻ വെള്ളമില്ലാതെ
കരയാൻ കണ്ണീരു പോലും കൂട്ടിനില്ലാതെ,
വേലയ്ക്കു കൂലിവാങ്ങാൻ അവസരം ലഭിക്കാതെ
വാ തുറക്കാൻ താടിയെല്ലുകൾ ചലിപ്പിക്കാൻ കഴിയാതെ
കരളു പൊട്ടി, ജീവഛവമായി
കയറ്റിയയക്കപ്പെട്ട ആത്മാവുകളുടെ
തേങ്ങലുകൾ ശ്രദ്ധിക്കാതെ,

പുല്ലും വെള്ളവും നിഷേധിച്ച്
തൊഴുത്തിൽ നിന്നും ആട്ടിയിറക്കപ്പെട്ട
ഗർഭിണികളായ പശുക്കളുടെ
വനരോദനങ്ങൾക്കു ചെവിക്കൊടുക്കാതെ,
ചന്ദ്രനിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ
തുറക്കുന്നതിനെക്കുറിച്ച്
ചർച്ച ചെയ്യുകയായിരുന്നു അവർ.

എലികളെ പിടിക്കാൻ ഇല്ലം ചുടുന്ന
ഫറോവമാരായിരുന്നു
അവരുടെ മാതൃകാ പുരുഷന്മാർ.

ഒന്നു വെച്ച് പത്തു കൊടുക്കുന്ന
കുലുക്കിക്കുത്തുകാരായിരുന്നു
അവരുടെ ഉപദേശകന്മാർ.

പ്രശ്നങ്ങൾ വീണ്ടും പ്രശ്നങ്ങളാക്കി,
പരിഹാരത്തിൽ വിഷം കലക്കി,
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ
അവരും അവരുടെ മേലാളന്മാരും
സമർത്ഥന്മാരായിരുന്നു.

എല്ലാം തച്ചുടച്ച് തരിപ്പണമാക്കി
പിന്നീട് പുനർ നിർമ്മിക്കാൻ കരാറെടുക്കുന്ന
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ
ശുഭ്ര വസ്ത്രധാരികളായ ബുദ്ധി ജീവികൾ
തിരിച്ചറിയാൻ താമസിച്ചു പോയി.

ചെന്നായ്ക്കളുടെ ഗിരിപ്രസംഗങ്ങൾ
കുഞ്ഞാടുകൾക്ക് വേദവാക്യമായിരുന്നു.

പുതിയ ലോകത്തിന്റെ അപ്പോസ്തലന്മാർക്ക്
അവർ വീഞ്ഞും മാംസവും വിളമ്പി.

അവരുടെ സുഖ ശയനത്തിന്
സഹോദരിമാരെ കൂട്ടിക്കൊടുത്തു.

സാമ്പത്തിക ശാസ്ത്രത്തിന്റെ വേദപുസ്തകത്തിൽ
സദാചാരത്തിന്റെ പദാവലികൾ പാടില്ലെന്ന്
അവർ ഇവരെ പഠിപ്പിച്ചു.

ഇവരതെല്ലാം തൊണ്ടയറിയാതെ
വിഴുങ്ങുകയും ചെയ്തു.
പിന്നീട് ദഹനക്കേടുണ്ടായപ്പോൾ
ഉരുക്കിയ ഇയ്യം അവർ ഇവരുടെ
തൊണ്ടയിൽ പാർന്നു കൊടുത്തു.
കാരണം ഇവർ ശ്രൂദ്രന്മാമാരും
അവർ ബ്രാഹ്മണന്മാരുമാണല്ലോ.

കുറച്ചു കൂടി പഠിച്ചാൽ
നമുക്കിതും കൂടി മനസ്സിലാകും
എന്തെന്നാൽ...
അവരുടെ ലക്ഷ്യം അർത്ഥം മാത്രമായിരുന്നു.
അർത്ഥത്തോടുള്ള ആർത്തി
പരശ്ശതം നിരർത്ഥങ്ങൾ ചെയ്യാൻ
അവരെ പ്രേരിപ്പിച്ചു

എല്ലാ മാർഗ്ഗങ്ങളും
ലക്ഷ്യങ്ങളെ ന്യായീകരിക്കുകയും ചെയ്തു.

എന്നാൽ ചില മാർഗ്ഗങ്ങൾ
അതി ഭീകരമായ കൊക്കകളിലേക്കാണു
നയിക്കുക എന്നും
ചില കുറുക്കു വഴികൾ
ബൂമറാങ്ങായി തിരിച്ചു വരുമെന്നും
തിരിച്ചറിയുമ്പോഴേക്കും
സമയം ഏറെ വൈകിയിരുന്നു.

ഇപ്പോൾ ആരെയാണു കുറ്റം പറയേണ്ടത്
സ്വർഗ്ഗം വാഗ്ദാനം ചെയ്ത
ആഗോള വൽക്കരണത്തെയോ?
സർവ്വ തിന്മകൾക്കും പച്ചക്കൊടി കാട്ടിയ
ജനാധിപത്യത്തെയോ?
ശൂന്യതയിൽ നിന്നും സ്വർണ്ണ മോതിരം ലഭിക്കുന്നത്
സ്വപ്നം കാണാൻ പ്രേരിപ്പിച്ച
മുതലാളിത്തത്തേയോ?

മൂല ധനത്തിന്റെ കുല ദൈവങ്ങൾ
ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്.
പൊന്മുട്ടയിടുന്ന താറാവിനെ കൊന്നാൽ ലഭിക്കുന്നത്
പൊന്നിൻ കൂമ്പാരങ്ങളായിരിക്കില്ല.

അകിടിൽ തുടർച്ചയായി കറന്നു കൊണ്ടിരുന്നാൽ
പിന്നെയും പിന്നെയും ചുരത്തുന്നത്
ക്ഷീരം മാത്രമായിരിക്കില്ല.

മഴവില്ല്

ഡയറിയിലെ നനഞ്ഞ പേജുകൾ മുഴുവൻ
മകൾ
ക്രയോൺസ് കൊണ്ട് വെട്ടിക്കളഞ്ഞിരിക്കുന്നു.

അവിടെ
അവൾക്ക് മാത്രം പരിചയമുള്ള
മഴവില്ലുകൾ
നിറയെ വിരിഞ്ഞിരിക്കുന്നു.

അവയ്ക്കിടയിൽ
മഞ്ഞ മേഘങ്ങൾ
പച്ച സൂര്യൻ
ചുവന്ന ഇലകൾ

എല്ലാം അവളുടെ ശരികൾ.

പ്രായം പഴുത്ത് തുടങ്ങിയ കാലത്താണ്‌
എന്റെ മഴവില്ലിന്റെ നിറം മാറിയത്.
ചിലപ്പോൾ
അനവധി.

മറ്റു ചിലപ്പോൾ
ഒരു നേർത്ത വര.

കൈപ്പശയുള്ള ലെൻസ്
കണ്ണിനും കാഴ്ചയ്ക്കും ഇടയിൽ
കാറ്റിനും നനവിനുമൊപ്പം
ഇടം പിടിച്ചപ്പോൾ
മഴവില്ലിലെ നിറങ്ങളെ
എനിക്ക് പലയിടങ്ങളിലായി മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.

മനസ്സെന്ന നിയമങ്ങളില്ലാത്ത ദേശത്ത്
മഴവില്ല് പിന്നെ വന്നതേയില്ല.

ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയാതെ-
പകുതി വെന്ത മാംസം പോലെ
ഉപയോഗശൂന്യമാകേണ്ടെന്നു കരുതി-
ചിന്തകളെ
വിചാരങ്ങളെ
സ്വപ്നങ്ങളെ
ആഗ്രഹങ്ങളെ
പ്രത്യേകം പ്രത്യേകം
പ്ലാസ്റ്റിക് കൂടുകളിലായി ഫ്രീസറിൽ എടുത്തു വെച്ചപ്പോഴും ,

തണുപ്പിൽ
നാളകളിലേക്കായി സ്വയം കരുതി വെച്ചപ്പോഴും,

മഴവില്ലുകളെ കണ്ടതേയില്ല.
അവിടേതു ജലകണം ബാക്കി ഒരു മഴവില്ല് തരാൻ?

ഉറക്കത്തിനിടയിൽ
ഉണരുന്നതിനു മുൻപ്
രണ്ട് പകലുകൾ നഷ്ടമായെന്ന വേവലാതിയിൽ തുടങ്ങുന്ന
നിറം കെട്ട പുലർച്ചകൾ
ഈർപ്പം കൊണ്ട് പൂതലുപിടിച്ച രാത്രികൾ-

അതിനിടയിൽ കിഴികെട്ടി ഞാത്തിയ
മനസ്സെന്ന സാധനം.

അവിടേതു മേഘം
മഴവില്ലുകൊണ്ട് ചിരിയ്ക്കാൻ?

ഇന്ന് മകൾക്ക്
എനിക്കു തരാനൊരു മഴവില്ല്.

കൂട്ടിന്‌
മഞ്ഞ മേഘങ്ങൾ
പച്ച സൂര്യൻ
ചുവന്ന ഇലകൾ
എല്ലാം അവളുടെ ശരികൾ.

അതോ
ഇതാണോ എന്നത്തേയും ശരി?