Saturday, December 5, 2009

എന്റെ കാട്തേടി

കാട്ടിലേക്കിനിയെത്രദൂരമുണ്ടച്ഛാ ? എന്നുര-
ചെയ്തെന്റുണ്ണി ഒപ്പമെത്തി.,!
ഒത്തിരിയില്ലന്നോതിഞാനക്കര-
പ്പച്ചകണ്ടപോലെ!

കാവും കടവും കടന്നു ഞാൻ
ഉണ്ണിയോടൊപ്പം നടന്നു കാടുകേറാൻ,
തോളിൽ തൂക്കിയ തോൽസഞ്ചിതന്നിലൊരു-
ചെറുകൂജ കരുതി ഇറ്റുതെളിനീർ പേറാൻ.

ചെറുതൊടികൾ താണ്ടി,
ഞാനുമെന്നുണ്ണിയും വനമെന്ന സ്വർഗ്ഗം തേടി….
ചെറുചെടികൾ വളർന്ന തൊടിചൂണ്ടി-
അവനെന്നോട് ചോദിപ്പു ഇതാണോ എന്റെ കാനന സ്വർഗ്ഗമച്ഛാ!?

ഇതൊരു കൊച്ചുതൊടിയാണു കുഞ്ഞേ
കാടിതിന്നപ്പുറത്തൊരുപാട് ദൂരെയാണ്,
മൂളിക്കേട്ടവനെന്നോടൊപ്പം ഗമിച്ചു
പല ചോദ്യശരവുമയി.

കാതങ്ങൾ പലതുകഴിഞ്ഞിട്ടും,
കാണാത്തതെന്തെ വനമെന്നാരാഞ്ഞവൻ
കൃത്യമായുത്തരമേതുമില്ലാതെ മുന്നോട്ട് –
പോകണമുണ്ണി എന്ന് മൊഴിഞ്ഞുഞാൻ.

കാഴ്ച്ചകൾ പലതും കഴിഞ്ഞുപോയ്
പിന്നോട്ട്, കാണുവാനാഗ്രഹിച്ചതൊട്ടകലയും,
അമ്പലം കണ്ടു പിന്നെ പള്ളീകണ്ടു,
അംബരചുംബിയാം മിന്നാരമുള്ള മസ്ജീത്കണ്ടു.

കണ്ടില്ലെവിടയും ജീവന്റെ ജീവനാം കാനനം.
കടപുഴകി വീണമരങ്ങളില്ല
ചെറുകിളി കലപിലകൂട്ടുന്ന ചില്ലയില്ല,
കളകളമൊഴുകുന്നരുവിയില്ല…

അന്നു ഞാൻകണ്ട കാടെവിടെയെന്നോർത്തു…
പുഴയുടെ അപ്പുറംകാടായിരുന്നു,
ഇടതൂർന്ന വന്മരം മുത്തുക്കുടവിടർത്തിയപോലെ,
പലവർണ്ണ പൂക്കളാൽ മുഖം മിനുക്കി.

കോടമഞ്ഞാടചുറ്റിയവൾ,
പുഴവക്കിലേക്കെത്തിനോക്കി.
കൈവളകിലുക്കി, കുണുങ്ങിച്ചിരിച്ചവളുടെ
മാല്യംകണക്കേ ചരിക്കുന്നുതേനരുവി.

പച്ചയും മഞ്ഞയും പലവർണ്ണ
ചിറകുമായ് പുമ്പാറ്റക്കൂട്ടങ്ങൾ മലയിറങ്ങി,
കൊക്കും, കുളക്കോഴിയും, കൂമനും
മൈനയും പാടി ചെരുവിറങ്ങി.

ചെരുവിലെ സമതലം വിളകളാൽ നിറയവേ,
ചേന്നനും, കോരനും പാടത്ത് പണിയുന്നു,
ചെറുമിയുടെ ഗളശുദ്ധി പാടം നിറയ്ക്കുന്നു,
തമ്പ്രാനും, അടിയാനും ചേർന്നാടിപാടുന്നു.

കാലം കഴിയവേ സമതലം കാർന്നുതിന്നെൻ,
കാടും മലകളും,
അന്യമായ് പോയിന്നെനിക്കാകഴ്ച്ചകൾ
എന്നുണ്ണിക്കതൊക്കെ മുത്തഛിക്കഥപോലയും.

എങ്കിലും ഞാൻ നടപ്പുകാടുതേടി,
അന്യമാം ദിക്കിലെവിടെയെങ്കിലും
എൻ ബാല്ല്യത്തിന്നോർമ്മ
ഉണ്ടാകുമെന്നാശയാൽ……!
-------------------------
(02.11.2008)

കടല്‍ സാക്ഷിയാകും

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.

കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക്‌ പോകാനായ്.

വെയില് കാണാന്‍ പോയ
പെണ്‍ മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും.

തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും.

കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും.

വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും.

ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും!
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും!
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും!
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും!

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.

<>

Sunday, November 29, 2009

മുഖങ്ങൾ

(ഒറ്റക്കണ്ണൻ എന്ന മൂന്ന് വരിക്കവിതയില്‍ എന്തായിരുന്നു എന്റെ ഒറ്റക്കണ്ണ് കണ്ടെത് എന്ന് ഇവിടെ പറയുന്നു)

എന്റേകനയനത്താൽ കണ്ടുഞാനിത്രയു-
മെങ്കിലെൻ മറുനേത്രവും തുറന്നീടുകിൽ??!

മുനിഞ്ഞ്കത്തും വിളക്കിൻ പ്രഭയിൽ
മിഴിനട്ടിരുന്നുഞാൻ.
എപ്പഴോ ഇളകിത്തുറന്നാകുടിലിൻ-
വാതായനം മെല്ലവേ,
ഉറക്കം കനംകെട്ടിവീർത്ത കൺപോളകൾ,
കാഴ്ച്ചയെ തെല്ലും മറച്ചില്ല വിസ്തരം.
നിശ്ചലം നിന്നയാൾ നിശബ്ദ്നായ്,

ശോഷിച്ച കൈകളാൽ,
മാടിവിളിച്ചു ഞാനച്ഛനെ പിന്നെ മെല്ലെ പ്പറഞ്ഞു
വിശപ്പെനിക്കിനി സഹിക്കവയ്യച്ഛാ!
തളർന്നിരുന്നച്ഛൻ പുത്രന്റെ ചാരെ
മാറോട് ചേർത്ത് വിതുമ്മിക്കരയുന്നു.?!

തമ്പുരാനൊന്നും തന്നില്ലമുത്തേ-
യെന്നുരചെയ്‌വാനായുള്ളച്ഛന്.
പൂഴിപൊതിഞ്ഞോരെൻ കുഞ്ഞിക്കൈകളാൽ,
അച്ഛനെ മുറുകെപ്പുണർന്നുറങ്ങിയാരാത്രിയിൽ.
മരണത്തെ പുൽകിയ ജേഷ്ഠരുടെ ഭാഗ്യത്തെ-
ത്തടയുവാനായില്ലെൻ കുഞ്ഞിക്കൈകൾക്ക്!

നേരം പുലർന്നിട്ടുമുണരാത്തദെന്തേ, അമ്മയെന്നോർത്തുഞാൻ.
മെല്ലെ എണീറ്റമ്മതൻചാരെയണഞ്ഞു ചെറുകെ കിണുങ്ങി.
പാതിയടഞ്ഞൊരാമിഴികളിൽ,
ഇറ്റുവീഴാൻ വെമ്പുന്നു രണ്ടുനീർത്തുള്ളികൾ!!
പൂഴിപൊതിഞ്ഞൊരാചേലയിൽ
അങ്ങിങ്ങിഴയുന്നെറുമ്പിൻ കൂട്ടങ്ങൾ!!

അമ്മേ…എന്നുറക്കെക്കരയാൻ
കൊതിച്ചുഞാനന്നേരം ഒരു വിതുമ്മലായ് ,
ലോപിച്ചുപോയെന്റെസങ്കടം.
നിഴലിൽ മുഖമ്പൂഴ്ത്തിക്കരയു-
ന്നെന്നച്ഛൻ നിശബ്ദനായ്.
കവിളിൽ തെളിഞ്ഞൊരാനീർച്ചാലുകൾ
മെല്ലെത്തുടച്ചുഞാനെൻ കുഞ്ഞിക്കൈകളാൽ,

അഗ്നിയെ പുൽകുന്നോലച്ചുവരുകൾ
ചുടലായായ് തീരുന്നിതിൽ
എരിഞ്ഞമരുന്നു ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
എരിഞ്ഞമരുന്നതിൽ ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും

07-01-1992

Saturday, November 28, 2009

മുത്തശ്ശനെ ഓര്‍ക്കുമ്പോള്‍

മുത്തശ്ശനെന്നോടുള്ള സ്നേഹം,
ഉറക്കം മുറിഞ്ഞന്നത്തെ പാതിരാവില്‍
നക്ഷത്രങ്ങളൊളിച്ചൊരു
ആകാശംപോലെ തെളിച്ചം കുറഞ്ഞോരാ
കണ്ണുകളില്‍ തെളിഞ്ഞു കാണുന്നൊരാ
യാത്രാമൊഴി.

മുത്തശ്ശനെന്നോടുള്ള വാത്സല്യം
മുടിയിഴകള്‍ക്കിടയില്‍
ശോഷിച്ചവിരലുകളുടെ നാഗചലനങ്ങളില്‍,
ശിരോലിഖിതമാം നാടുകടക്കലിന്‍
താക്കോല്‍കൂട്ടങ്ങളെക്കുറിച്ചുള്ള
ഇടമുറിഞ്ഞോരാ ഓര്‍മ്മപെടുത്തലുകളില്‍....

പണ്ടു ഞാന്‍ അച്ഛനോടും മുത്തശ്ശനോടും
കാട്ടിയോരാ കുറുമ്പും പിണക്കവും
എനിക്കുമച്ഛനും തിരികെ തരുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യം
കൊടുത്തോരാ അക്ഷമക്കടലിളക്കം

രേഖാടാക്കിസിന്റെ അതിശയവെണ്മയില്‍
നിഴലായ്‌ വന്നുമറഞ്ഞൊരു
സത്യവാന്‍ രാജഹരിശ്ചന്ദ്രനെ
ചിരിയോടെ വരവേറ്റ മുഖമിന്നു
വാര്‍ത്തയില്‍ നിറയും ചുടലക്കളങ്ങളാല്‍
നനവാര്‍ന്നിരുപ്പുണ്ട്

സ്വപ്നത്തിന്‍ സ്പടികജനാലകള്‍ക്കപ്പുറം
അവ്യക്തചിത്രങ്ങളില്‍
മുറ്റത്ത്‌ മുത്തശ്ശന്‍ നട്ടൊരാ
കിളിച്ചുണ്ടന്‍ മാവുണ്ട്

വേരുകളുടെ ബന്ധനങ്ങള്‍വിട്ട്
ചില്ലകള്‍ കൂപ്പി,
കായ്ക്കലിന്‍ കാലം മറന്നു
തെക്കോട്ട്‌ ചാഞ്ഞോരാ മാവ്
ഈ കാലവര്‍ഷത്തില്‍
വീഴുമോ ആവോ ?

Sunday, November 22, 2009

സുഷുപ്തിയിലും, ജാഗരത്തിലും നീയാണെന്‍ ഓമലേ..

ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നിരിക്കണം


ഒരു മൃദു ചുംബനം, പാല്‍ മണമുള്ളത്‌

കണ്ണിലും, കവിളിലും തെരു തെരെ

മകളായിരുന്നു , ഒരു കൊല്ലം മുന്‍പൊരു ഒന്നര വയസ്സുകാരി

പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി

കാല്‍ത്തള കൊണ്ടെന്റെ നെഞ്ചിലൊരു നീറ്റല്‍

കണ്‍ തുറന്നപ്പോള്‍ കുഞ്ഞെവിടെ , പാല്‍ മണക്കും കളി കൊഞ്ചലെവിടെ

ബോധമുണര്‍ന്നപ്പോള്‍, നൈരാശ്യം മേലങ്കിയുമായ്‌ വന്നു പൊതിഞ്ഞു

വര്‍ഷമൊന്നെ കഴിഞ്ഞുള്ളു , ഇനിയുമുണ്ട് ഒന്ന് കൂടിയവധിക്കായ്‌

കണ്‍ നിറഞ്ഞു , നെഞ്ചിലൊരു വിങ്ങല്‍ കുറുകി

ചുറ്റിലും ഉറങ്ങുന്ന സഹജരുടെ ശ്വാസ നിശ്വാസങ്ങളുടെ താളം

ഒരുവന്‍, മധുവിധുവിന്റെ മധുരം ഏറെ രുചിക്കും മുന്‍പു പറന്നവന്‍

ഉറക്കത്തില്‍ മെല്ലെ പുഞ്ചിരിക്കുന്നു, മുഖം തെല്ലു വിടര്‍ന്നു ചുവക്കുന്നു

പ്രിയയായിരിക്കാം, സ്വപ്നത്തില്‍ സല്ലപിച്ചിരിക്കയും

നിയോഗങ്ങള്‍ , നിരാസങ്ങളും ചേര്‍ന്നതാണല്ലോ

ഇപ്പോള്‍ നീറ്റല്‍ നെഞ്ചിനു പുറത്തല്ല അകത്തു കിടന്നാളുന്നു

തെല്ലു കൂടിയുറങ്ങാം, സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ

ഹിമത്തടവറ.


മഞ്ഞുകേളികള്‍ 

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നപോലെ ,യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടുപതിറ്റാണ്ടിനുശേഷം ,കഴിഞ്ഞവർഷം കൊടും ശൈത്യം അരിച്ചരിച്ചു ഇറങ്ങി വന്നത് . ഉത്തരാര്‍ധ്രത്തിലെ അന്റാര്‍ട്ടിക്കയെ പോലും തോല്‍പ്പിക്കുന്ന തണവുമായി(-10 to -20) .
പോരാത്തതിനു ശീതക്കാറ്റും ,ആ ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും "ഹിമത്തടവറ" കളായി മാറി !!!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യ്യന്‍ സുന്ദരി !

ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....


ഹിമത്തടവറ


വീണ്ടു മിതാ ലോകതലസ്ഥാനം വെള്ളപട്ടണിഞ്ഞുവല്ലോ ,
ആണ്ടു പതിനെട്ടിനുശേഷം ഈഹിമകിരണങ്ങളേറ്റിതാ....
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമപതനത്താല്‍ ,
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലോയേവര്‍ക്കും !

നീണ്ടരണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞിമഞ്ഞുകള്‍
പൂണ്ടിറങ്ങി നഗരവീഥികള്‍-നിശ്ചലമാക്കി-പാളങ്ങള്‍ .
പണ്ടത്തെ രീതിയിലുള്ളവീടുകള്‍ ,കൊട്ടാരമുദ്യാനങ്ങള്‍ ,
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍ ,മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുല്‍ത്സവങ്ങള്‍ നിരത്തിലും, മൈതാനത്തും ,
രണ്ടു ദിനരാത്രം മുഴുവന്‍ മമ"ഹര്‍ത്താലാഘോഷങ്ങള്‍" പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധി ,
വണ്ടിയില്ലാ നിരത്തില്‍-പാതയില്‍ ,എങ്കിലും പാറിവന്നല്ലോ....

കൊണ്ടുപോകുവാന്‍ "പറവയംബുലന്സുകള്‍"ഗരുഡനെപോല്‍ !
വണ്ടുപോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ,
കണ്ടം വിതക്കും പോല്‍ ഉപ്പുകല്ലു വിതറി കൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങലാല്‍ ,പട്ടാളട്ടാങ്കുകള്‍ ഓടും പോലെ !

കണ്ടുഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്ങ്ങള്‍,കല്‍
ക്കണ്ടകനികള്‍ പോലവേയാപ്പിളും,സ്റ്റാബറി പഴങ്ങളും ,
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ -
മണ്ടയില്‍ തൊപ്പിയേന്തി നില്ക്കുന്ന കാഴ്ചകള്‍ , ഹിമകേളികള്‍ !

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകള്‍ ,അവര്‍ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്‌ ....

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ



മുരളീമുകുന്ദൻ

Friday, November 20, 2009

അമ്മയെന്നെ തൊട്ടുണര്‍ത്തിയ കവിത....



അമ്മയെന്നെ
തൊട്ടുണര്‍ത്തിയ
കവിത.....
അമ്മയെ ന്നെ നൊമ്പര
പെടുത്തിയ കഥ
കാലം അമ്മതന്‍
കളികൂട്ടുകാരി,
മണ്ണപ്പം ചുടാനും
മണല്‍ വീട് കെട്ടാനും ,
കൂട്ടാക്കാ കൂട്ടുകാരി .
അതി വേഗതയില്‍ തന്‍
തേര് തെളിയിച്ചവള്‍-
സാരഥിയാം കാലം;
കൊണ്ടങ്ങു തള്ളി
ചുട്ടു പൊള്ളും യാഥാര്‍ത്ഥ്യ
സൂര്യന് ചുവട്ടില്‍.
ഉത്തരവാദിത്വങ്ങളാല്‍
പകച്ചങ്ങ് നിന്നെന്നമ്മ.
അതില്‍ പിന്നെ
അവള്‍ തന്‍ കൂട്ട്
ആ സൂര്യ കിരണങ്ങളും.
ഞാന്‍ നാന്പെടുത്തത്
അമ്മതന്‍ അത്ഭുത അറിവ്
ആ ഗര്‍ഭ പാത്രമെന്‍
ആദ്യ തൊട്ടില്‍...
അമ്മതന്‍ ഉള്ളിന്‍ ഗദ്ഗദം
എന്നാദ്യ താരാട്ട് .
ബാലികയാം പൊന്നമ്മക്കു
കളിപ്പാവയാം കൈകുഞ്ഞു ഞാന്‍.
തന്‍ പാവകുഞ്ഞിന്‍ വളര്‍ച്ച
അവളില്‍ കൌതുകമുണര്‍ത്തി.
പ്രായത്തിന്‍ അപക്വത
ഒരു ചെറു പുഞ്ചിരിതന്‍
പാല്‍ നിലാവില്‍ ചാര്‍ത്തി ;
സ്വയം മറന്നങ്ങിനെ ജീവിച്ച്
തുടങ്ങി ...പരാതികളില്ലാതെ ...
തന്‍ പാല്‍മണം മാറാത്ത
പാവ കുഞ്ഞിനായി!!!
അമ്മയെന്നെ
തൊട്ടുണര്‍ത്തിയ
കവ ിത.....
അമ്മയെന്നെ നൊമ്പര
പെടുത്തിയ കഥ 
http://aadhillasdiary.blogspot.com/2009/ 08/blog-post_2023.html

Thursday, November 19, 2009

മടുപ്പ്

പുലരിയില്‍ നിന്നന്തിയിലെയ്ക്കെത്ര ദൂരമെന്ന
പുലര്‍കാല വെയിലിന്‍റെ ഉത്തരമില്ലാച്ചോദ്യം
അഷ്ടദിക്കിലും മുഴങ്ങവേ ,
അഷ്ടിക്കു വകതേടി കൂടുവിട്ട കിളികളുടെ
കരിഞ്ഞ ചിറകുകള്‍ മധ്യാഹ്ന വെയില്‍
കണ്ടില്ലെന്നു നടിക്കവേ
അന്തിവെയിലിനും എന്തേ മൌനം ?

ഹരിച്ചും ഗുണിച്ചും ഉച്ചിയിലെ ചൂടിനെ
ഉള്ളത്താല്‍ തോല്‍പ്പിച്ചും
ആയിരങ്ങള്‍ ജീവിതം ഉലയിലുരുക്കുമ്പോഴും ,
നിന്‍ മിഴികളിലൊളിപ്പിച്ച നിഗൂഢമാം
ഭാവഭേദങ്ങള്‍ മുറ തെറ്റാതെ എന്നെയറിയിച്ചത്
ഹോമാഗ്നിയില്‍ സ്വയമര്‍പ്പിക്കാന്‍
സന്നദ്ധമാം എന്‍ പ്രിയ മിഴികളായിരുന്നു …
എന്‍റെ പ്രിയപ്പെട്ട കിളിയുടെ
കണ്ണീരു വറ്റിയ നയനങ്ങളായിരുന്നു …

കാമ ക്രോധ മോഹാദികളാല്‍
കരയില്‍ വീണ മത്സ്യത്തെപ്പോല്‍ പിടഞ്ഞതും
എങ്ങു നിന്നോ ഇറ്റിയ കണ്ണീര്‍ത്തുള്ളികളില്‍
നിന്നുയിരിന്നായ്‌ തുടിച്ചതും
അജ്ഞാതമാം കരപരിലാളനത്താല്‍
ആഴിയില്‍ മുങ്ങി പ്രണയ മുത്തുകള്‍ തന്‍
ശോഭയേറ്റു വാങ്ങിയതും അവ തന്നെ …

പുലരി വെട്ടം എറിഞ്ഞു പോയ ചോദ്യം
ഏറ്റു വാങ്ങി ഇന്ന് അവയും ചോദിക്കുന്നു …
തെറ്റായ ചോദ്യത്തിന്നുത്തരവും തെറ്റുമെന്ന
നാട്ടറിവിന്‍റെ പരിധിക്കപ്പുറത്തു നിന്നും ചോദിക്കുന്നു …

നീളം വയ്ക്കുന്ന നിഴലുകളെ
ഏറെ കൌതുകത്തോടെ നോക്കുന്നതും
ഒരൊറ്റ നേരില്ലാ നിഴലില്‍ ഒളിക്കുന്നതും
കാത്തിരിക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം
പകരുവതും അവ തന്നെ …

സ്വയംഹത്യ ഭീരുക്കള്‍ക്ക് മാത്രമല്ല ,
ഒരു വേള ആത്മശക്തിയുടെ പ്രതീകവും
ആയിത്തീരുമെന്നു എങ്ങുനിന്നോ ഒരു കിളി പാടുന്നു …
ചിറകു കരിഞ്ഞ, കണ്ണീരു വറ്റിയ കിളിയുടെ രോദനമല്ല ,
അത് മനശക്തിയുടെ തിളക്കമുള്ള ശബ്ദമാണെന്ന്
എന്നോട് മന്ത്രിപ്പതും അവ തന്നെ …
തിരയില്ലാത്ത ആഴിയ്ക്കു തുല്യം
ആകരുതെന്ന് നിത്യവും ഓര്‍മ്മപ്പെടുത്തല്‍ നടത്തിയതിനാലോ
അവയുടെ തിളക്കം കെടുന്നതെന്ന്
ഏതോ ഒരു പക്ഷി അവസാന ശ്വാസത്തിനു
മുന്നേ ചോദിപ്പൂ …
പക്ഷേ ,
നീര്‍ക്കുമിളകള്‍ പോലെ നിശ്വാസം
വിലയം പ്രാപിക്കവേ
പറന്നുയുരുമോ പക്ഷിക്കുഞ്ഞുങ്ങള്‍ ?
ആയിരിക്കാം ,
പ്രകൃതിയ്ക്ക് എപ്പോഴും പഥ്യം
വികൃതി മാത്രം ആകാതിരിക്കട്ടെ
എന്ന് പ്രാര്‍ഥിക്കാം,
ഒപ്പം നിന്‍ മിഴികള്‍ ഒളിപ്പിക്കാം എന്നില്‍ …

Sunday, November 15, 2009

തിരുത്ത്


മായിച്ചും,
വെട്ടിയും
തുരുതുരാ പിഞ്ചുന്ന
ഉള്ളമേ..
എഴുതാപ്പുറങ്ങളില്‍‍
തെളിയാത്ത അക്ഷരക്കൂട്ടുകളില്‍‍
ചികയുക, തി-രു-ത്ത് !

Wednesday, November 11, 2009

ചരിത്രത്തില്‍ ഇല്ലാത്ത ചിലത് ....





ചരിത്രം ,
അവധൂതരുടെ
അത്മസമര്‍പ്പണങ്ങള്‍
ബാക്കിയാക്കിയ
നെടുവീര്‍പ്പുകളുടെ
ശവപ്പറമ്പ്

അത്,
വിധിപ്രസ്താവങ്ങളുടെ
അവധാനതയോടെ
ഒഴിവാക്കപെടുന്ന
പേരുകളുടെയും
പേരില്ലാ മുഖങ്ങളുടെയും
ഒരാള്‍ക്കൂട്ടം .

അതു കൊണ്ടാവണം,
ചിലപ്പോള്‍
ഒഴിവാക്കപ്പെടലുകള്‍
മാനം മുട്ടെ വളര്‍ന്നു
എഴുതപെട്ടവയെ
മറയ്ക്കുന്നത് ...

കുഴലൂത്തുകാരനും
അനുയാത്രികരും
പാതിവെന്ത
താളിയോലകളില്‍ നിന്ന്
പലായനം ചെയ്യുന്നത്

അതു കൊണ്ട് തന്നെയാവണം ,
നീയില്ലാത്ത നിന്റെയും
ഞാനില്ലാത്ത എന്റെയും
ചരിത്രങ്ങള്‍ എവിടെയോ
എഴുതപെടുമ്പോഴും
നമ്മുടെ ജീവിതം
ഇങ്ങനെ ജീവിച്ചു തീരുന്നത് !

ഒരു കണ്ണാടി സ്നേഹം





നിങ്ങള്ലെന്നും
 നിങ്ങള്ലെതന്നെ
സ്നേഹിക്ക!!!
ഒരു കണ്ണാടി സ്നേഹം
കണക്കെ!!
കാരണം...
ആര്‍ക്കും അറിയില്ല
സ്നേഹം എന്തെന്നു!!
നിസ്വാര്‍ത്ഥ സ്നേഹം
ഒരു ജല്പനം മാത്രം.
എല്ലാം പ്രകടനക്കാര്‍ ...
ഒരുവരൊഴികെ
സ്വയം സ്നേഹിക്കുന്നവര്‍
ഒഴികെ.

എന്‍റെ പ്രേമം







പ്രേമിക്കാനൊരു രൂപം,
വിമര്‍ശിക്കാനൊരു സുഹൃത്ത് ,
കുറുമ്പിനു കൂട്ടായി ഒരു കൂടപ്പിറപ്പ് ,
താലോലിച്ചിടാന്‍ ഒരു പിതാവ്
വഴിതെളിച്ചിടാന്‍ ഒരു ഗുരുനാഥന്‍
അതാണ്‌ നീ എനിക്ക്
ഞാന്‍ നിനക്കേകും നിര്‍വചനം,
വാക്കുകള്‍ക്കതീതം നിന്‍ സ്നേഹം !!!
നീ ചാര്‍ത്തിയ താലിമാല
നിന്‍ സ്നേഹ കടലിലെ തിരമാല.
ഒരു കാന്താകര്‍ഷണ വലയത്താല്‍
എന്‍ കാന്താ,നിന്നെ പ്രാപിച്ചിടുന്നു
സ്നേഹപരിഭവ വേലിയേറ്റത്താല്‍.
സ്നേഹിച്ചിടുന്നു ഞാന്‍ നിന്നെ
എന്‍ ജീവശ്വാസം കണക്കെ.
അറിഞ്ഞിടുന്നു ഞാന്‍ നിന്നെ
എന്‍ ഹൃദയത്തുടിപ്പ്‌ പോലെ.
എന്‍ ആത്മാവും
എന്‍ നിഴലും നീ തന്നെ
എന്‍ പ്രിയനേ!!
നീ ചാരത്തില്ലാതെ
കൊഴിഞ്ഞ വര്‍ഷങ്ങള്‍
സൂര്യനില്ലാ പ്രപഞ്ചം പോലെ.
നീ കൈപിടിച്ചപ്പോള്‍
ഓടി മറഞ്ഞത് നക്ഷത്രങ്ങള്‍ എന്ന്
സ്വയം വിശ്വസിച്ച വെറും
മിന്നാമിന്നി കൂട്ടങ്ങള്‍ .
ഇന്നെന്‍ ധ്രുവ നക്ഷത്രം
നീ മാത്രം .
നിന്നെ നോക്കി ഞാന്‍ എന്‍റെ
ജീവിത നൌക ചലിപ്പിക്കുന്നു.
കടലുകള്‍ മണലായി മാറിയാലും
വറ്റീടില്ല എന്‍ സ്നേഹത്തിന്‍ ഉറവ്
നിനക്കായി എന്‍ കാമുകാ!!!
കടഞ്ഞ രോമം കണക്കെ
പര്‍വ്വതങ്ങള്‍ പാറും ദിനത്തിലും
ഒരുമയോടെ ഉണ്ടായിടെണം
അരുമയാം നമ്മള്‍ !!
ഏഴ് കടല് കടന്നാലും
ഏഴ് ജന്മമെടുത്താലും
നീ തന്നെ ആയിടണം
എന്‍ സ്നേഹഭാജനം.
ഇന്ന് നീ എന്‍ സ്വപ്നം
നീയാണെന്‍ പ്രാര്‍ത്ഥന
എന്‍ സാധന ;
എന്‍ പ്രേരണ,
എന്‍റെ എല്ലാം ......
എന്‍ പ്രാണനാഥാ!!!!!!!
[DEDICATED TO MY LOVE-MY HUS]

അവളുടെ നീ


നീ കണ്ണുനീര്‍ ധാനം നല്‍കുന്നവന്‍ 
നീ പുഞ്ചിരിയെ റാഞ്ചിയവന്‍.
നീ അന്ധകാരം  നല്‍കുന്നവന്‍ 
നീ സ്വസ്ഥതയുടെ  ഘാതകന്‍ .
നീ വെളിച്ചം കാണാത്തവന്‍ 
നീ സ്വകുടുംബത്തെ കല്ലെറിയുന്നവന്‍ 
നീ ആര്‍ത്തു അട്ടഹസിക്കുന്നവന്,
നീ സ്നേഹം നടിക്കുന്നവന്‍ 
നീ വേദന കടം നല്‍കുന്നവന്‍ 
നീ കള്ളിനെ പ്രണയിച്ഛവന്‍ 
നീ ആനന്ദിക്കുന്നവന്‍ ,
നീ അഹങ്കാരി 
നീ ദൈവത്തിന്റെ കൈപിഴ 
നീ അവരുടെ ജന്മ പിഴ 
നീ തോന്നിവാസി!!!


നിന്നെ ഗര്‍ഭം ധരിച്ചവള്‍
എത്ര ഹത ഭാഗ്യ.
നിന്നെ ശാസിച്ചു വളര്‍ത്തിയ 
പിതാവ് എത്ര സാധു.
നിന്നെ പരിണയിച്ച ആ പെണ്ണ് 
എത്ര സഹനശീല 
നിന്നെ സ്നേഹിക്കുന്ന അവര്‍  
വെറും വട്ടപൂജ്യം!!!!!  
[Dedicated to all drunkards who never care or love their Family]

Monday, November 9, 2009

പാട്‌

ആഴം കഴിഞ്ഞും
പോകും വാക്കെ
അതിലുമാഴത്തില്‍
വെട്ടിയൊരു
പാടു കണ്ടൊ.

Sunday, November 8, 2009

കൊലക്കാര്‍ഡ്







പ്രവാസം
തീര്‍ത്ത
ജയിലിലേ
പരോളില്‍
റയിലോരത്ത്
ചിതറിയ
ശേഷിപ്പിലേ
കൊലക്കാര്‍ഡ്
പരിഗണിച്ച്
മരണകാരണം
പ്രയാസമില്ലാതെ
പത്രങ്ങളെഴുതിയ
സംഭവങ്ങളുണ്ട്!

Thursday, November 5, 2009

നടത്തം

വൈകുന്നേരങ്ങളിലെ
നടത്തം തുടങ്ങിയിട്ട്
നാളേറെയായി
കോര്‍ണീഷിലെ
മാര്‍ബിളിട്ട തറയിലൂടെ
ഊന്നിയുള്ള നടത്തത്തില്‍
ഒന്ന് തെന്നിയോ..

അന്ന്
മനക്കലെ
വലിയ മതിലിനോടൊത്ത്
ഇടുങ്ങിയ ഇടവഴികളിലൂടെ
ഒറ്റക്ക് നടക്കുമ്പോള്‍
ചുവന്ന തെച്ചിയും,
വെളുത്ത നന്തിയാര്‍വട്ടവും
എന്റെ പാദങ്ങളെ
ഇക്കിളിയാക്കുമായിരുന്നു
മുള്ളുകള്‍ ചവിട്ടാതെ
ഉരുളന്‍ കല്ലുകള്‍
എടുത്തെറിയാതെ,
മഴകൊണ്ട് നടക്കുമായിരുന്നു.

അന്ന് ഞാന്‍
കാലത്തും,
വൈകീട്ടും നടന്നിരുന്നു
കണ്ണനും, വേലായുധനും,
സീതയും, സുഹറയും
കണക്ക് പഠിപ്പിക്കുന്ന
കുട്ടപ്പന്‍ മാഷും
ഞങ്ങള്‍ ഒപ്പത്തിനൊപ്പം
നടക്കുമായിരുന്നു

പിന്നെ
റേഷന്‍ കടയിലേക്കും
അത്താണിയിലെ
മീന്‍ ചന്തയിലേക്കും
അമ്പലപ്പറമ്പിലേക്കും
പ്രതിഭാക്ലബിലെ
ചിതലെടുത്ത,
ലൈബററിയിലേക്കും
ചെമ്മീന്‍ കളിച്ച
കൃഷ്ണാകൊട്ടകയിലും
മോമാലിക്കയുടെ
വെളിച്ചമില്ലാത്ത
പലചരക്ക് കടയിലേക്കും
ഞാന്‍ അടിതെറ്റാതെ
തെന്നാതെ നടക്കുമായിരുന്നു

ഒറ്റമുണ്ടും
മഞ്ഞച്ച വെളുത്ത ഒറ്റഷര്‍ട്ടും
കോളേജിലേക്കുള്ള
എന്റെ നടത്തത്തിനോടൊപ്പം
കൂട്ടിനുണ്ടായിരുന്നു
ഇന്ദിരേച്ചിയുടെ
പറമ്പിലൂടെ നടക്കുമ്പോള്‍
അങ്ങേ തൊടിയിലേക്ക്
ഒന്ന് നോക്കാതെ
നോക്കിയുള്ള നടത്തവും
പിന്നീട്
മനിലാ കവറുമായി
പോസ്റ്റ്മാനായി നടന്നതും
നടന്ന്, നടന്ന്
ഒന്നും ബാക്കിവെക്കാതെയുള്ള
ഈ നടത്തവും

ടാറിടാത്ത
ചെമ്മണ്‍പ്പാതയില്‍
ഞാന്‍ നടന്ന് തീര്‍ത്തതൊക്കെ
ഇവിടെ
കോര്‍ണീഷിലെ
നക്ഷത്ര തെരുവുകളോടും
ഈ മണല്‍ക്കാറ്റിനോടും
വൈകുന്നേരങ്ങളില്‍
ഒരു ഗമയോടെ
പറഞ്ഞ് നടക്കാറുണ്ട്
അതായിരിക്കാം
ഇവിടെ എന്നെയൊന്ന്
വീഴ്ത്തിക്കളയാമെന്ന്
അസൂയകൊണ്ട
ഈ വഴങ്ങാത്ത
തെരുവിന് തോന്നിയത്.
*****

Monday, October 19, 2009

ഒരു തോറ്റം പാട്ട്

ഉത്തരെ കേട്ടുഞാൻ നിൻ ദീനരോദനം!
ഉത്തരന്മാർ തമ്മിൽ കലഹിപ്പതെന്തെ,
നിൻ വളർത്തുദോഷമോ ?!
താതനുടെ വേർപാടറിയാതെ വളർത്തി-
നീ നിന്നരുമക്കിടാങ്ങളെ,
അന്നമില്ലാത്ത നാളിലും നൽകി നീ-
സ്നേഹത്തിന്നമൃദേത്തുകൾ.
പണ്ടുകണ്ടോരറിയില്ല നിന്നെ,
ഇന്നീ ദരിദ്രകോലത്തെ,
കാലത്തിൻ വിഴുപ്പിനെ.?!
നൽകീ നിനക്കിന്നീ ദുർവിധി,
ദ്രോഹികൾ നിൻ സഹജീവികൾ.
അറിയുവോർക്കെല്ലാം നൽകി നീ,
സ്നേഹത്തിൻ നിറമാലകൾ,
പകരമോ അവർ നിനക്കേകി-
വഞ്ചനതൻ കൂരമ്പുകൾ.!
അന്നുനിന്നൊക്കത്ത് ബിരുദച്ചുമടുകൾ,
ഇന്നു നിന്നൊക്കത്ത് പട്ടണികോലങ്ങൾ!
ഉറക്കെകരഞ്ഞവർ കാലിട്ടടിക്കുന്നു,
ഒട്ടിയമാറിൽ പരതുന്നിറ്റമ്മിഞ്ഞപാലിനായ്!!!
മെല്ലിച്ച പൂമേനി മെല്ലെ തലോടുന്നു,
മാതൃത്വമുണർന്നമ്മ രാരിരം പാടുന്നു.
ആയിരമുണ്ണിതന്നമ്മയായ് ഉത്തര-
പാടുന്നു തോരാത്ത താരാട്ട് പാട്ടുകൾ.
കടിച്ചു കുടഞ്ഞവർ,
നിന്നെ നിന്നിലെ നന്മയെ.
കടിച്ചുകീറികുടിച്ചവർ, മാന്യന്മാർ ?
കുറുനരികൾ നിൻ ചെന്നിണം.
ജനിക്കുന്നിവിടെ, ഈ നാലമ്പലത്തിൽ
മറ്റൊരപഥസഞ്ചാരിണി.
വിങ്ങുന്ന ഹൃദയവും, നോവുന്ന ദേഹവുമായ്
നടന്നകലുന്നെന്നുത്തര………
13-04-1991

Thursday, October 15, 2009

നീയും ഞാനും

നിന്നിലെ ഞാന്‍ തന്നെയാണ്‌
എന്നിലെ ആകെത്തുകയെന്ന്
ധരിച്ചതായിരിക്കണം
ഞാനും എന്നിലെ നീയും ചേര്‍ന്ന്
നമ്മളാവാതിരിക്കുന്നത്..

കണ്ണിലെ ‌ബിം‌ബങ്ങളെല്ലാം
നേര്‍ക്കാഴ്ച്ചകളുടേതാണെന്നുള്‍ക്കൊണ്ട്
കരുതിവെക്കുന്നതാവണം
നിന്നിലെ കനവിന്‌
ഉള്ളിലെ നനവു പടര്‍ന്ന്
പച്ചപ്പു നല്‍കപ്പെടാത്തത്..

ഉള്ളില്‍ മുളപൊട്ടുന്നതെല്ലാം ‍
കീടനാശിനി തളിക്കാതെ തന്നെ
സമൃദ്ധമാവണമെന്ന്
വാശി പിടിക്കുന്നതു കൊണ്ടാവണം
കുത്തുവാക്കുകളില്‍ വാടിയുണങ്ങിയും
നിരകള്‍ക്കിടയില്‍ മുഴച്ചുനിന്നുമിങ്ങനെ..

ചവിട്ടി മെതിക്കുമ്പോഴും
എനിക്കെന്റെ വേരുറപ്പിക്കാതെങ്ങനെ...?
തളിര്‍ച്ച മുരടിക്കുമ്പൊഴും
നിനക്ക് നിന്റെ കൊയ്ത്തല്ലാതെങ്ങനെ.. ?

Friday, October 9, 2009

സ്ലം ഡോഗ്..


സ്ലം ഡോഗ്..

കഴുത്തില്‍ കുരുക്കുമായ്‌
പുഴുത്തു പുഴുവരിച്ചൊരു നായ .
പട്ടിയെന്നും .. അല്ല പേപ്പട്ടിയെന്നും
പേപ്പട്ടിയാക്കിയാല്‍
തല്ലി കൊല്ലാമെന്നും ചിലര്‍ ..


തൊണ്ടയില്‍ കുരുങ്ങിയ
കുരയുടെ മുഴക്കം
മൂളലും ഞരങ്ങലുമായ്
കാലുകള്‍ക്കിടയില്‍ തല പൂഴ്ത്തി ..
കണ്ണുകള്‍ മൂടി...


പുത്തന്‍ സാമ്പത്തിക ക്രമത്തില്‍..
ശീമപ്പട്ടികള്‍ കുരയ്ച്ചു നില്‍ക്കുമ്പോള്‍ .
കാവലിനായ് ഇനിയെന്തിനു .
കൊഴിഞ്ഞ പല്ലും
ഫലിക്കാത്ത ശൗര്യവും ..


കുടിയിറക്കപ്പെട്ട ഒരു സ്ലം ഡോഗ്
രാജ പാതയിലെവിടെയോ
ഒളിഞ്ഞിരിക്കുന്നുണ്ടത്രേ
വേട്ടയാടാന്‍ കരാറൊപ്പിട്ട ഡോബര്‍മാന്‍
ഇനിയാ തലപ്പാവില്‍ പൊന്‍ തൂവല്‍ ചാര്‍ത്തട്ടെ ...


ഗോപി വെട്ടിക്കാട്ട്

Sunday, October 4, 2009

ജ്യോനവന് അന്ത്യാഞ്‌ജലി......

പ്രിയ കവി സുഹൃത്ത് ജ്യോനവന് അന്ത്യാഞ്‌ജലി......
പ്രിയ കവിസുഹൃത്ത് ജ്യോനവന്‍ (നവീണ്‍)
നമ്മെ വിട്ടു പോയി........
കുവൈറ്റിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ്
ജ്യോനവനടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ
അത്യാഹിതം സംഭവിച്ചത്!

പ്രിയ സുഹൃത്തിന്റെ ഈ വേര്‍പാടില്‍
കണ്ണുനീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി......
കുടും‌ബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍
പങ്ക് ചേര്‍ന്നുകൊണ്ട്.....
പ്രാര്‍‌ത്ഥനയോടെ.........
പ്രവാസ കവിതാ പ്രവര്‍ത്തകര്‍.....

more details here :
http://boolokakavitha.blogspot.com/2009/10/blog-post_01.html