Wednesday, June 2, 2010

ഒരു നഷ്ട ബാല്യം

കണ്‍മുന്നില്‍ പൊലിഞ്ഞ ഒരു ബാല്യത്തിനായ് ..

മുറ്റത്തു ചിറകറ്റു വീണ ശലഭം
എന്റെ ബാല്യം പോലെ പിടഞ്ഞു.

പാറിനടന്നവയിലൊന്നിലും
വിദൂരസാമ്യം പോലുമില്ല..

അച്ഛനുമമ്മയും ജയിച്ചൊരു നാളില്‍
തോറ്റു ഞാനുമെന്നനുജത്തിയും .

പടികളിറങ്ങിയമ്മ പോകുമ്പോഴും
പടികളേറാന്‍ ഞാന്‍ പഠിച്ചിരുന്നില്ല.

ഏണിലിരുന്നേങ്ങിയ കുഞ്ഞുപെങ്ങള്‍
ഏട്ടാ എന്നെന്നെ വിളിച്ചിരുന്നില്ല

നാണം മറന്നൊരാ നാളുകള്‍
നാട്ടാര്‍ക്കു മുന്നിലെ നാട്യങ്ങള്‍

നിശയുടെ കുളിരിലുറങ്ങുവാനെന്‍
നെഞ്ചിലെ കനലനുവദിച്ചില്ല.

വാതില്ക്കലെത്തിയ തെന്നല്‍ പോലും
വെറുതേ ഒന്നു തലോടിയില്ല

ലഹരിതന്‍ ലോകത്തില്‍ മയങ്ങിയച്ഛന്‍
മിഴിനീരിന്‍ താളത്തിലുറങ്ങി ഞാനും

കാരുണ്യമേകേണ്ട ബന്ധുക്കളാരുമീ-
കര്‍മ്മബന്ധത്തെ കണ്ടതില്ല..

കൂട്ടരോടൊത്തു കളിയാടിയെങ്കിലും
കരളിലെ കരിങ്കല്ലു തകര്‍ന്നതില്ല...

മുന്‍പനായ് ഞാനെന്നും മാറിയിട്ടു -
മാരുമൊരു ഭാവിയും കണ്ടതില്ല..

ഇന്നോ നാളെയോ വഴിതെറ്റിപ്പൊകേണ്ടോന്‍
നാടിനു ഭാരമായ്ത്തീരേണ്ടവന്‍

തെറ്റുകളൊന്നും തിരുത്തിയില്ലെങ്കിലും
ശാപങ്ങള്‍ കൊണ്ടെന്നെ മൂടിയിട്ടു.

ഇന്നു ഞാന്‍ നാടിന്നതിര്‍ത്തിയിലായ്
ഹൃദയാതിര്‍ത്തികള്‍ക്കപ്പുറമായ്

വേഷത്തില്‍ ഭടനായ് ദേശത്തിന്‍ മകനായ്
മനക്കണ്ണടച്ചു ഞാന്‍ നില്‍ക്കുമെന്നും .

എങ്കിലും വേദനയായൊരു കുഞ്ഞു കൊലുസ്സും
അച്ഛനുമമ്മയും ജയിച്ച നാളും .

Sunday, May 30, 2010

പാല്‍പായസം.

1.മതിലുകള്‍
*********
വേലിയിലായിരം വെള്ളപ്പൂക്കള്‍..
വല്ലിയിലൊത്തിരി മഞ്ഞക്കിളികള്‍..
ആ കാഴ്ച്ചകളെല്ലാം അകലുന്നു..
പുതിയൊരു മതിലാണുയരുന്നു.

2.ദൈവം
*******
മുറ്റത്തൊരു ചെടി നട്ടാല്‍
പുതുമുളയായ്‌ ദൈവം വരും
നിത്യാര്‍ച്ചന ചെയ്തെന്നാല്‍
നറും പൂവായ്‌ വിരിയും ദൈവം

3.ചിരി
******
ചിരിയിലുണ്ട്‌ ചിരി
ചിരിയില്ലാ ചിരി ..
ചിരി ചിരിയാകണേല്‍
പൂപോല്‍ ചിരിക്കണം
പൂപോല്‍ ചിരിക്കണേല്‍- ചിരി
ചിത്തത്തീന്നുദിക്കണം.

4.ഇന്നലെ,ഇന്ന്,നാളെ ..
*****************
'ഇന്നലെ'യുണ്ടാകയാല്‍
'ഇന്നു'ണ്ടായി
'ഇന്നു'ണ്ടാകയാല്‍
'നാളെ'യുണ്ടാകും.

5.മെമ്മറി
*******
തലയില്‍ മെമ്മറി 'ഫ്രീ'യായി
കമ്പ്യൂട്ടറിലോ 'ഫുള്ളാ'യി.

Wednesday, May 26, 2010

ക്ലാസ്സിക് ഭാഷ / Classic Bhaasha.

ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.  മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതിജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്.... 
വിദ്യാഭ്യാസത്തിനും ,പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ  ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു. അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു. 
തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം  കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ   ഗൌരവമായ ഒരു വിഷയം തന്നെയാണിത് 
 ക്ലാസ്സിക് ഭാഷ
ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !

വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം  ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...

പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !,  അധിപുരാതനമിത് ...!
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ ! !

Tuesday, May 25, 2010

ഒരു നുണക്കവിത



പാപത്തിന്റെ ഫലം തിന്നില്ലെന്ന്

ആദം ദൈവത്തോടു പറഞ്ഞതായിരുന്നു

ആദ്യത്തെ കള്ളം.

കള്ളങ്ങളുടെ വേലിയേറ്റത്തില്‍

ഞാന്‍ കേട്ട ആദ്യത്തെ സ്വരം അമ്മയുടേതായിരുന്നു.

കരിപിടിച്ച അടുക്കളയില്‍

ഊര്‍ദ്ധ്വന്‍ വലിക്കുമ്പോഴും

അച്ഛന്‍ തന്നെ നന്നായി നോക്കുന്നുവെന്നു

പറഞ്ഞ് അമ്മ നുണയുടെ വാതില്‍

എനിക്കു മുന്നില്‍ തുറന്നുവെച്ചു.

തങ്ങള്‍ക്കു വേദനിക്കുന്നില്ലെന്നു

മുറിഞ്ഞുപോയ വാലിനെ നോക്കി

പല്ലിയും

തകര്‍ന്ന കഷണങ്ങളെ നോക്കി

മണ്‍കലവും പറഞ്ഞതോടെ

നുണകള്‍ കുത്തിനിറച്ച ചരക്കുവണ്ടി

എനിക്കു മുന്നിലൂടെ പാഞ്ഞുപോയി.



മുള്ളുവേലി നിറഞ്ഞ,

കരിനാഗങ്ങള്‍ ഇണ ചേരുന്ന ഇടവഴിയില്‍

പതിയിരുന്ന് നിന്നെ പ്രണയിക്കുന്നുവെന്നു

പറഞ്ഞ് ചുണ്ടുകളുടെ നനുത്ത സ്പര്‍ശം

ഏറ്റുവാങ്ങിയ നിമിഷത്തിലാണ്

നുണകളുടെ ആകാശഗോപുരം

ഞാന്‍ പടുത്തുയര്‍ത്തിയത്.

ഇരുണ്ട പകലുകളില്‍ ഗോപുരത്തിനു മുകളിലിരുന്ന്

എന്റെ ജോലിക്കാല്‍ എനിക്കായ്

പുതിയ നുണകള്‍ മെനഞ്ഞു.

മൂര്‍ച്ചയുള്ള ആയുധങ്ങളില്‍

നുണ രാകിമിനുക്കി

എന്റെ പടയാളികള്‍ നാടു നന്നാക്കി????

കടലാസുതാളുകള്‍

എന്റെ ജീവിതം ആഘോഷമാക്കി

പുതിയ നുണകള്‍ നെയ്തു.



ഗോപുരത്തിനു മുകളിലെ ഏദന്‍തോട്ടത്തിലിരുന്ന്

ഹവ്വയപ്പോഴും പാപത്തിന്റെ ഫലം തിന്നു.

ഇപ്പോഴെന്റെ സഞ്ചാരം

നുണകളുടെ മേല്‍പ്പാലത്തിലൂടെയാണ്.

പ്രണയത്തിന്റെ പകമുറ്റിയ കണ്ണുകളുമായി

ഇണയെ നഷ്ടപ്പെട്ട കരിമൂര്‍ഖന്‍

ഇടവഴിയിലിരുന്ന് ദംശിച്ചപ്പോഴും

ഞാന്‍ നുണകള്‍ കൂട്ടിക്കുഴച്ച് പുതിയ

മനക്കോട്ടകള്‍ കെട്ടി.

പനിക്കിടക്കയില്‍ ഉറക്കഗുളികകളുടെ രൂപത്തില്‍

മരണത്തെ പുല്‍കുമ്പോഴും

ഉറങ്ങുകയാണെന്നു പറഞ്ഞ്

ഞാന്‍ വീണ്ടുമൊരു നുണ പടച്ചു.

ഉറക്കത്തില്‍,

കരിമ്പനകള്‍ക്കു മുകളിലിരുന്ന് നുണയക്ഷികള്‍

എന്റെ രക്തമൂറ്റിക്കുടിക്കുന്നത് സ്വപ്‌നം കണ്ടു.



നീണ്ട സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴേക്കും

നുണകളുടെ കലക്കവെള്ളത്തില്‍

ചീഞ്ഞുനാറാന്‍ തുടങ്ങിയിരുന്നു

എന്റെ മനസ്സ്.....

Sunday, May 23, 2010

നാസ്സര്‍ കൂടാളി


ത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.
എത്ര തുരുമ്പ് കേറിയാലും
അയളാ ജോലി
ഉപേക്ഷിച്ച് പോവില്ലെന്ന്
എല്ലാവര്‍ക്കുമറിയാം.

നാട്ടില്‍ പോയി
തിരിച്ചു വരുന്ന സുഹൃത്തുക്കളോട്
ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖാണോന്നും
അവരുടെ പുതിയ ഫോട്ടോയെങ്ങാനും
കൊണ്ടു വന്നിട്ടുണ്ടൊന്നും ചോദിക്കും.

പഴയ ഇരുമ്പ് സാധനങ്ങളില്‍
വടിവാള്‍,കത്തി,കഠാര
അയാളുടെ ഓര്‍മ്മകളെ
മൂര്‍ച്ചപ്പെടുത്തും.

നാട്ടിലായിരുന്നെങ്കില്‍
ഒരു ജീവപര്യന്തം കഴിഞ്ഞ്
സുഖമായി ജീവിതം തുടങ്ങിയേനെ.
പക്ഷേ
മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും എന്നെ.

Friday, May 21, 2010

വണ്ടിപ്പുഴയില്‍

റ്റമുറിയുടെ
നിശബ്ദതയിലേക്ക്
വണ്ടിപ്പുഴ തുഴയെ..
ദബായ് , ദേരയിലെ
നൈഫ് റോഡിനടുത്ത്
കെട്ടിട സൌധങ്ങള്‍ക്കിടയില്‍
സവര്‍മ്മ രൂപത്തില്‍
ജീവിതം പൊതിയുന്ന
സുഹൃത്ത് , മുജീബിന്റെ
കഫ്തീരിയയിലേക്ക്
ഇന്നും ഒരു ദിവസം ചുരുങ്ങി വന്നു.

മണലില്‍ വറുത്ത
നിലക്കടല പോലെ...
നിശബ്ദത മരിച്ചുപോയ
ജരാനര ജന്മത്തിരക്ക്
വെയില്‍ തിന്നു പോയ
ശവശിഷ്ടമാകുന്നു !

മൈലുകള്‍ മറച്ച മതില്‍ പുറത്തൊരു നാരായണി
അവന്റെ ആത്മാവറിവവള്‍ നമ്പരാല്‍
ബന്ധിതമായ ഒരിലാസ്തികതയില്‍
ഞങ്ങളുടെ വിവരാന്വേഷണത്തെ
മുറിച്ചു വന്നു

"എത്ര നേരമായ് ഞാന്‍
ചുള്ളിക്കമ്പെറിഞ്ഞു
കൈ കഴക്കുന്നു" ഒന്ന് മിണ്ടിക്കൂടെന്നു?
കണ്ണിലൊരു കടല്‍ ഖബറടക്കുന്നു .
എനിക്കും കേള്‍ക്കാം,
ജയില്‍ മതിലിനപ്പുറത്ത്
പൂഴ്ത്തിപ്പിടിച്ച പെണ്ണൊച്ച,
ഉടലെരിയും വിയര്‍പ്പിന്റെ
ഉപ്പു നോക്കുന്നുണ്ട് !

ഒരു രാത്രിയുടെ പുതപ്പിരുട്ടിലേയ്ക്ക്
യാത്ര പറഞ്ഞിറങ്ങെ
തേടിയ തെരുവുകണ്ണിലെല്ലാം
ഒരു മഴ വേണമെന്ന്
ജീവിതത്തിന്റെ കരിഞ്ഞുണങ്ങിയ മരച്ചില്ല
ഉയര്‍ത്തിയെറിഞ്ഞു അടയാളം കാട്ടുന്നുണ്ട്
ഒരായിരം നാരായാണിമാര്‍ !

Monday, May 17, 2010

ക്രാഷ് ലാന്റ്

ഉണ്ണി കുടിച്ചപ്പോള്‍ ഒലിച്ചു വീണ 
പാല്ത്തുള്ളിയില്‍...
മുത്തശ്ശി കഴിച്ച് എഴുനേറ്റ
ഇലക്കീറില്‍...
മുറിച്ചു വെച്ച കറി ക്കഷ്ണങ്ങളില്‍..
ഇവിടെയെല്ലാം ഇടമുണ്ടായിട്ടും ....

ഇത്ര കൃത്യമായി 
അച്ഛന്  വെച്ച 
ചൂട് ചായയിലേക്ക്
 ഈച്ച  പറന്നിറങ്ങുന്നു....

Saturday, May 15, 2010

സ്‌നേഹം

പാര്‍വ്വണേന്ദുവിന്‍ രാഗകൌമുദിയില്‍
പാല്‍ച്ചിരിയോടെ വിടര്‍ന്നൊരു മുല്ലപ്പൂ.
കണ്ടുമോഹിച്ചൊരു മഞ്ഞുതിള്ളി
കുടമുല്ലപ്പൂവിന്റെയുള്ളില്‍പ്പതിച്ചു.
യാമിനിതന്നന്ത്യയാമം വരെയും
നീര്‍ത്തുള്ളി പൂങ്കവിളില്‍ മുത്തിയുറങ്ങി.
ബാലാര്‍ക്കന്‍ ഭൂമിയെത്തൊട്ടുണര്‍ത്തി.
കിരണങ്ങള്‍ താങ്ങാതെ മഞ്ഞുരുകി.
ഒരുരാത്രി കൂടി മലര്‍ കാത്തിരുന്നു
സ് നേഹിച്ച മുത്തിന്റെ മുത്തങ്ങള്‍ക്കായ്.
പിന്നെ വേര്‍പാടു സഹിയാതെ വാടി വാടി
പ്രേയസിയോടൊപ്പം വീണടിഞ്ഞു.

കണിക്കൊന്ന


അടച്ചിട്ട ജാലകപ്പഴുതിലൂടെ
സൂര്യന്റെ കതിരൊളി ചോദിച്ചു മെല്ലെ.....
ഉണരാത്തതെന്തു നീ പൊന്നോമലേ?
ഇന്നു നിന്‍ മാവേലി വാണ നാട്ടില്‍
മഞ്ഞ കണിക്കൊന്ന പൂത്ത നാട്ടില്‍
വിഷുവെത്തി! വിഷുവെത്തി! അറിഞ്ഞതില്ലേ?
ഉണരാത്തതെന്തു നീ പൊന്നോമലേ?
ഇല്ലെനിക്കാവില്ലെന്‍ കണ്‍ തുറക്കാന്‍ !
ആ സുന്ദര സ്വപ്നത്തിലാണ്ടുപോയെന്‍ മനം!
മനസില്‍ തെളിയുന്നു വെള്ളോട്ടുരുളിയും
ചക്കയും , മാങ്ങയും ,കായ്കനികളും ,
മഞ്ഞക്കതിരൊളി വീശുന്ന കൊന്നയും ,
നീലക്കാര്‍ വര്‍ണന്റെ സുന്ദര ബിംബവും ,
കോടിയും ,സ്വര്‍ണ്ണവും ,വെള്ളിയും , ധാന്യവും ,
ഏഴു തിരിയിട്ട നിലവിളക്കും ,
നല്ലൊരു നാളെ തന്‍ കണി കാണുവോളം
കണ്‍കള്‍ അടച്ചു പിടിക്കുന്നൊരമ്മ തന്‍ കരങ്ങളും ,
പിന്നെ പുലര്‍കാലം , ഓമനക്കയ്യിലായ്
മുത്തശ്ശന്‍ വച്ചു നീട്ടുന്നൊരാ കൈനീട്ടവും
ഓര്‍ക്കുന്നു ഞാന്‍ ....മനസു വിങ്ങുന്നുവോ?
സ്വപ്നങ്ങല്‍ പൂക്കാത്ത ഈ മരുഭൂമിയില്‍ ?
വേണ്ടെന്നെ വിളിക്കാതെ മടങ്ങു നീ കതിരേ...
ഈ സുന്ദര സ്വപ്നത്തിന്‍ മായിക ലോകത്തില്‍
തെല്ലിട ഞാനിനിയും മയങ്ങിടട്ടെ!......
ഇല്ല വരുവാനാകില്ലെനിക്കീ
സുന്ദര വിഷുക്കാല സ്വപ്നത്തില്‍ നിന്നും..... !

Friday, May 14, 2010

ഒറ്റ്‌

പാതിരാപ്പാലമണമൊഴുകുന്ന വീഥിയില്‍

പാത തൊടാതിരു വെണ്ണിലാപ്പാദങ്ങള്‍

ആര്‍ത്തലറിക്കൊണ്ട്‌ പാഞ്ഞുപോയെന്ന്‌

മകള്‍ പേടിച്ചരണ്ട്‌ നിലവിളിച്ചുണരവെ,

തോന്നലെന്നോതി ഞാന്‍; എങ്കിലും...

ഓര്‍മ്മതന്‍ കല്ലില്‍ സ്വയം തല തല്ലിയ

കന്യതന്‍ പ്രേതമതെന്ന്‌ ശഠിച്ചവള്‍.

നട്ടുച്ചനാവുകള്‍ പൊള്ളിച്ച മണ്ണിണ്റ്റെ

പച്ചിലക്കാടുകള്‍ പോലെ മേഘങ്ങളും

പേടിച്ചുറഞ്ഞു നില്‍ക്കുന്നു ഗ്രീഷ്മാകുലം!

നോക്കൂ... മതില്‍ നിറയെ രക്തം വീണ

ജീവിതപ്പേടി തന്‍ നിത്യാര്‍ത്തനാദങ്ങള്‍.

നീല വലംപിരി ശംഖുപുഷ്പങ്ങളില്‍

തീവണ്ട്‌ ചുംബിച്ച വ്രണിത പ്രാണസ്വരം.

വിറയുള്ള ഭാഷയാല്‍ കോറുന്നൊരാധിയില്‍

ജ്വലിതയാകുന്നു സംഭീതയാം സന്ധ്യയും.


കാറ്റിന്‍ ജനാലയ്ക്കല്‍ വന്നൊരു കബന്ധം

ഏതെന്‍ ശിരസ്സ്‌, ആരെന്തിനു തകര്‍ത്തെന്ന്‌

നീട്ടിയെറിയുന്നൊരു തേറുളി തറയ്ക്കെ

തിളയ്ക്കുന്നു ജ്വരബോധി ശിഖരമെന്നില്‍.

ഊണുറക്കില്ലാതെ, ചമയങ്ങളില്ലാതെ,

ഈണം കൊതിപ്പിച്ച വീണയില്‍ പിടയാതെ,

ഒറ്റനില്‍പ്പില്‍ ധ്യാനബദ്ധമാം സര്‍വാഗ്നി

തോറ്റിയുണര്‍ത്തും മഹാസങ്കടങ്ങളില്‍

നിത്യം മുറിച്ചുമുണക്കിയും രാപ്പകല്

‍സത്യനൂല്‍ കൊണ്ട്‌ തുന്നുന്നൊരീ ജീവിതം...

തെറ്റിയുമിടറിയും തൊട്ടുവായിക്കുന്നു

രക്തകപാലിയായ്‌ കാലാന്ധഭൈരവന്‍.


നിര്‍ദ്ദയാന്ധ്യത്തിന്‍ നിരുപമാധ്യായങ്ങള്‍

നീട്ടിപ്പരത്തി വായിക്കുന്ന ലോകവും,

നന്ദികേടിണ്റ്റെ ഉപനിഷദ്ക്കാലവും

ഭീതിയേറ്റുന്നൊരീ ആസക്തജീവിതം...

നാലുകഴഞ്ച്‌ വിലപേശി വാങ്ങുവാന്

‍ചാതുര്യമില്ലാത്ത ധര്‍മ്മസന്താപമേ...

നീ പഠിക്കില്ല, നിലനില്‍പ്പിലൂന്നിയ

നീതിശാസ്ത്രത്തിന്‍ പ്രചണ്ഡസാരങ്ങളെ!

പാദങ്ങള്‍ രണ്ടും പരിചിതബന്ധനം

പാട്ടിന്നവസാന ശീലാക്കിമാറ്റുന്നു.


ഒറ്റയാള്‍യാത്രയുടെ അക്കരെയിക്കരെ

ഒറ്റു കൊടുക്കപ്പെടുന്നുവോ ജീവിതം?

000

Tuesday, May 11, 2010

രക്തപുഷ്പം


ദുഃഖമാം ചുടലക്കാട്ടില് വിരഹത്തിന് ചിത കൂട്ടി



സ്വയം ദഹിപ്പാനൊരുങ്ങി ഞാനിരുപ്പൂ


വരിക…….ശവം തീനികളേ…..


എന്റെ മജ്ജയും മാംസവും എടുത്തു കൊള്ക….


വര്‍ണ്ണസ്വപ്നങ്ങള് മാഞ്ഞുപോവതും


കണ്ടിരുന്നൊരിരു നേത്രങ്ങളുണ്ടെനിയ്ക്ക്


കണ്ണുനീരുപ്പുറഞ്ഞ് ദ്രവിച്ചൊരാ


കണ്‍കളെ ഇനി നിങ്ങള് ചൂഴ്ന്നെടുക്കൂ


രക്തം കുടിച്ചുന്മാദ നൃത്തം ചവിട്ടും


രാത്രി തന് പ്രിയ നിശാചാരികളെ വരിക


എന്റെ ധമനികളെ കടിച്ചു പൊട്ടിക്കുക


സിരയിലൂടൊഴുകുന്ന അവസാനതുള്ളി ചോരയും


കുടിച്ചു നിങ്ങള് ദാഹം ശമിപ്പിക്കുക


നിര്‍ലജ്ജമായെന് ജഡത്തെ നിങ്ങള്


ഒന്നായ് പങ്കിട്ടെടുത്തു കൊള്ക


അസ്ഥിക്കൂട്ടിലായ് തുടിയ്ക്കുമെന് ഹൃദയത്തെ കണ്ടുവോ


ചോരയിറ്റുമാ രക്തപുഷ്പത്തെയെനിക്ക് തന്നേക്കുക


അതിനുള്ളിലായ് നിറഞ്ഞു നില്‍പ്പൂ


എന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകിയ മുഖം


ദംഷ്ട്രകളാല് നിങ്ങളാ മുഖം മുറിയ്ക്കായ്ക


നഖങ്ങളാല് ആ മുഖം വികൃതമാക്കായ്ക്


എന് ദേഹവും ദേഹിയും എടുത്തു കൊള്ക


ചലനമറ്റ ചേതനയും നിങ്ങളെടുത്തോള്ക


ജീവനാം പക്ഷി ചിറകടിച്ചുയരുവോളം മാറോട് ചേര്‍ക്കാന്


ആ മുഖം മാത്രം പകരമായേകീടമോ…?

Monday, May 10, 2010

രാധ....!!!

 
രാധ,ഇവളെന്‍ രാധ
യദുകുല രാധയല്ല
കൃഷ്ണനുമില്ല..ഓടകുഴല്‍ നാദവുമില്ല!
കാല പ്രമാണങ്ങളില്‍ പുനര്‍ജനിപ്പൂ--
പുഴുകുത്തില്‍ വീണു അമര്‍ന്ന ജീവിതങ്ങളില്‍ ഒന്നുമാത്രം!
ജീവിത പന്ഥാവില്‍ നഷ്ടമായ പാവ നാടകത്തിലെ--
ആടി തിമിര്‍ക്കും കഥാപാത്രങ്ങളില്‍ ഒന്നു മാത്രം!!

നിഷ്കളങ്കമാം ബാല്യങ്ങളില്ല
മോഹങ്ങള്‍ പൂക്കുന്ന കൌമാരങ്ങളില്ല
യൌവനത്തിന്റെ ചോര തുടിപ്പുകളും എന്നേ മറഞ്ഞു.!
എന്നിട്ടും..
പിറവിക്കു മുന്‍പ്..മണ്ണില്‍ പുതഞ്ഞ ഭൂതകാലാവശിഷ്ടളില്‍--
അവള്‍ തേടുന്നു സ്വന്തമച്ഛന്റെ മുഖം.!
കളീകൂട്ടുക്കാര്‍ ഇല്ലാതെ
ചിതറി തെറിച്ച വളപൊട്ടില്‍ ഒരു പുല്‍ നാമ്പ് കൊതിച്ചു!
കള്ളിതോഴന്‍ ഇല്ലാതെ
ഹൃദയത്തില്‍ അടവെച്ചു വിരിയിച്ച മയില്‍ പീലി തുണ്ടില്‍ ‍
സ്വപ്‌നങ്ങള്‍ നെയ്തു!

ചില്ല് വിളകിന്റെ കൈത്തിരി വെട്ടത്തില്‍
ഏകാന്തതയുടെ അഗാത ഗര്‍തത്തിലൊരു നിഴല്‍ കൂത്ത് നാടകം !!
കുടുംബ ഭാരങ്ങളില്‍ കരിതിരിയായി എരിഞ്ഞു തീരുന്ന അമ്മയില്‍ -
നിന്ന് ഉള്‍വലിഞ്ഞു പോയിവള്‍!
മുന്‍പേ പറന്നവരോടൊപ്പം പറക്കാന്‍..
ചിറകുകള്‍ ഇല്ലാതെ പോയിവള്‍ക്ക്!

കണ്ണുനീര്‍ കുരുതി കളത്തില്‍ ലയിച്ചു ഒരു തേങ്ങലായി!
മൌനത്തിന്റെ ഇടനാഴികളില്‍ വലിച്ചെറിയപ്പെട്ട-
പൊട്ടിയ തകര ചെണ്ട പോല്‍
നിശബ്ധയാം യാമങ്ങളില്‍ അവള്‍ സ്വന്തം നിഴലില്‍ ഉരുകി ഒലിച്ചു..!
നിലവിളക്കിനു കരിയാക്കിയവര്‍ അന്തകാരം പകരം കൊടുത്തു !.

ഒരു നാള്‍ വരും
നിലാവുള്ള രാത്രികളില്‍ ഒന്നില്‍ നിന്റെ
നിഴലുകല്കു ചിറകുകള്‍ വിടരും..!!
ഒരു നക്ഷത്രമെന്കിലും നിന്റെ വിരല്‍ തുമ്പിനെ തഴുകും !!
കത്തിയമര്‍ന്ന വെണ്ണീരില്‍ നിന്നൊരു പക്ഷി ഉയരും..!!
അത് നിന്റെ സ്വപ്നങ്ങളെ തലോടും..!!
അതിനു മുന്‍പേ ഈടുകൊള്‍ക്ക എന്റെ ഉള്ളിലെ ഈ ഉള്‍തുടിപ്പുകള്‍.

അധികമാകിലോരിക്കലും -
ഞാനെന്റെ ജീവിതം ആ കാല്‍ പാദങ്ങളില്‍--
സമര്‍പ്പിച്ചാല്‍ കൂടി..!!!

Wednesday, May 5, 2010

കണ്ണെഴുത്തുകള്‍

വിരലുകളില്‍ നിന്നും
വാക്കുകള്‍
വിലാപങ്ങളായുതിര്‍ന്നപ്പോള്‍
വിരലെഴുത്ത് നിര്‍ത്തി
കണ്ണെഴുതാന്‍ തുടങ്ങി...

കണ്ണെഴുത്തില്‍
വാക്കുകളില്ല
വിലാപങ്ങളില്ല
പകരം
നിര്‍വികാരമായി
നീണ്ടുകിടക്കുന്ന
മഷിപ്പടര്‍പ്പുകള്‍ .....!!!!

Sunday, May 2, 2010

പശുവും ...കിടാവും.



അലഞ്ഞു നടന്ന
കാലിക്കൂട്ടത്തിന്
മണ്ണ് ദാനം കൊടുത്ത
പ്രഭുക്കള്‍ ..
വെളുത്ത പശുക്കളെ
വിശുദ്ധരാക്കി ..
വിശുദ്ധര്‍ ദൈവങ്ങളായി .
ഉണ്ടുറങ്ങി..
പെറ്റു പെരുകി
വിഗ്രഹങ്ങളായി...

കടല്‍ കടെന്നെത്തിയ
വിശിഷ്ട ഭ്രൂണം
മുത്തച്ഛന്റെ ഊരത്തഴമ്പ്
തലവരയാക്കി ...
അഭിഷക്തനായി.
വായ്മൊഴികള്‍
വരമൊഴികളായി...
നാവടക്കൂ ..പണിയെടുക്കൂ

ചിലപ്പോഴെങ്കിലും
വയറൊട്ടി ...
ഏന്തിവലിഞ്ഞു ..
കാലികളിപ്പോഴും...
കരിഞ്ഞുണങ്ങിയ
മേച്ചില്‍ പുറങ്ങളില്‍ .
കച്ചിത്തുരുമ്പിനായ്
വാ തുറക്കാറുണ്ട്....


ഗോപിവെട്ടിക്കാട്

Friday, April 30, 2010

വിര്ച്യുല്‍ ലൈഫ്





കാലത്തിന്‍ കൈപിടിച്ച്
കൂട്ടിനായീ എത്തിയ
കമ്പ്യൂട്ടര്‍ നീയെന്‍ ജീവനില്‍
ആശ്വാസത്തിന്‍ ഒരു തിരി-
നാളമായീ ജ്വലിച്ചിടുന്നു
എന്‍ പ്രിയരേ എന്നടുത്തെത്തിക്കും
ഇന്റര്‍നെറ്റ്‌ നീയെനിക്കിന്നു
പ്രിയരില്‍ പ്രിയനായീ
തീര്‍ന്നിടുന്നു.....

അകലങ്ങളില്‍ ആയിരിക്കുമെന്‍
പ്രിയര്‍ക്കൊപ്പം ആഘോഷ
വേളകള്‍ ഉല്ലാസമാക്കീടുവാന്‍,
കളിച്ചും ചിരിച്ചും സ്നേഹിച്ചും
സുഖ ദുഖങ്ങള്‍ പങ്കു വച്ചും
സാധ്യമാക്കുന്നു നിങ്ങളിരുവരും
തൊടാതെ തൊട്ടൊരു
വിര്ച്യുല്‍  ലൈഫ്

Thursday, April 29, 2010

ഒരു പരേതന്‍ !



റുത്ത പ്രതലത്തെ
ചുവപ്പിച്ച ചോരയില്‍
ചവിട്ടി വലയം
തീര്‍ത്തൊരാള്‍ക്കൂട്ടം.!!





വെയിലില്‍ തിളങ്ങുന്ന
ചോര കുടഞ്ഞ കൊടുവാള്‍
റോഡിനു കുറുകെയെറിഞ്ഞത്
ഒരാളെ തീര്‍ത്ത്‌ പോകുന്ന
വ്യഗ്രതയിലാകാം.

പുത്തരിയല്ലാത്തൊരു
കാഴ്ച്ചയില്‍ ചിന്തകള്‍
മന്ദീഭവിച്ച പോലെ
ഏതോ ഭാരമടര്‍ന്ന
പ്രതീതിയില്‍ ആരെന്ന
ആകാംക്ഷയില്‍ ഞാന്‍.

പൊടുന്നനെ പിറകിലൊരു
നനുത്ത സ്പര്‍ശം!
മക്കളുടെ ചിലവിനു
കെട്ടിയ വേഷം
വെറുതെ വിടണമെന്നു
വിലപിച്ച ഒരാത്മീയ നേതാവ്
അരയിലെ കൊലക്കത്തി
കോര്‍ത്ത മാലയിലെ
അവസാന കണ്ണി.

ആകാരമില്ലെന്നറിയാതെ
അരയില്‍ പരതവേ
അടക്കം ചെയ്യലിന്റെ
ആദ്യപടി ഒരോലക്കീറു
പുതയ്ക്കുകയാണാള്‍ക്കൂട്ടം.!!

Monday, April 26, 2010

പറയാന്‍ കഴിയാഞ്ഞത്

മൗനത്തിന്റെ കൂട് ആദ്യം കൂട്ടിയതെപ്പോഴാണ്?
പകലുകള്‍ക്ക്
ഭയത്തിന്റെ ചിറകു മുളച്ചപ്പോഴോ?
ഇടനാഴിയിലെ നനുത്ത കാലൊച്ചയും
നേര്‍ത്ത ശ്വാസവും ഇപ്പോള്‍
എവിടെപ്പോയൊളിച്ചു?
ഒന്നുറപ്പാണ്,
പുറംവാതിലുകള്‍ക്കപ്പുറം വീശുന്ന
കാറ്റു പോലും അലോസരമുണര്‍ത്തുന്നു.
അകത്ത്
മൗനം കട്ടപിടിക്കുന്നു.
പകല്‍ക്കിനാവുകളില്‍
കൂടുകെട്ടിയ വിചിത്രമായതെന്തോ
രാത്രികളില്‍ കാത്തിരിക്കുന്നു

തൊണ്ടയില്‍ കുരുങ്ങിക്കിടന്ന
വാക്കുകള്‍ അലിഞ്ഞലിഞ്ഞില്ലാതായി.
മൊഴികളും വഴികളും ചുവരുകള്‍ക്കുള്ളില്‍
പറ്റിപ്പിടിച്ച് പതിയിരുന്നു..

ഇപ്പോള്‍,
മൗനം ചിലന്തിയുടെ രൂപത്തില്‍
ഇരയെ തേടുന്നു.
നാലു മൂലകളിലും
ഭയത്തിന്റെ മാറാലകള്‍ തൂങ്ങിയാടുന്നു.
ഏകാന്തത നിഴല്‍ വിരിക്കുന്ന അകത്തളങ്ങളിലൂടെ
നീയിപ്പോള്‍ നടക്കാതായി
ചില്ലുജാലകത്തില്‍
ഇപ്പോള്‍ നഗ്നമായ എന്റെ രൂപം മാത്രം..

Saturday, April 24, 2010

കിനാവിനു മംഗല്ല്യം

മഴ പെയ്തോഴിഞ്ഞു
ഇളം വെയില്‍ വന്ന
മുറ്റത്തെ മുവാണ്ടന്‍
മാവിന്‍ തണലില്‍
കിനാവിനു മംഗല്ല്യം

Thursday, April 22, 2010

പ്രണയം

ഒരുക്കൂട്ടി വച്ച കുന്നി മണികള്‍
ആരും കാണാതെ ഒളിച്ചു വച്ച
കൊച്ചു മയില്‍ പീലി

കൊളുത്തി വച്ച റാന്തലിന്‍റെ
അരണ്ട വെളിച്ചത്തില്‍
പഴമയുടെ
പുക മണക്കുന്ന പെട്ടി തുറന്ന്
ഞാന്‍ നോക്കാറുണ്ട്

പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള
എന്‍റെ പ്രണയം

Tuesday, April 20, 2010

സ്വാര്‍ത്ഥത

ഞാനേറ്റവും വെറുക്കുന്നെങ്കിലും
ഒരു ഭാവമായെന്നിലുമുറങ്ങുന്നു
സ്വാര്‍ത്ഥത .....
ശരിയെന്നുറപ്പിച്ച ചിന്തകളെ
ആവിഷ്കരിക്കന്‍ ശ്രമിച്ചപ്പോഴൊക്കെ
പ്രകടമായ ഭാവം
ജന്മം നല്കിയവരോടും സ് നേഹിച്ചവരോടും
ശബ്ദത്തിലും ശരീരഭാഷയിലും
നിഴലായ് വീണ ഭാവം

അവരെ വേദനിപ്പിച്ച ഭാവം
എനിക്കായ് ജീവിച്ച നിമിഷങ്ങള്‍ ..
എന്റെ നഷ്ടങ്ങള്‍ ....
വ്യര്‍ത്ഥ നിമിഷങ്ങള്‍ ഇനിയും കാത്തിരിക്കുന്നു
കാരണം .. വളര്‍ന്നുപോയ് ഞാന്‍
മനുഷ്യനെന്ന താഴ്ച്ചയിലേക്ക് .