Tuesday, August 17, 2010

മഹാബലി ....


എന്തിനായ്‌
പൂക്കളും പൂവിളിയും
പാതാളത്തോളം ..
ഉണര്‍ത്തുന്നു
പോയ്‌പ്പോയ നാളിന്‍ ..
ഓര്‍മ്മകള്‍ പിന്നെയും ..

അസുരന്‍റെ
ഭരണത്തിന്‍ ശിക്ഷ്യായ്‌ .
കുനിഞ്ഞ ശിരസ്സില്‍ .
പതിഞ്ഞ കാല്‍പ്പാടുകള്‍

അന്നെന്‍ പ്രജകള്‍ നിങ്ങള്‍ ..
ഉണര്‍ത്തു പാട്ടായ്‌ ഏറ്റുപാടി
സമത്വം ..സാഹോദര്യം ..
നടുങ്ങി കോട്ടകള്‍ കൊത്തളങ്ങള്‍ ..
വിറച്ചു സിംഹാസനം ..
തകര്‍ന്നു സാമ്രാജ്യങ്ങള്‍..

കൊച്ചു കുടിലില്‍ മുറ്റത്ത്
കുഞ്ഞേ നീയോരുക്കിയോരീ പൂക്കളം .
ഒരു തെച്ചിപ്പൂക്കുലയില്‍ ..
വിടരുന്ന നിന്‍റെ സുസ്മിതം ..
ആവില്ലെനിക്ക് കാണാതിരിക്കാന്‍

ചുറ്റിലും പെരുകുന്നു ..വാമനര്‍
യുഗങ്ങളായ്‌ കെട്ടുന്നു ഞാനീ ..
വിദൂഷക വേഷം ..
ഉയരട്ടെ പാദങ്ങള്‍..
അമരട്ടെ ശിരസ്സില്‍ .
പാതാളത്തോളം ..


ഗോപി വെട്ടിക്കാട്ട്

Monday, August 16, 2010

ഓണച്ചിന്ത്

മാവേലി നാടിന്റെ ഖ്യാതിയോതി
മലയാളനാലകത്തോണമെത്തി.
രാമായണം ചൊല്ലി തരണം ചെയ് തൊരു
കര്‍ക്കിടക ദുരിതങ്ങള്‍ക്കന്ത്യമായി.
ഇന്നു പൂക്കളമന്യമായ് പൂവിളി മൌനമായ്‌
ഓണക്കളികള്‍ തന്നാര്‍പ്പുവിളിയകലെയായ് .
കൈവിട്ടു പോവതു സ്വത്തു തന്നെ
കാണുവാനാമോയീ സ്വത്വ നഷ്ടം ?
കൊഴിഞ്ഞ മുത്തുകള്‍ കോര്‍ത്തെടുക്കാം
നമുക്കാശ തീരുംവരെയൂഞ്ഞാലിലാടാം .
ചുവരുകള്‍ക്കുള്ളിലെ ബാല്യകൌമാരങ്ങളെ -
യാകാശ വിശാലതയില്‍ വിന്യസിക്കാം .
മദവും മദ്യവുമൊരു തുള്ളിയുമില്ലാതെ
യൌവ്വനം ലഹരിയിലാറാടി നിര്‍ത്താം .
സ് നേഹവും ത്യാഗവുമൊത്തു വിളമ്പും
സദ്യയാല്‍ ഹൃദയങ്ങളുണ്ടു നിറയ്ക്കാം .
ഒരുമയുടെ ഗീതങ്ങളീണത്തില്‍ പാടാമീ -
യോണ നിലാവെന്നുമോര്‍മ്മയില്‍ പടരട്ടെ.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ....

നന്മയുടെ ഓണം

നന്മയുടെ ഓണം
ഈ കവിത ഓരോ വായനക്കാര്‍ക്കും ഉള്ള എന്‍റെ ഓണസമ്മാനം ആണ്

ഓണത്തിന്റെ എല്ലാ ഐശര്യങ്ങളും നേരുന്നു
നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കല്ലേ
ജോഷി പുലിക്കൂട്ടില്‍

Saturday, August 14, 2010

ഇടവഴിയിലെ കല്ല്

ഇടവഴിയിലെ കല്ല്,

കടന്ന് പോകുന്നവരുടെ യാത്രകൊണ്ട്
താനും സഞ്ചാരത്തിലാണെന്ന്..
അവരുടെ കാഴ്ച മാറുന്നതുകൊണ്ട് ദേശം മാറിയെന്ന്..
ആകാശം മാറിയെന്ന്...

മഴവരുമ്പോൾ
ഇലയ്ക്കടിയിൽ കണ്ണടച്ചുകിടന്ന്
വെയിൽ തെളിയുമ്പോൾ
മഴയില്ലാത്ത ദേശത്തെന്ന് വിലാപം.

Sunday, August 8, 2010

നന്മയുടെ ഓണം




നന്മയുടെ ഓണം




ഓണത്തിന്‍ നാളില് മാവേലി വന്നപ്പോള്‍
ഓര്‍ക്കുന്നു ഞാനിന്നു ഭൂതകാലം
ഒരു നീലസാരിയും ഒരു പിടി പൂവുമായ്
ഓടുന്നു ബസിന്റെ പിന്നാലെ നീ ....


ഉള്ളില്‍കയറി കഴിഞ്ഞുള്ള നോട്ടവും
നാണത്തില്‍ മുങ്ങിയ പുഞ്ചിരിയും
ഒരു ജന്മം മുഴുവനും ഓര്‍മ്മിക്കുവാനായ്
ഒരു പാട് സ്വപ്‌നങ്ങള്‍ തന്നല്ലോ നീ...


എന്‍റെ മനസിന്‍റെ വേദന കേള്‍ക്കുവാന്‍
എത്രയോ നാള്‍ കൂടി വേണ്ടി വന്നു
എങ്കിലുമെന്നുടെ നൊമ്പരം കേട്ടപ്പോള്‍
നിന്നിലെ സ്വപ്നവും പൂവണിഞ്ഞു

ഒരുപാടു പൂവുകള്‍ ഒരുമിച്ചു ചേരുന്ന
ഓണത്തിന്‍ പൂക്കളമെന്ന പോലെ
പൂക്കളം തീര്‍ക്കുവാന്‍ പൂവുമായ് വന്നപ്പോള്‍
പൂമാലയിട്ടു ഞാന്‍ സ്വന്തമാക്കി

ഉത്രാട നാളില്‍ ഊഞ്ഞാല് കെട്ടി നാം
എത്രയോ ആയത്തില്‍ ആടി പൊന്നേ

ഒരുകോടി സ്വപ്‌നങ്ങള്‍ കണ്ടല്ലോ നാമന്ന്
ഒരുമിച്ചു ചേര്‍ന്നുള്ള ജീവിതത്തില്‍


ഓണത്തിന്‍ കോടിയും ഓണരുചികളും
ഓമനകുഞ്ഞിന്റെ പുഞ്ചിരിയും
ഇന്നിതാ മറ്റൊരു ഓണത്തിന്‍ ഓര്‍മയില്‍
നമ്മുടെ സ്വപ്നങ്ങള്‍ സത്യമായി ....

ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

wish you happy onam

Thursday, July 29, 2010

അമേരിക്കൻ ഭടന്റെ മരണം - മമ്മൂട്ടി കട്ടയാട്‌.


മർത്ത്യനൊരുത്തൻ മൃത്യു വരിച്ചെന്ന-
വാർത്ത കേൾക്കേയാശ്വസിക്കരുതെങ്കിലും,
വർഗ്ഗവും വംശവുമേതാകിലും ദുഃഖ-
പർവ്വങ്ങളിൽ സുഖം കാണരുതെങ്കിലും;
ദൂരെയിറാക്കിന്റെ മണ്ണിലമേരിക്കൻ
പോരാളിമാരൊരാൾ വെടിയേറ്റു വീഴവേ;
ഓർത്തുല്ലസിക്കുന്നുവെൻ മനം ശത്രുവി-
ന്നാർത്ത നാദങ്ങളുമാശ്വാസ ദായകം.

നായരു പണ്ടു പിടിച്ച പുലിയുടെ
വാലുമായിതിനു സാദൃശ്യമില്ലേയെന്ന്
ന്യായമായും സംശയിക്കുന്നു ഞാനു-
മന്യായത്തിനന്യായമല്ലോ പ്രതിഫലം.

നിഴലുകൾ നോക്കി വെടിവെക്കുവാനുള്ള
കഴിവുകൾ സ്വയമേവയഭിമാനമാക്കിയ
കഴുക വർഗ്ഗത്തിനു കൊന്നുതിന്നാ
നുള്ള
വഴികളാണിന്നു നാലാംകിട നാടുകൾ.

ഒന്നുമറിയാതെ നന്നായുറങ്ങുന്ന
പൊന്നു കിടാങ്ങളേയുമവറ്റയെ-
പ്പെറ്റു വളർത്തിയ തായമാരേയുമി-
ന്നൊറ്റയടിക്കു വക വരുത്തീടുവാൻ
മറ്റാർക്കു കഴിയുമമേരിക്കയിൽ നിന്നു
കേറ്റിയയച്ച തെമ്മാടികൾക്കല്ലാതെ.

എലിയെപ്പിടിക്കുവാനില്ലം ചുടുകയു-
മെല്ലാം കഴിഞ്ഞ ശേഷം നോം ജയിച്ചെന്ന്
വലിയ വായിൽ വീമ്പിളക്കയും ചെയ്യുന്ന
വലിയേട്ടനോടു നാമെവിടെയാ വാഗ്ദത്ത
ഭൂമിയും നീതിയും സ്വാതന്ത്ര്യവും പിന്നെ-
യേമാന്റെ സ്വന്തം ജനായത്തവുമെന്ന്
കേട്ടാലവർ കൺമിഴിച്ചു നിന്നീടുമീ
മട്ടിലും മർത്ത്യരുണ്ടെന്നതാണതിശയം.!!

ഭീഷണിയാം വാൾമുനകളിൽ നിർത്തിയു-
മോശാരമായ്‌ വിഷം തേനിൽ കലക്കിയു-
മന്യ ദേശങ്ങളെ വരുതിയിൽ നിർത്തുവാ-
നെന്നും സമർത്ഥരാണീയൈക്യ നാടുകൾ.

തല്ലുന്നവന്നു തല്ലാനുള്ളതും തല്ല്
കൊള്ളുന്നവനതു തടയുവാനുമുള്ള
രണ്ടായുധങ്ങളും വിൽക്കുന്നതുമതി-
ലുണ്ടായ രക്തം കുടിക്കുന്നതുമൊരാൾ.

പണ്ടൊരാറിന്റെ താഴ്‌ ഭാഗങ്ങളിൽ നിന്നു
കൊണ്ടൊരാട്ടിൻ കുട്ടി വെള്ളം കുടിക്കവേ;
ഓതിയത്രെയൊരു ചെന്നായയാറിന്റെ
മീതെ നി"ന്നാടേ വെള്ളം കലക്കൊല്ല".
താഴെക്കിടക്കുന്ന ഞാനെങ്ങനെ പ്രഭോ-
വൊഴുകുന്നയാറിന്റെ മീതെക്കലക്കുമെ-
ന്നാരാഞ്ഞയാടോട്‌ ചൊന്നു പോൽ ചെന്നായ
മുന്നം കലക്കിയിട്ടുണ്ടു നിൻ പൂർവ്വികർ.
ചാടിവീണുടനെയക്കശ്മലനാടിന്റെ
ചൂടുള്ള രക്തം കുടിച്ചു തിരിച്ചു പോയ്‌.

ന്യായങ്ങളൊക്കെയും പുകമറയാണിവർ-
ക്കന്യായ വൃത്തിയോ ജീവിത ചര്യയും
നീതി പീഠങ്ങളെല്ലാമീ വരേണ്യർ ത-
ന്നാധിപത്യത്തിലാണെന്നതുമറിയുക.

കണ്ടറിയാത്തവൻ കൊണ്ടറിയുമെന്ന
രണ്ടു വാക്കെങ്കിലുമോർമ്മയിൽ വെക്കുവാൻ
യാങ്കിയേമാന്മാർ മറന്നു പോകാതിരു-
ന്നെങ്കിലെന്നെങ്കിലുമാശിച്ചിടുന്നിവൻ.

മാതൃഭാവം

പൂര്‍ണ്ണത്തില്‍ നിന്നൊരു കണമായ് ഞാ-
നമ്മതന്നുദരത്തില്‍ വന്നു വീണു.
ബാല്യം കടന്നു ഞാന്‍ കൗമാരമായപ്പോള്‍
രാഷ്ട്രമാം അമ്മയെ അറിഞ്ഞു വന്നു.
യൗവ്വനതിന്‍ തിരുമുറ്റത്തു നില്ക്കുമ്പോള്‍
അമൃതധാരയായ്, ഗുരുവായൊരമ്മ.
ഈശ്വര ചിന്തയ്ക്കു മിഴിയടയ്ക്കുമ്പോല്‍
മനതാരില്‍ തെളിയുന്നെന്‍ കാളിയമ്മ.

അറിയുന്നു ഞാനീ മാതൃഭാവങ്ങളെ-
ന്നാത്മാവിലേകമായ് സംഗമിയ്ക്കുന്നു.
വാത്സല്യത്തോണിയിലെന്നെയേറ്റി
തുഴഞ്ഞു പോകുന്നതെവിടേയ്ക്കമ്മ ?
പാപങ്ങള്‍ സൃഷ്ടിയ്ക്കുമോളങ്ങളില്‍ ഞാന്‍ -
വീഴാതെ തുഴയുന്നതെവിടേയ്ക്കമ്മ ?
സ് നേഹം പകരുമീയാനന്ദം നുകര്‍ന്നു ഞാ-
നണയുന്ന തീരവും പൂര്‍ണ്ണമാണോ ?

Saturday, July 17, 2010

അമ്മ

(((ഇത് കുട്ടികള്‍ക്കുള്ള കവിതയാണ്

ഇഷ്ട്ടപ്പെട്ടാല്‍ അഭിപ്രായം എഴുതുമല്ലോ )))

അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്‍റെ കവിളിലുമ്മ

അമ്മയാണ് ജീവന്‍
അമ്മ തന്നെ ജീവന്‍
എന്‍റെ ജീവനെന്നും
എന്‍റെ സ്വന്തം അമ്മ


 
അമ്മയാണ് സ്നേഹം
അമ്മയാണ് ശക്തി
അമ്മ തന്നെ മാര്‍ഗം
എന്‍റെ സ്വന്തം അമ്മ


എന്‍റെ ജീവനായി
എന്‍റെ മാര്‍ഗമായി
എന്‍റെ സ്നേഹമായി

എന്നുമെന്നിലുണ്ട് 

 അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്‍റെ കവിളിലുമ്മ 

ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil




Wednesday, July 14, 2010

കണ്ണനും രാധയും



പേര്, കണ്ണന്‍
എന്നായിരുന്നു.
ഓടക്കുഴലോ
പീലിത്തുണ്ടോ
ഇല്ലായിരുന്നെങ്കിലും
ഗോപികമാര്‍ക്ക്
പ്രിയപ്പെട്ടവനായിരുന്നു

പേര്, രാധ
എന്നായിരുന്നു.
ലീലകളാടിയത്
വൃന്ദാവനത്തിലോ
യമുനാത്തടത്തിലോ
വെച്ചായിരുന്നില്ല
എന്നിട്ടും,
ഹോട്ട് സെര്‍ച്ചില്‍
ഒന്നാമതെത്തി

കണ്ണന്‍ നല്ലവനായിരുന്നു,
കയ്യൊഴിഞ്ഞില്ല
"മധുര"ക്ക് എന്ന് പറഞ്ഞ്
"വിതുര" ക്ക് കൊണ്ടുപോയി

Sunday, July 11, 2010

സാമ്പത്തിക പ്രതിസന്ധി - മമ്മൂട്ടി കട്ടയാട്.

സാമ്പത്തിക പ്രതിസന്ധി.
മമ്മൂട്ടി കട്ടയാട്.

"കണ്ടീലയോ നീ മുകുന്ദാ ധരണിയി-
ലുണ്ടായ മന്നരിൽ മുന്നൻ ഭഗദത്തൻ
വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!."
* * * *

ഇന്നലെ വരേ,
നാടും കാടുമിളക്കി നടന്നിരുന്ന ഗജ രാജ വീരന്മാർ
ഊര മുറിഞ്ഞ് പെരുവഴിയിൽ വീണു കിടക്കുന്ന
ദയനീയ രംഗം കാണുമ്പോൾ
ഇതല്ലാതെ മറ്റെന്താണ് പാടേണ്ടത്?

* * * *
എന്തൊരഹങ്കാരമായിരുന്നു?
എന്തൊരു ധിക്കാരമായിരുന്നു?

കണ്ണെത്തും ദൂരത്തുള്ള
മുഴുവൻ വിള നിലങ്ങളും
അവർ അളന്ന് അതിരിട്ടു.

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ
കാഷ്ഠത്തിനു പോലും വില പറഞ്ഞു.

ഗർഭിണികളുടെ മുലപ്പാല്
ലേലത്തിനു വച്ചു.

ശവപ്പെട്ടികളുടെ ഷെയറുകൾ
കോടികൾക്കു മറിച്ചു വിറ്റു.

നിരാലംബരെയും നിരാശ്രയരെയും
അവർ കണ്ടില്ല.

പുസ്തകം വാങ്ങാൻ മക്കൾക്കു
ചിറ്റഴിച്ചു നൽകുന്ന അമ്മമാരെ
അവർ ശ്രദ്ധിച്ചില്ല.

ജപ്തി നടപടിയിൽ നിന്നു രക്ഷപ്പെടാൻ
ആത്മഹത്യയിലഭയം തേടുന്ന
കർഷകന്മാർ അവരെ അസ്വസ്ഥരാക്കിയില്ല.

കൃഷിയിടങ്ങൾ നികത്തി
കോൺക്രീറ്റു കാടുകൾ നടുമ്പോൾ
നാളെയതിൽ കതിരു കുലയ്ക്കില്ലെന്നവർ ഓർത്തില്ല.

പ്രാണികളെ കൊല്ലാൻ തളിക്കുന്ന
മാരക വിഷത്തിൽ
സ്വന്തം തലമുറകൾ മരിച്ചു തീരുന്നത്
അവർക്കൊരു പ്രശ്നമാണെന്ന് തോന്നിയില്ല.

അന്തിമയങ്ങാനിടമില്ലാതെ
കൊടും ചൂടിൽ വിശറിപോലുമില്ലാതെ
മരംകോച്ചും തണുപ്പിൽ പുതപ്പില്ലാതെ
ശൗച്യം ചെയ്യാൻ വെള്ളമില്ലാതെ
കരയാൻ കണ്ണീരു പോലും കൂട്ടിനില്ലാതെ,
വേലയ്ക്കു കൂലിവാങ്ങാൻ അവസരം ലഭിക്കാതെ
വാ തുറക്കാൻ താടിയെല്ലുകൾ ചലിപ്പിക്കാൻ കഴിയാതെ
കരളു പൊട്ടി, ജീവഛവമായി
കയറ്റിയയക്കപ്പെട്ട ആത്മാവുകളുടെ
തേങ്ങലുകൾ ശ്രദ്ധിക്കാതെ,

പുല്ലും വെള്ളവും നിഷേധിച്ച്
തൊഴുത്തിൽ നിന്നും ആട്ടിയിറക്കപ്പെട്ട
ഗർഭിണികളായ പശുക്കളുടെ
വനരോദനങ്ങൾക്കു ചെവിക്കൊടുക്കാതെ,
ചന്ദ്രനിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ
തുറക്കുന്നതിനെക്കുറിച്ച്
ചർച്ച ചെയ്യുകയായിരുന്നു അവർ.

എലികളെ പിടിക്കാൻ ഇല്ലം ചുടുന്ന
ഫറോവമാരായിരുന്നു
അവരുടെ മാതൃകാ പുരുഷന്മാർ.

ഒന്നു വെച്ച് പത്തു കൊടുക്കുന്ന
കുലുക്കിക്കുത്തുകാരായിരുന്നു
അവരുടെ ഉപദേശകന്മാർ.

പ്രശ്നങ്ങൾ വീണ്ടും പ്രശ്നങ്ങളാക്കി,
പരിഹാരത്തിൽ വിഷം കലക്കി,
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ
അവരും അവരുടെ മേലാളന്മാരും
സമർത്ഥന്മാരായിരുന്നു.

എല്ലാം തച്ചുടച്ച് തരിപ്പണമാക്കി
പിന്നീട് പുനർ നിർമ്മിക്കാൻ കരാറെടുക്കുന്ന
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ
ശുഭ്ര വസ്ത്രധാരികളായ ബുദ്ധി ജീവികൾ
തിരിച്ചറിയാൻ താമസിച്ചു പോയി.

ചെന്നായ്ക്കളുടെ ഗിരിപ്രസംഗങ്ങൾ
കുഞ്ഞാടുകൾക്ക് വേദവാക്യമായിരുന്നു.

പുതിയ ലോകത്തിന്റെ അപ്പോസ്തലന്മാർക്ക്
അവർ വീഞ്ഞും മാംസവും വിളമ്പി.

അവരുടെ സുഖ ശയനത്തിന്
സഹോദരിമാരെ കൂട്ടിക്കൊടുത്തു.

സാമ്പത്തിക ശാസ്ത്രത്തിന്റെ വേദപുസ്തകത്തിൽ
സദാചാരത്തിന്റെ പദാവലികൾ പാടില്ലെന്ന്
അവർ ഇവരെ പഠിപ്പിച്ചു.

ഇവരതെല്ലാം തൊണ്ടയറിയാതെ
വിഴുങ്ങുകയും ചെയ്തു.
പിന്നീട് ദഹനക്കേടുണ്ടായപ്പോൾ
ഉരുക്കിയ ഇയ്യം അവർ ഇവരുടെ
തൊണ്ടയിൽ പാർന്നു കൊടുത്തു.
കാരണം ഇവർ ശ്രൂദ്രന്മാമാരും
അവർ ബ്രാഹ്മണന്മാരുമാണല്ലോ.

കുറച്ചു കൂടി പഠിച്ചാൽ
നമുക്കിതും കൂടി മനസ്സിലാകും
എന്തെന്നാൽ...
അവരുടെ ലക്ഷ്യം അർത്ഥം മാത്രമായിരുന്നു.
അർത്ഥത്തോടുള്ള ആർത്തി
പരശ്ശതം നിരർത്ഥങ്ങൾ ചെയ്യാൻ
അവരെ പ്രേരിപ്പിച്ചു

എല്ലാ മാർഗ്ഗങ്ങളും
ലക്ഷ്യങ്ങളെ ന്യായീകരിക്കുകയും ചെയ്തു.

എന്നാൽ ചില മാർഗ്ഗങ്ങൾ
അതി ഭീകരമായ കൊക്കകളിലേക്കാണു
നയിക്കുക എന്നും
ചില കുറുക്കു വഴികൾ
ബൂമറാങ്ങായി തിരിച്ചു വരുമെന്നും
തിരിച്ചറിയുമ്പോഴേക്കും
സമയം ഏറെ വൈകിയിരുന്നു.

ഇപ്പോൾ ആരെയാണു കുറ്റം പറയേണ്ടത്
സ്വർഗ്ഗം വാഗ്ദാനം ചെയ്ത
ആഗോള വൽക്കരണത്തെയോ?
സർവ്വ തിന്മകൾക്കും പച്ചക്കൊടി കാട്ടിയ
ജനാധിപത്യത്തെയോ?
ശൂന്യതയിൽ നിന്നും സ്വർണ്ണ മോതിരം ലഭിക്കുന്നത്
സ്വപ്നം കാണാൻ പ്രേരിപ്പിച്ച
മുതലാളിത്തത്തേയോ?

മൂല ധനത്തിന്റെ കുല ദൈവങ്ങൾ
ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്.
പൊന്മുട്ടയിടുന്ന താറാവിനെ കൊന്നാൽ ലഭിക്കുന്നത്
പൊന്നിൻ കൂമ്പാരങ്ങളായിരിക്കില്ല.

അകിടിൽ തുടർച്ചയായി കറന്നു കൊണ്ടിരുന്നാൽ
പിന്നെയും പിന്നെയും ചുരത്തുന്നത്
ക്ഷീരം മാത്രമായിരിക്കില്ല.

മഴവില്ല്

ഡയറിയിലെ നനഞ്ഞ പേജുകൾ മുഴുവൻ
മകൾ
ക്രയോൺസ് കൊണ്ട് വെട്ടിക്കളഞ്ഞിരിക്കുന്നു.

അവിടെ
അവൾക്ക് മാത്രം പരിചയമുള്ള
മഴവില്ലുകൾ
നിറയെ വിരിഞ്ഞിരിക്കുന്നു.

അവയ്ക്കിടയിൽ
മഞ്ഞ മേഘങ്ങൾ
പച്ച സൂര്യൻ
ചുവന്ന ഇലകൾ

എല്ലാം അവളുടെ ശരികൾ.

പ്രായം പഴുത്ത് തുടങ്ങിയ കാലത്താണ്‌
എന്റെ മഴവില്ലിന്റെ നിറം മാറിയത്.
ചിലപ്പോൾ
അനവധി.

മറ്റു ചിലപ്പോൾ
ഒരു നേർത്ത വര.

കൈപ്പശയുള്ള ലെൻസ്
കണ്ണിനും കാഴ്ചയ്ക്കും ഇടയിൽ
കാറ്റിനും നനവിനുമൊപ്പം
ഇടം പിടിച്ചപ്പോൾ
മഴവില്ലിലെ നിറങ്ങളെ
എനിക്ക് പലയിടങ്ങളിലായി മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.

മനസ്സെന്ന നിയമങ്ങളില്ലാത്ത ദേശത്ത്
മഴവില്ല് പിന്നെ വന്നതേയില്ല.

ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയാതെ-
പകുതി വെന്ത മാംസം പോലെ
ഉപയോഗശൂന്യമാകേണ്ടെന്നു കരുതി-
ചിന്തകളെ
വിചാരങ്ങളെ
സ്വപ്നങ്ങളെ
ആഗ്രഹങ്ങളെ
പ്രത്യേകം പ്രത്യേകം
പ്ലാസ്റ്റിക് കൂടുകളിലായി ഫ്രീസറിൽ എടുത്തു വെച്ചപ്പോഴും ,

തണുപ്പിൽ
നാളകളിലേക്കായി സ്വയം കരുതി വെച്ചപ്പോഴും,

മഴവില്ലുകളെ കണ്ടതേയില്ല.
അവിടേതു ജലകണം ബാക്കി ഒരു മഴവില്ല് തരാൻ?

ഉറക്കത്തിനിടയിൽ
ഉണരുന്നതിനു മുൻപ്
രണ്ട് പകലുകൾ നഷ്ടമായെന്ന വേവലാതിയിൽ തുടങ്ങുന്ന
നിറം കെട്ട പുലർച്ചകൾ
ഈർപ്പം കൊണ്ട് പൂതലുപിടിച്ച രാത്രികൾ-

അതിനിടയിൽ കിഴികെട്ടി ഞാത്തിയ
മനസ്സെന്ന സാധനം.

അവിടേതു മേഘം
മഴവില്ലുകൊണ്ട് ചിരിയ്ക്കാൻ?

ഇന്ന് മകൾക്ക്
എനിക്കു തരാനൊരു മഴവില്ല്.

കൂട്ടിന്‌
മഞ്ഞ മേഘങ്ങൾ
പച്ച സൂര്യൻ
ചുവന്ന ഇലകൾ
എല്ലാം അവളുടെ ശരികൾ.

അതോ
ഇതാണോ എന്നത്തേയും ശരി?

ഡിവോഴ്സ്

പൂവിനെ കാറ്റും
ഓളത്തെ തീരവും
മൊഴിച്ചൊല്ലി.
പൂവില്‍ വിഷമാണെന്നും,
ഓളത്തില്‍ മാലിന്യമാണെന്നും,
പറഞ്ഞാണ് ഇവര്‍ പിരിഞ്ഞത്!.

Thursday, July 8, 2010

മക്കൾ (ജുബ്രാൻ ഖലീൽ ജുബ്രാൻ) -വിവ: മമ്മൂട്ടി കട്ടയാട്



മക്കൾ
(ജുബ്രാൻ ഖലീൽ ജുബ്രാൻ)
വിവർത്തനം: മമ്മൂട്ടി കട്ടയാട്

നിങ്ങളുടെ മക്കൾ നിങ്ങളുടേതല്ല.
ജീവിതത്തെ സ്വയമേവ അഭിലഷിക്കുന്ന
ആണ്മക്കളും പെണ്മക്കളുമാകുന്നു അവർ.
നിങ്ങളിലൂടെ അവർ ഈ ലോകത്തിലേക്കു വന്നു;
പക്ഷേ, അവർ നിങ്ങളുടേതല്ല.

നിങ്ങളുടെ കൂടെ അവർ ജീവിക്കുന്നു,
എന്നാൽ അവർ നിങ്ങളുടെ ഉടമസ്ഥതയിലല്ല.

നിങ്ങളുടെ സ്നേഹം അവരിലേക്കു പകർന്നു നൽകാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ നിങ്ങളുടെ ചിന്തകളുടെ വിത്തുകൾ
അവരിലൂടെ നട്ടു വിളയിക്കാൻ നിങ്ങൾക്കു കഴിയില്ല;
കാരണം അവർക്ക് അവരുടേതായ ചിന്തകളുണ്ടാവും.

അവർക്കു വീടു വെച്ചു കൊടുക്കാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ അവരുടെ ശരീരങ്ങളെ നിങ്ങളുടെ വീടുകളിൽ പാർപ്പിക്കാൻ
നിങ്ങൾക്കു കഴിയില്ല.
നിങ്ങൾക്കു സന്ദർശിക്കാനോ, സ്വപ്നം കാണാനോ കഴിയാത്ത
നാളെയുടെ ഭവനങ്ങളിലാവും അവർ താമസിക്കുന്നത്.

അവർ നിങ്ങളെപ്പോലെയാവാൻ നിങ്ങൾക്കു ശ്രമിക്കാം;
പക്ഷേ, അത്തരം ശ്രമങ്ങൾ വ്യർത്ഥങ്ങളാകുന്നു;
കാരണം ജീവിതം ഒരിക്കലും പിറകോട്ടു പോകില്ല.
നാളെയുടെ ഭവനങ്ങളിൽ താമസിക്കുന്നതിലും
അത് ആനന്ദം കണ്ടെത്തുകയുമില്ല.

നിങ്ങൾ വില്ലുകളും നിങ്ങളുടെ മക്കൾ അമ്പുകളുമാണ്‌.
നിങ്ങളുടെ വില്ലുകളിൽ നിന്നും ജീവിതത്തെ
നിങ്ങൾ തൊടുത്തു വിട്ടു കഴിഞ്ഞു.

അമ്പെയ്യുന്നവൻ അനന്തമായ പാതയിൽ
നാട്ടിയിരിക്കുന്ന ഉന്നങ്ങളെയാണ്‌ നോക്കുക;
സ്വന്തം കഴിവു കൊണ്ട് അതെത്രത്തോളം വേഗത്തിൽ
പായിക്കാൻ കഴിയുമോ എന്ന് അവൻ നോക്കട്ടെ.

അതിനാൽ അമ്പെയ്ത്തുകാരന്റെ
രണ്ടു കൈകൾക്കിടയിലുള്ള ദൂരം
എത്രത്തോളം വളക്കാൻ കഴിയുമോ,
അത്രത്തോളം അവന്‌ സംതൃപ്തിയും സന്തോഷവും ഉണ്ടാവും.

എന്തു കൊണ്ടെന്നാൽ പറന്നു പോകുന്ന അമ്പ്
കുതിക്കാൻ ആഗ്രഹിക്കുന്നതു പോലെ
കൈകൾക്കിടയിൽ ഉറച്ചിരിക്കാൻ
വില്ലും അതിയായി ആഗ്രഹിക്കും.

http://www.podikkat.blogspot.com

Sunday, July 4, 2010

വഴി

ഇത് രാത്രി വൈകിയുള്ള യാത്ര.
ഉള്ളിൽ ബോധം കടം വാങ്ങിയ ലഹരി.
ഒരു exit point ൽ ശ്രദ്ധ മാറിയതു കൊണ്ട്
എത്തിപ്പെട്ട അപരിചിത ഇടം.
വഴി തെറ്റെങ്കിലും
തനിച്ചെങ്കിൽ
ഭയമില്ല
പക്ഷെ
കൂടെ
ഇറങ്ങിവന്ന പെണ്ണും
അവളിലുണ്ടായ കുഞ്ഞും.
ഇന്ധനം തീരാറായെന്ന് അടയാളം.
സൈൻബോർഡുകൾ ഇല്ലാത്ത വഴി.
ഏറെക്കാലത്തിനു ശേഷം
കണ്ണുപതിഞ്ഞ ആകാശം.
രാത്രിയിൽ വെളുത്ത മേഘങ്ങളുണ്ടാകുമോ
എന്ന സംശയം.
പരിഭ്രാന്തി മാറ്റാൻ ട്യൂൺ ചെയ്ത
ഫ്രീക്വൻസിയിൽ
പാടുന്നത്
ലതാമങ്കേഷ്കർ.

ആഗ്രഹിക്കുന്നത്:
അറിയുന്ന വഴിയിലേക്ക്
ഒരു exit point,
ഒരു പെട്രോൾപമ്പ്,
കുഞ്ഞിന്റെ ശാന്തമായ ഉറക്കം,
പെണ്ണിന്റെ പിറുപിറുപ്പിനു വിരാമം,
ചോദ്യങ്ങളില്ലാത്ത മൗനം.

Saturday, July 3, 2010

സ്വപ്‌നങ്ങള്‍ വില്ക്കുന്നവന്‍


സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ


കാണാതെ നിന്നെഞാന്‍ കാമിച്ചു പോയല്ലോ
കാതരയാം മനം തളിരണിഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഞാനിന്ന്‌
നിദ്രാവിഹീനയായ് മാറിയല്ലോ

നേരം പുലരല്ലേയെന്നുള്ളപേക്ഷയാല്‍

ഞാനെന്‍റെ സ്വപ്നങ്ങള്‍ തുടര്‍ന്നുവല്ലോ
കാലത്തെഴുനേറ്റു കണ്ണാടി നോക്കുമ്പോള്‍
കള്ളാ , നിന്നെ കണ്ടുവല്ലോ


നീ വില്‍ക്കും സ്വപ്നങ്ങളൊന്നിച്ചു വാങ്ങുവാന്‍
 എന്‍റെ മനസിതാ തുടിച്ചിടുന്നു

നിന്നുടെ സ്വപ്നവും എന്നുടെ ദു:ഖവും
ഒന്നായിത്തീരുവാന്‍ അനുവദിക്കൂ


സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കരുത്

പെയ്തൊഴിയാതെ

ന്നൊരു മഴയുള്ള രാത്രിയായിരുന്നു.
താരാഗണങ്ങളുടെ  ഇടയില്‍ നിന്ന്
ഒരു വെള്ളി നക്ഷത്രത്തിന്റെ അപ്രതീക്ഷിത വീഴ്ച. 
 


തങ്ങളുടെ പ്രിയ സ്നേഹിതനെ വേര്‍പിരിയനാകാതെ,
വേപഥു വോടെ  വേദനയോടെ വിതുമ്പിയ
നക്ഷത്ര ക്കൂട്ടങ്ങളുടെ കണ്ണുനീരായിരുന്നു മഴ.
സമുദ്രങ്ങളെ പ്പോലും താണ്ഡവമാടിക്കുന്ന  പെരുമഴ.

അന്ന് നീ പറഞ്ഞു 'ഞാനെത്ര ഭാഗ്യവതി ,
ഇത്രമേല്‍ നല്ല സൌഹൃദത്തെ സ്വായത്തമാക്കാന്‍ ,
എത്ര തപസ്സനുഷ്ടിക്കേണ്ടി  വരുമായിരുന്നു ,
അത്രമേല്‍ നീയെനിക്ക് സ്നേഹ സമ്പാദ്യമായ് '.

അടുക്കുവാന്‍ എന്തെളുപ്പമായിരുന്നു.
അളെന്നെടുക്കുവാന്‍  എന്ത് തിടുക്കമായിരുന്നു.
ഇതുവരെക്കാണാത്ത മേച്ചില്‍പ്പുറങ്ങളില്‍ , 
ഇതുവരെ അറിയാത്ത സഞ്ചാര പാതകള്‍.

ഞാനെന്റെ നക്ഷത്ര ക്കൂട്ടങ്ങളെ മറക്കുകയായിരുന്നു.
നീയെനിക്കുതന്ന സൗഹൃദം പ്രണയത്തിനു;
വഴിമാറുമ്പോള്‍ , പൂര്‍വ്വ ജന്മജന്മാന്തരങ്ങളെ ;
കര്‍മ്മ ബന്ധങ്ങളെ , വഴിയിലുപേക്ഷിക്കുകയായിരുന്നു.

നിന്റെ വികൃതികളില്‍  നിന്റെ കുറുമ്പുകളില്‍,
ഞാനെന്റെ താളം കണ്ടെത്തുകയായിരുന്നു .
പരിഭവങ്ങളും വേദനകളും പിന്നെ ദുഖങ്ങളും;
പങ്കുവെക്കുവാന്‍ ഞാനുണ്ടായിരുന്നു കൂടെ.

കൊലുസ്സിന്റെ നാദം പോലെയുള്ള നിന്റെ ചിരി.
എന്റെ ചെവിയില്‍ അടക്കംപറഞ്ഞ  കൊഞ്ചലുകള്‍.
എന്നിണക്കിളിക്കായ്‌  ഞാന്‍ കരുതിവച്ച ,
ആര്‍ദ്രമാം അനുരാഗം നിന്നിലേക്ക്‌ പകര്‍ന്നു തന്നു.

നിറ നിലാവത്ത് ജ്വലിക്കുന്ന മണ്‍ചെരാതുപോല്‍;
തുളുമ്പുന്ന നീലജലാശയം  പോല്‍ , എന്റെ പ്രണയം;
നിന്നിലേക്ക്‌ ചൊരിഞ്ഞിരിന്നു, അത്രമേല്‍ ;
 
സഖീ  നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു. 

ഞാനറിയാതെ എന്നോ നിനക്ക് വന്ന മാറ്റങ്ങള്‍ .
നിന്റെ കുറുമ്പുകളില്‍ ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.
തിരിച്ചറിയുമ്പോഴേക്കും  അകലങ്ങള്‍ ഏറിവന്നത്    ;
അടുക്കാതിരിക്കാനായിരുന്നു എന്നറിയാന്‍ വൈകി .

എന്റെ ഹൃദയം നുറുങ്ങിയത് നീയറിഞ്ഞില്ല .
എന്റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നതറിഞ്ഞില്ല.
എന്റെ മോഹങ്ങള്‍ തകര്‍ന്നു വീണതും ,
ഒടുവലഗ്നിയില്‍ എല്ലാം ഒടുങ്ങി അമര്‍ന്നതും .

മഴ പെയ്യുകയാണ് പിന്നെയും ആര്‍ത്തലച്ച് .
പ്രതീക്ഷയോടെ കാത്തിരുന്നവന്‍ വന്നപ്പോളുള്ള; 
നക്ഷത്രക്കൂട്ടങ്ങളുടെ സന്തോഷാശ്രു ക്കളായിരുന്നു.
സമുദ്രങ്ങളെപ്പോലും താണ്ഡവമാടിക്കുന്ന ആ  പെരുമഴ .



(പനിനീര്‍പ്പൂക്കള്‍  എന്ന  ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്  )
ശ്രീജിത്ത്  കുവൈറ്റ്‌  

Saturday, June 5, 2010

പാല്‍പായസം-2

1.ചെണ്ട.
******
ഉണ്ടേ,യുണ്ടുണ്ടുണ്ടുണ്ട്‌,ചെണ്ടയുണ്ടേ
ചെണ്ടപ്പുറത്തുണ്ടുണ്ടുണ്ടുണ്ടും ഘോഷമുണ്ടേ.. !


2. മാനത്തെക്കിണ്ണം
************
മാനത്തെക്കിണ്ണത്തില്‍ പാലാണേ
പാരാകെയൊഴുകണ പാലാണേ
ഒഴുകിനിറഞ്ഞാലും തീരൂല
തീരാത്തത്രയും പാലാണേ...!

3.മത്തങ്ങ
*****
വട്ടത്തിലുള്ളൊരു മത്തങ്ങ
വട്ടിയില്‍ കൊള്ളാത്ത മത്തങ്ങ
ഉരുട്ടിയുരുട്ടിക്കൊണ്ടോയി
എടുക്കാച്ചുമടാം മത്തങ്ങ..

4. പീപ്പി
*****
'പീപ്പിക്കുള്ളില്‍ ആരാണു
പിപ്പിരി പീ പാടണതെന്താണു.. ?'
'പീപ്പിക്കുള്ളില്‍ കാറ്റാണു..
ഊതുമ്പം കാറ്റിണ്റ്റെ കളിയാണു...!'

5.സൌഖ്യം
******
ഇത്തിരി മോഹം
ഒത്തിരി സൌഖ്യം

Thursday, June 3, 2010

ചിലരങ്ങനെയാണ് ...


ചിലരങ്ങനെയാണ് ...
നേരെ വന്നു ചോദിക്കും ..
ഓര്‍മ്മയുണ്ടോ ?

ഇല്ലെങ്കിലും ഉണ്ടെന്നു തലയാട്ടും..
ഓര്മത്താളുകള്‍ മറിച്ച് നോക്കും ..
പറിഞ്ഞ ഏടുകള്‍ തേടി അലയും...

കണ്ണുകള്‍ തിളങ്ങും ..
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
മൂന്നാമത്തെ അല്ലെ...
പുള്ളിപ്പാവടയിട്ട് ..
മൂക്കൊലിച്ച്...

ഒക്കത്തെ കുഞ്ഞിലും ..
കണ്‍ തട കറുപ്പിലും
വായിച്ചെടുക്കാം ..
കാലത്തിന്റെ ദൈര്‍ഘ്യം ...

ഒഴിഞ്ഞ കഴുത്തും
സിന്ധൂര രേഖയും
ചുറ്റിലും തിരയുന്നുണ്ട്
കളഞ്ഞു പോയ കൌമാരം ....

തരിഞ്ഞു നടക്കുമ്പോള്‍ ..
കാതോര്‍ക്കും
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ...


ഗോപി വെട്ടിക്കാട്ട് .....

പ്രണയം





പാരിജാത തരു പാതയില്‍
മൃദു മലര്‍ ദലങ്ങള്‍ പൊഴിക്കവെ
നവ്യ പുഷ്പ സുഗന്ധ വീചികള്‍
സഞ്ചയിച്ചിന്ന് വാടിയില്‍
കാറ്റ് മെല്ലെ കരങ്ങള്‍ തൊട്ടു
അളകങ്ങള്‍ മെല്ലെ ഉലക്കവേ
ദൂരെ ആ വഴി നീളുമ് നീള് മിഴി
ആരെ ആരെയോ തേടുന്നു


വെള്ള മേഘ പിറാവുകള്‍
അതിലൊന്ന് താഴെ ഇറങ്ങിയോ
വര്‍ണ സുന്ദര താളില്‍ തീര്‍ത്ത
മനയോല കൊക്കിലെടുത്തുവോ
പാല്‍ ചുരത്തിടും പൌര്‍ണമി
രാവിനന്ത്യ യാമവും യാത്രയായ്‌
പൂര്‍വ സീമയില് താരജാലങ്ങള്‍
മുനഞ്ഞു മിന്നി വിടയേകയായ്‌


ആരെയോര്‍ത്തു മനോരഥ
ശകട വേഗം പിന്നെയും മാറുന്നു
ആരോ ആരെയോ തേടുന്നു
കാണാതെ കണ്ടതായ് തോന്നുന്നു
മയില്പീലി പെറ്റൊരു കുഞ്ഞു പോല്‍
ഉള്ത്താളിലെങ്ങോ ഗൂഢമായ്
മറച്ചു വച്ച വികാരമേ
പ്രണയമെന്നോ നിനക്കു പേര്‍?








അമ്പിളി ജി മേനോന്‍
ദുബായ്