Wednesday, January 20, 2010

പ്രവാസ പര്‍വ്വം

പ്രവാസ പര്‍വ്വം

കാത്തിരുന്നു കിട്ടിയ മെയ്യിന്‍ പകുതിയിന്‍
വിറയാര്‍ന്ന കൈകളില്‍ മുറുകെപ്പിടിക്കവേ
തുടി കൊട്ടുമുള്ളം തെല്ലൊന്നടക്കി
തലയുയര്‍ത്തി നിന്നാ വില്ലാളി വീരന്‍

കുളിരേറുമേടുകളില്‍ ചുറ്റിത്തിരിയുന്ന-
വരതിലേറെ വാശിയില്‍ കെട്ടിപ്പിണയുന്നു
മേല്‍ക്കോയ്മ നേടുവാന്‍ തിടുക്കപ്പെടുമ്പോള്‍
കണ്ടീല്ലന്നവ,നവളുടെ ചോരും കണ്ണുകള്‍

ഒടുവിലാക്ഷണികമാം ദിനങ്ങളിന്‍ തീരാ രസങ്ങളേ
തെല്ലൊന്നമര്‍ഷമായ് വകഞ്ഞ് മാറ്റി
മോഹന വരങ്ങളും, പൊള്ളുന്ന മുദ്രയുമേകി-
യവന്‍ യാത്രയായ് വാഗ്ദത്ത ഭൂമി തേടി.

കലണ്ടര്‍ മറിയവേ, ഉള്ളം തുടിച്ച-
കതാരില്‍ ഉരഗങ്ങള്‍ ചുറ്റിവരിഞ്ഞു
മണിയടി യന്ത്രത്തിന്നപ്പുറമിപ്പുറം, കൈകള്‍
ചലിച്ചുയര്‍ന്നലയാഴിയായ് സീല്‍ക്കാരധ്വനികള്‍

കരളിന്നകക്കണ്ണിലോര്‍മ്മകള്‍ തെളിയവേ
കൂടെശ്ശയിക്കും സതീര്‍ത്ഥ്യനേക്കാട്ടാതുയര്‍ -
ത്തുന്നു മദനോല്‍ത്സവത്തിന്‍ കോടിമരങ്ങളൊ-
ഴുക്കിക്കളയുന്നവനാ വഴുവഴുത്ത സ്നേഹം!

ഒടുവില്‍ തലയില്‍ കഷണ്ടിയും ജരാനര ബാധയു-
മേറ്റു വാങ്ങിയവനങ്കം ജയിച്ച് മടങ്ങും നേരം
കോട്ടും കുരവയും താലവുമേന്തിയാനയിക്കുന്ന-
വനുടെ രാജ്ഞിയുമവളുടെ പാപവും..!!

Tuesday, January 19, 2010

പ്രണയ നൊമ്പരം -കല്യാണ ശേഷം / Pranaya Nomparam -Kallyannashessham .


പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ
പിന്നീടൊരിക്കലും അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ
ആയി എനിക്ക് കാണാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ
ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിച്ച കുറച്ചു വരികൾ...
ഒരു പ്രണയ കാന്തന്‍ കല്യാണ ശേഷം കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം കേട്ടൊ..

പ്രണയ നൊമ്പരം -കല്യാണ ശേഷം
മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?


പ്രണയനൊമ്പരങ്ങൾ

നിനക്കായി സഖീ




സൌഹൃദത്തിന്‍ പ്രേതത്തെ കാണുന്നു ഞാന്‍ 
വിരഹത്തിന്‍ ചിതയില്‍ എരിഞ്ഞമരുന്നു ഞാന്‍.
എന്‍ നിഴലിനെ ഒന്നു കാണാനാവാതെ;
നിന്‍ കാലൊച്ച ഒന്നു കേള്‍ക്കാനാവാതെ.
നിന്‍ മൌനം എത്ര വാചാലം സഖീ,
എങ്കിലുമിന്നും ഞാനതില്‍ കാണുന്നു,
എന്‍ ഇറ്റു വീണ  കണ്ണുനീര്‍ തുള്ളികള്‍ വറ്റാതെ...
ചേമ്പിലയില്‍ ശേഖരിച്ചെങ്കിലും,സഖീ
ഇനി എത്രയായ്യുസ്സുണ്ടതിനു 
ഒന്നു പുഞ്ചിരിച്ചു മറയാന്‍;
ജീവശ്വാസത്തിനായി പിടയുമെന്‍ ശരീരത്തിന് 
എന്തുകൊണ്ടെകുന്നില്ല നീ ജീവവായു ?
അറിയാനാവുന്നില്ല നിന്‍ മൌനത്തിനര്‍ത്ഥം, 
അലഞ്ഞിട്ടും സഖീ,നിരാശ മാത്രം ഫലം.
എന്‍ ശവകുടീരത്തില്‍ അര്‍പ്പിക്കാനാണോ 
നിന്‍ നയനങ്ങളിലെ കണ്ണീര്‍  പൂക്കള്‍ ?
വിള്ളല്ലേറ്റ മുറിപാടുകളോടെ 
ഒന്നു  മാത്രം ഞാന്‍ പറഞ്ഞിടട്ടെ,
വിശ്വസിച്ചിരുന്നു ഒരു പാടു നിന്നെ ഞാന്‍!!!

Monday, January 18, 2010

കിണറ്റിലെ തവളകള്‍

തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇരുട്ടായിരുന്നെങ്കിലും
കണ്ണില്‍ ഇരുട്ടുകയറിയിരുന്നില്ല
അന്നെനിക്ക് എന്റെ ലോകം
ഈ പ്രപഞ്ചത്തേക്കാളും
ഒത്തിരി വലുതായിരുന്നു.
പല കൈകള്‍ തന്‍ സഹായത്താല്‍
ഇന്നത്തെ ലോകത്തെത്തിയപ്പോള്‍
ഞാന്‍ കണ്ട കാഴ്ച
കിണറ്റിലെ തവളകളേക്കാള്‍
ചെറുതായ ലോകം തീര്‍ക്കുന്നവരായിരുന്നു!
പകച്ചു പോയ്‌ ഞാന്‍ ഒരുനിമിഷം
മനസ്സിലിന്നൊരു ചിന്ത
സാഹോദര്യവും സ്നേഹവുമുള്ള
കിണറ്റിലേക്കൊരു മടക്ക യാത്രയെ!
കുറിച്ചായിരുന്നു..!!!

Sunday, January 17, 2010

നിഴലും എത്ര നേരം ???

നിഴലുകളോട് പടവെട്ടി 
മനം മടുത്തവളാണ് ഞാന്‍.
മനസ്സില്‍ കുറിച്ചിട്ട 
മായാത്ത വര്‍ണ്ണങ്ങള്‍ 
മറ്റൊരു രൂപത്തില്‍ 
പ്രതിഫലിപ്പിക്കുന്നതെങ്ങിനെ
 ഞാന്‍?
പലനിഴലുകളെ ത്യജിച്ചും 
പല നിഴലുകളെ സ്വീകരിച്ചും 
പല നിഴലുകളെ സ്വാധീനിച്ചും 
കേവലം ഒരു നിഴലായി ഞാന്‍ 
അവശേഷിച്ചു,എന്നെന്നെക്കുമായി ...
എങ്കിലും സ്വന്തം നിഴലും 
കൂട്ടായി എത്ര നേരം ?
നിഴല്‍ പോലും സന്ധ്യവരെ;
ശേഷം ഞാന്‍ ഏകയായി 
ഇരുട്ടില്‍ തപ്പി തടഞ്ഞു 
വെട്ടത്തെ പ്രതീക്ഷിച്ച്,
എന്‍ നിഴലിനെ കാത്ത്...

എന്‍ ജീവന്റെ സ്പന്ദനം


എന്‍ വാക്കുകള്‍ക്ക് ജീവനുണ്ടെങ്കിലും,
ആത്മാവില്ലാത്തോരവസ്ഥ 
ഈ വാക്ക് ദാരിദ്ര്യം എന്നു തീരും;
എന്‍ വിഷാദക്കുറുപ്പുകളില്‍-
ഞാന്‍ എന്ന് കാണും ജീവന്റെ സ്പന്ദനം .
എന്നു കണ്ടുകിട്ടുമെനിക്കെന്റെ 
മാത്രമാം ആത്മാവിനെ.
അകലങ്ങള്‍ അധികം ഉണ്ടെന്നു 
സമയം വിളിച്ചു പറയുമ്പോഴും 
അരികില്‍ തന്നെയാണെന്ന് 
മനസ്സ് പറയുന്നു.

Tuesday, January 12, 2010

"ചെറുമിപെണ്ണ് "

ഭാരത മാതാവിന്‍റെ നാമം
നല്‍കിയനുഗ്രഹിച്ചു മാതാപിതാക്കള്‍
സ്കൂള്‍ രേഖകളില്‍ "സീത '
എന്നെഴുതിചേര്‍ത്തെങ്കിലും
നാട്ടാരു വിളിച്ചെന്നെ "ചെറുമി "
സ്കൂളില്‍ കൂട്ടുകാരും
ക്ലാസ്സില്‍ ടീച്ചറും
പാടത്ത്‌ കര്‍ഷകരും
തോട്ടില്‍ അലക്കുന്നോരും
കടവില്‍ തോണിക്കാരനും
കടപ്പുറത്ത് വലക്കാരും
വിളിച്ചെന്നെ "ചെറുമി "
കൊഴിലോത്തെ പാത്രങ്ങള്‍ ഒക്കെയും
കഴുകി കൊടുത്തിട്ടും
എനിക്കെന്നും കഞ്ഞി കുബിളില്‍ത്തന്നെ
കോളേജില്‍ എത്തിയപ്പോള്‍
കറുത്തമേനി കണ്ട്
സഹപാഠികള്‍ വിളിച്ചെന്നെ "ചെറുമി "
ആയിഷ കറുത്തിട്ടും മഞ്ഞ തട്ടമിട്ടപ്പോള്‍
അവളിന്നും ആയിഷതന്നെ...
സഹികെട്ട് ഞാനിരിക്കവെ
ഷാജഹാന്‍ ഓതി മുംതാസാക്കിടാം...
കൈപിടിച്ചു ഞാന്‍
മനസ്സില്‍ മാപ്പ് പറഞ്ഞു
എന്‍റെ നല്ല മാതാപിതാക്കളോട്
സ്നേഹിക്കപ്പെട്ടു ഞാന്‍
പിന്നീടൊരിക്കലും കേട്ടില്ല "ചെറുമി "
വിലസുന്നു ഞാന്‍ ഇന്നും
മുംതാസായി .....മനുഷ്യനായി

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links

ദൈവത്തിന്റെ മരണം

ചെറുചില്ല ഉരഞ്ഞുകരഞ്ഞു,
ചെറുകിളി കൂടും തേടിഅലഞ്ഞുകരഞ്ഞു.
നിലകളിലലഞ്ഞു കരഞ്ഞെൻ മനസ്സും,
തേടി അലഞ്ഞു,
ഞാനെൻ മനസ്സും തേടിയലഞ്ഞു.!

ചരിഞ്ഞുമലർന്നൊരു കൊമ്പൻപോലെ-
ന്നുള്ളിൽ മലർന്നു ദയതൻ കണികയും
അഴുകിയുടഞ്ഞൊരു ഗജരാജൻപോലെ,
അലിയാതഴുകി എന്നിൽ നീതിയും.

പലകുറി അലറിവിളിച്ചു,
പിന്നെ തുരുതുരെ തുമ്മി ഗണ്ണും പിസ്റ്റലും.
ചെന്നിണമുതിർന്നുകുഴഞ്ഞൊരു മണ്ണിൽ,
പടയണികൂട്ടി എല്ലാ ദൈവവും!

ദേഹിവെടിഞ്ഞൊരു ദേഹത്തിന്നിമ-
പൂട്ടാനാളില്ലാതെ കരഞ്ഞുദേഹി,
കലിയുഗമാണെന്നോതിച്ചിലരാ-
ത്തക്കം നോക്കി കട്ടുമുടിച്ചു.


കണ്ണിൽത്തിമിരം വന്നു നിറഞ്ഞു,
കാണാനാവാതെ കുഴങ്ങി ദേഹി.
അധർമ്മദർഭ കിളിർത്തുഭൂമിയി-
ലന്ന്യം നിന്നു സത്യധർമ്മങ്ങൾ!!

തമ്മിലടിച്ചുമരിക്കും മക്കളെ,
നോക്കിയിരുന്നു ചിരിച്ചു ദൈവം
പിന്നെ
കണ്ണു മിഴിച്ചു മരിച്ചു ദൈവം.

15.05.2005

Monday, January 11, 2010

ജന്മശിഷ്ടം


ഒരു ആയുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചിട്ടും ......എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും രോഗം മൂലമോ, പ്രായാധിക്യം മൂലമോ ശയ്യാവലംബി ആകുമ്പോള്‍ ശിശ്രൂഷിക്കാനാളില്ലാതെ..ആരാലും വെറുക്കപ്പെട്ട്, “വിരമിക്കല്‍ വീട് ” എന്നോമനപ്പേരിട്ട് വിളിക്കുന്ന വയോജന മന്ദിരങ്ങളിലേക്കും, ആശുപത്രിക്കിടക്കകളിലേക്കും, സ്വന്തം വീട്ടിലേ തന്നെ ഒരു മൂലയിലേക്കും മറ്റും വലിച്ചെറിയപ്പെടുന്ന കുറേ മനുഷ്യ ജന്മങ്ങളുടെ സ്വപനങ്ങള്‍ക്ക് മുന്‍പില്‍ ഞാനിത് സമര്‍പ്പിച്ചു കൊള്ളുന്നു.


ജന്മശിഷ്ടം

തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ
തൂണിനരികില്‍ ക്ലാവുപുരണ്ടോരോട്ടുകിണ്ടി
ചാണകം നാറുന്ന, ചിതലുകളോടുന്ന
തറയിലിരിക്കുമവനോരു നിര്‍ഭാഗ്യവാന്‍..!

ആതിഥ്യമരുളിയോന്‍, തീര്‍ത്ഥംതളിച്ചോന്‍
യാഗശാലകളില്‍ മേല്‍ശാന്തിയായോന്‍
മോറിവെയ്ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട്
ഭ്രഷ്ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം!

വിപ്രതിപത്തിയേറും മോറുകള്‍
ചാമ്പലും മണലുമൊത്തുള്ള കൂട്ടുകള്‍
അവനില്‍ നിറച്ചു‍ നിണമൊഴുകും വടുക്കളും
എന്നും വിങ്ങലൊഴിയാത്ത വിരൂപതയും!

പൂര്‍വികശാപമോ മുജ്ജന്മപാപമോ
മുന്‍പേപറന്നവര്‍ മറന്നിട്ടുപോയതോ
അപരാധമെന്തേ ചെയ്തെന്നറിയില്ലിന്ന്,
നാശമ്പിടിച്ചോനെന്നുള്ള പ്രാക്കുകള്‍ ബാക്കി!

തട്ടിന്‍ പുറത്തോ...?, ആക്രിക്കടയിലോ...?
ആതുരാലയത്തിലെ ചില്ലിന്‍ കൂട്ടിലോ...?

ഇനിയവന്റന്ത്യമെന്നുള്ള ചോദ്യം
ഭാവിത്തുലാസില്‍ നര്‍ത്തനമാടുമ്പോഴും
പുളിതേച്ച കുളിയും, കളഭം ചാ‍ര്‍ത്തലും,
ഹാ‍രമണിയലും തീര്‍ത്ഥം തളിക്കലും
സ്വപ്നാടനമായ് അവന്റന്തരംഗത്തില്‍
വിരിക്കുന്നു ചുവന്നപട്ടുവീണ്ടും..!

ചെമ്പരത്തിപ്പൂവും കരളും

(ഇവിടെ 'അമ്മ'കേവലം സിമ്പോളിക്കാണു).

മേശപ്പുറത്ത് ചെമ്പരത്തിപ്പൂവ്..
അരികിലെ ഇലത്താളില്‍ എന്റെ കരള്

ഞങ്ങളുടെ കുഞ്ഞ് അവന്റെ അമ്മയോട് ചോദിച്ചു:
'അച്ഛന്റെ കരള് ഏതാണമ്മേ..'
അമ്മ ചെമ്പരത്തിപ്പൂ ചൂണ്ടിപ്പറഞ്ഞു:
'ഇത് അച്ഛന്റെ കരള്..'
കരള് ചൂണ്ടിപ്പറഞ്ഞു:
'ഇത് ചെമ്പരത്തിപ്പൂവ് '

കുഞ്ഞിനു വല്ലാത്ത സന്തോഷം.
അവന്‍ തുള്ളിച്ചാടി കൈകൊട്ടിച്ചിരിച്ചു
എന്നിട്ട് കരളെടുത്ത് അമ്മയുടെ മുടിയില്‍ ചൂടി.
പിന്നെ അമ്മയുടെ കവിളിലെ ശോണിമയില്‍
അമര്‍ത്തിയൊരു മുത്തം...!

(ചെമ്പരത്തിപ്പൂവ് മുടിയില്‍ ചൂടാറില്ല
എന്നൊന്നും കുഞ്ഞിനു അറിയില്ലല്ലൊ.)
***************************************

Thursday, January 7, 2010

രണ്ട് വിധികള്‍

കൊതിച്ചിട്ടോ അല്ലതെയോ
പ്രവാസത്തോടെയാണ്
ശരീരം വിണ്ണിലും
ആത്മാവ് മണ്ണിലുമാക്കപ്പെട്ടത്

കൊതിച്ചിട്ടല്ലെങ്കിലും
മരണത്തോടെയാണ്
ശരീരം മണ്ണിലും
ആത്മാവ് വിണ്ണിലുമാക്കപ്പെട്ടത്.

Wednesday, January 6, 2010

കുടിയിറക്കപ്പെട്ടവര്‍


സന്ദര്‍ഭവശാല്‍
ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്..!!
ഭരണകൂടത്താല്‍
ഭ്രഷ്ടരാക്കപ്പെടുമ്പോള്‍
പരിഹാരം തേടിയുള്ള
നിലവിളികള്‍
തിരിച്ചറിയപ്പെടാതെ,
വേട്ടയാടലിന്
വഴിമാറുകയാണ്.


ഒട്ടിയ വട്ടിയുമായി
ഞങ്ങളുടെ ഭൂമിയില്‍
തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്
കാത്ത് നില്‍ക്കുമ്പോള്‍
കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍
കീഴാളനെന്ന്
ചരിത്രത്തില്‍ രേഖപ്പെടുത്തി.


കത്തുന്ന ചൂട്ടും,
പൊള്ളുന്ന മനസ്സുമായി
കാവലിരിക്കുന്ന നിസ്സഹായതയെ
നവോത്ഥാനം കൊണ്ട്
വ്യഭിചരിച്ച്
പുറത്തേക്കിറങ്ങുന്ന
പ്രബുദ്ധമായ ജനാധിപത്യമേ
കൊട്ടിയടക്കുമ്പോഴും
ഉറപ്പ് കൊടുക്കുക.

Monday, January 4, 2010

പുനര്‍ജന്മം



വെളുത്ത
തുണിക്കെട്ട്‌
പൊതിഞ്ഞു വെച്ച
ഇരുളും തുരന്നു
വരും
ഖബറിനകത്തൊരു
മരവേര് !

മുറിച്ചിട്ടും മുറിച്ചിട്ടും
ഉരിയാട്ടമില്ലാതെ
ഉറച്ചു നില്‍ക്കുന്ന
മരമാണെ -
ഒരു പരേതാത്മാവും
നിശബ്ദ രഹസ്യം
ലംഘിക്കില്ല !

Sunday, January 3, 2010

അവന്‍

വനെന്റെ തോളില്‍തട്ടിവിളിച്ചു;
അരവയര്‍മാത്രമെങ്കിലുംനിറയാ-
നിനിയെന്തെന്നുചോദിച്ചവന്
അലിവിന്റെ അക്ഷയപാത്രം
കൊടുത്തെങ്കിലുമടങ്ങിയില്ല!
വിശപ്പായിരുന്നൂ അവന്റെചോദ്യം;
ഉത്തരം ആശയസമരമല്ലായിരുന്നു.

Thursday, December 24, 2009

രാത്രിക്കുറിപ്പ്

ഉടൽ‌വിട്ടുപോന്നിട്ടും
ഒഴുകിപ്പരക്കുന്നുണ്ട്
ഉള്ളറകളിലെവിടെയോ
നിന്റെ ഗന്ധം......
അടുത്തുണ്ടെന്ന്
അത്രമേലാഴത്തിലോർമ്മപ്പെടുത്തി
ചൂഴ്ന്ന് നിൽ‌പ്പുണ്ട്
എന്നെ വിട്ടുപോകാതെ......
വിട്ടു പോകാതെ....


**************************************

എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ്‌ വരില്ലൊരാളുമേ,
എനിക്കു ജീവനായ്‌ മരണം വരേയ്ക്കും...

ഒരു പുതുവത്സര ഭൂമിഗീതം




ഇപ്പോൾ നമ്മൾ പ്രകൃതിയുടെ നഷ്ട സ്വര്‍ഗങ്ങളെ കുറിച്ചോര്‍ത്തു കേഴുകയാണ് .
ധാതുലവണങ്ങള്‍ ഇല്ലാതാവുകയും ,മലിനപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നൂ ...
വിനോദത്തിനും ,അലങ്കാരത്തിനും വേണ്ടി നാം ഈ ഭൂലോകത്തുനിന്നും പല വന്യജീവികളെയും ,മറ്റും  നിര്‍മ്മാജ്ജനം ചെയ്തു കഴിഞ്ഞു .

ദിനം പ്രതിയെന്നോണം കാര്‍ബണ്‍ ഡയോക്സൈഡ്  വായു മണ്ഡലത്തിലേക്ക്
കൂടുതല്‍ കൂടുതല്‍ പുറം തള്ളുകയും ,അങ്ങിനെ അന്തരീക്ഷമര്‍ദ്ദത്തിന് ചൂട് കൂട്ടുകയും
കാലാവസ്ഥ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു .
ഈ താപം(ഗ്ലോബല്‍ വാമിങ്ങ് )
സമീപ ഭാവിയില്‍ മഞ്ഞുമലകള്‍ ഉരുക്കുകയും, പിന്നിട്ട് സമുദ്രനിരപ്പുയര്‍ത്തുകയും പല കരകളും വെള്ളത്തിനടിയിലാക്കുകയും ചെയ്യും . ഇപ്പോഴും ഭാവിതലമുറയെ ഓര്‍ക്കാതെ ഇതിനൊന്നും ശരിയായൊരു പരിഹാരം കാണാതെ രാഷ്ട്രങ്ങൾ പരസ്പരം പഴിചാരിയും,കുമ്മിയടിച്ചും നേരം പോക്കുകയാണ് ...

ഒരു നല്ലൊരു  നാളേക്ക് വേണ്ടി നാം  ഓരോരുത്തരും പുതിയ  ഹരിതക 
ഊര്‍ജ്ജസ്രോതസ്സുകള്‍ ഇനിമേല്‍ പരമാവധി ഉപയോഗപ്പെടുത്തി  നമ്മള്‍ക്കും ,
നാടിനും ,രാജ്യത്തിനും ,രാഷ്ട്രത്തിനും വേണ്ടി മാതൃകയാകാം അല്ലേ ......






ഒരു പുതുവത്സര ഭൂമിഗീതം 

രണ്ടായിരൊത്തൊമ്പതു  വര്‍ഷങ്ങള്‍ ; നാനാതരത്തിലായി ,നാം
വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;
വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും  !

കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു  നവഭൂമിഗീതം പാടാം ....

Wish You Merry Christmas
and
     Happy New Year .

പ്രണാമം

'പ്രണാമം' സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ളതാണു. ഈ ഓഡിയോ ആല്‍ബത്തില്‍ ബാബുരജ്ജിണ്റ്റെ കാലാതിവര്‍ത്തിയായ നാലു ഗാനങ്ങള്‍ വിശ്രുത വൈണികന്‍ അനന്തപത്മനാഭന്‍ വീണയില്‍ വായിച്ചിരിക്കുന്നു. 'ഒരു കൊച്ചു സ്വപ്നത്തിന്‍...', 'താമസമെന്തേ വരുവാന്‍...', 'സൂര്യകന്തീ..സൂര്യകന്തീ..', 'പ്രാണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍..' എന്നിവയാണവ. ജി.വേണുഗോപാല്‍ പാടിയ രണ്ടു പാട്ടുകളുമുണ്ട്‌. അതില്‍ ഒരു പാട്ടിണ്റ്റെ വരികള്‍ താഴെ കൊടുക്കുന്നു:

[രചന:ഖാദര്‍ പട്ടേപ്പാടം , സംഗീതം: അനന്തപത്മനാഭന്‍ ,ആലാപനം:ജി. വേണുഗോപാല്‍]

രാവേറെയായി..
രാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു...

ഏകാന്ത ലീനമാം യാമങ്ങളില്‍
കണ്‍മിഴി പൂട്ടാതെ അവളിരുന്നു..
ആ രാഗ സ്വനങ്ങളില്‍ മുഴുകി മുഴുകി
ആപാദചൂഢം തളിരണിഞ്ഞു -അവള്‍
ആപാദചൂഢം തളിരണിഞ്ഞു ...

ആറിഞ്ഞില്ല പോലും അവരിരുപേരും
അടുപ്പം ഇത്രമേല്‍ ഗാഢംമെന്ന്..
ആ മോഹ ഗായകന്‍ ബാബുരാജല്ലേ...
ആ മുഗ്ധ കാമുകി കേരളമല്ലേ..!
*****************
ആല്‍ബം വിപണിയില്‍ ലഭ്യമല്ല. ആവശ്യമുള്ളവര്‍ 09946634611 എന്ന നമ്പറിലോ baburajforumcky@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസം അറിയിച്ചാല്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കും.

Tuesday, December 22, 2009

കൈതപ്പൂവ്

മലവെള്ളപാച്ചിലിനെ പ്രണയിച്ചു
കരളിടിഞ്ഞൊരു തീരത്ത്
ഫണം വിടര്‍ത്തലിന്‍റെയും
നേര്‍ത്തൊരു ചീറ്റലിന്‍റെയും
ലക്ഷ്മണരേഖക്കപ്പുറം
മനസിനെ കോര്‍ത്തു
വലിക്കുന്നൊരു
നേര്‍ത്ത മണമുണ്ട്


മൈതാനത്തിലെ
പെരുവിരല്‍ സ്പര്‍ശം
ജീവവായു കൊടുക്കുന്ന
ഉറവക്കണ്ണുകളില്‍ നിന്നൂര്‍ന്ന
പുതുവെള്ളം ചെളിചിത്രങ്ങള്‍ വരഞ്ഞ
സ്കൂള്‍ യൂണിഫോമിനെ,
മുള്ളുകള്‍ക്കിടയില്‍
പാതി കണ്‍തുറന്ന്‌
ചെറുചിരി വിടര്‍ന്നൊരു
കുഞ്ഞു കൈതപ്പൂവ്
ചുറ്റും നിറച്ചൊരാ സുഗന്ധത്താല്‍
ഉള്ളിലേക്കാവാഹിക്കും..

പൂവ് നെഞ്ചോടമരുമ്പോള്‍
കല്ലുകളില്‍ തട്ടിയൊരു സ്ലേറ്റിന്റെ
ഹൃദയം നുറുങ്ങുന്നതും
നഷ്ടപെടലില്‍ കലികൊണ്ട
മുള്ളുകള്‍ വിരലാഴ്ത്തി
പൊടിച്ചൊരു മുത്തുകള്‍ ചേര്‍ത്ത്
കണ്ണിയകന്ന ചുവപ്പുമാലകള്‍
കോര്‍ക്കുന്നതുമറിയില്ല

പെയിന്റ്പോയൊരു തകരപ്പെട്ടിയില്‍
അജ്ഞാതവാസികളാം പട്ടിനും
മാനത്തെ പേറ്റുനോവൊളിപ്പിക്കുമൊരു
മയില്‍പ്പീലിപ്പെണ്ണിനുമൊപ്പം
പൂവിനുമുണ്ടോരിടം

ഇന്നും കൈയ്യെത്തും ദൂരത്തുണ്ട്
ചുണ്ടില്‍ ചെറുചിരിയും
മനസുനിറയെ സുഗന്ധവും
ഇതളുകളില്‍ സ്നേഹവുമോളിപ്പിച്ച
ഒരു പാവം കൈതപ്പൂവ്

ലക്ഷ്മണരേഖകളില്‍ വെണ്ണീറാവാതെ
മുള്ളുകളുടെ കോപത്തെ മറന്നു
അവള്‍ക്കരികില്‍
ഞാനെത്തുന്നതും കാത്ത്

ചെളിപുരളലിന്റെയും
മുള്‍മുനകളുടെയും നടുവില്‍
പണ്ടില്ലാത്തൊരു
ഭയവുമായി ഞാനവളുടെ
മുന്നില്‍ ഒരപരിചിതനെ പോലെ……………………

Saturday, December 19, 2009

മുന്‍കരുതല്‍











അന്നൊരു വ്യാഴാഴ്ച്ചയില്‍
ദിനത്തിന്റെ പൊക്കിള്‍ ലക്ഷ്യമാക്കി
സമയം കിതച്ചെത്തിയ നേരം
അച്ഛന്‍ തെങ്ങില്‍ കയറാന്‍
തയ്യാറെടുക്കവേ,
പതിവില്ലാകാഴ്ച്ചതന്‍
കൌതുകം നോക്കിയീയുള്ളോന്‍
തെങ്ങിനരുകിലായ് വന്നു നിന്നു
തലേന്നു പെയ്ത മഴ
തീര്‍ത്ത ദേഹം
പച്ച കുപ്പായമണിഞ്ഞു നില്‍ക്കേ,
അച്ഛന്‍കയറുന്നു
വഴുക്കല്‍ വക വെക്കാതെ
നെഞ്ജുരച്ച് ...
ചൂട്ടുകള്‍ ,കൊതുമ്പുകള്‍
വലിച്ചു താഴെക്കിടുന്നച്ഛന്‍
പിരാകി കൊണ്ടോടുന്ന
ഉറുമ്പിന്‍ നിവാസികളെ
കണ്ടില്ലെന്നു നടിച്ചുവോ?
താഴെയിറങ്ങിയച്ഛന്‍
കൊതുമ്പുകളെല്ലാം
കൂട്ടികെട്ടിയടുക്കി വക്കുന്നു
കൂരതന്‍ മൂലയിലായ് ...
കുളിച്ചു ,തൊഴുതു, കുറി വരച്ചു-
വന്നച്ചന്‍
അമ്മ നല്‍കിയ തണുത്ത
പുട്ടും, കടലയും ആര്‍ത്തി-
യോടെ കഴിക്കുന്ന കാഴ്ച്ച നോക്കി
യമ്മ നിന്നത്‌
ഉച്ചനാശാരി കര വിരുത്
തീര്‍ത്ത കട്ടിള പടിയില്‍ !
ജോലിക്കായ് മടങ്ങുമ്പോള്‍
യാത്ര പറയാറുള്ളാ പതിവും
തെറ്റിച്ചു..
സൈക്കിള്‍ നീങ്ങിയച്ഛനെ
മുതുകിലേറ്റി
വളവും കഴിഞ്ഞങ്ങു്‌
അകന്നു പോയി....
വൈകിയാണെങ്കിലും
അച്ചന്‍ തിരിച്ചെത്തി
വെള്ളയില്‍ പൊതിഞ്ഞാണെന്നു മാത്രം !
ആളുകളങ്ങിങ്ങു ഒത്തു കൂടി
അലമുറകളെങ്ങും ഉയര്‍ന്നു പൊങ്ങി
സങ്കട ചുഴിയില്‍ വീഴുന്ന മുറ്റം
വീടിന്റെ യിരുണ്ടേതോ മൂലയില്‍
കുനിഞ്ഞിരുന്നു കരയുന്ന-
യെന്റെ കര്‍ണ്ണത്തിലേക്ക്
വെട്ടുന്ന മാവിന്റെ ശബ്ദമെത്തവേ,
ആരോ തുരുതുരെ ചുംമ്പിച്ചു
ചൊല്ലിടുന്നു :
'മോനെ ..നടക്കെടാ.. ,അച്ഛനെ
കാണണ്ടെ...?
ഒട്ടും തളരുത് ..എന്റെ കുട്ടന്‍.. '
ബോധം തളര്‍ന്നുപോയ നേരത്ത്‌
ആരോ വലിച്ചു നടത്തിച്ചീടുന്നു ;
ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി
അതാ കിടക്കുന്നച്ഛന്‍
വെള്ളയില്‍ പുതച്ച് നിശ്ചലനായ് ...
കണ്ണീര്‍ തീര്‍ത്ത പുഴയാല്‍
കാഴ്ച്ചകള്‍ മങ്ങിയെ കണ്ടതുള്ളൂ...
സൂക്ഷിച്ചു..സൂക്ഷിച്ചു നോക്കുമ്പോള-
തായച്ഛന്റെ വദനം കണ്ടില്ല
ഞാനവിടെ..
ചിതറി തെറിച്ച വദനം
ചേര്‍ക്കാന്‍ പാടുപ്പെട്ടത്രെ
ഡോക്ടര്‍മാരും....
മാക്ടവല്‍ വിസ്കി കടത്തിപോയ
ലോറിതന്‍ വിധിയുടെ
ചക്രത്താലെന്നു
പിന്നീട് കേട്ട കഥയാണു്‌ കൂട്ടരെ..
അച്ഛന്റെ പട്ടടയൊരുങ്ങുന്നു
വടക്കിനിയില്‍ കുളത്തിനരുകിലായ് ;
തെക്കോട്ട് വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ !
ഈറന്‍ തുണിയുടുത്തച്ഛ-
ന്റെ പട്ടടക്ക് തീ കൊളുത്താന്‍
ഞാന്‍ പിടിച്ച കൊതുമ്പിന്‍ കെട്ടുകള്‍
അച്ഛന്‍ കരുതി വെച്ചതായിരുന്നു.......

അച്ഛന്‍ കരുതി വെച്ചതായിരുന്നു...